വിഭാഗം - 23

4:163
  • إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَـٰرُونَ وَسُلَيْمَـٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًا ﴾١٦٣﴿
  • (നബിയേ,) നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാര്‍ക്കും നാം 'വഹ്‌യ്' [ദിവ്യബോധനം] നല്‍കിയതുപോലെ, നിനക്കും നാം 'വഹ്‌യ്' നല്‍കിയിരിക്കുന്നു. ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ) സന്തതികള്‍ക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം 'വഹ്‌യ്'നല്‍കിയിരിക്കുന്നു. ദാവൂദിന് നാം 'സബൂറും' [ഒരു പ്രത്യേക ഏടും] കൊടുത്തിരിക്കുന്നു.
  • إِنَّا أَوْحَيْنَا നിശ്ചയമായും നാം വഹ്‌യ് നല്‍കിയിരിക്കുന്നു إِلَيْكَ നിനക്ക് كَمَا أَوْحَيْنَا നാം വഹ്‌യ് നല്‍കിയപോലെ إِلَىٰ نُوحٍ നൂഹിന്, നൂഹിലേക്ക് وَالنَّبِيِّينَ നബിമാര്‍ക്കും مِن بَعْدِهِ അദ്ദേഹത്തിനു ശേഷമുളള وَأَوْحَيْنَا നാം വഹ്‌യ് നല്‍കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ ഇബ്‌റാഹീമിന് وَإِسْمَاعِيلَ ഇസ്മാഈലിനും وَإِسْحَاقَ ഇസ്ഹാക്വിനും وَيَعْقُوبَ യഅ്ക്വൂബിനും وَالْأَسْبَاطِ സന്തതികള്‍ക്കും وَعِيسَىٰ ഈസാക്കും وَأَيُّوبَ അയ്യൂബിനും وَيُونُسَ യൂനുസിനും وَهَارُونَ ഹാറൂന്നും وَسُلَيْمَانَ സുലൈമാനും وَآتَيْنَا കൊടുക്കുകയും ചെയ്തു دَاوُودَ ദാവൂദിന് زَبُورًا ഒരു ഏട്, സബൂര്‍
4:164
  • وَرُسُلًا قَدْ قَصَصْنَـٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا ﴾١٦٤﴿
  • (മാത്രമല്ല) മുമ്പ് നാം നിനക്ക് വിവരിച്ചു തന്നിട്ടുളള കുറെ റസൂലുകളെയും, നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത കുറെ റസൂലുകളെയും (അയച്ചിട്ടുണ്ട്). മൂസായോട് അല്ലാഹു (നേരില്‍) ഒരു സംസാരം സംസാരിക്കുകയുംചെയ്തിരിക്കുന്നു:
  • وَرُسُلًا കുറെ (ചില) റസൂലുകളെയും قَدْ قَصَصْنَاهُمْ അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട് عَلَيْكَ നിനക്ക് مِن قَبْلُ മുമ്പേ, മുമ്പ് وَرُسُلًا ചില (കുറെ) റസൂലുകളെയും لَّمْ نَقْصُصْهُمْ അവരെ നാം വിവരിച്ചു തന്നിട്ടില്ല عَلَيْكَ നിനക്ക് وَكَلَّمَ اللَّهُ അല്ലാഹു സംസാരിക്കയും ചെയ്തു مُوسَىٰ മൂസായോട് تَكْلِيمًا ഒരു (നേരിലുളള - ശരിക്കുളള) സംസാരം
4:165
  • رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ﴾١٦٥﴿
  • (അതെ) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീതു നല്‍കുന്നവരുമായ റസൂലുകളായിക്കൊണ്ട്(അവരെയൊക്കെ അയച്ചു); റസൂലുകളുടെ (നിയോഗത്തിനു) ശേഷം അല്ലാഹുവിന്നെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും (പറയുവാന്‍) ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതെല്ലാം). അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു.
  • رُّسُلًا (അതെ) റസൂലുകളെ مُّبَشِّرِينَ സന്തോഷ വാര്‍ത്ത അറിയിക്കുന്നവരായ (ആയിട്ട്) وَمُنذِرِينَ താക്കീതു (മുന്നറിയിപ്പു - ഭയവാര്‍ത്ത) നല്‍കുന്നവരും لِئَلَّا يَكُونَ ഉണ്ടാവാതെ (ഇല്ലാതെ) ഇരിക്കുവാന്‍ لِلنَّاسِ മനുഷ്യര്‍ക്ക് عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ (എതിരെ) حُجَّةٌ ഒരു ന്യായവും بَعْدَ الرُّسُلِ റസൂലുകളുടെ ശേഷം وَكَانَ اللَّهُ അല്ലാഹു ആകുന്നു, ആയിരിക്കുന്നു عَزِيزًا പ്രതാപ ശാലി حَكِيمًا യുക്തിമാന്‍, അഗാധജ്ഞന്‍

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വം, ദിവ്യ ദൗത്യം, അവിടുന്നു കൊണ്ടു വന്ന വേദഗ്രന്ഥം എന്നിവയൊന്നും മനുഷ്യചരിത്രത്തില്‍ പുതിയതല്ല. മുമ്പ് മുതല്‍ക്കേ മാനവ സമുദായങ്ങളില്‍ അല്ലാഹു നടപ്പില്‍ വരുത്തിക്കൊണ്ടിരുന്നിട്ടുളള കാര്യങ്ങളാണവ. ഒരുസമുദായത്തിലേക്ക് നിയോഗിച്ചയക്കപ്പെട്ട ആദ്യത്തെ ദൈവദൂതനായ (റസൂലായ) നൂഹ് നബി (عليه السلام) ക്കും, അദ്ദേഹത്തിനു ശേഷം പല സമുദായങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ട മറ്റു പല പ്രവാചകന്‍മാര്‍ക്കും അല്ലാഹു ദിവ്യസന്ദേശങ്ങള്‍ നല്‍കിവന്നിട്ടുണ്ട്. വേദക്കാരുടേയും അറബികളുടെയും വംശ പിതാവായ ഇബ്‌റാഹീം നബി (عليه السلام), അദ്ദേഹത്തിന്‍റെ മക്കളായ ഇസ്മാഈല്‍, ഇസ്ഹാക്വ് (عليه السلام) എന്നിവര്‍, പൗത്രനായ യഅ്ക്വൂബ് (عليه السلام) എന്നിവര്‍ക്കും, യഅ്ക്വൂബ് (അ)ന്‍റെ സന്തതി ഗോത്രങ്ങളായ പന്ത്രണ്ടു ഇസ്‌റാഈലി ഗോത്രങ്ങളില്‍ ഉണ്ടായിട്ടുളള വളരെയധികം പ്രവാചകന്‍മാര്‍ക്കും പ്രവാചക കുടുംബത്തില്‍ ഓരോ നിലക്ക് വിഖ്യാതരായ ഈസാ, അയ്യൂ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ (عليه السلام) എന്നിവര്‍ക്കും, എന്നുവേണ്ട, ക്വുര്‍ആന്‍ മുഖേനയോ മറ്റോ പരിചയെപ്പടുത്തപ്പെട്ടിട്ടുളളവരും അല്ലാത്തവരുമായി കഴിഞ്ഞുപോയിട്ടുളള എല്ലാ പ്രവാചകന്‍മാര്‍ക്കും തന്നെ അല്ലാഹു സന്ദേശങ്ങളും ബോധനങ്ങളും നല്‍കി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നത്രെ ദാവൂദ് നബി (عليه السلام)ക്കു ലഭിച്ച ‘സബൂറും’ മൂസാ നബി (عليه السلام) ക്കാകട്ടെ, തൗറാത്ത് നല്‍കപ്പെടുക മാത്രമല്ല, അദ്ദേഹത്തോട് അല്ലാഹു നേരില്‍ – മലക്കുകളുടെയോ മറ്റോ മാദ്ധ്യമമൊന്നും കൂടാതെ- തന്നെ സംസാരം നടത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ , മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാര്യത്തില്‍ എന്താണ് ഇത്ര പുതുമക്കോ സംശയത്തിനോ കാരണമുളളത്?!

അല്ലാഹുവിന്‍റെ റസൂലുകള്‍ക്ക് ജനമദ്ധ്യേ നിര്‍വ്വഹിക്കുവാനുളള കൃത്യങ്ങള്‍ മൊത്തത്തില്‍ രണ്ടു കാര്യങ്ങളാകുന്നു:

(1) സത്യവിശ്വാസവും സന്‍മാര്‍ഗവും സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന്ലഭിക്കുവാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക.

(2) അത് രണ്ടും സ്വീകരിക്കാത്തവര്‍ക്ക് അവന്‍റെ പക്കല്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ശിക്ഷാ നടപടികളെക്കുറിച്ചു താക്കീതും മുന്നറിയിപ്പും നല്‍കുക. ഈ ആവശ്യാര്‍ത്ഥം ഇത്രയധികം റസൂലുകളെ അവന്‍ നിയോഗിച്ചു കൊണ്ടിരുന്നതും, അവര്‍ക്കെല്ലാം സന്ദേശങ്ങളും ബോധനങ്ങളും നല്‍കിക്കൊണ്ടിരുന്നതും ഒരു പ്രത്യേകലക്ഷ്യം വെച്ചു കൊണ്ടുതന്നെയാണ്. അതെ, ഞങ്ങള്‍ക്ക് സന്‍മാര്‍ഗം ഇന്നതാണെന്ന് തിരിച്ചറിയാത്തതു കൊണ്ടാണ് ഞങ്ങള്‍ പിഴച്ചുപോയത്- ഞങ്ങള്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുവാന്‍ ആളുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതികേട് നേരിടുകയില്ലായിരുന്നു- എന്നിങ്ങനെയുളള ഒഴികഴിവ് പറഞ്ഞു വിചാരണവേളയില്‍ അല്ലാഹുവിനെതിരായി ന്യായം സമര്‍പ്പിക്കുവാന്‍ ആര്‍ക്കും അവസരം ഉണ്ടാകരുത് എന്നുളളതാണ് പ്രസ്തുത ലക്ഷ്യം. അതുകൊണ്ട് -അല്ലാഹു ഇങ്ങിനെയെല്ലാം മനുഷ്യര്‍ക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുളള സ്ഥിതിക്ക്- അങ്ങിനെയുളള ഒഴികഴിവുകള്‍ പറഞ്ഞു രക്ഷപ്പെടുവാന്‍ആര്‍ക്കും എനി സാധ്യമല്ലെന്ന് അല്ലാഹു താക്കീതു നല്‍കുന്നു.

‘വഹ്‌യ്’ (وحى) എന്ന വാക്കിന് ‘സ്വകാര്യ ഭാഷണം, രഹസ്യബോധനം, ഗൂഢസംസാരം’ എന്നൊക്കെ ഭാഷയില്‍ അര്‍ത്ഥമാകുന്നു. നബിമാര്‍ക്ക് അല്ലാഹു സന്ദേശം നല്‍കുന്നതിനെ ഉദ്ദേശിച്ചാണ് സാധാരണ ‘വഹ്‌യ്’ എന്നു പറഞ്ഞുവരുന്നത്. നബിമാര്‍ക്ക് ലഭിക്കുന്ന വഹ്‌യുകള്‍ മലക്കുകള്‍ മുഖാന്തരവും, മനസ്സില്‍ വെളിപാട് നല്‍കിയും, മറയുടെ പിന്നില്‍ നിന്ന് അല്ലാഹുവിന്‍റെ സംസാരം കേട്ടും ഇങ്ങിനെ ഒന്നിലധികം പ്രകാരത്തില്‍ ഉണ്ടാവുമെന്ന് സൂറത്തു: ശൂറാ 51ല്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്. (വിശദവിവരം അവിടെ നോക്കുക). എന്നാല്‍, സംസാരം മുഖേനയുളള വഹ്‌യ് മൂസാ നബി (عليه السلام) ക്കല്ലാതെ മറ്റാര്‍ക്കും സിദ്ധിക്കുകയുണ്ടായിട്ടില്ല. സീനാ പര്‍വ്വതത്തില്‍ വെച്ച് അദ്ദേഹത്തോട് അല്ലാഹു സംസാരിച്ച വിവരം സൂ : ത്വാഹായില്‍ വിവരിച്ചിട്ടുണ്ട്. (ബൈബിളില്‍ പുറപ്പാട് പുസ്തകം 33: 11 ലും അതിനെപ്പറ്റി പ്രസ്താവിച്ചു കാണാം.) ദാവൂദ് നബി (عليه السلام)ക്കു നല്‍കപ്പെട്ട പ്രത്യേക ഏടാണ് ‘സബൂര്‍’. ബൈബ്ളില്‍ ‘ദാവൂദിന്‍റെ സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകമുണ്ട്: അതാണ് യഥാര്‍ത്ഥത്തില്‍ സബൂര്‍ എന്ന് പറയുവാന്‍ നിവൃത്തിയില്ല. അതുപോലെ സുലൈമാന്‍, അയ്യൂബ് (عليه السلام) തുടങ്ങിയ വേറെ പ്രവാചകന്‍മാരുടെ പേരോട് ചേര്‍ത്തുകൊണ്ടുളള ഏതാനും പുസ്തകങ്ങളും ബൈബ്‌ളിലുണ്ട്. അവയിലൊക്കെ ഏതെങ്കിലും ചില ഭാഗങ്ങള്‍ യഥാര്‍ത്ഥ വഹ്‌യ് തന്നെ ആയിരിക്കുവാന്‍ അവകാശമുണ്ടെങ്കിലും വഹ്‌യായിരിക്കുവാന്‍ യാതൊരു മാര്‍ഗമില്ലാത്തവയും അവയില്‍ അടങ്ങിയിരിക്കുന്നു. പല ഭാഗങ്ങളും വഹ്‌യാണെന്നോ അല്ലെന്നോ തീര്‍ത്തു പറയുവാന്‍ സാധ്യമല്ലാത്തവയുമാകുന്നു. സങ്കീര്‍ത്തന പുസ്തകം ആരുടെ വകയാണെന്ന് പോലും തര്‍ക്കവിഷയമാണ് താനും.

4:166
  • لَّـٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَـٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا ﴾١٦٦﴿
  • എന്നാല്‍, അല്ലാഹു നിനക്ക് ഇറക്കിത്തന്നതിനെപ്പറ്റി അവന്‍സാക്ഷ്യം വഹിക്കുന്നു:- അതു അവന്‍റെ അറിവോടെ ഇറക്കിയിരിക്കുകയാണ്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെ മതിതാനും.
  • لَّٰكِنِ اللَّهُ എന്നാല്‍ (എങ്കിലും) അല്ലാഹു يَشْهَدُ സാക്ഷ്യം വഹിക്കുന്നു بِمَا أَنزَلَ അവന്‍ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി إِلَيْكَ നിനക്ക്, നിന്നിലേക്ക് أَنزَلَهُ അതവന്‍ ഇറക്കിയിരിക്കുന്നു بِعِلْمِهِ തന്‍റെ അറിവോടെ, അറിവുപ്രകാരം وَالْمَلَائِكَةُ മലക്കുകളും يَشْهَدُونَ സാക്ഷ്യം വഹിക്കുന്നു وَكَفَىٰ മതി താനും بِاللَّهِ അല്ലാഹു തന്നെ شَهِيدًا സാക്ഷിയായി إِنَّ الَّذِينَ كَفَرُوا നിശ്ചയമായും, അവിശ്വസിച്ചവര്‍

ആരു തന്നെ നിഷേധിച്ചാലും ശരി, അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവതരിപ്പിച്ചുകൊടുത്തിട്ടുളളത് സത്യയാഥാര്‍ത്ഥ്യമാണ്; അതിന് അവനും അവന്‍റെ മലക്കുകളും സാക്ഷ്യം വഹിക്കുന്നു. വാസ്തവത്തില്‍ മറ്റാരുടെയും സാക്ഷ്യം അതിന് ആവശ്യമേ ഇല്ല, അല്ലാഹുവിന്‍റെ സാക്ഷ്യം തന്നെ മതി അതിന് എന്ന് സാരം. أَنزَلَهُ بِعِلْمِهِ (അവന്‍റെ അറിവോടെ അത് അവന്‍ ഇറക്കി) എന്ന വാക്യം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു:

(1) മറ്റാര്‍ക്കും പ്രാപിക്കുവാന്‍ കഴിയാത്തതായ -അവന്‍റെ സ്വന്തമായ- അറിവും വൈദഗ്ദ്ധ്യവും അനുസരിച്ചാണ് ക്വുര്‍ആന്‍ ഇറക്കിയത്.

(2) അത് കൈകാര്യം ചെയ്യാന്‍ തരപ്പെട്ട ആള്‍ ആരാണെന്നും, ചുറ്റുപാടുകള്‍ എന്തായിരിക്കുമെന്നുമൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണത് അവതരിപ്പിച്ചിരിക്കുന്നത്.

(3) ജനങ്ങളുടെ നന്‍മയും വിജയവും ഏതൊക്കെയാണെന്ന് അറിഞ്ഞുകൊണ്ട് അതനുസരിച്ചാണ് അവതരിപ്പിച്ചത്. എല്ലാം പരസ്പരം യോജിക്കുന്ന വ്യാഖ്യാനങ്ങള്‍ തന്നെ.

4:167
  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ قَدْ ضَلُّوا۟ ضَلَـٰلًۢا بَعِيدًا ﴾١٦٧﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തിരിച്ചുകളയുകയും ചെയ്തവര്‍, അവര്‍ വിദൂരമായ വഴിപിഴവ് പിഴച്ചു കഴിഞ്ഞിരിക്കുന്നു.
  • وَصَدُّوا അവര്‍ തിരിച്ചുകള യുകയും ചെയ്തു, തിരിഞ്ഞു കളയുകയും عَن سَبِيلِ മാര്‍ഗത്തില്‍ നിന്ന് اللَّهِ അല്ലാഹുവിന്‍റെ قَدْ ضَلُّوا അവര്‍ പിഴച്ചു പോയിട്ടുണ്ട്, പിഴച്ചു കഴിഞ്ഞു ضَلَالًا ഒരു പിഴവ്, വഴിപിഴക്കല്‍ بَعِيدًا വിദൂരമായ
4:168
  • إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴾١٦٨﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും, അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ , - അവര്‍ക്ക്പൊറുത്തു കൊടുക്കുവാന്‍ അല്ലാഹു(വിനു ഉദ്ദേശ്യം) ഇല്ല ; അവരെ ഒരുവഴിയും കാട്ടികൊടുക്കുവാനും (അവന് ഉദ്ദേശ്യം) ഇല്ല ;-
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും, അവിശ്വസിച്ചവര്‍ وَظَلَمُوا അവര്‍ അക്രമം ചെയ്കയും ചെയ്തു لَمْ يَكُنِ ഇല്ലാ, ആകുകയില്ല اللَّهُ അല്ലാഹു لِيَغْفِرَ പൊറുക്കുക, പൊറുക്കുവാന്‍ (ഉദ്ദേശ്യം - ഒരുക്കം) لَهُمْ അവര്‍ക്ക് وَلَا لِيَهْدِيَهُمْ അവരെ വഴികാട്ടുകയുമില്ല, കാട്ടുവാനും ഇല്ല طَرِيقًا ഒരു വഴിയും
4:169
  • إِلَّا طَرِيقَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴾١٦٩﴿
  • (അതെ) 'ജഹന്നമി'ന്‍റെ [നരകത്തിന്‍റെ] വഴിയല്ലാതെ; എന്നെന്നും അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. അതു അല്ലാഹുവിന്‍റെ മേല്‍ എളുപ്പമായ കാര്യവുമാകുന്നു.
  • إِلَّا طَرِيقَ വഴിയല്ലാതെ جَهَنَّمَ ജഹന്നമിന്‍റെ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായ നിലയില്‍ أَبَدًا എന്നെന്നും, എക്കാലവും وَكَانَ ذَٰلِكَ അതാകുന്നുതാനും عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ يَسِيرًا എളുപ്പമുളളത് (പ്രയാസമില്ലാത്തത്)

അവരുടെ അവിശ്വാസവും ധിക്കാരവും കാരണമായി അവരെ കാലാകാലം നരകത്തിലിട്ടു ശിക്ഷിക്കുകയെന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമോ പ്രയാസകരമായതോ ഒന്നുമല്ല എന്ന് സാരം. അവിശ്വാസികള്‍ക്ക് പൊറുത്തു കൊടുക്കുകയില്ലെന്നും, ധിക്കാരികള്‍ക്കും ദുര്‍വ്വാശിക്കാര്‍ക്കും സന്‍മാര്‍ഗം പ്രദാനംചെയ്കയില്ലെന്നുമുളളത് അല്ലാഹുവിന്‍റെ നടപടിച്ചട്ടങ്ങളില്‍ പെട്ടതാണല്ലോ.

സന്ദര്‍ഭവശാല്‍ ഒന്നു രണ്ടു കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു;

(1) ശിര്‍ക്ക് (അല്ലാഹുവിനോട് പങ്കു ചേര്‍ക്കല്‍) അല്ലാഹു പൊറുക്കുകയില്ലെന്നും അതല്ലാത്ത പാപങ്ങള്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുമെന്നും 48-ാം വചനത്തിലും 116-ാം വചനത്തിലും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, ശിര്‍ക്ക് കലരാത്ത അവിശ്വാസം -കേവലം സാങ്കല്‍പികമാണെങ്കിലും- അല്ലാഹു പൊറുത്തു കൊടുത്തേക്കുമെന്ന് ചിലര്‍ അതില്‍ നിന്ന് മനസ്സിലാക്കിയതായി പറയപ്പെടുന്നുണ്ട്. ഇത് ശരിയല്ലെന്നും, എല്ലാ കുഫ്‌റും (അവിശ്വാസവും) പൊറുക്കപ്പെടാത്ത പാപം തന്നെയാണെന്നും ഈ വചനത്തില്‍ നിന്ന് സ്പഷ്ടമാകുന്നു. കൂടാതെ, 2:217; 33:64, 65 പോലെയുളള പല വചനങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്.

(2) സജ്ജനങ്ങളുടെ സ്വര്‍ഗജീവിതവും, സ്വര്‍ഗീയാനുഗ്രഹങ്ങളും ഏതെങ്കിലും ഒരുകാലത്ത് മുറിഞ്ഞു പോകാത്ത വിധം എന്നെന്നും ശാശ്വതമായിരിക്കും. خَالِدِينَ فِيهَا أَبَدًا എന്ന് അല്ലാഹു ഒന്നിലധികം സ്ഥലത്ത് ക്വുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെത്തന്നെ, അവിശ്വാസികളുടെ നരകജീവിതവും ശിക്ഷാനുഭവങ്ങളും എന്നെന്നും ശാശ്വതമായിരിക്കുന്നതാണ് (خَالِدِينَ فِيهَا أَبَدًا) എന്ന് ഇവിടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ, 33:64,65; 72:23 എന്നീ വചനങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ അടുക്കല്‍ അതൊരു പ്രയാസ മല്ലാത്ത കാര്യമാണ് (وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا) എന്നുകൂടി ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്.

4:170
  • يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَـَٔامِنُوا۟ خَيْرًا لَّكُمْ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴾١٧٠﴿
  • ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുളള യഥാര്‍ത്ഥവും കൊണ്ട് നിങ്ങള്‍ക്ക് റസൂല്‍ വന്നിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ നിങ്ങള്‍ക്ക് ഗുണകരമായ നിലയില്‍ വിശ്വസിച്ചുകൊളളുവിന്‍. നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ, എന്നാല്‍, ആകാശഭൂമികളിലുളളത് (എല്ലാം) അല്ലാഹുവിന്‍റെതാണ്. [ഇതു നിങ്ങള്‍ ഓര്‍ത്തുകൊളളുക]. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ قَدْ جَاءَكُمُ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് الرَّسُولُ റസൂല്‍, ദൂതന്‍ بِالْحَقِّ യഥാര്‍ത്ഥവും കൊണ്ട്, യഥാര്‍ത്ഥ സമേതം مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَآمِنُوا അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ خَيْرًا لَّكُمْ നിങ്ങള്‍ക്കു ഗുണ (കര) മായികൊണ്ട് وَإِن تَكْفُرُوا നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ فَإِنَّ لِلَّهِ എന്നാല്‍ നിശ്ചയമായും അല്ലാഹുവിനുളളതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതും وَالْأَرْضِ ഭൂമിയിലും (ഉള്ളതും) وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلِيمًا അറിയുന്നവന്‍ حَكِيمًا അഗാധജ്ഞന്‍

നിങ്ങളെല്ലാവരും കൂടി അവിശ്വാസികളായിരുന്നാലും അല്ലാഹുവിന് ഒരു നഷ്ടവും നേരിടാനില്ല. നിങ്ങളുടെ മേല്‍ വേണ്ടുന്ന നടപടി എടുക്കുവാന്‍ അവന് യാതൊരു പ്രയാസവുമില്ല. ആകാശഭൂമികളിലുളള വസ്തുക്കളഖിലവും അവന്‍റെതാണ്. എല്ലാം അവന്‍റെ സൃഷ്ടിയും ഉടമയിലും നിയന്ത്രണത്തിലും; ഇത് നിങ്ങള്‍ ഓര്‍മിച്ചു കൊളളണം എന്ന് സാരം. സംസാരമദ്ധ്യേ ഇടക്ക് പൊതുവില്‍ മനുഷ്യരെ അഭിമുഖീകരിച്ചു കൊണ്ട് ചിലതെല്ലാം പ്രസ്താവിച്ച ശേഷം വീണ്ടും സംസാരത്തിന്‍റെ ആഭിമുഖ്യം വേദക്കാരിലേക്ക് തിരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-

4:171
  • يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌ وَٰحِدٌ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا ﴾١٧١﴿
  • വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ഈസാ 'മസീഹ്' അല്ലാഹുവിന്‍റെ റസൂലും, അവന്‍റെ വാക്കും മാത്രമാകുന്നു; അത് [ആ വാക്ക്] അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്തു. അവങ്കല്‍നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍. മൂന്നു (ദൈവങ്ങള്‍) എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായനിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ 'ഇലാഹു' മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി.
  • يَا أَهْلَ الْكِتَابِ വേദക്കാരേ لَا تَغْلُوا നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ നിങ്ങളുടെ മതത്തില്‍ وَلَا تَقُولُوا നിങ്ങള്‍ പറയുകയും അരുത് عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ إِنَّمَا الْمَسِيحُ നിശ്ചയമായും മസീഹ് عِيسَى ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസാ رَسُولُ اللَّهِ അല്ലാഹുവിന്‍റെ റസൂല്‍ (മാത്രം) ആകുന്നു وَكَلِمَتُهُ അവന്‍റെ വാക്കും, വാക്യവും أَلْقَاهَا അതവന്‍ ഇട്ടു (കൊടുത്തു) إِلَىٰ مَرْيَمَ മര്‍യമിലേക്ക് وَرُوحٌ ഒരു ആത്മാവുമാകുന്നു مِّنْهُ അവങ്കല്‍ നിന്നുളള فَآمِنُوا അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ അല്ലാഹുവില്‍ وَرُسُلِهِ അവന്‍റെ റസൂലുകളിലും وَلَا تَقُولُوا നിങ്ങള്‍ പറയുകയും ചെയ്യരുത് ثَلَاثَةٌ മൂന്ന് എന്ന് انتَهُوا നിങ്ങള്‍ വിരമിക്കുവിന്‍ خَيْرًا لَّكُمْ നിങ്ങള്‍ക്ക് ഗുണമായിട്ട് (ഗുണമായ നിലക്ക്) إِنَّمَا اللَّهُ നിശ്ചയമായും (മാത്രം) അല്ലാഹു إِلَٰهٌ وَاحِدٌ ഏകഇലാഹ് (ദൈവം- ആരാധ്യന്‍) ആകുന്നു سُبْحَانَهُ അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍ أَن يَكُونَ ഉണ്ടായിരിക്കുന്നതി (ല്‍നി)ന്ന് لَهُ وَلَدٌ അവന് ഒരു സന്താനം لَّهُ അവന്നാണ്, അവന്‍റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ ഭൂമിയിലുളളതും وَكَفَىٰ بِاللَّهِ അല്ലാഹു തന്നെ മതി وَكِيلًا ഏല്‍പിക്കപ്പെടുന്ന (ഭരമേല്‍പിക്കപ്പെടുന്ന) വന്‍

يَا أَهْلَ الْكِتَابِ (വേദക്കാരേ) എന്ന സംബോധനയോടുകൂടി ഒന്നാമതായി അല്ലാഹു പറഞ്ഞത് لَا تَغْلُوا فِي دِينِكُمْ (നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്) എന്നാകുന്നു. ഒരര്‍ത്ഥത്തില്‍ അതിരു കവിയലില്‍ യഹൂദികളും ക്രിസ്ത്യാനികളും യോജിക്കുന്നുവെങ്കിലും രണ്ടു കൂട്ടരുടെയും അതിരുകവിയല്‍ തമ്മില്‍ വ്യത്യാസമുണ്ട്. അല്ലാഹുവിന്‍റെ അടിയാനും റസൂലുമായ ഈസാ നബി (عليه السلام) യെ സംബന്ധിച്ച് വ്യഭിചാരപുത്രന്‍, ആഭിചാരി, കളളവാദി എന്നൊക്കെ യഹൂദികള്‍ പറയുമ്പോള്‍, അദ്ദേഹം ദൈവവും,ദൈവപുത്രനും ആരാധ്യനുമാണെന്ന് ക്രിസ്ത്യാനികള്‍ പറയുന്നു. ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ക്രിസ്ത്യാനികളുടെ അതിരു കവിയലാണെന്ന് തുടര്‍ന്നുളള പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. യഹൂദികളുടെ അതിരുകവിയലിനെപ്പറ്റി മുന്‍ വചനങ്ങളില്‍ വിവരിച്ചിട്ടുണ്ട്താനും. ക്രിസ്ത്യാനികളുടെ എല്ലാ മാര്‍ഗഭ്രംശത്തിനും മൂലകാരണം ഈസാ നബി (عليه السلام) യുടെ വിഷയത്തില്‍ അവരുടെ അതിരുകവിഞ്ഞ വിശ്വാസങ്ങളാകുന്നു. ബാക്കിയെല്ലാം അവയുമായി ബന്ധപ്പെട്ടതത്രെ. അവരെപ്പോലെ മുസ്‌ലിംകളും വഴിപിഴച്ചു പോകരുതെന്ന് കരുതിയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കലിങ്ങനെ അരുളിചെയ്തത്: ‘മര്‍യമിന്‍റെ മകന്‍ ഈസായെക്കുറിച്ച് ക്രിസ്ത്യാനികള്‍ അധികപ്രശംസ നടത്തിയത് പോലെ നിങ്ങള്‍ എന്നെക്കുറിച്ച് അധികപ്രശംസ നടത്തരുത്. നിശ്ചയമായും ഞാന്‍ ഒരു അടിയാന്‍ മാത്രമാകുന്നു. അതുകൊണ്ട് (എന്നെപ്പറ്റി) അല്ലാഹുവിന്‍റെ അടിയാനും, അവന്‍റെ റസൂലുമെന്ന് പറഞ്ഞു കൊള്ളുവിന്‍’ (അ;ബു.). അഹ്മദ് (റ)ന്‍റെ ഒരു നിവേദനത്തില്‍ ഇങ്ങിനെയും കൂടിയുണ്ട്: ‘അല്ലാഹുവിനെത്തന്നെയാണ! അല്ലാഹു എനിക്കു നല്‍കിയിട്ടുളള സ്ഥാനപദവിക്കുമീതെ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുകയില്ല.’ അല്ലാഹുവിനെപ്പറ്റി യഥാര്‍ത്ഥ വിരുദ്ധമായ വിശ്വാസങ്ങളും സങ്കല്‍പങ്ങളും വെച്ചു പുലര്‍ത്തുന്നതു കൊണ്ടാണല്ലോ ഈസാ (عليه السلام) യുടെകാര്യത്തിലുളള അവരുടെ അതിരു കവിയലിനു കാരണം. അതുകൊണ്ടാണ് അതിരു കവിയരുത് എന്ന് പറഞ്ഞു മതിയാക്കാതെ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ (അല്ലാഹുവിന്‍റെ പേരില്‍ യഥാര്‍ത്ഥമല്ലാത്തത് പറയുകയും ചെയ്യരുത്) എന്നു കൂടി പറയുന്നത്. തുടര്‍ന്നുകൊണ്ട് ഈസാ നബി (عليه السلام) യുടെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് വിവരിക്കുന്നു: …..إِنَّمَا مَسِيحُ (മര്‍യമിന്‍റെ മകന്‍ ഈസാ എന്ന മസീഹ് അല്ലാഹുവിന്‍റെ റസൂലും, അവന്‍ മര്‍യമിലേക്ക് ഇട്ടു കൊടുത്ത അവന്‍റെ വാക്കും, അവങ്കല്‍ നിന്നുളള ഒരു ആത്മാവും മാത്രമാകുന്നു) അതിനപ്പുറം കടന്നു പറയുന്നതെല്ലാം അതിരു കവിയലാണെന്ന് സാരം. مَسِيحُ , عِيسَي (മസീഹ്, ഈസാ) എന്നീ നാമങ്ങളെപ്പറ്റി ആലു ഇംറാന്‍ 45ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. ابْنُ مَرْيَمَ (മര്‍യമിന്‍റെ മകന്‍) എന്ന് അദ്ദേഹത്തെപ്പറ്റി ക്വുര്‍ആനില്‍ പലേടത്തും വിശേഷിപ്പിക്കാറുളളതാണ്. പിതാവില്ലാതെ മാതാവില്‍ നിന്നു മാത്രം ജനിച്ച ആളാണെന്നാണ് പ്രധാനമായും അതിലുളള സൂചന. അദ്ദേഹത്തിന്‍റെ സ്ഥാനവിശേഷണങ്ങളെന്ന നിലക്ക് മൂന്നു കാര്യങ്ങളാണ് അല്ലാഹു ഇവിടെ എടുത്തു കാട്ടിയത്:

(1) رَسُولُ اللَّهِ (അല്ലാഹുവിന്‍റെ റസൂലാണ്.) റസൂലുകളെല്ലാം മനുഷ്യരും, അല്ലാഹുവിന്‍റെ അടിമകളും, സൃഷ്ടികളുമാണ്. ആരും ദൈവമോ, ദൈവപുത്രനോ, ദൈവാംശമോ അല്ല. ആരിലും ദൈവാംശവുമില്ല. എന്നിരിക്കെ, ഈസാ നബി (عليه السلام) ക്കു മാത്രം ഒരു പ്രത്യേക സ്ഥാനം കല്‍പിക്കുന്നത് അസംബന്ധമാണല്ലോ.

(2) وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ മര്‍യമിലേക്ക് അവന്‍ ഇട്ടു കൊടുത്ത അവന്‍റെ വാക്കാണ്. വാക്ക് (كَلِمَتُ) കൊണ്ടുദ്ദേശ്യമെന്താണെന്ന് താഴെ കാണുന്ന ഉദ്ധരണികളില്‍ നിന്ന് മനസ്സിലാക്കാം:

ഏതൊരു വസ്തുവെക്കുറിച്ചും അത് ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനോട് ‘ഉണ്ടാകുക’ എന്ന് അവന്‍ പറയുകയേ വേണ്ടൂ, അപ്പോള്‍ അത് ഉണ്ടാകുന്നതാണ്. (إِإِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ) എന്ന് ഒന്നിലധികം സ്ഥലത്ത് ക്വുര്‍ആനില്‍ പറയുന്നു. ഈസായുടെ ഉദാഹരണം ആദമിന്‍റെ മാതിരിയാണ്. ആദമിനെ അല്ലാഹു മണ്ണുകൊണ്ട് സൃഷ്ടിച്ചു രൂപപ്പെടുത്തി. എന്നിട്ട് അതിനോട് ഉണ്ടാകുക എന്നു പറഞ്ഞു. അപ്പോഴത് ഉണ്ടാകുകയായി. (إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ) എന്ന് ആലു ഇംറാന്‍ 59ലും പറഞ്ഞിരിക്കുന്നു. പുരുഷന്‍റെ സ്പര്‍ശനം കൂടാതെ താന്‍ ഒരു കുട്ടിയെ പ്രസവിക്കുവാന്‍ പോകുന്നുവെന്നും, അത് തീരുമാനം കഴിഞ്ഞ ഒരു കാര്യമാണെന്നും മലക്ക് ജിബ്‌രീല്‍ (അ) മര്‍യമി (റ) നോടു പറഞ്ഞതായി സൂറത്തു മര്‍യമിലും മറ്റും പ്രസ്താവിക്കുന്നുമുണ്ട്. ജിബ്‌രീല്‍ (അ) മര്‍യമി (റ)ന്‍റെ അടുക്കല്‍ ചെന്നു ‘നീ ഭയപ്പെടേണ്ട, നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും.’ എന്ന് പറഞ്ഞതായി ബൈബ്‌ളിലും (ലൂക്കോസ്, 1:30) കാണാം. അപ്പോള്‍ സാധാരണ പ്രകൃതി ചട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി – ഒരു പിതാവിന്‍റെ മദ്ധ്യമം കൂടാതെ – അല്ലാഹുവിന്‍റെ വാക്കുകൊണ്ട് – അതെ, അവന്‍റെ ഉത്തരവുകൊണ്ടു- മാത്രം മര്‍യമില്‍ ജനിച്ച ആളാണ് അദ്ദേഹമെന്നാണിതു കൊണ്ട് വിവക്ഷയെന്നു വ്യക്തമാണ്. ഈസാ (عليه السلام) അല്ലാഹുവിന്‍റെ വാക്കാണ് (كَلِمَة الله) എന്നു ക്രിസ്ത്യാനികളും പറയാറുണ്ട്. പക്ഷേ, അതിന് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതും ഭാഷക്ക് നിരക്കാത്തതുമായ ചില അര്‍ത്ഥ വ്യാഖ്യാനങ്ങളാണ് അവര്‍ നല്‍കി വരുന്നത്. അല്ലാഹുവിന്‍റെ നിത്യഗുണങ്ങളില്‍ ഒന്നായ ദിവ്യവചനം മര്‍യമില്‍ അവതരിച്ചു ജഡമായി രൂപാന്തരപ്പെട്ടുവെന്നും, അങ്ങിനെ, യേശു (ഈസാ) ദൈവത്തിന്‍റെ (അല്ലാഹുവിന്‍റെ) ഒരവതാരമോ പുത്രനോ ആണെന്നും മറ്റുമുളള ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ ഇതു സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ആ അര്‍ത്ഥ വ്യാഖ്യാനങ്ങളൊന്നും ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് അറിഞ്ഞു കൂടായിരുന്നു. പില്‍ക്കാലങ്ങളില്‍ അന്യമതങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും ക്രൈസ്തവമതത്തില്‍ കടത്തിക്കൂട്ടപ്പെട്ട പലതരം തത്വശാസ്ത്രങ്ങളില്‍ ഒന്നത്രെ അത്.

(3) رُوحٌ مِنْه (അല്ലാഹുവിങ്കല്‍ നിന്നുളള ഒരു ആത്മാവുമാണ്. ഈ ആത്മാവു കൊണ്ടുദ്ദേശ്യമെന്താണെന്നും ക്വുര്‍ആനില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ആദം (عليه السلام)നെക്കുറിച്ചു മലക്കുകളോട് അല്ലാഹു പറഞ്ഞു: ‘ഞാന്‍ അവനെ രൂപം നല്‍കി ശരിപ്പെടുത്തുകയും, അവനില്‍ ഞാന്‍ എന്‍റെ ആത്മാവില്‍ നിന്ന് ഊതുകയും ചെയ്താല്‍, നിങ്ങള്‍ അവന് സുജൂദ് ചെയ്തുകൊളളണം’ എന്ന്. (സൂ: ഹിജ്ര്‍ 29, സ്വാദ് 72) മര്‍യമിനെക്കുറിച്ചു പറയുന്നു: ‘…എന്നിട്ട് നാം അവളില്‍ നമ്മുടെ ആത്മാവില്‍ നിന്നും ഊതി.’ (അന്‍ബിയാഉ് 91; തഹ്‌രീം 12.) അപ്പോള്‍, പിതാവും മാതാവുമില്ലാതെ മനുഷ്യരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ആദമില്‍ അല്ലാഹു അവന്‍റെ വക ആത്മാവ് ഊതിയതിനാല്‍അദ്ദേഹവും മനുഷ്യജീവിയായി ജനിച്ചുവെന്ന് സാരം. ഇക്കാരണത്താല്‍ ആദം (عليه السلام) ദൈവമോ, ദൈവപുത്രനോ, ദൈവാംശമോ ആകുന്നില്ലാത്തതുപോലെ, ഈസാ (عليه السلام)യും അതൊന്നും ആകുകയില്ലല്ലോ. അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവ് ലഭിച്ചതുകൊണ്ട് ദിവ്യത്വം ഉണ്ടായിത്തീരുകയാണെങ്കില്‍ ഈസായെക്കാള്‍ ആദമിനാണ് ദിവ്യത്വം കല്‍പിക്കുവാന്‍ അവകാശം. ആദമിന് ദിവ്യത്വമുണ്ടെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നില്ലല്ലോ.

2:87ലും മറ്റും ഈസായെ പരിശുദ്ധാത്മാവിനെകൊണ്ട് നാം ശക്തിപ്പെടുത്തി (أَيَّدْنَاهُ بِرُوح قُدُسِ) എന്നും, അദ്ദേഹം അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവാണ് (رُوحٌ مِنْهُ) എന്നും ക്വുര്‍ആനില്‍ പറഞ്ഞിട്ടുളളതിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഈസാ (عليه السلام)ന്‍റെ ദിവ്യത്വം ക്വുര്‍ആനും സമ്മതിക്കുന്നതായി ക്രിസ്ത്യാനികള്‍ മുസ്‌ലിം പാമരജനങ്ങളെ വഞ്ചിക്കുവാന്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, പരിശുദ്ധാത്മാവി (رُوحِ قُدُسِ) നെ ക്രിസ്ത്യാനികള്‍ അവരുടെ ത്രിത്വത്തിലെ (പിതാവ് – പുത്രന്‍ – പരിശുദ്ധാത്മാവ് എന്ന ത്രിഭൂതവാദത്തിലെ) ഒരു ഘടകമായി എടുത്തിട്ടുണ്ടെങ്കിലും അതുകൊണ്ടുളള വിവക്ഷ എന്താണെന്ന് അവര്‍ക്കിടയില്‍ ഇക്കാലം വരെയും സുനിശ്ചിതമായ ഒരു തീരുമാനമോ എത്തും പിടിയോ ഉണ്ടായിട്ടില്ല. ഈ സത്യം (താഴെ വായിക്കുവാന്‍ പോകുന്ന) അവരുടെ ആധികാരിക രേഖകളില്‍ നിന്നു തന്നെ വ്യക്തമാണ്. എന്നാല്‍, ക്വുര്‍ആനില്‍ പറഞ്ഞ പരിശുദ്ധാത്മാവ് (رُوحِ قُدُسِ) കൊണ്ടും വിവക്ഷ ജിബ്രീല്‍ (അ) എന്ന മലക്കാണെന്ന് ക്വുര്‍ആനില്‍ നിന്നു തന്നെ വ്യക്തമാണ്. കാരണം, ജിബ്‌രീലാണ് ക്വുര്‍ആന്‍ അവതരിപ്പിച്ചതെന്നുളളതില്‍ സംശയമില്ല. അല്‍ബക്വറഃ 97 ല്‍ അല്ലാഹു തന്നെ അത് വ്യക്തമാക്കിയിരിക്കുന്നു. അതേ സമയത്ത് വിശ്വസ്തനായ ആത്മാവ് (الرُّوحُ الأَمِين) അതുമായി ഇറങ്ങി എന്നും (26:193) പരിശുദ്ധാത്മാവ് (رُوحِ قُدُسِ) അതിനെ ഇറക്കി എന്നും (16:102) അല്ലാഹു പറഞ്ഞിരിക്കുന്നു. അപ്പോള്‍, ജിബ്‌രീല്‍ (അ)നെ തന്നെയാണ് വിശ്വസ്തനായ ആത്മാവ് എന്നും, പരിശുദ്ധാത്മാവ് എന്നും വിശേഷിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ, സത്യവിശ്വാസികളെക്കുറിച്ച് അല്ലാഹുവിങ്കല്‍ നിന്നുളള ഒരു ആത്മാവിനെക്കൊണ്ട് അവന്‍ അവരെ ശക്തിപ്പെടുത്തി എന്നും (58:22) അല്ലാഹു പറയുന്നു. ബൈബ്‌ളിന്‍റെ പുതിയ നിയമത്തില്‍ തന്നെയും ഇതുപോലെ ചില വാക്കുകള്‍ കാണാം. യേശുവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷനായി എന്നും (ലൂക്കോസ് 22:43) യേശുവിന്‍റെശേഷം അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ പരിശുദ്ധാത്മാവു നിറഞ്ഞവരായി എന്നും (അപ്പോ: പ്രവൃത്തികള്‍ 2:4) പറയുന്നു. ക്രിസ്ത്യാനികള്‍ വാദിക്കുന്ന പോലെ, യേശു (ഈസാ – عليه السلام) ദൈവമാണെങ്കില്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ എന്തിനു വരണം?! പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ആ ശിഷ്യന്‍മാര്‍ യേശുവിനെപോലെ എന്തുകൊണ്ട് ദൈവങ്ങളാകുന്നില്ല?! അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവ് കൊണ്ട് ശക്തിപ്പെടുത്തപ്പെട്ട സത്യവിശ്വാസികള്‍ക്ക് എന്തുകൊണ്ട് ദിവ്യത്വം കല്‍പിക്കപ്പെട്ടില്ല?! ഇല്ലാത്തത് പറഞ്ഞുണ്ടാക്കുമ്പോള്‍ പരസ്പര വൈരുദ്ധ്യങ്ങള്‍ അതിന്‍റെ കൂടപ്പിറപ്പുകളുമായിരിക്കുന്നതാണ്.

അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവാണ് അദ്ദേഹം (رُوحٌ مِنْهُ) എന്ന പ്രയോഗത്തില്‍ നിന്ന് അദ്ദേഹം അല്ലാഹുവിന്‍റെ ഒരു അംശമാണെന്നോ അവതാരമാണെന്നോ അതുമൂലം അദ്ദേഹത്തിന് ദിവ്യത്വം സിദ്ധിച്ചുവെന്നോ വരുന്നില്ലേ എന്ന് വല്ലവര്‍ക്കും തോന്നിപ്പോകുന്ന പക്ഷം, ‘ഇല്ല’ എന്നു തന്നെയാണ് ഉത്തരം. നോക്കുക: അല്ലാഹു പറയുന്നു:

وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ

(ആകാശങ്ങളിലുളളതും ഭൂമിയിലുള്ളതും മുഴുവന്‍ അവങ്കല്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു. (45:13). ആകാശഭൂമികളില്‍ ഉളളതെല്ലാം അവങ്കല്‍ നിന്നായതു കൊണ്ട് അവയെല്ലാം ദൈവങ്ങളോ, ദൈവാംശങ്ങളോ അവന്‍റെ അവതാരങ്ങളോ ആകുന്നുണ്ടോ?! വാസ്തവത്തില്‍, കഅ്ബഃയെപ്പറ്റി ‘എന്‍റെ വീട്’ (بَيْتِى) എന്നും, ഥമൂദ് ഗോത്രത്തിനു ദൃഷ്ടാന്തമായി അയക്കപ്പെട്ട ഒട്ടകത്തെപ്പറ്റി ‘അല്ലാഹുവിന്‍റെ ഒട്ടകം’ (نَاقَةُ الله) എന്നും മറ്റുമൊക്കെയുള്ള പ്രയോഗങ്ങള്‍ പോലെ, അല്ലാഹുവിന്‍റെ സ്വന്തം വകയായി അവന്‍ അനുഗ്രഹിച്ചരുളിയ ആത്മാവാണ് അദ്ദേഹം എന്ന് മാത്രമെ അതിനര്‍ത്ഥമുളളൂ. അഥവാ അല്ലാഹുവിന്‍റെ ഒരംശമോ, അവന്‍റെ ആത്മാവോ ആണദ്ദേഹം എന്നല്ല തന്നെ.

ഈസാ (عليه السلام)നെ സംബന്ധിച്ച യഥാര്‍ത്ഥ സ്ഥിതി ഇന്നതാണെന്ന് ചൂണ്ടികാട്ടിയതിനെ തുടര്‍ന്ന് അല്ലാഹു ക്രിസ്ത്യാനികളോട് പറയുന്നു: فَآمِنُوا بِاللَّهِ وَرُسُلِهِ (ആകയാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍.) അതായത്, -വാസ്തവം ഇങ്ങനെയായിരിക്കെ- അല്ലാഹു ഏകനാണ്, അവന് ഇണയോ തുണയോ പങ്കുകാരോ മക്കളോ ഇല്ല, അവന്‍ സര്‍വ്വത്തിന്‍റെയും സ്രഷ്ടാവും ഉടമസ്ഥനുമാണ്, ആരാധനക്കര്‍ഹനായി അവന്‍ മാത്രമേയുളളൂ എന്നൊക്കെ. അല്ലാഹുവില്‍ വിശ്വസിക്കേണ്ടുന്ന പ്രകാരം വിശ്വസിക്കുവിന്‍. എല്ലാ റസൂലുകളെയും പോലെ ഈസായും അവന്‍റെ റസൂലുകളായ അടിയാന്‍മാരില്‍ പെട്ട ഒരാളാണ്, ആരും തന്നെ ദൈവങ്ങളും, ദൈവത്വമുളളവരുമല്ല എന്നൊക്കെ എല്ലാ റസൂലുകളെപ്പറ്റിയും വിശ്വസിച്ചുകൊളളണമെന്ന് താല്‍പര്യം. ഇങ്ങനെ യഥാര്‍ത്ഥമായ സത്യവിശ്വാസം സ്വീകരിക്കുന്നതോടു കൂടി നിങ്ങള്‍ നിങ്ങളുടെ ആ പിഴച്ച വിശ്വാസ സിദ്ധാന്തം അങ്ങ് ഉപേക്ഷിക്കേണ്ടതുണ്ടെന്ന് താക്കീത് ചെയ്യുന്നു: وَلَا تَقُولُوا ثَلَاثَةٌ (മൂന്ന് എന്ന്- മൂന്നു ദൈവങ്ങള്‍, അല്ലെങ്കില്‍ മൂന്നെണ്ണം ചേര്‍ന്ന ഏക ദൈവം എന്ന് – പറയുകയും ചെയ്യരുത്) എന്ന് വെച്ചാല്‍, അല്ലാഹുവിനു പുറമെ ഈസാ (عليه السلام)നെയും മര്‍യം (അ) നെയും ദൈവങ്ങളാക്കുന്നതോ, പിതാവ്- പുത്രന്‍- പരിശുദ്ധാത്മാവ് എന്നിങ്ങനെ മുക്കൂട്ടു ദൈവത്തെ ഉണ്ടാക്കിത്തീര്‍ക്കുന്നതോ ആയ എല്ലാവിധ ത്രിത്വസിദ്ധാന്തങ്ങളും ഉപേക്ഷിച്ചേ തീരൂ എന്നര്‍ത്ഥം. ആ ദുഷിച്ചുപഴകിയ സിദ്ധാന്തത്തില്‍ നിന്ന് വിരമിക്കുന്നത് നിങ്ങളുടെ തന്നെ ഗുണത്തിന് വേണ്ടിയാണെന്നും, ഇല്ലാത്തപക്ഷം നിങ്ങള്‍ക്കു തന്നെയാണതിന്‍റെ നഷ്ടം ബാധിക്കുകയെന്നും (انتَهُوا خَيْرًا لَّكُمْ) ഓര്‍മിപ്പിച്ചിരിക്കുന്നു.

ഇത്രയും പറഞ്ഞതുകൊണ്ട് മതിയാക്കാതെ, വിഷയം വീണ്ടും ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടും, ബുദ്ധിയും സത്യം സ്വീകരിക്കാനുളള സന്നദ്ധതയും ഉളളവര്‍ക്ക് ചിന്തിക്കുവാന്‍ മതിയായ തെളിവ് ചൂണ്ടിക്കാട്ടിക്കൊണ്ടും അല്ലാഹു പറയുന്നു :- അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹനായ ഏകദൈവമായുളളവന്‍ (إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ) ക്രിസ്ത്യാനികളും മറ്റും പറയുന്നതു പോലെ അവന് ഒരു തരത്തിലുളള സന്താനവും ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ല; അവന്‍ അതില്‍ നിന്ന് എത്രയോ പരിശുദ്ധനാണ് (سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ) കാരണം, ആകാശഭൂമികളിലുളള സര്‍വ്വ വസ്തുക്കളും അവന്‍റെ സൃഷ്ടിയും അവന്‍റെ ഉടമയിലുമാകുന്നു (لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ); എല്ലാറ്റിന്‍റെയും കൈകാര്യവും അവന്‍ തന്നെ നടത്തുന്നു. അതിന് അവനല്ലാതെ മറ്റാരുമില്ല; അവന്‍ തന്നെ അതിന് ധാരാളം മതി താനും. (وَكَفَىٰ بِاللَّهِ وَكِيلًا) എന്നൊക്കെ. യഥാര്‍ത്ഥം ഇങ്ങിനെയിരിക്കെ, ആകാശഭൂമികളിലുളള ചില വസ്തുക്കളോ, ചില ആളുകളോ ദൈവമാണെന്നോ, ദൈവത്വമുളളതാണെന്നോ പറയുന്നത് ആ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കലും, വ്യാജം കെട്ടിച്ചമക്കലുമല്ലാതെ മറ്റൊന്നുമല്ല.

ഈസാ (عليه السلام) ദൈവമോ, ദൈവപുത്രനോ അല്ലെന്നും അദ്ദേഹം ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അദ്ദേഹം അല്ലാഹുവിന്‍റെ സൃഷ്ടിയും അടിയാനുമായ ഒരു റസൂല്‍ മാത്രമാണെന്നും സ്ഥാപിച്ചു കഴിഞ്ഞാല്‍ , ക്രിസ്ത്യാനികളുടെ മറ്റൊരു പ്രധാന വിശ്വാസ സിദ്ധാന്തമായ പാപ പരിഹാര വാദത്തിന് (മനുഷ്യന്‍ ജന്‍മനാ പാപിയാണെന്നും, ആ പാപപരിഹാരാര്‍ത്ഥം അതിന് പ്രായശ്ചിത്തമായിട്ടാണ് യേശുക്രിസ്തു ഈ ലോകത്ത് മനുഷ്യനായി അവതരിച്ചു കുരിശു വരിച്ചതെന്നുളള വാദത്തിന്) പിന്നെ നിലനില്‍പില്ലല്ലോ. അതുകൊണ്ടായിരിക്കാം അതിനെപ്പറ്റി അല്ലാഹു പ്രത്യേകമായൊന്നും ഇവിടെ എടുത്തു പറയാതിരുന്നത് الله أعلم


ക്രിസ്ത്യാനികളുടെ ത്രിത്വസിദ്ധാന്തം (تثليث النصارى)

ഈസാ നബി (عليه السلام) യെ സംബന്ധിച്ചു ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതും, ക്രിസ്തുമതത്തിലെ മൗലിക വിശ്വാസ സിദ്ധാന്തങ്ങളായി അവര്‍ കരുതി വരുന്നതുമായ പല വിഷയങ്ങളെക്കുറിച്ച് അടുത്ത സൂറത്തില്‍ ഇനിയും ചില പരാമര്‍ശങ്ങളും ഖണ്ഡനങ്ങളും വരുന്നുണ്ട്. സൂ:മര്‍യമിലും മറ്റുമായി വേറെ സൂറത്തുകളിലും പലതും കാണാം. അവയെല്ലാം വേണ്ടതുപോലെ ഗ്രഹിക്കുവാനും, പ്രസ്തുത സിദ്ധാന്തങ്ങളുടെ പൊളളത്തരങ്ങളും പരസ്പര വൈരുദ്ധ്യങ്ങളും മനസ്സിലാക്കുവാനും, കാലാന്തരങ്ങളില്‍ അവയില്‍ സ്വീകരിക്കപ്പെട്ടുവന്ന ഭേദഗതികളും മാറ്റങ്ങളും സാമാന്യം പരിചയപ്പെടുവാനും ക്രിസ്തുമതത്തിന്‍റെ ഒന്നാമത്തെ അടിസ്ഥാന സിദ്ധാന്തമായി ക്രിസ്ത്യാനികള്‍ സ്വീകരിച്ചു വരുന്ന അവരുടെ ത്രിത്വോപദേശത്തെക്കുറിച്ച് അല്‍പം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് (الاب والابن وروح القدس) എന്നിങ്ങനെ മൂന്ന് ഭൂതങ്ങള്‍ (الا قانيم الثلاثة) ചേര്‍ന്നതാണ് ദൈവം: ദൈവത്വത്തിലും; ദൈവികഗുണങ്ങളിലും ഈ മൂന്ന് ഭൂതങ്ങളും സമമാണെങ്കിലും ദൈവം ഏകനായുളളവന്‍ തന്നെ എന്നുളളതാണ് ത്രിത്വോപദേശത്തിന്‍റെ ആകെത്തുക. ഇതിനാണ് ‘ത്രിയേകത്വം’ എന്നു പറയപ്പെടുന്നത്. ഇസ്‌ലാമിലെ ‘തൗഹീദി’ന്‍റെ സ്ഥാനമാണ് ക്രിസ്തുമതത്തില്‍ ത്രിയേകത്വത്തിനുളളത്. എന്നാലും ക്രിസ്തീയ രേഖകള്‍ പരിശോധിക്കുമ്പോള്‍, ഈ സിദ്ധാന്തത്തോളം അവ്യക്തതയും യുക്തിരാഹിത്യവും നിറഞ്ഞതോ ക്രിസ്തീയ സമുദായത്തില്‍തന്നെ തത്വനിര്‍ണയത്തില്‍ ഇത്രത്തോളം ഭിന്നാഭിപ്രായമുളളതോ ആയ ക്രൈസ്തവസിദ്ധാന്തം വേറെയുണ്ടോ എന്ന് സംശയമാണ്. അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്ന് തന്നെ മനസ്സിലാക്കാവുന്ന ഒരു പരമാര്‍ത്ഥമാണിത്.

‘ത്രിത്വോപദേശം’ എന്ന ശീര്‍ഷകത്തില്‍ ‘വേദപുസ്തക നിഘണ്ടുവില്‍ (*) ഒരു നീണ്ട ലേഖനം തന്നെയുണ്ട്. ദൈര്‍ഘ്യഭയം നിമിത്തം അതിലെ ഏതാനും പ്രസക്ത ഭാഗങ്ങള്‍ മാത്രം നമുക്കിവിടെ പരിശോധിക്കാം. നിഘണ്ടു പറയുന്നു:- (**)

‘ഈ ഉപദേശം ഒരു ദിവ്യ മര്‍മമാകുന്നു. ദൈവമുണ്ടെന്നും അവനു പല ലക്ഷണങ്ങള്‍ ഉണ്ടെന്നും അറിയാമെങ്കിലും തത്വം അഥവാ സ്വഭാവം ഇന്നതെന്നു മനസ്സിലാക്കുവാന്‍ കഴിയില്ല. ദൈവം ഏകനാണെന്നുളളത് സന്ദേഹരഹിതമാണെങ്കിലും ആ ഏകത്വത്തെക്കുറിച്ച് പൂര്‍ണമായി ഗ്രഹിക്കുന്നത് പ്രയാസമാണ്. ‘ (ഈ പ്രയാസത്തെപ്പറ്റി കുറേയധികം നീട്ടി സംസാരിച്ച ശേഷം നിഘണ്ടു തുടരുന്നു:-)

‘ഇങ്ങനെ ഏകനായവനെക്കുറിച്ച് ത്രിയേകനാണെന്നു (Triune) പറയുന്നത് (***) മഹാമര്‍മ്മമാണെങ്കിലും നാം അത്യന്തം വിനയത്തോടും വിശ്വാസത്തോടും സ്‌നേഹേത്താടും അതിനെ അംഗീകരിക്കുന്നതു നമ്മുടെ കര്‍ത്തവ്യമാകുന്നു. അല്ലെങ്കില്‍ ദൈവത്തിന്‍റെ തത്വത്തെ ആര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയും ?.. .. .. . ഈ ഉപദേശത്തെ ആക്ഷേപിക്കുന്നവര്‍ക്കു പ്രതിഷേധമായി ക്രൈസ്തവ പണ്ഡിതന്‍മാര്‍ ഇതിനു പല നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുളളതില്‍ രണ്ടെണ്ണം മാത്രം ഇവിടെ ഉദ്ധരിച്ചാല്‍ മതിയാകും. (i) കാതോലിക്കാ വിശ്വാസം എന്നത് : നാം ഏകദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകദൈവത്തിലും വന്ദിക്കുന്നതു തന്നെ. മൂര്‍ത്തികളെ സമ്മിശ്രമാക്കാതെയും തത്വത്തെ വിഭാഗിക്കാതെയും ഇരിക്കണം. എന്തെന്നാല്‍ പിതാവ് വേറെ, പുത്രന്‍ വേറെ, പരിശുദ്ധാത്മാവ്വേറെ എങ്കിലും മൂന്നിന്‍റെയും ദൈവത്വം ഒന്നുതന്നെ. മഹത്വം സമവും, പ്രഭാവം നിത്യവുമാണ് എന്നു അത്താനാസ്യോസിന്‍റെ വിശ്വാസ പ്രമാണത്തില്‍ പറഞ്ഞിരിക്കുന്നു. (ii) ആംഗ്‌ളേയ തിരുസഭയിലെ മതസംഗതികള്‍ : നിത്യനായി ശരീരമോ അവയവങ്ങളോ വികാരങ്ങളോ ഇല്ലാത്തവനായി അന്തമില്ലാത്ത ശക്തിയും ജ്ഞാനവും നന്‍മയും ഉളളവനായി ദൃശ്യാദൃശ്യങ്ങളായ സകലത്തിന്‍റെയും സ്രഷ്ടാവും പരിപാലകനുമായിജീവനും സത്യവുമുളള ദൈവം ഒന്നുമാത്രം. ഈ ദൈവത്തിന്‍റെ ഐക്യത്തില്‍ തത്വവും ശക്തിയും നിത്യവും ഒന്നായിരിക്കുന്ന പിതാവ് എന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും മൂവര്‍ ഉണ്ട്. (വേ. പു. നി. പുറം. 157, 158) [‘മതസംഗതികള്‍’ എന്നു പറഞ്ഞത് Articles of Religion എന്ന ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്ന് 498-ാം പേജില്‍ നിന്നുഗ്രഹിക്കാം]


(*) ‘ദി മലയാളം ക്രിസ്ത്യന്‍ ലിറ്ററേച്ചര്‍ കമ്മിറ്റി’ യാല്‍ പ്രസിദ്ധീകരിക്കപ്പെട്ടഒരു ആധികാരിക നിഘണ്ടുവാണിത്. ക്രിസ്ത്വബ്ദം 1950ല്‍ പ്രസിദ്ധീകരിച്ച അതിന്‍റെ2-ാം പതിപ്പില്‍ നിന്നാണ് താഴെ കാണുന്ന ഉദ്ധരണികള്‍. പേജ് നമ്പറുകളും അതിന്‍റെതന്നെ.

(**) നിഘണ്ടുവിലെ നീപ്രസ്താവനകള്‍ ചിലത് അല്‍പം ചുരുക്കി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും കഴിവതും അതിന്‍റെ തന്നെ വാചകങ്ങളിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

(***) ദൈവം മൂന്ന്മൂര്‍ത്തികള്‍ ചേര്‍ന്നതും അതോടൊപ്പം മൂന്നുംകൂടി ഏകവുമാണെന്നു പറയുന്നത്.


തുടര്‍ന്നുകൊണ്ട് ചില ഉദ്ധരണികളും ഉപമകളും വഴി ഒന്നു മൂന്നായതിനെയും, മൂന്നും ഒന്നായതിനെയും ന്യായീകരിക്കുവാന്‍ നിഘണ്ടു ശ്രമിക്കുന്നു. വൈരുദ്ധ്യങ്ങളും അവ്യക്തതയും കെട്ടിക്കുടുക്കും നിറഞ്ഞ ആ ഭാഗം നമുക്കിവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. (ഒരു സാമാന്യ വിവരം താഴെ വരുന്നുമുണ്ട്.) പിന്നീട് ഈ ത്രിത്വോപദേശത്തിന്‍റെ ചരിത്രം എന്ന ഉപശീര്‍ഷകത്തില്‍ നിഘണ്ടു പറയുകയാണ്:-  ‘…പ്രവാചകകാലം മുതല്‍ക്കേ ഏകദൈവമേയുളളൂ എന്നതിന്‍റെ അര്‍ത്ഥം എബ്രായര്‍ അറിവാനിടയായി. ചുരുക്കിപ്പറഞ്ഞാല്‍ അനന്തകാലത്തു ദൈവത്തിനും തങ്ങള്‍ക്കും മദ്ധ്യെ ഒരുമദ്ധ്യസ്ഥന്‍ വേണമെന്നു വിചാരിച്ചു… എങ്കിലും ത്രിത്വത്തെക്കുറിച്ചാകട്ടെ, പരിശുദ്ധാത്മാവിനെക്കുറിച്ചാകട്ടെ അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല. ത്രിത്വത്തില്‍ മൂന്നാം ആളായ പരിശുദ്ധാത്മാവിനെക്കുറിച്ച് യേശുവിന്‍റെ ഉപദേശത്തിലാണ് (*) നാം ആദ്യമായി കാണുന്നത്. പുതിയ നിയമത്തില്‍ ത്രിത്വോപദേശത്തെക്കുറിച്ചു ഒരു വാക്യത്തില്‍ പോലും വിശദമായി പറഞ്ഞിട്ടില്ലെങ്കിലും (**) മുമ്പുദ്ധരിച്ച വാക്യങ്ങളിലും അപ്പോസ്തലന്‍മാര്‍എഴുതിയ ഗ്രന്ഥങ്ങളിലും അത് മൂലോപദേശമായിരിക്കുന്നു. അത് അവരുടെ അനുഭവത്തില്‍ നിന്ന് വളര്‍ന്നു വന്ന ഉപദേശമത്രെ. വിശുദ്ധ പൗലോസ് (***) മുതലായവരുടെ മനസ്സില്‍ ത്രിത്വ വിശ്വാസമില്ലായിരുന്നുവെങ്കില്‍ ദൈവം നിര്‍വ്വഹിച്ച വേലയെക്കുറിച്ച് അവര്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും…. ആദ്യ ക്രിസ്ത്യാനികളെല്ലാവരും ത്രിത്വത്തെക്കുറിച്ച് വിവിധാഭിപ്രായക്കാരായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികളില്‍ പലരും പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ പേരുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ആ പേരുകളിലടങ്ങിയഅര്‍ത്ഥവും ബന്ധവും എന്താണെന്നു ദൃഢമായി വിവരിച്ചിട്ടില്ല.


(*) യേശുവിന്‍റെ കാലശേഷം പല കൊല്ലങ്ങള്‍ കഴിഞ്ഞു പലരാലും എഴുതപ്പെട്ടതും, എഴുതപ്പെട്ട കാലെത്തയോ, എഴുതിയ കര്‍ത്താക്കളെയോ സംബന്ധിച്ചു സൂക്ഷ്മായി അറിയപ്പെടാത്തതും, ക്രിസ്ത്യാനികള്‍ക്കിടയില്‍ പോലും വളരെ തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഇടയായതും, കാലക്രമത്തില്‍ ക്രിസ്തുമത വേദഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്നതുമായ സുവിശേഷങ്ങളില്‍ യേശുവിന്‍റെ പ്രസ്താവനകളായി ഉദ്ധരിക്കപ്പെട്ടിട്ടുളള വാക്യങ്ങളെ ഉദ്ദേശിച്ചാണിത്. അവയില്‍ തന്നെയും പരിശുദ്ധാത്മാവിനു ദൈവത്വമുളളതായി കാണിക്കുന്ന വാക്യങ്ങളൊന്നും ഇല്ലതാനും.

(**) വിശദമായി പറഞ്ഞിട്ടില്ലെന്നതു ശരി. എന്നാല്‍, സൂചനയായോ സംക്ഷിപ്തമായോ ത്രിത്വോപദേശത്തെപ്പറ്റി വല്ലതും പറയുന്നുണ്ടോ? അതുമില്ല. അവിടവിടെയുളള ഏതാനും വാക്യങ്ങളെ തേടിപ്പിടിച്ചു കൂട്ടിയിണക്കിക്കൊണ്ട് അവയില്‍ നിന്നു ത്രിത്വോപദേശം മിനഞ്ഞെടുക്കുവാന്‍ നിഘണ്ടുവിന്‍റെ കര്‍ത്താക്കളും മറ്റും ശ്രമംനടത്തിയിട്ടുണ്ട് അത്രമാത്രം.

(***) വിശുദ്ധ പൗലോസ് St. Paul  بولس القديس എന്ന അപ്പോസ്തലന്‍ കുരിശുസംഭവം വരേക്കും യേശുവിന്‍റെ ബദ്ധവൈരിയും, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനുമായിരുന്ന ഒരു മുഴുത്ത യഹൂദനായിരുന്നു. അദ്ദേഹം യേശുവിനെ കാണുകയുണ്ടായിട്ടില്ല. കുരിശു സംഭവം കഴിഞ്ഞു ഏതാനും കൊല്ലങ്ങള്‍ക്കു ശേഷം- എത്ര കൊല്ലമെന്നുളളതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്- പെട്ടെന്നുണ്ടായ ഒരു സംഭവത്തില്‍ താന്‍ യേശുക്രിസ്തുവിനെ ബാഹ്യനേത്രം കൊണ്ടു കണ്ടുവെന്നും യേശുകര്‍ത്താവ് പുറം ജാതികളിലേക്കുളള അപ്പോസ്തലനായി തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് അപ്പോസ്തലന്‍മാരില്‍ ഒരാളായി രംഗപ്രവേശം ചെയ്ത ആളാണ് പൗലോസ്. യേശു സ്വര്‍ഗാരോഹണം ചെയ്തശേഷം പൗലോസ് അദ്ദേഹത്തെ നേരില്‍ കണ്ടുവെങ്കിലും അപ്പോസ്തല സ്ഥാനം നല്‍കിയത് മറ്റൊരാള്‍ വഴിക്കാണെന്ന് അഭിപ്രായമുണ്ട്. ഏതായാലും ഭാവിയില്‍ തന്‍റെ ജീവിതം സുഖകരമാക്കുവാനും, നേതൃസ്ഥാനം കൈവരുവാനും വേണ്ടി പൗലോസ് കണ്ടുപിടിച്ച ഒരു വിദ്യയായിരുന്നു അതെന്നു ക്രിസ്തീയ സാഹിത്യങ്ങള്‍ വായിക്കുന്നവര്‍ക്കു -ക്രിസ്ത്യാനികളല്ലാത്തവര്‍ക്ക്- മനസ്സിലാകുന്നതാണ്. ത്രിത്വസിദ്ധാന്തം, പാപപരിഹാരവാദം എന്നിങ്ങനെ നിലവിലുളള പല ക്രിസ്തീയ വിശ്വാസ സിദ്ധാന്തങ്ങള്‍ക്കും രൂപകല്‍പന ചെയ്തത് പൗലോസാകുന്നു. പൗലോസിന്‍റെ ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നും നിഘണ്ടുവിലെ പല പ്രസ്താവനകളില്‍ നിന്നു അറിയാവുന്ന ഒരു പരമാര്‍ത്ഥമാണിത്.


വ്യാജോപദേശങ്ങള്‍ (*) പ്രചരിച്ച കാലം മുതല്‍ക്ക് തിരുസഭയില്‍ സത്യോപദേശം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവര്‍ ഈ ഉപദേശത്തെക്കുറിച്ചു സുന്നഹദോസുകളില്‍ (**) ആലോചിച്ചു നിര്‍ണയം ചെയ്തു പൊതു വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്തി ഉപദേശിച്ചു വന്നു.

(നിഘണ്ടു തുടരുന്നു:) ‘ക്രിസ്ത്വബ്ദം 325 ല്‍ പ്രസിദ്ധീകരിച്ച നിഖ്യാ (***) വിശ്വാസപ്രമാണത്തില്‍ പിതാവും പുത്രനും തമ്മിലുളള ബന്ധം വിവരിച്ചു. ക്രി. 381 ല്‍കൊന്‍സ്തന്‍തീന്‍ പുരിയില്‍ (****) കൂടിയ സുന്നഹദോസു ‘പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് പുറപ്പെടുന്നു’ എന്ന് സ്ഥിരപ്പെടുത്തി ത്രിത്വബന്ധത്തെബുദ്ധിക്കു എത്താവുന്നേടത്തോളം വിവരിച്ചു. ഏകദേശം ക്രി. 500 ല്‍ പ്രസിദ്ധീകരിച്ച അത്താനാസ്യോസിന്‍റെ (*****) വിശ്വാസപ്രമാണം അദ്ദേഹം നിര്‍മിച്ചതല്ല. അത് ഉണ്ടാക്കിയ ആളിന്‍റെ പേരറിഞ്ഞുകൂടാ. എന്നാല്‍ ഇതിനെ യൂറോപ്പിന്‍റെ പടിഞ്ഞാറന്‍ദേശങ്ങളിലെ സഭക്കാര്‍ സ്വീകരിച്ചിരുന്നുവെന്നും, ആ പ്രമാണത്തില്‍ ത്രിത്വോപദേശം സവിസ്തരം പ്രതിപാതിക്കപ്പെട്ടിരുന്നുവെന്നും കണ്ട് ക്രൈസ്തവ സഭ 6-ാം നൂറ്റാണ്ടു മുതല്‍ ഇതു അംഗീകരിച്ചുവെന്നു വിശ്വസിക്കാം. യവനസഭ ‘പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് പുറപ്പെടുന്നു’ എന്ന് പറയാതെ ‘അവന്‍ പിതാവില്‍ നിന്ന് പുറപ്പെടുന്നവനാണ്’ എന്നേ പറയുന്നുളളൂ. ഇതില്‍ യവനസഭക്കും പടിഞ്ഞാറന്‍ സഭക്കും തമ്മിലുളള ത്രിത്വോപദേശം സംബന്ധിച്ച പ്രധാന വ്യത്യാസം ദൃശ്യമാകുന്നു. അക്കാലം മുതല്‍ പല വൈദിക പണ്ഡിതന്‍മാരും തത്വശാസ്ത്രജ്ഞന്‍മാരും ഈ ഉപദേശത്തെപ്പറ്റി വിവരിക്കുവാന്‍ പ്രയത്‌നിച്ചു പല താര്‍ക്കിക ഗ്രന്ഥങ്ങളും തത്വശാസ്ത്രഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ടെങ്കിലും ഈ മര്‍മം എന്നേക്കും ഒരു മര്‍മം തന്നെയാണെന്ന്പറയാതെ തരമില്ല. ‘ (വേ. പു. നി. പുറം. 159)


(*) അതതു കാലത്തു നിലവിലുളള ഭൂരിപക്ഷ ക്രിസ്തീയ വിശ്വാസങ്ങള്‍ക്കു യോജിക്കാത്തവരുടെ അഭിപ്രായങ്ങളാണ് വ്യാജോപദേശങ്ങള്‍ കൊണ്ടുവിവക്ഷ.

(**) സുന്നഹദോസു = ക്രിസ്തീയ മഹാസഭ

(***) തുര്‍ക്കിയിലെ അനാത്തോലിയ (اناضول)യിലെ ഒരു പട്ടണമാണ് നിഖ്യ (نيق يا–Nicce) ഇപ്പോള്‍ ഇതിന്‍റെ പേര്‍ ഇസ്‌നീക്വ്  (از نيق) എന്നാകുന്നു. ക്രിസ്ത്വബ്ദം 325ലും, 787ലുമായി അവിടെ രണ്ടു സുന്നഹ ദോസുകള്‍ കൂടിയിട്ടുണ്ട് (المنجد)

(****) കൊന്‍സ്തന്‍തീന്‍പുരി — കാണ്‍സ്റ്റന്റിനോപ്പ്ള്‍ നഗരം ( قسطنطينية – Constantinople)

(*****) അത്താനാസ്യോസ് (أتناسيو الاسكندرى – Athanasius Or Athanase) ഇദ്ദേഹം അലക്‌സാന്തരീയ്യയിലെ പാത്രിയര്‍ക്കീസ്  (بطريريك – Patriarch) ആയിരുന്നു. ഇദ്ദേഹമാണ് നിഖ്യായില്‍വെച്ചു ക്രിസ്തുവിന്‍റെ ദൈവത്വത്തെ നിഷേധിച്ചിരുന്ന അരിയൂസു പക്ഷക്കാരെ പുറം തള്ളുവാന്‍ മുന്‍കൈ എടുത്തത്.


ക്രിസ്തീയ വിശ്വാസ പ്രമാണങ്ങളില്‍ മുഖ്യമായത് അപ്പോസ്തല പ്രമാണം, നിഖ്യാപ്രമാണം, അത്താനാസ്യോസിന്‍റെ പ്രമാണം എന്നീ മൂന്നെണ്ണമാകുന്നു. താരതമ്യേന കൂടുതല്‍ പ്രാമാണ്യം കല്‍പിക്കപ്പെടുന്നത് നിഖ്യാ പ്രമാണത്തിനാണെന്നു പറയാം. ഈ മൂന്നു പ്രമാണങ്ങളുടെയും ചരിത്രം നോക്കുമ്പോള്‍ ഒന്നിനും തന്നെ ക്രിസ്ത്യാനികളുടെ ഇടയില്‍ സര്‍വ്വസ്വീകാര്യമായ അടിസ്ഥാനമില്ലെന്നും, ഒന്നും വേദഗ്രന്ഥത്തെയോ യേശു ക്രിസ്തുവിന്‍റെ വചനങ്ങളെയോ ആസ്പദമാക്കി രൂപം നല്‍കപ്പെട്ടവയല്ലെന്നും, എല്ലാം അതതു കാലത്തെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പരിതഃസ്ഥിതിക്കനുസരിച്ചു അതതു കാലത്തുളള ക്രിസ്തീയ നേതാക്കളാല്‍ തയ്യാറാക്കപ്പെട്ടവ മാത്രമാണെന്നും കാണാവുന്നതാണ്. ‘വിശ്വാസ പ്രമാണം’ എന്ന ശീര്‍ഷകത്തില്‍ വേ.പു. നിഘണ്ടു ആദ്യമായി ഒരു പൊതു വിവരണം നല്‍കിക്കാണാം. അതിലെ ചില പ്രസക്തഭാഗങ്ങള്‍ കൂടി താഴെ ഉദ്ധരിക്കുന്നു:-

‘വിശ്വാസ പ്രമാണം’ എന്നതു ക്രിസ്ത്യാനികള്‍ ചില കാലങ്ങളില്‍ വിശ്വസിച്ചുവന്ന മത സിദ്ധാന്തത്തെ കുറിക്കുന്നു. ആദ്യ കാലത്തു അപ്പൊസ്തലന്‍മാര്‍ ഒരു പൊതുസംഘമായി കൂടിവന്നു യേശുവിനെക്കുറിച്ചു അറിഞ്ഞ സംഗതികളെ സംബന്ധിച്ചു ചിന്തിച്ചു വിശ്വാസപ്രമാണം എന്ന ഒരു ചെറിയ ഗ്രന്ഥം എഴുതി പരസ്യപ്പെടുത്തി. സകല ക്രിസ്ത്യാനികളും സ്വീകരിക്കണം എന്നു തീരുമാനിച്ചു എന്ന് നാം ഒരിക്കലും വിചാരിക്കരുത്. പില്‍ക്കാലത്തു വൈദിക ശാസ്ത്രജ്ഞന്‍മാര്‍ ഇപ്രകാരം ചെയ്തുവന്നതില്‍ സംശയമില്ല. (*) മുന്‍കാലങ്ങളിലുളളവര്‍ അവരവരുടെ അഭിപ്രായപ്രകാരം അവരവര്‍ അറിഞ്ഞ വിഷയങ്ങളെ അംഗീകരിച്ചുവന്നു. അവര്‍ക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കിക്കുക പതിവായിരുന്നു. ചിലപ്പോള്‍ തര്‍ക്കം തീര്‍ക്കുന്നതിന് അവര്‍ ഒരു പ്രത്യേക തീരുമാനം ഉണ്ടാക്കും. തിരുസഭ പലനൂറ്റാണ്ടുകളായി വാദപ്രതി വാദം നടത്തിക്കൊണ്ടി രുന്നിട്ടും അവ സകല ക്രിസ്ത്യാനികളും അംഗീകരിക്കണമെന്നുളള തീരുമാനം അവര്‍ ഉണ്ടാക്കീട്ടില്ല. ദൃഷ്ടാന്തമായി ത്രിത്വത്തെക്കുറിച്ചു ഇന്നുവരെയും ഗ്രീക്കു സഭക്കും മറ്റു ക്രിസ്ത്യാനികള്‍ക്കും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. ഇപ്രകാരം വിശ്വാസ പ്രമാണങ്ങള്‍ എന്നതു ക്രിസ്ത്യാനികള്‍ മതസംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഉണ്ടാക്കിയ തീരുമാനങ്ങള്‍ എന്നര്‍ത്ഥം. അവ ദൈവം സഭക്കു കൊടുത്ത പ്രമാണങ്ങള്‍ അല്ല’.

അനന്തരം, ‘സാധാരണമായി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉപയോഗത്തിലിരിക്കുന്ന മൂന്ന് വിശ്വാസ പ്രമാണങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് നിഘണ്ടു ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വിവരിക്കുന്നു:-

1. അപ്പോസ്തല വിശ്വാസ പ്രമാണം: ഇതു അപ്പോസ്തലന്‍മാര്‍ എല്ലാവരും കൂടി ഉണ്ടാക്കിയതെന്നാണു ആദി ക്രിസ്തീയ പാരമ്പര്യം. എന്നാല്‍ ഈ പ്രമാണം അവരുടെ കാലത്തു ഉണ്ടാക്കപ്പെട്ടതാണെന്നും, പിതാപുത്ര പരിശുദ്ധാത്മാവിനെക്കുറിച്ച് ആദ്യ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന വിശ്വാസത്തെ അവര്‍ സഭായോഗമായി കൂടുമ്പോള്‍ ഒരുമിച്ചു ചൊല്ലി വന്നുവെന്നും പറയുന്നതിനു യാതൊരു തെളിവുമില്ല…  ഇതു അപ്പോസ്തലന്‍മാര്‍ ഉപദേശിച്ചതിന്‍റെ സാരമായിരുന്നു എന്നു പറയുന്നതിലും ആക്ഷേപമില്ല.

2. നിഖ്യാവിശ്വാസപ്രമാണം: ഏകദേശം ക്രി. 200 മുതല്‍ ക്രിസ്തുവിന്‍റെ തത്വങ്ങളെക്കുറിച്ച് ആദ്യ ക്രിസ്ത്യാനികള്‍ക്കിടയില്‍ പല വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടില്‍ ആരിയൂസ് പക്ഷക്കാര്‍ ക്രിസ്തുവിന്‍റെ ദൈവത്വത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ പുറപ്പെടുവിച്ചു. അത്താനാസ്യോസ് അവരെ എതിര്‍ത്തു. അക്കാലെത്ത റോമാ ചക്രവര്‍ത്തിയായിരുന്ന കുസ്തന്‍തീനോസ് (**) ക്രി. 325ല്‍ നിഖ്യായില്‍ ഒരു പൊതു സുന്നഹദോസു കൂടി സത്യ ക്രിസ്ത്യാനികള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച വിശ്വാസത്തെ പ്രസിദ്ധപ്പെടുത്താന്‍ എല്ലാ അദ്ധ്യക്ഷന്‍മാര്‍ക്കും വൈദിക ശാസ്ത്രജ്ഞന്‍മാര്‍ക്കും കല്‍പന കൊടുത്തു. അവര്‍ പ്രസിദ്ധപ്പെടുത്തിയ പ്രമാണത്തില്‍ (***) യേശുക്രിസ്തു പിതാവിന്‍റെ തുല്യത്വമുളളവനെന്നല്ല, സാക്ഷാല്‍ ‘ത്രിത്വത്തില്‍ പിതാവിനോടുകൂടെ ഏകത്വമുളളവന്‍’ എന്നു പറഞ്ഞിരിക്കുന്നു. ക്രി. 381 ല്‍ കുസ്തന്‍തിനോപ്പോലീസ് (****) എന്ന പട്ടണത്തില്‍ കൂടിയ പൊതുയോഗത്തില്‍ പരിശുദ്ധാത്മാവ് ത്രിത്വത്തില്‍ പിതാവിനോടും പുത്രനോടും കൂടി ഒരാളായിരിക്കുന്നു എന്ന് സഭാ നേതാക്കള്‍തീരുമാനിച്ചു. പരിശുദ്ധാത്മാവ് രണ്ടാളില്‍ നിന്നും പുറപ്പെടുന്നു എന്ന ആശയം 5ഉം 6ഉം നൂറ്റാണ്ടുകളിലാണ് ഈ പ്രമാണങ്ങളില്‍ സ്ഥാനം പിടിച്ചത്. അതുകൊണ്ട് ഈ പ്രമാണം പല നൂറ്റാണ്ടുകളില്‍ പല ആളുകളാല്‍ വളര്‍ച്ച പ്രാപിച്ചതാണെന്ന് പറയാം.

3. അത്താനാസ്യോസിന്‍റെ വിശ്വാസപ്രമാണം: ഇത് അദ്ദേഹത്തിന്‍റെ കാലശേഷം ഉണ്ടാക്കപ്പെട്ടതാണ്. ഇതില്‍ ത്രിത്വത്തെക്കുറിച്ചും, പുത്രന്‍ ഈ ലോകത്ത് അവതരിക്കുന്നതിനെയും മറ്റു പലതിനെയും കുറിച്ചും, അവ സ്വീകരിക്കാത്തവര്‍ക്ക് വരുന്ന ശാപത്തെ കുറിച്ചും പറഞ്ഞിരിക്കുന്നു. വേദവ്യാഖ്യാതാക്കള്‍ ഉപദേശിച്ച പല തെറ്റുകളെയും ഖണ്ഡിക്കുന്നതിനായി ഈ പ്രമാണം എഴുതപ്പെട്ടു എന്ന് പറയാം………. ഇത് ക്രിസ്ത്വബ്ദം 450ല്‍ ഉണ്ടാക്കപ്പെട്ടതാണെന്ന് ചിലരും, 700നും 800നും ഇടയില്‍ ഉണ്ടാക്കപ്പെട്ടതാണെന്ന് മറ്റു ചിലരും പറയുന്നു. (വേ. പു, നിഘണ്ടു പേജ് 482, 483)


(*) ത്രിത്വവിശ്വാസത്തിന്‍റെ അടിസ്ഥാനം ക്രിസ്തീയ വേദഗ്രന്ഥങ്ങളോ യേശുവിന്‍റെ വാക്യങ്ങളോ അല്ലെന്നും, അതതു കാലത്തെ ക്രിസ്തീയ പണ്ഡിതന്‍മാരുടെ സൃഷ്ടിയാണെന്നും അപ്പോള്‍ വ്യക്തമാണല്ലോ. നിഘണ്ടു തന്നെ വഴിയെ ഇത് തുറന്നു പറയുന്നത് കാണാം.

(**) قسطنطين കോണ്‍സ്റ്റണ്ടിന്‍

(***) സുന്നഹദോസിന്‍റെ ഏകോപിച്ച തീരുമാനമോ ഭൂരിപക്ഷ തീരുമാനമോ ആയിരുന്നില്ല അത്. ആയിരക്കണക്കില്‍ വൈദിക പ്രമാണികള്‍ സംബന്ധിച്ചിരുന്നുവെങ്കിലും അവര്‍ അനേകം കക്ഷികളായി പിരിയുകയാണ് ഉണ്ടായത്. അവരില്‍ ഒരുകക്ഷി 318 പേരുണ്ടായിരുന്നു. ഈ കക്ഷിയുടെ അഭിപ്രായത്തെ കുസ്തന്‍തിനോസ് ചക്രവര്‍ത്തി പിന്‍താങ്ങുകയും അനുകൂലിച്ചു പ്രചരിപ്പിക്കുകയുമാണ് ഉണ്ടായത്. കൂടുതല്‍ വിവരം താഴെ കാണാം.

(****) قسطنطينية (കാണ്‍സ്റ്റാന്റിനോപ്പിള്‍).


കോണ്‍സ്റ്റന്റീന്‍ ചക്രവര്‍ത്തിയുടെ കാലത്തു നിഖ്യായില്‍ വെച്ചുകൂടിയ ക്രിസ്തീയ മഹാസഭയുടെ തീരുമാനം ഏതടിസ്ഥാനത്തിലാണ് ഉണ്ടായതെന്നു ഹിജ്‌റഃ 400-ാം കൊല്ലത്തിന്‍റെ അടുത്ത കാലത്തു അലക്‌സാന്തരീയ്യ (اسكندرية) യിലെ പാത്രിയാര്‍ക്കീസായിരുന്ന സഈദുബ്നുബിത്വ്‌രീക്വ് (*) പ്രസ്താവിച്ചതായി ഇബ്‌നുകഥീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്‍റെ സാരം ഇപ്രകാരമാകുന്നു: അവരുടെ ആ വലിയ വിശ്വാസ പ്രമാണം (الامانة الكبيرة) – വാസ്തവത്തില്‍ അതു നിന്ദ്യമായ വഞ്ചനാപ്രമാണം (الخيانة الحقيرة) ആകുന്നു- അവര്‍ നിര്‍മിച്ച മഹാസഭ (**) കൂടിയത് ക്വുസ്തന്തീന്‍റെ (***) കാലത്താണ്. രണ്ടായിരത്തില്‍പരം ബിഷപ്പുമാര്‍ അതില്‍ സംബന്ധിച്ചു. അവര്‍ 20, 50, 70, 100 എന്നിങ്ങനെ ഏറിയും കൂറഞ്ഞുമുളള അനേകം കക്ഷികളായിരുന്നു. ഓരോ കൂട്ടരും ഓരോ പ്രബന്ധം സമര്‍പ്പിച്ചിരുന്നു. ഒരു സംഘത്തില്‍ 318 പേരുണ്ടായിരുന്നു. ഇത്രയും ആളുകള്‍ ഒരു പ്രബന്ധത്തില്‍ യോജിച്ചു കണ്ടപ്പോള്‍ രാജാവ് അത് സ്വീകരിച്ചു. അദ്ദേഹം ഒരു തത്വജ്ഞാനിയും തന്ത്രജ്ഞനുമായിരുന്നു. മറ്റു അഭിപ്രായങ്ങളെല്ലാം അദ്ദേഹം ദുര്‍ബലപ്പെടുത്തി. ആ 318 പേരുടെ ഒരു സഭ ഏര്‍പ്പെടുത്തി, അവര്‍ക്ക് ചര്‍ച്ചുകള്‍ (****) സ്ഥാപിച്ചു കൊടുക്കുകയും, ഗ്രന്ഥങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ ചെറിയ കുട്ടികളുടെ വിശ്വാസം ശരിപ്പെടുത്തുവാനും അവരെ സ്‌നാനം ചെയ്യിക്കാനും ചൊല്ലിക്കൊടുക്കപ്പെടുന്ന ആ വിശ്വാസപ്രമാണം അവര്‍ നിര്‍മിച്ചു. ഇവരുടെ അനുയായികളാണ് രാജകീയ കക്ഷി (الملكانية). പിന്നീട് മറ്റൊരു മഹാസഭ കൂടുകയുണ്ടായി. അതിലാണ് യാക്കോബായകക്ഷി (اليعقوبية) ഉണ്ടായിത്തീര്‍ന്നത്. പിന്നീട് മൂന്നാമതൊരു മഹാസഭ കൂടി, അപ്പോഴാണ് നെസ്‌തോരിയന്‍ കക്ഷി (النسطورية) ഉടലെടുത്തത്. (*****) ഇവരെല്ലാം തന്നെ ഈസാമസീഹില്‍ ത്രിഭൂതങ്ങളെ സ്ഥാപിക്കുന്നു. പക്ഷേ, അതിന്‍റെ സ്വഭാവത്തിലും, ദൈവത്വ-മനുഷ്യത്വങ്ങളിലും, രണ്ടും ഒന്നോ അല്ലേ എന്നതിലും, സമ്മിശ്രമാണോ- അവതരിച്ചതാണോ എന്നതിലും അവര്‍ക്ക് ഭിന്നിപ്പാണുളളത്. ഓരോ കക്ഷിയും മറ്റേകക്ഷിയെ അവിശ്വാസി (كافر) യായി ഗണിക്കുന്നു. നാമാകട്ടെ മൂന്നു കക്ഷിയെയും അവിശ്വാസികളായി ഗണിക്കുന്നു. ‘(ابن كثير)

ഇബ്‌നു കഥീര്‍ (റ) ന്‍റെ ഉദ്ധരണിയിലടങ്ങിയ വിവരങ്ങള്‍ ശരിയാണെന്ന് പലക്രൈസ്തവ സഭാചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. വിഷയത്തിലേക്ക് അല്‍പംകൂടി വ്യക്തത ലഭിക്കുമാറ് കെ.വി. സൈമണ്‍ എഴുതിയ ‘ക്രൈസ്തവ സഭാചരിത്ര’ ത്തിലെ (******) ചില വാക്യങ്ങളും അറിയുന്നത് നന്നായിരിക്കും. വിശ്വസിക്കേണ്ടതും ജീവിക്കേണ്ടതും എങ്ങിനെയാണെന്നുളളതിനു പ്രമാണം പഴയ നിയമം. പുതിയ നിയമം എന്നിങ്ങനെ വിഭജിക്കുന്ന ഗ്രന്ഥങ്ങളാണെന്നും, അപ്പോസ്തലന്‍മാര്‍ അതിനു വേണ്ട ചട്ടം ചെയ്തിരുന്നുവെന്നും മറ്റും സമര്‍ത്ഥിച്ചു കൊണ്ടു ഗ്രന്ഥകാരന്‍ ആ ഗ്രന്ഥങ്ങളെ- ബൈബ്‌ളിന്‍റെ പഴയ നിയമങ്ങളെയും പുതിയ നിയമത്തെയും. -സംബന്ധിച്ചു ഇങ്ങനെ പറയുന്നു:-


(*) سعد بن بطريق ഇദ്ദേഹത്തിന്‍റെ കാലം ക്രി. 877-940 ആയിരുന്നു. – المنجد

(**) മഹാസഭ = സുന്നഹദോസ് എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയ മഹാസഭ

(***) ക്വുസ്തന്തീന്‍ = കുസ്തന്തീനോസ് (قسطنطين). ഈ പേരില്‍ റോമാ ചക്രവര്‍ത്തിമാരായി ഒന്നിലധികം രാജാക്കള്‍ ഉണ്ടായിട്ടുണ്ട്. ക്രി. 274-337 ല്‍ ജീവിച്ച1-ാം ക്വുസ്തന്തീന്‍റെ കാലത്തും അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരവുമാണ് പ്രസ്തുത സഭയുണ്ടായത്. ഇദ്ദേഹം ക്രിസ്തു മതത്തിന്‍റെ യഥാര്‍ത്ഥ വിശ്വാസിയായിരുന്നുവോ,അതല്ല രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടു ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ച ആളാണോ എന്നതില്‍ ഭിന്നാഭിപ്രായം കാണാവുന്നതാണ്.

(****) സാധാരണയായി ക്രിസ്തീയ പളളികള്‍ക്കു ചര്‍ച്ചു (الكنيسة) കള്‍ എന്നു പറഞ്ഞു വരുന്നുവെങ്കിലും ‘സഭ’ എന്നത്രെ ആ വാക്കിന്‍റെ അര്‍ത്ഥം.

(*****) പിന്നീട് ഈ മൂന്ന് കക്ഷികളില്‍ നിന്നുമായി അനേകം കക്ഷികള്‍ ഉണ്ടായിത്തീരുകയും, മിക്ക കക്ഷിയും ഓരോ പേരില്‍ അറിയപ്പെടുകയും ചെയ്തുവന്നു.

(******) ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളിലെ ക്രൈസ്തവസഭയുടെ ചരിത്രങ്ങളെ അധികരിച്ചു എഴുതിയതാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ ഒരു ക്രിസ്തുമത പണ്ഡിതനും, മതോപദേഷ്ടാവും, പ്രഗല്‍ഭ സാഹിത്യകാരനുമായ കുന്നുംപുറത്തു വറുഗീസ് സൈമണ്‍ എന്ന കെ.വി. സൈമണാകുന്നു. ക്രിസ്തുമതത്തിലെ വിശ്വാസാചാരങ്ങളില്‍ കടന്നു കൂടിയിട്ടുളള പല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ച് അദ്ദേഹം അതില്‍ വിവരിച്ചിരിക്കുന്നു. ക്രി. 1976ല്‍ പുറത്തിറങ്ങിയ അതിന്‍റെ രണ്ടാം പതിപ്പില്‍ നിന്നാണു നാം ഉദ്ധരിക്കുന്നത്.


‘ഇതിന്‍റെ വാചകന്‍മാര്‍ ഇതിലെ വാക്യങ്ങള്‍ക്കു നേരെയുളളതും തെളിഞ്ഞതുമായ അര്‍ത്ഥം ധരിക്കേണ്ടിയിരുന്നു. എങ്കിലും ഈ (ഒന്നാമത്തെ) നൂറ്റാണ്ടില്‍ തന്നെ വേദവാക്യങ്ങളില്‍ നിന്നു നേരെ കിട്ടുന്ന അര്‍ത്ഥത്തെ ഏതാനും ചിന്തകന്‍മാര്‍ നിരസിച്ചു. ഇവര്‍ വേദശബ്‌ദങ്ങള്‍ക്ക് ഇഷ്ടാനുസരണം രൂപകാര്‍ത്ഥം അഥവാ ജ്ഞാനാര്‍ത്ഥം കൊടുത്ത് മറിച്ചു കളഞ്ഞു. ഇങ്ങിനെ പഴയ നിയമത്തെ കയ്യേറ്റം ചെയ്‌വാന്‍ യഹൂദ താത്വികന്മാരെപ്പോലെ പുതിയ നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ ക്രൈസ്തവ തത്വജ്ഞാനികളും ഈ (ഒന്നാം) നൂറ്റാണ്ടില്‍ തന്നെ ഉദിച്ചു. ബര്‍ണാസിന്‍റെ ലേഖനം ഈ വാസ്തവത്തെ ദൃഢീകരിക്കുന്നു. മതോപദേശം എന്തെല്ലാമെന്നു അപ്പോസ്തലന്‍മാര്‍ ഓരോ സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തിയെന്നല്ലാതെ താത്വിക മട്ടില്‍ മോടി പിടിപ്പിക്കുകയോ ശാസ്ത്രരീത്യാ ക്രമീകരിക്കുകയോ ചെയ്തിട്ടില്ല…. ക്രിസ്തീയോപദേശങ്ങളുടെ ചുരുക്കം അപ്പോസ്തല വിശ്വാസ പ്രമാണത്തില്‍ (*) അടങ്ങിയിരിക്കുന്നു 4-ാം നൂറ്റാണ്ടു മുതല്‍ക്കാണ് ഇതിന് അപ്പോസ്തല വിശ്വാസം എന്ന പേര്‍ കൊടുക്കപ്പെട്ടത്. ഇക്കാല ത്ത് പൗരാണിക അറിവ് സ്വല്‍പമെങ്കിലുമുളളവര്‍ ഈ വിശ്വാസപ്രമാണം അപ്പോസ്തല നിര്‍മിതമാണെന്ന് വിചാരിക്കയില്ല. നേരെമറിച്ച് അപ്പോസ്തല കാലത്ത് എത്രയും ചെറുതായിരുന്ന ഒരു ‘വിശ്വാസവചനം’ അനേക നൂറ്റാണ്ടുകൊണ്ടു വളര്‍ന്നുഈ രൂപത്തില്‍ എത്തിയതാണെന്ന് വിശ്വസിക്കുകയത്രെ നമ്മുടെ കൃത്യം [ഡീന്‍സ്റ്റാന്‍ലിയുടെ ക്രിസ്തീയോപദേശങ്ങള്‍ XIV ഭാഗം നോക്കുക] ഇതില്‍ ക്രമേണ പുതിയ വാചകങ്ങള്‍ ചേര്‍ത്തതു ഓരോ കാലത്ത് സഭകളിലുണ്ടായ പിശകാഭിപ്രായങ്ങളെ പരിഹരിപ്പാനായിരിക്കണം.’ (പേജ് 46)

മൂന്ന് വിശ്വാസ പ്രമാണങ്ങളാണ് ക്രിസ്തീയ സഭകളില്‍ ഉപയോഗത്തിലിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. 1-ാമത്തേതായി ഗണിക്കപ്പെടുന്ന നിലവിലുളള അപ്പോസ്തലപ്രമാണത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ത്രിമൂര്‍ത്തികളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ‘സര്‍വ്വശക്തിയുളള പിതാവായി ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവന്‍റെ ഏകപുത്രനായി നമ്മുടെ കര്‍ത്താവായ യേശുമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഇവന്‍ പരിശുദ്ധാത്മാവിനാല്‍ മറിയ എന്ന കന്യകയില്‍ ഉല്‍പാദിപ്പിക്കപ്പെട്ടു ജനിച്ചു.’ (തുടര്‍ന്നു കൊണ്ട് -പുത്രനെപ്പറ്റി- അവന്‍ കുരിശില്‍ തറക്കപ്പെട്ട് മരിച്ചതിനെയും, ഉയിര്‍ത്തെഴുനേറ്റു സ്വര്‍ഗത്തിലേക്ക് കരേറി പിതാവിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുന്നതിനെയും, ജീവികളോടും മരിച്ചവരോടും ന്യായം വിധിപ്പാന്‍ വേണ്ടി ഇറങ്ങി വരുന്നതിനെയും കുറിച്ചു ചുരുക്കി പ്രസ്താവിച് ചശേഷം അത് ഇങ്ങനെ തുടരുന്നു:) ‘പരിശുദ്ധാത്മാവിലും ശുദ്ധമായി പൊതുവിലുളള സഭയിലും ശുദ്ധമുളളവരുടെ സംസര്‍ഗത്തിലും പാപമോചനത്തിലും ശരീരത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പിലും നിത്യ ജീവനിലും ഞാന്‍ വിശ്വസിക്കുന്നു. ‘ (ക്രൈസ്തവ സഭാചരിത്രം പേജ് 46, 47ല്‍ നിന്ന്.) അല്‍പാല്‍പ വ്യത്യാസത്തോടു കൂടി’ സഭാചരിത്ര സംഗ്രഹം’ (**) എന്ന ഗ്രന്ഥത്തിലും (പേജ് 402) മറ്റും ഇത് ഉദ്ധരിച്ചു കാണാം.

2-ാമത്തേതായ ‘നിഖ്യാവിശ്വാസ’ പ്രമാണത്തിന്‍റെ നിലവിലുളള രൂപത്തില്‍ പിതാ – പുത്ര – പരിശുദ്ധാത്മാക്കളെക്കുറിച്ച് കൂടുതല്‍ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തു കാണാം. അതിലെ വാചകം ഇങ്ങനെയാണ് : ‘പിതാവായി സര്‍വ്വശക്തനായി ആകാശത്തിന്‍റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ ത്രൈകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏകപുത്രനും സര്‍വ്വത്തിന്‍റെയും സ്രഷ്ടാവായ ത്രൈകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏകപുത്രനും സര്‍വ്വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുളള പ്രകാശവും, സത്യദൈവത്തില്‍ നിന്നുളള സത്യദൈവവും , ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, തത്വത്തില്‍ പിതാവിനോട് ഏകത്വമുളളവനും, സകലസൃഷ്ടിക്കും മുഖാന്തരമായവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വിശുദ്ധ റൂഹാ (***) യാല്‍ തമ്പുരാനെ പ്രസവിച്ച കന്യകാമറിയായില്‍ നിന്ന് ശരീരം ധരിച്ച് മനുഷ്യനായി, പൊന്തിയൂസ് പിലാത്തോസിന്‍റെ (****) നാളുകളില്‍ ഞങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ട് കഷ്ടതയനുഭവിച്ച് മരിച്ചടക്കപ്പെട്ട്, തിരുഹിത പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് കയറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും, അവസാനമില്ലാത്ത രാജ്യത്വമുളളവനും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ മഹാ പ്രഭാവേത്താടെ ഇനിയും വരുവാനിരിക്കുന്നവനുമായ യേശു മിശീഹാ ആയ കര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ടു പിതാവിനോടും പുത്രനോടും കൂടി വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും, നിബ്യമാരും ശ്‌ളീഹമാരും മുഖാന്തരം സംസാരിച്ചവനുമായ ജീവനും വിശുദ്ധിയും ഉളളഏക റൂഹായിലും കത്തോലിക്കായ്ക്കും ശ്‌ളീഹാക്കും അടുത്ത ഏക വിശുദ്ധസഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.’ തുടര്‍ന്നുകൊണ്ട് പാപമോചനത്തിനു മാമോദീസമാത്രമാണെന്ന് ഞങ്ങള്‍ ഏറ്റു പറയുന്നുവെന്നും , ഉയിര്‍ത്തെഴുന്നേല്‍പിനെയും വരുവാനിരിക്കുന്ന പുതിയ ജീവനെയും നോക്കിപ്പാര്‍ക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ്ഈ പ്രമാണം അവസാനിക്കുന്നത്. (സഭാചരിത്ര സംഗ്രഹം പേജ് 401. 402ഉം മറ്റും നോക്കുക).


(*) ഈ വിശ്വാസ പ്രമാണം താഴെ കാണാവുന്നതാണ്.

(**) ഇതിന്‍റെ കര്‍ത്താവ് റവ. ഡോ. സി വി. ഇ. എബ്രഹാമാകുന്നു.

(***) പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചാണ് ‘വിശുദ്ധ റൂഹാ’ എന്നും പറയുന്നത്.

(****) റോമാ ചക്രവര്‍ത്തിയുടെ കീഴിലുളള ഒരു ഭരണാധികാരിയായിരുന്നു പിലാത്തോസ്.


ഈ വാചകങ്ങളില്‍ പലതും യഥാര്‍ത്ഥ നിഖ്യാ വിശ്വാസ പ്രമാണത്തില്‍ ഇല്ലാത്തതും, പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതുമാണെന്നും, ഇത് പൗരസ്ത്യ സഭകള്‍ സ്വീകരിച്ചുവരുന്ന നിഖ്യാപ്രമാണത്തിന്‍റെ രൂപമാണ്- പാശ്ചാത്യന്‍ സഭകള്‍ അംഗീകരിച്ചു വരുന്ന രൂപത്തില്‍ വ്യത്യാസമുണ്ട്- എന്നും, ഇതിന്‍റെ അവസാനത്തില്‍ ഇതിനെ നിഷേധിക്കുന്നവരെ ശപിക്കുന്ന ചില വാചകങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടിരുന്നുവെന്നുമൊക്കെ അതേഗ്രന്ഥം തന്നെ പ്രസ്താവിച്ചിരിക്കുന്നു. (പേജ് 74ഉം 81ഉം നോക്കുക.) അപ്പോസ്തല പ്രമാണത്തില്‍ സ്പര്‍ശിച്ചിട്ടില്ലാത്ത പലതും പുത്രന്‍റെ വിശേഷണങ്ങളായി നിഖ്യാ പ്രമാണത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനു കാരണം വ്യക്തമാണ്. നിഖ്യാപ്രമാണ നിര്‍മാണം നടക്കുന്ന കാലത്തുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളുടെ ഖണ്ഡനാര്‍ത്ഥം അന്നത്തെ രാജകീയകക്ഷി സ്വീകരിച്ച സിദ്ധാന്തങ്ങളെ സ്ഥിരപ്പെടുത്തി ഉറപ്പിക്കലാണ് അതിന്‍റെ പിന്നിലുളള ലക്ഷ്യമെന്ന് പറയേണ്ടതില്ല.

എനി മൂന്നാമത്തെയും അത്താനാസ്യോസിന്‍റെ പേരോടു ചേര്‍ത്ത് പറയപ്പെടുന്നതുമായവിശ്വാസ പ്രമാണത്തിന്‍റെ കഥ നോക്കിയാല്‍, ഇതിലേറെ ആശ്ചര്യകരമായികാണാം. വളരെയധികം വലിച്ചു നീട്ടി ദീര്‍ഘിപ്പിച്ചുകൊണ്ടാണ് അതുളളത്. അതോടുകൂടി, അത്രയധികം പൊരുത്തക്കേടുകളും പരസ്പരവൈരുദ്ധ്യങ്ങളും നിറഞ്ഞ മറ്റു വല്ലവാചകങ്ങളും എവിടെയെങ്കിലും കാണപ്പെടുമോ എന്നു പോലും സംശയമാണ്. ദൈര്‍ഘ്യഭയം നിമിത്തം അതില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ മാത്രം ഇവിടെ ചുരുക്കി ഉദ്ധരിക്കാം.

അത്താനാസ്യോസിന്‍റെ വിശ്വാസ പ്രമാണത്തില്‍ നിന്നുളള ചില മാതൃകകള്‍: ‘

(1) പിതാവ് ഒരുവന്‍, പുത്രന്‍ ഒരുവന്‍, പരിശുദ്ധാത്മാവ് ഒരുവന്‍. എങ്കിലും മൂവരുടെയും ദൈവത്വം ഏകവും മഹത്വം സമവും പ്രഭാവം സമനിത്യവുമാകുന്നു.

(2) പിതാവ് എങ്ങിനെയുളളവനോ അങ്ങനെയുളളവനാണ് പുത്രനും പരിശുദ്ധാത്മാവും.

(3) മൂവരും സൃഷ്ടിക്കപ്പെട്ടവരല്ല.

(4) ഓരോരുവനും നിത്യനാണ്, എന്നാലും മൂന്ന് നിത്യന്‍മാരല്ല, ഒരു നിത്യനേയുള്ളൂ.

(5) പിതാവ് സര്‍വ്വശക്തന്‍, പുത്രന്‍ സര്‍വ്വശക്തന്‍, പരിശുദ്ധാത്മാവ് സര്‍വ്വശക്തന്‍, എന്നാലും സര്‍വ്വശക്തന്‍ ഒന്നു മാത്രം.

(6) പിതാവ് ദൈവം, പുത്രന്‍ ദൈവം, പരിശുദ്ധാത്മാവ് ദൈവം, എന്നാലും ദൈവം ഏകനാകുന്നു.

(7) പിതാവും പുത്രനും പരിശുദ്ധാത്മാവും കര്‍ത്താക്കളാണ്, എന്നാലും കര്‍ത്താവ് ഒരുവന്‍ മാത്രം.

(8) മൂവരും ദൈവവും കര്‍ത്താവുമാണെന്ന് ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുന്നതു പോലെത്തന്നെ മൂന്ന് ദേവന്‍മാരോ മൂന്നു കര്‍ത്താക്കളോ ഉണ്ടെന്ന് പറയുന്നതിനെ ‘ക്രിസ്തീയ സത്യം’ നമ്മെ വിലക്കുന്നു.

(9) ത്രിത്വത്തില്‍ ആരും മുമ്പനോ പിമ്പനോ അല്ല. വലിയവനോ ചെറിയവനോ അല്ല. സമനിത്യന്‍മാരും സകലത്തിലും സമന്‍മാരുമാകുന്നു.

(10) അതുകൊണ്ട് സകലത്തിലും ഏകത്വത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകത്വത്തിലും ആരാധിക്കേണ്ടതാകുന്നു.

(11) കര്‍ത്താവായ യേശു പിതാവിന്‍റെ തത്വത്തില്‍ നിന്നു ജനിച്ച ദൈവവും മാതാവിന്‍റെതത്വത്തില്‍ നിന്നു ജനിച്ച മനുഷ്യനുമാകുന്നു.

(12) അവന്‍ ദൈവത്വത്തില്‍ പിതാവിനു സമനും മനുഷ്യത്വത്തില്‍ പിതാവിന് കീഴ്‌പ്പെട്ടവനുമാകുന്നു.

(13) അവന്‍ ദൈവവും മനുഷ്യനുമാണെങ്കിലും രണ്ടാളല്ല. ഒരു ക്രിസ്തുവത്രെ. ‘ഇങ്ങനെ പോകുന്നു ആ പട്ടിക! (*)

യേശുക്രിസ്തുവിനു ദൈവപുത്രസ്ഥാനവും, യേശുവിനും പരിശുദ്ധാത്മാവിനും പരിപൂര്‍ണ അര്‍ത്ഥത്തിലുളള ദൈവത്വപദവിയും വകവെച്ചു കൊടുക്കുവാന്‍ ആവശ്യമെന്ന് അതതു കാലത്തെ ക്രിസ്തീയാചാര്യന്‍മാര്‍ക്ക് തോന്നിയ വിശേഷണങ്ങളും, എതിരഭിപ്രായക്കാരുടെ വാദങ്ങളെ ഖണ്ഡിക്കുവാന്‍ വേണ്ടി അതതു കാലങ്ങളില്‍ നിര്‍മിക്കേണ്ടി വന്ന വിശേഷണങ്ങളും ഓരോ അവസരങ്ങളില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുളളതുകൊണ്ടാണ് അപ്പോസ്തലപ്രമാണത്തെക്കാള്‍ നിഖ്യാപ്രമാണത്തിലും, നിഖ്യാപ്രമാണത്തെക്കാള്‍ ഈ പ്രമാണത്തിലും വിശദീകരണങ്ങള്‍ കൂടിക്കൂടി വന്നത്. ത്രിത്വത്തിലെമൂന്നാമത്തെ മൂര്‍ത്തിയായ പരിശുദ്ധാത്മാവിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ -ദൈവമെന്നും ദൈവഗുണങ്ങള്‍ തികഞ്ഞവനെന്നുമൊക്കെ ക്രിസ്ത്യാനികള്‍ പറഞ്ഞു വരുന്നുവെന്നല്ലാതെ- അതിനൊരു സാമാന്യ നിര്‍വ്വചനമെങ്കിലും നല്‍കി സ്വയം സമാധാനിക്കുവാന്‍ അവര്‍ക്ക് ഇക്കാലം വരെ സാധിച്ചിട്ടില്ല. വേദപുസ്തക നിഘണ്ടു തന്നെപറയുന്നതു നോക്കുക:

‘പരിശുദ്ധാത്മാവിനെക്കുറിച്ച് തിരുസഭയില്‍ നടപ്പുളള പൊതു വിശ്വാസം നിഖ്യാപ്രമാണത്തില്‍ ഇപ്രകാരം കാണുന്നു’: കര്‍ത്താവും ജീവനെ നല്‍കുന്നവനും, പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടും കൂടെ ആരാധിക്കപ്പെടുന്നവനും, പ്രവാചകന്‍മാരാല്‍ മുന്നറിയിക്കപ്പെട്ടവനുമായ പരിശുദ്ധാത്മാവിനെയും ഞാന്‍ വിശ്വസിക്കുന്നു.’ അത്താനാസ്യോസിന്‍റെ പ്രമാണത്തില്‍ ‘പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും ആകുന്നു , ഉണ്ടാക്കപ്പെട്ടവനുമല്ല. സൃഷ്ടിക്കപ്പെട്ടവനുമല്ല, ജനിക്കപ്പെട്ടവനുമല്ല, പുറപ്പെടുന്നവനത്രെ’ എന്നു പറഞ്ഞിരിക്കുന്നു. കിഴക്കിനടുത്ത സുരിയാനീ സഭകളില്‍ ഉപയോഗത്തിലിരിക്കുന്ന നിഖ്യാപ്രമാണത്തില്‍ ‘പിതാവില്‍ നിന്ന് പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും’ എന്നാണ് പദപ്രയോഗം. പരിശുദ്ധാത്മാവിന്‍റെ പുറപ്പാടിനെപ്പറ്റി പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ വലിയ വാഗ്വാദം ഉണ്ടായിട്ടുണ്ട്…. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ പടിഞ്ഞാറന്‍ സഭയും കിഴക്കന്‍ സഭയും ഭിന്നിച്ചു പിരിയുകയാണ് ചെയ്തത് (വേദപുസ്തക നിഘണ്ടു പുറം 229)


(*) ഫാദര്‍ എം. വി. ജോര്‍ജ്ജ് എഴുതിയതും, ‘ദൈവശാസ്ത്ര സാഹിത്യ പ്രസിദ്ധീകരണ സമിതി’ (തിരുവല്ല) പ്രസിദ്ധീകരിച്ചതുമായ ‘ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്ന ഗ്രന്ഥത്തിന്‍റെ 10-13 പേജുകളിലും മറ്റു പല ക്രിസ്തീയ ഗ്രന്ഥങ്ങളിലും പൂര്‍ണരൂപം കാണാവുന്നതാണ്.


പുത്രനെപ്പറ്റി പലതും പറഞ്ഞു സ്വയം തൃപ്തി അടയുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞിട്ടുളളതുപോലെ, പരിശുദ്ധാത്മാവിന് ഒരേകദേശ നിര്‍വ്വചനമെങ്കിലും നല്‍കുവാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്നും, ഇന്നും അതൊരു തര്‍ക്കവിഷയമാണെന്നുമാണല്ലോ ഇതില്‍ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല, വിശ്വാസപ്രമാണങ്ങളിലെ വാക്കുകളില്‍ തന്നെ പരസ്പരം വ്യത്യസ്തമായ നിര്‍വ്വചനങ്ങളാണുളളതെന്നും, ഒരേ വിശ്വാസപ്രമാണത്തിന്‍റെ പദ പ്രയോഗങ്ങളില്‍പോലും സഭകള്‍ക്കിടയില്‍ ഭിന്നിപ്പാണുളളതെന്നും നിഘണ്ടുവിന്‍റെ ഈ ഉദ്ധരണി ചൂണ്ടിക്കാട്ടുന്നു.

ഈസാ നബി (عليه السلام) യടക്കം എല്ലാ പ്രവാചകന്‍മാരും ഏകദൈവ വിശ്വാസത്തിലേക്കായിരുന്ന ജനങ്ങളെ ക്ഷണിച്ചിരുന്നതെന്ന് തീര്‍ച്ച തന്നെ. ബൈബ്‌ളിന്‍റെ പുതിയനിയമത്തിലും പഴയനിയമത്തിലും ഇതിനു തെളിവുണ്ട് താനും. ഒരു ശാസ്ത്രി വന്ന് ‘എല്ലാറ്റിലും മുഖ്യമായ കല്‍പനയേതെന്ന് ചോദിച്ചപ്പോള്‍ യേശുമറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘എല്ലാറ്റിലും മുഖ്യകല്‍പനയോ? യിസ്രായേലേ കേള്‍ക്ക: നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയേത്താടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടി സ്‌നേഹിക്കണം എന്നാകുന്നു.’ (ലൂക്കോസ്; 12ല്‍ 28-30) യേശു പറഞ്ഞ ഈ വാക്യം അതുപോലെ പഴയ നിയമത്തിലും കാണാം. (ആവര്‍ത്തന പുസ്തകം: 6ല്‍ 4 നോക്കുക.) ത്രിത്വത്തില്‍ മൂന്ന് ദൈവങ്ങളുണ്ടെന്ന് വരുന്നതിനെ മറച്ചു പിടിക്കുവാന്‍ വേണ്ടിയുളള ഒരു ഉപായമെന്ന നിലക്കാണ് അവര്‍ ‘ത്രിയേക സിദ്ധാന്ത’ മെന്നും ‘ത്രൈയേക ദൈവ’മെന്നും മറ്റുമുളള പേരുകള്‍ പ്രയോഗിച്ചു വരുന്നത്.

പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ ദൈവത്വമുളള മൂന്ന് മൂര്‍ത്തി (*) കള്‍ ചേര്‍ന്നതാണ് ദൈവമെന്നും, അതേ സമയത്ത് ദൈവം ഏകന്‍ (**) തന്നെയാണെന്നുമാണല്ലോ ക്രിസ്തുമതത്തിന്‍റെ അടിത്തറ. മൂന്നെണ്ണം ചേര്‍ന്നാല്‍ ഒന്നാകുന്നതെങ്ങനെ? എന്നൊരു ചോദ്യം പ്രാഥമിക ബുദ്ധിയുളള ആരും ചോദിക്കുമല്ലോ. താല്‍ക്കാലികമായ മുട്ടുശാന്തിയെന്നോണം ഈ ചോദ്യത്തിനു പലതരം ഉത്തരങ്ങളും ക്രിസ്തുമത സാഹിത്യങ്ങളില്‍ സ്ഥലം പിടിച്ചു കാണാം. പാമരുദ്ധികളായ ചിലരെയെങ്കിലും പകിട്ടാക്കുവാന്‍ ഉതകുന്ന ഒന്നിലധികം സൂത്രമാര്‍ഗങ്ങള്‍ ഇതിന് അവര്‍ ഉപയോഗപ്പെടുത്താറുളളതില്‍ ചിലതു മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം:


(*) പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നില്‍ ഓരോന്നിനെക്കുറിച്ചും ക്രിസ്തീയ സാഹിത്യങ്ങളില്‍ ‘മൂര്‍ത്തി, ഭൂതം, ആള്‍, വ്യക്തി, വ്യക്തിത്വം, അവന്‍’എന്നിങ്ങനെ പല വാക്കുകളിലും വിശേഷിപ്പിക്കാറുണ്ട്.

(**) ദൈവത്തെപ്പറ്റി ‘ഒരുവന്‍’ എന്ന് പറയാതെ പകരം ‘ഏകന്‍’ എന്ന പ്രയോഗമാണ്ക്രിസത്ീയ ഗ്രന്ഥങ്ങള്‍ അധികവും ഉപയോഗിക്കാറുളളത്. ഇതിനും ചില ദുര്‍ന്യായങ്ങള്‍ അവര്‍ക്ക് പറയുവാനുണ്ട്. (‘വേ. പു. പദങ്ങള്‍’ എന്ന നിഘണ്ടുനോക്കുക.)


(1) ‘ഒന്ന്’ എന്ന സംഖ്യയെ വേറെ ഒരു ‘ഒന്നി’ ലും അതിനെ വീണ്ടും ഒരു ‘ഒന്നി’ലും പെരുക്കിയാല്‍ ഉത്തരം ‘ഒന്ന്’ എന്നുതന്നെയാണല്ലോ കിട്ടുക. (അതായത്: 1 x 1 x 1 = 1 ) മൂന്ന് ‘ഒന്ന്’ കളെ കൂട്ടിയാല്‍ ‘മൂന്ന്’ എന്ന് (1 + 1 + 1 = 3) പറയുന്നത് ഇവിടെ ശരിയല്ലെന്ന് ചുരുക്കം.

(2) ഒരു വ്യക്തി ഒരേ സമയത്ത് മന്ത്രിയും, ഭര്‍ത്താവും, കച്ചവടക്കാരനും ആകാം. ഇതുകൊണ്ട് അയാള്‍ മൂന്ന് വ്യക്തിയാകുന്നില്ലല്ലോ.

(3) സൂര്യന് താപവും, രശ്മിയും, വെളിച്ചവും ഉളളതുകൊണ്ട് സൂര്യന്‍ മൂന്നെണ്ണമാകുന്നില്ലല്ലോ.

(4) വിദ്യുച്ഛക്തി ശബ്ദമായും, പ്രകാശമായും ചലനമായും പ്രത്യക്ഷപ്പെടാറുളളതു കൊണ്ട് വിദ്യുച്ഛക്തിയും മൂന്നെണ്ണമാകുന്നില്ല.

(5) ഒരു പെട്ടിയുടെ നീളവും, വീതിയും, ഉയരവും വ്യത്യസ്ത അളവിലാകുന്നതിനാല്‍ പെട്ടിയുടെ ഏകത്വത്തിനു അത് തടസ്സമാകുന്നില്ല. ഇങ്ങനെ പലതും ക്രിസ്തീയസാഹിത്യങ്ങളില്‍ -പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ലൂഥറല്‍ ചര്‍ച്ചുകാരുടെ ഗ്രന്ഥങ്ങളില്‍ വിശേഷിച്ചും – പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന ഭാഷയില്‍ സ്ഥലം പിടിച്ചു കാണാം. ഇവയെപ്പറ്റി കൂടുതല്‍ സംസാരിക്കുവാനുളള സ്ഥാനം മറ്റൊന്നായതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്താവിക്കുന്നില്ല. സ്വല്‍പമെങ്കിലും ബുദ്ധിയും ചിന്തയുമുളളവര്‍ഇത്തരം മറുപടി കേള്‍ക്കുമ്പോള്‍ ആശ്ചര്യപൂര്‍വ്വം പൊട്ടിച്ചിരിച്ചു പോയേക്കുന്നതാണ്.

ത്രിത്വവാദം പോലെ നിലവിലുളള ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട പലതിന്‍റെയും സാക്ഷാല്‍ ഉറവിടം വി. പൗലോസ് എന്നറിയപ്പെടുന്ന ശൗലാകുന്നുവെന്ന് ക്രിസ്തീയ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്. നിഘണ്ടുവിലും മറ്റുമായി ചിലപ്പോഴെല്ലാം അവരത് സന്ദര്‍ഭവശാല്‍ വ്യക്തമാക്കാറുമുണ്ട്. എന്നാല്‍, യേശുവിന്‍റെ ദൈവപുത്രത്വം കൂടുതല്‍ ഊന്നിപ്പറഞ്ഞ ആള്‍ ഒരു സുവിശേഷ കര്‍ത്താവായി അറിയപ്പെടുന്ന യോഹന്നാനാണത്രെ. ആദ്യത്തെ മൂന്ന് സുവിശേഷങ്ങളെപ്പറ്റി ചിലത് പ്രസ്താവിച്ച ശേഷം നിഘണ്ടു (498-ാം പേജില്‍) പറയുന്നു: ‘അനന്തരം യോഹന്നാന്‍ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് തെളിയിക്കുന്നതിനുദ്ദേശിച്ച് പുതുതായി വേറൊരു സുവിശേഷമെഴുതി’. പൌലോസ് എന്ന ശൗലിനെപ്പറ്റി പറയുകയാണെങ്കില്‍ നിഘണ്ടു പറയുന്നതുപോലെ ‘സ്‌തോയിക്ക്’ എന്ന തത്വ ശാസ്ത്രത്തില്‍ നിപുണനായിരുന്നു. ഒരു മനുഷ്യന്‍ എപ്പോഴും ബുദ്ധിയനുസരിച്ച് നടക്കണം; അതനുസരിച്ച് തന്നെത്തന്നെ ഭരിക്കണം; സര്‍വ്വ ദൈവവാദം ശരിയാണ് എന്നിങ്ങനെ പലതും അടങ്ങിയതായിരുന്നു ആ തത്വശാസ്ത്രം. (നിഘണ്ടു പേജ് 257ഉം 560ഉം നോക്കുക.)

ആദ്യകാലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പല തത്വശാസ്ത്രങ്ങള്‍ക്കും- വിശേഷിച്ചു യവന തത്വശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക്- വളരെയധികം സ്വാധീനം ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ ചെലുത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുവാന്‍ നിവൃത്തിയില്ല. പണ്ഡിതപടുക്കളായ പലരും ചൂണ്ടിക്കാട്ടുകയും, സ്ഥാപിക്കുകയും ചെയ്തിട്ടുളളതുപോലെ (ചില ക്രിസ്തീയ ഗ്രന്ഥങ്ങളിലും ഇതിനനുകൂലമായ പല പ്രസ്താവനകളും ഉണ്ട് താനും) ഹിന്ദു മതം മുതലായവിഗ്രഹ മതാനുയായികളുടെ തത്വശാസ്ത്രങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ത്രിത്വവാദവും, ത്രിയേകത്വവാദവും ഉടലെടുത്തിരിക്കുന്നത്. വിഷ്ണു, ശിവന്‍, ബ്രഹ്മാവ് എന്നീ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നതാണല്ലോ ബ്രാഹ്മണമതത്തിലെ ദൈവം. ഇതുപോലെ, യേശുക്രിസ്തുവിനെപ്പറ്റി ഹിന്ദുക്കളും, ബുദ്ധദേവനെപ്പറ്റി ബുദ്ധമതക്കാരും വിശ്വസിച്ചു വരുന്നുമുണ്ട്. (*)

മേലുദ്ധരിച്ച ക്രിസ്തീയ രേഖകളില്‍ നിന്നും വിവരണത്തില്‍ നിന്നുമായി ഇത്രയും സംഗതികള്‍ വ്യക്തമാണ്:-

(1) ത്രിത്വോപദേശം, ത്രിയേകത്വ സിദ്ധാന്തം, പരിശുദ്ധാത്മാവ് മുതലായവ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ അവരുടെ മതത്തിന്‍റെ മൂലോപദേശങ്ങളായി ഗണിച്ചു വരുന്നമിക്ക സിദ്ധാന്തങ്ങള്‍ക്കും അവര്‍ വേദപുസ്തകങ്ങളായി അംഗീകരിച്ചു വരുന്ന ഗ്രന്ഥങ്ങളില്‍ നിന്നോ, യേശുക്രിസ്തുവിന്‍റെ വചനങ്ങളില്‍ നിന്നോ അവര്‍ക്ക് ശരിയായ തെളിവുകളൊന്നും ഉദ്ധരിക്കുവാനില്ല.

(2) പൗരാണിക കാലം തൊട്ട് ഇന്നുവരെയും അതാതു കാലത്തെ പണ്ഡിത പുരോഹിത വര്‍ഗത്തിന്‍റെയും, അതാതു കാലത്തെ പരിതഃസ്ഥിതികളുടെയും ഹിതമനുസരിച്ച് അതാത് കാലങ്ങളില്‍ രൂപകല്‍പന ചെയ്യപ്പെട്ടവ മാത്രമാണവ.

(3) പിന്നീട് കാലക്രമത്തില്‍ അവയെല്ലാം ചോദ്യം ചെയ്യപ്പെടാത്ത മതസിദ്ധാന്തങ്ങളായി അംഗീകരിക്കപ്പെട്ടു വരുകയും ചെയ്തു.

(4) ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ മുഖ്യസ്ഥാനം കല്‍പിക്കപ്പെടുന്ന അടിസ്ഥാന തത്വങ്ങള്‍ പോലും യുക്തിക്കോ, ബുദ്ധിക്കോ, ന്യായത്തിനോ സ്ഥാനം കല്‍പിക്കപ്പെടാത്തവയാകുന്നു. എന്നിരിക്കെ, ഭിന്നിപ്പും, വിയോജിപ്പും, പരസ്പര വൈരുദ്ധ്യവും, അസ്ഥിരതയുമെല്ലാം അവയുടെ കൂടെപ്പിറവിയുമായിരിക്കുക സ്വാഭാവികമാകുന്നു. അതെ,

وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا

(അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അതില്‍ അവര്‍ ധാരാളം പരസ്പരവ്യത്യാസം കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു.) എന്ന് 82-ാം വചനത്തില്‍ അല്ലാഹു പറഞ്ഞതിനു പ്രത്യക്ഷത്തില്‍ തന്നെ ഉദാഹരണങ്ങളാണവ. സൂ: മാഇദഃയില്‍ വെച്ച് എനിയും പലതും കാണാവുന്നതാണ്. إِن شَاءَ اللَّهُ


(*) യേശുക്രിസ്തുവിനെ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ വെച്ചു പുലര്‍ത്തുന്ന അനേക വിശ്വാസ സിദ്ധാന്തങ്ങളും, ശ്രീകൃഷ്ണനെപ്പറ്റി ഹിന്ദുക്കളും, ശ്രീബുദ്ധനെപ്പറ്റി ബുദ്ധമതക്കാരും വിശ്വസിച്ചു വരുന്നത് പോലെത്തന്നെയാണെന്ന്- ‘ദഅ്‌വത്തുല്‍ഹക്വ് (دعوة الحق) ‘ എന്ന പേരില്‍ റബാത്വില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രധാന ഔദ്യോഗിക മാസികയുടെ 1974 മേയ് മാസ (ഹി. 1394 റബീഉല്‍ ആഖിര്‍) ലക്കത്തിലെ പഠനാര്‍ഹമായ ഒരു ലേഖന പരമ്പരയില്‍ -ഉസ്താദ് തൗഫീക്വ് അലിവഹ് എന്ന പണ്ഡിതന്‍ സ്ഥാപിച്ചിരിക്കുന്നു. ആധികാരിക ഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നവയില്‍ നിന്ന് കൃഷ്ണനെയും യേശുവെയും താരതമ്യപ്പെടുത്തുന്ന 45 ഉദ്ധരണികളും, ബുദ്ധനെയും യേശുവെയും താരതമ്യപ്പെടുത്തുന്ന 46 ഉദ്ധരണികളും, ഓരോന്നിനോടും – അക്ഷരത്തിലോ അര്‍ത്ഥത്തിലോ – സദൃശ്യങ്ങളായ ക്രിസ്തുമത ഗ്രന്ഥങ്ങളില്‍ നിന്നുളള ഉദ്ധരണികളും നിരത്തിവെച്ചുകൊണ്ടാണ് അദ്ദേഹം അത് സ്ഥാപിച്ചിരിക്കുന്നത്. മര്‍ഹൂം മക്തി തങ്ങളുടെ ചില ഗ്രന്ഥങ്ങളിലും ഇതിന് ചില ഉദാഹരണങ്ങള്‍ കാണാം.


അല്ലാഹുവേ! കോപത്തിനു വിധേയമായ യഹൂദരുടെയും, മാര്‍ഗം തെറ്റിപ്പോയവരായ ക്രിസ്ത്യാനികളുടെയും പാതയല്ലാത്ത – നീ സന്‍മാര്‍ഗം നല്‍കി അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സ്വിദ്ദീക്വുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവര്‍ സ്വീകരിച്ചു വന്നപാതയില്‍ -നീ ഞങ്ങളെ വഴിചേര്‍ത്തു തരേണമേ! ഞങ്ങള്‍ക്ക് നീ നേര്‍മാര്‍ഗം കാണിച്ചുതന്നതിനു ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കാതിരിക്കേണമേ, റബ്ബേ!

വിഭാഗം - 24

4:172
  • لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا ٱلْمَلَـٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا ﴾١٧٢﴿
  • അല്ലാഹുവിനു അടിമയായിരിക്കുവാന്‍ (ഈസാ) 'മസീഹ്' വൈമനസ്യം കാണിക്കുകയേ ചെയ്കയില്ല; (അല്ലാഹുവിങ്കല്‍)സാമീപ്യം സിദ്ധിച്ചവരായ മലക്കുകളും (ചെയ്ക) ഇല്ല. അവനെ ആരാധിക്കുന്നതിനെപ്പറ്റി ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം കാണിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടിയേക്കുന്നതാണ്.
  • لَّن يَسْتَنكِفَ വൈമനസ്യം (മടി) കാണിക്കുകയേ ഇല്ല الْمَسِيحُ മസീഹ് أَن يَكُونَ അദ്ദേഹം ആയിരിക്കുവാന്‍ عَبْدًا لِّلَّهِ അല്ലാഹുവിന് അടിമ وَلَا الْمَلَائِكَةُ മലക്കുകളും ഇല്ല الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട (അടുപ്പം സിദ്ധിച്ച)വരായ وَمَن يَسْتَنكِفْ വല്ലവരും (ആര്‍) വൈമനസ്യം കാണിക്കുന്നതായാല്‍ عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെപ്പറ്റി وَيَسْتَكْبِرْ അഹംഭാവം നടിക്കുകയും فَسَيَحْشُرُ എന്നാലവന്‍ ഒരുമിച്ചു കൂട്ടിയേക്കും, വഴിയെ കൂട്ടും هُمْ അവരെ إِلَيْهِ അവങ്കലേക്ക് جَمِيعًا മുഴുവനും

ഈസാ (عليه السلام) നെ റബ്ബും ഇലാഹും (രക്ഷാകര്‍ത്താവും ആരാധ്യദൈവവും) ആക്കിവെക്കുകയാണല്ലോ ക്രിസ്ത്യാനികള്‍ ചെയ്യുന്നത്. എന്നാല്‍, അദ്ദേഹത്തിന്‍റെ സ്വന്തം നിലപാടെന്താണ്? അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ ഒട്ടും അപമാനമോ , വൈമനസ്യമോ, അഹംഭാവമോ ഒരു കാലത്തും ബാധിക്കാത്ത ആളാണദ്ദേഹം. അദ്ദേഹമെന്നു മാത്രമല്ല, അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ച പരിശുദ്ധരായ മലക്കുകളുടെ സ്ഥിതിയും അങ്ങനെത്തന്നെ. എനി ഈസാ നബിയും മലക്കുകളും എന്നല്ല, ആര്‍ തന്നെയും അല്ലാഹുവിന്‍റെ അടിയാന്‍മാരായി കൊണ്ട് അവനെ ആരാധിക്കാന്‍ വൈമനസ്യം കാണിക്കുകയോ, ഗര്‍വ്വു നടിക്കുകയോ ചെയ്യുന്ന പക്ഷം അല്ലാഹു അവരെ വെറുതെ വിടുമെന്ന് കരുതേണ്ട. ഒന്നൊഴിയാതെ അവരെ മുഴുവനും അവന്‍ തന്‍റെ മുമ്പില്‍ ഹാജരാക്കി നടപടി എടുക്കുക തന്നെ ചെയ്യും. ആ നടപടി എന്തായിരിക്കുമെന്ന് അടുത്ത വചനത്തില്‍ വിവരിക്കുന്നുമുണ്ട്.

അല്ലാഹുവിന്‍റെ അടിമ (عَبْد) ആയിരിക്കുന്നതിനെ സാക്ഷാല്‍കൃതമാക്കുന്നത് അവന് ആരാധന ചെയ്യുന്നത് മൂലമാണെന്ന് ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാം. ഉടമ സ്ഥത കൊണ്ടുളള അടിമ എന്നും, ആരാധന കൊണ്ടുളള അടിമ -അടിയാന്‍- എന്നും രണ്ടു തരം عَبْد (അടിമ)കള്‍ ഉണ്ടെന്നും, ഒന്നാമത്തേതിന്‍റെ ബഹുവചനം عَبيد എന്നും രണ്ടാമത്തേതിന്‍റെ ബഹുവചനം عِبَاد എന്നുമാണെന്നും ഇമാം റാഗിബ് (റ) പ്രസ്താവിച്ചത് നാം മുമ്പൊരിക്കല്‍ ചൂണ്ടിക്കാട്ടിയിട്ടുളളതാണ്.

4:173
  • فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِۦ ۖ وَأَمَّا ٱلَّذِينَ ٱسْتَنكَفُوا۟ وَٱسْتَكْبَرُوا۟ فَيُعَذِّبُهُمْ عَذَابًا أَلِيمًا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا ﴾١٧٣﴿
  • എന്നിട്ടപ്പോള്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങളെ അവന്‍ നിറവേറ്റിക്കൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്യും. എന്നാല്‍, വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയതവരാകട്ടെ അവരെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കും: അല്ലാഹുവിനു പുറമെ ഒരു രക്ഷാധികാരിയാകട്ടെ, സഹായകനെയാകട്ടെ അവര്‍തങ്ങള്‍ക്കു കണ്ടെത്തുകയുമില്ല.
  • فَأَمَّا എന്നാലപ്പോള്‍, അങ്ങനെ, അപ്പോള്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മങ്ങളെ فَيُوَفِّيهِمْ അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കും, പൂര്‍ണമായി കൊടുക്കും أُجُورَهُمْ അവരുടെ പ്രതിഫലങ്ങള്‍ وَيَزِيدُهُم അവര്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും مِّن فَضْلِهِ തന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന് وَأَمَّا الَّذِينَ എന്നാല്‍ യാതൊരുവരാകട്ടെ اسْتَنكَفُوا അവര്‍ വൈമനസ്യം കാണിച്ചു وَاسْتَكْبَرُوا അഹംഭാവം നടിക്കുകയും ചെയ്തു فَيُعَذِّبُهُمْ അവരെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ وَلَا يَجِدُونَ അവര്‍ കണ്ടെത്തുകയു മില്ല لَهُم അവര്‍ക്ക് مِّن دُونِ اللَّهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَلِيًّا ഒരു രക്ഷാകര്‍ത്താവിനെ, കൈകാര്യക്കാരനെ, മിത്രത്തെ وَلَا نَصِيرًا ഒരു സഹായകനെയും ഇല്ല
4:174
  • يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَـٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا ﴾١٧٤﴿
  • ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് (ഖണ്ഡിതമായ) രേഖ വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് നാം സ്പഷ്ടമായഒരു പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു.
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ قَدْ جَاءَكُم നിങ്ങള്‍ക്ക് വന്നിട്ടുണ്ട് بُرْهَانٌ (ഖണ്ഡിത) രേഖ, തെളിവ് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَأَنزَلْنَا إِلَيْكُمْ നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു نُورًا ഒരു പ്രകാശം مُّبِينًا സ്പഷ്ടമായ, വ്യക്തമായ
4:175
  • فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍ مِّنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَٰطًا مُّسْتَقِيمًا ﴾١٧٥﴿
  • എന്നാല്‍, യാതൊരു കൂട്ടര്‍അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടി(ച്ചു രക്ഷപ്രാപി)ക്കുകയും ചെയ്തുവോ, അവരെ അവന്‍ തന്‍റെ വക കാരുണ്യത്തിലും, അനുഗ്രഹത്തിലും പ്രവേശിപ്പിച്ചേക്കും. (നേരെ) ചൊവ്വായ ഒരുപാതയില്‍, തന്‍റെ അടുക്കലേക്ക് അവന്‍ അവരെ നയിക്കുകയും ചെയ്യും.
  • فَأَمَّا الَّذِينَ എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا بِاللَّهِ അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു وَاعْتَصَمُوا بِهِ അവനെ മുറുകെ പിടിക്കുക (അവനില്‍ രക്ഷ പ്രാപിക്കുക) യും ചെയ്തു فَسَيُدْخِلُهُمْ അവരെ അവന്‍ പ്രവേശിപ്പിച്ചേക്കും فِي رَحْمَةٍ അനുഗ്രഹത്തില്‍ مِّنْهُ അവനില്‍ നിന്നുളള, അവന്‍റെ വക وَفَضْلٍ അനുഗ്രഹത്തിലും, ദയവിലും وَيَهْدِيهِمْ അവരെ വഴി ചേര്‍ക്കുക (നയിക്കുക)യും ചെയ്യും إِلَيْهِ തന്‍റെ അടുക്കലേക്ക് صِرَاطًا ഒരു പാതയില്‍ مُّسْتَقِيمًا ചൊവ്വായ, നേരെയുളള

യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയം സ്പഷട്മാണ്.

4:176
  • يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَـٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ ﴾١٧٦﴿
  • (നബിയേ) അവര്‍ നിന്നോട്(മത) വിധി തേടുന്നു. പറയുക: 'അല്ലാഹു നിങ്ങള്‍ക്കു 'കലാലത്തി'ന്‍റെ [പിതാവും സന്താനവുമില്ലാത്തഅനന്തരാവകാശത്തിന്‍റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു. '(അതായത്) ഒരു മനുഷ്യന്‍ തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടും നാശ [മരണ] മടഞ്ഞുവെങ്കില്‍, അപ്പോള്‍, അവന്‍ വിട്ടുപോയതിന്‍റെ [സ്വത്തിന്‍റെ] പകുതി അവള്‍ക്കുണ്ടായിരിക്കും. അവള്‍ [മരണമടഞ്ഞവള്‍] ക്ക്സന്താനമില്ലെങ്കില്‍, അവന്‍ [സഹോദരന്‍] അവളെ അനന്തരമെടുക്കുക [മുഴുവന്‍ സ്വത്തിനും അവകാശിയാവുക]യും ചെയ്യുന്നതാണ്. എനി, അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍വിട്ടുപോയതില്‍ [സ്വത്തില്‍] നിന്നു മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോള്‍, ആണിന് രണ്ട് പെണ്ണിന്‍റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
  • يَسْتَفْتُونَكَ അവര്‍ നിന്നോട് (മത) വിധി തേടുന്നു قُلِ പറയുക اللَّهُ يُفْتِيكُمْ അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു فِي الْكَلَالَةِ കലാലത്തി(ന്‍റെ കാര്യത്തി)ല്‍ إِنِ امْرُؤٌ വല്ല മനുഷ്യനും (ആയി) എങ്കില്‍ هَلَكَ നാശമടഞ്ഞു (മരിച്ചു) لَيْسَ لَهُ അവന് ഇല്ലാതെ وَلَدٌ സന്താനം, ഒരു കുട്ടി وَلَهُ അവന് ഉണ്ടുതാനും أُخْتٌ ഒരു സഹോദരി فَلَهَا എന്നാലവള്‍ക്കുണ്ട് نِصْفُ യാതൊന്നിന്‍റെ പകുതി مَا تَرَكَ അവന്‍ വിട്ടുപോയ وَهُوَ അവന്‍ يَرِثُهَا അവളെ അവകാശമെടുക്കും, അവള്‍ക്ക് അവകാശിയാവും إِن لَّمْ يَكُن ഇല്ലെങ്കില്‍ لَّهَا وَلَدٌ അവള്‍ക്ക് സന്താനം فَإِن كَانَتَا എനി അവര്‍ (സഹോദരികള്‍) ആയിരുന്നാല്‍ اثْنَتَيْنِ രണ്ട് ആളുകള്‍ فَلَهُمَا എന്നാല്‍ ആ രണ്ടാള്‍ക്കുണ്ടായിരിക്കും الثُّلُثَانِ മൂന്നില്‍ രണ്ടംശം مِمَّا تَرَكَ അവന്‍ (അയാള്‍) വിട്ടുപോയതില്‍ നിന്ന് وَإِن كَانُوا അവര്‍ ആയിരുന്നാല്‍ إِخْوَةً സഹോദരങ്ങള്‍ رِّجَالًا പുരുഷന്‍മാരായ وَنِسَاءً സ്ത്രീകളും فَلِلذَّكَرِ എന്നാല്‍ ആണിനുണ്ട് مِثْلُ حَظِّ അംശംപോലെ, ഓഹരിയുടെ അത്ര الْأُنثَيَيْنِ രണ്ടു പെണ്ണിന്‍റെ يُبَيِّنُ اللَّهُ അല്ലാഹു വിവരിച്ചു തരുന്നു لَكُمْ നിങ്ങള്‍ക്ക് أَن تَضِلُّوا നിങ്ങള്‍ പിഴക്കുമെന്നതിനാല്‍, പിഴക്കാതിരിക്കുവാന്‍ وَاللَّهُ അല്ലാഹുവാകട്ടെ بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ അറിയുന്നവനാകുന്നു

സൂറത്തിന്‍റെ ആദ്യ വചനങ്ങളില്‍ അനന്തരാവകാശ നിയമങ്ങളടക്കം ധനസംബന്ധമായ പല നിയമങ്ങളെയും കുറിച്ചായിരുന്നുവല്ലോ പ്രതിപാദിച്ചിരുന്നത്. പിന്നീട് സംസാരഗതി പല വശങ്ങളിലേക്ക് വ്യാപിച്ചശേഷം, അവസാനം വീണ്ടും ആദ്യ വിഷയത്തിലേക്ക് തന്നെ തിരിഞ്ഞുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. സൂറത്തിന്‍റെ ഇതര ഭാഗങ്ങള്‍ അവതരിച്ചു കുറേ കഴിഞ്ഞ ശേഷമാണ് ഈ വചനം അവതരിച്ചതെന്ന് പല രിവായത്തുകളില്‍ നിന്നും വ്യക്തമാകുന്നു. ജാബിറുബ്നു അബ്‌ദില്ലാ (റ) പറഞ്ഞുകേട്ടതായി മുഹമ്മദ് ബ്‌നുല്‍ മുന്‍ക്വദിര്‍ (റ) ഉദ്ധരിക്കുന്നു: ഞാന്‍ രോഗിയായി സുബോധമില്ലാതായിരിക്കുമ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്‍റെ അടുക്കല്‍ വന്നു. തിരുമേനി വുള്വു ചെയ്തു. പിന്നീട് അവിടുന്ന് എന്‍റെ മേല്‍ വെളളം ഒഴിച്ചു. അല്ലെങ്കില്‍ ഒഴിക്കുവിന്‍ എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് ബോധം വന്നു. ഞാന്‍ പറഞ്ഞു: ‘എനിക്ക് ‘കലാലത്താ’യിട്ടല്ലാതെ അനന്തരവകാശമെടുക്കാന്‍ ആളില്ല. അതുകൊണ്ട് അവകാശം എങ്ങനെയായിരിക്കും?’ അപ്പോള്‍ അല്ലാഹു അനന്തരാവകാശത്തിന്‍റെ ഈ ആയത്ത് അവതരിപ്പിച്ചു. (അ; ബു; മു.)

പിതാക്കളോ സന്താനങ്ങളോ ആയ അനന്തരാവകാശി കളില്ലാതിരിക്കുന്നതിനാണ് كَلاَلةِ (കലാലത്ത്) എന്ന് പറയുന്നതെന്ന് 12-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കലാലത്തിനെക്കുറിച്ച് ഉമര്‍ (റ) ചോദിച്ചുവെന്നും, ‘തനിക്ക് സൂറത്തുന്നിസാഇലെ അവസാന ആയത്തായ ഉഷ്ണകാലത്ത് അവതരിച്ച ആയത്ത് മതിയാകും.’ എന്ന് തിരുമേനി ഉത്തരം പറഞ്ഞുവെന്നും ഹദീഥില്‍ വന്നിരിക്കുന്നു. (അ; മു; ദാ; തി.)’ കലാലത്തിനെ സംബന്ധിച്ചു രണ്ട് ആയത്തുകള്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്; അവയില്‍ സൂറത്തിന്‍റെ ആദ്യത്തിലുളള ഒന്നാമത്തേത് (12-ാം വചനം) ശൈത്യകാലത്ത് അവതരിച്ചതാകുന്നു; അതില്‍ അല്‍പം അവ്യക്തതയുണ്ട്; രണ്ടാമത്തേത് സൂറത്തിന്‍റെ അവസാനത്തിലുളള (ഈ) ആയത്താകുന്നു : അത് ഉഷ്ണകാലത്തും അവതരിച്ചു; അതില്‍ കൂടുതല്‍ വിവരമുണ്ട്.’ എന്നിങ്ങനെ ഖത്വാബീ (റ) പ്രസ്താവിച്ചിരിക്കുന്നു. ഇതില്‍ നിന്ന് പ്രസ്തുത ഹദീഥില്‍ ഉഷ്ണകാലത്തെ ആയത്ത് എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം മനസ്സിലായല്ലോ.

അവകാശികളായി മക്കള്‍ ഇല്ലാതിരുന്നാല്‍ – പിതാക്കള്‍ ഉണ്ടായിരുന്നാല്‍ പോലും- ‘കലാലത്താ’യി തീരുമെന്നും ഒരഭിപ്രായമുണ്ട്. ഉമര്‍ (റ)നെ സംബന്ധിച്ച് ഇതില്‍ വ്യത്യസ്തങ്ങളായ രിവായത്തുകള്‍ കാണാവുന്നതാണ്. അവ ഉദ്ധരിച്ച ശേഷം അവസാനമായി ഇബ്‌നു കഥീര്‍ (റ) ഇങ്ങനെ പറയുന്നു: ‘ആ വിഷയത്തില്‍ അബൂബക്ര്‍ (റ)നോട് എതിരഭിപ്രായം പ്രകടിപ്പിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന് ഉമര്‍ (റ) പറഞ്ഞതായി ഇബ്‌നു ജരീര്‍(റ) ഉദ്ധരിച്ചിരിക്കുന്നു. മക്കളും പിതാക്കളും ഇല്ലാതിരിക്കലാണ് കലാലത്ത് എന്നായിരുന്നു അബൂബക്ര്‍ (റ) പറഞ്ഞിരുന്നത്. സ്വിദ്ദീക്വ് (റ) പറഞ്ഞിരുന്ന പ്രകാരമാണ് സ്വഹാബികളിലും, താബിഉകളിലും മുന്‍കാലത്തും പില്‍കാലത്തുമുളള ഇമാമുകളിലും ഭൂരിപക്ഷം ആളുകളുടെയും നാലു മദ്ഹുകളുടെ ഇമാമുകളുടെയും, പ്രധാന ഫുക്വഹാക്കളുടെയും, എല്ലാ രാജ്യങ്ങളിലുമുളള പണ്ഡിതന്‍മാരുടെയും മുഴുവന്‍ അഭിപ്രായം. ക്വുര്‍ആനില്‍ നിന്ന് വ്യക്തമാകുന്നതും ഇതു തന്നെ ‘.

ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട പ്രധാന സംഗതികള്‍ ഇങ്ങനെ സംഗ്രഹിക്കാം:

(1) ഒരാള്‍ക്ക് സന്താനമില്ലാതെയും ഒരു സഹോദരി ഉണ്ടായിരിക്കെയും അയാള്‍ നാശമടഞ്ഞാല്‍- മരണമടഞ്ഞാല്‍- ആ സഹോദരിക്ക് അയാള്‍ വിട്ടുപോകുന്ന സ്വത്തിന്‍റെ പകുതി ലഭിക്കും. കലാലത്തിന്‍റെ ഉപാധിയായി മക്കളില്ലാതെ മരണമടയുക എന്നേ ഈ വചനത്തില്‍ പ്രസ്താവിച്ചിട്ടുളളൂ- പിതാവില്ലാതിരിക്കുകയെന്ന ഉപാധി പ്രസ്താവിച്ചിട്ടില്ല- എന്നുളളതാണ് കലാലത്തിന്‍റെ നിര്‍വ്വചനത്തില്‍ മേല്‍ സൂചിപ്പിച്ച അഭിപ്രായവ്യത്യാസത്തിന് കാരണം. ഒരു വസ്തുത പ്രത്യേകം ഗൗനിക്കേണ്ടതായുണ്ട് : അയാള്‍ക്ക് -മരണമടഞ്ഞ ആള്‍ക്ക്- ഒരു സഹോദരിയുണ്ടായിരുന്നാല്‍ അവള്‍ക്ക് പകുതി സ്വത്തുണ്ടായിരിക്കും (وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ) എന്നാണ് അല്ലാഹു പറയുന്നത്. സഹോദരിയോടൊപ്പം മരണപ്പെട്ട ആളുടെ പിതാവ് കൂടി ഉണ്ടായിരുന്നാല്‍ അവള്‍ക്ക് പകുതി ലഭിക്കുകയില്ലെന്ന് മാത്രമല്ല, അനന്തരാവകാശമായി ഒന്നും തന്നെ ലഭിക്കുകയുമില്ല. ഇതില്‍ തര്‍ക്കമില്ലാത്തതാകുന്നു. എന്നിരിക്കെ, കലാലത്തിന്‍റെ ഉപാധിയായി സന്താനമില്ലാതിരിക്കുക എന്ന് മാത്രമേ ഇവിടെ പറയപ്പെട്ടിട്ടുള്ളുവെങ്കിലും പിതാവില്ലാതിരിക്കുക കൂടിവേതുണ്ടെന്ന് -പ്രത്യേകം പറയാതെത്തന്നെ- മനസ്സിലാക്കാവുന്നതാണ്.

(2) മരണപ്പെട്ടത് സ്ത്രീയായിരുന്നു, അവള്‍ക്ക് സന്താനവുമില്ല, സഹോദരന്‍ ഉണ്ടുതാനും. ഇങ്ങനെ വരുമ്പോള്‍ അവളുടെ സ്വത്തിനു മുഴുവനും ആ സഹോദരന്‍ അവകാശിയായിത്തീരും. പിതാവ് കൂടി ഇല്ലാതിരിക്കുക എന്ന ഉപാധി ഇവിടെയും മുകളില്‍ പറഞ്ഞതു പോലെത്തന്നെ. പിതാവുണ്ടാകുന്ന പക്ഷം സഹോദരന് അവകാശം ലഭിക്കുകയില്ല. എനി, മരണപ്പെട്ട ആള്‍ക്ക് സന്താനവും പിതാവുമില്ലെങ്കിലും ഭര്‍ത്താവ്, അല്ലെങ്കില്‍ ഉമ്മയൊത്ത സഹോദരന്‍ എന്നിങ്ങനെ നിശ്ചിത ഓഹരി നിര്‍ണയിക്കപ്പെട്ടിട്ടുളള വേറെ അവകാശികളുണ്ടെങ്കില്‍, അവരുടെ ഓഹരി കഴിച്ചു ബാക്കിയുളളതേ അപ്പോള്‍ സഹോദരനു ലഭിക്കുകയുളളൂ. ഇതു ഇവിടെ മാത്രമുളള വിധിയല്ല. വേറെ അവകാശികളില്ലാതെ തനിയെ വരുമ്പോള്‍ ‘അസ്വബഃ’ എന്ന നിലക്ക് മുഴുവന്‍ സ്വത്തിനും അവകാശിയായി വരുന്ന എല്ലാ രൂപത്തിലും ഇങ്ങനെത്തന്നെയാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: ‘നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ അവയുടെ ആള്‍ക്കാര്‍ക്ക് ചേര്‍ത്തുകൊടുക്കുവിന്‍. എന്നിട്ട് ഓഹരികള്‍ കഴിച്ച് ബാക്കി വരുന്നത് പുരുഷന്‍മാരില്‍ ഏറ്റവും അടുത്ത് ബന്ധപ്പെട്ട ആണിനുളളതാണെന്ന്. (ബു; മു.) സഹോദരര്‍ ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ സ്വത്ത് സമമായി ഭാഗിച്ച് എടുക്കേണ്ടതാകുന്നു.

(3) കലാലത്തായി മരണപ്പെടുന്ന ആള്‍ക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നാല്‍ സ്വത്തിന്‍റെ മൂന്നില്‍ രണ്ടംശമായിരിക്കും അവകാശം. രണ്ടിലധികം പേരുണ്ടായിരുന്നാലും അങ്ങനെത്തന്നെ.

(4) എനി സഹോദരങ്ങള്‍ ആണും പെണ്ണും കൂടിയുണ്ടെങ്കില്‍ രണ്ടു പെണ്ണിന്‍റെ അത്ര ഒരു ആണിന്- ആണിന്‍റെ പകുതി പെണ്ണിന് – എന്ന തോതില്‍ അവര്‍ ഭാഗിച്ചെടുക്കണം.

ഒന്ന് രണ്ട് സംഗതികള്‍ ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്:

1) സഹോദരന്‍ എന്നും സഹോദരി എന്നും ഇവിടെ പറഞ്ഞത് മാതാവും പിതാവും ഒത്തതോ, പിതാവ് മാത്രം ഒത്തതോ ആയ സഹോദര സഹോദരികളെ ഉദ്ദേശിച്ചാകുന്നു. മാതാവ് മാത്രം ഒത്ത സഹോദര സഹോദരിമാരുടെ അവകാശം, ഒരാളാകുമ്പോള്‍ ആറിലൊന്നും, ഒന്നിലധികം പേരുണ്ടെങ്കില്‍ മൂന്നിലൊന്നുമാണെന്ന് മുമ്പ് 12-ാം വചനത്തില്‍ പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്.

2) സന്താനമില്ലാത്തപ്പോള്‍ സഹോദരിക്ക് പകുതിക്ക് അവകാശമുണ്ടെന്ന് ഇവിടെ പറഞ്ഞത് നിര്‍ണയിക്കപ്പെട്ട ഓഹരി എന്ന നിലക്കുളള അവകാശമാണ്. അസ്വബഃ എന്ന നിലക്കും ചിലപ്പോള്‍ സഹോദരിക്ക് പകുതി ലഭിച്ചെന്നും വരും. ഉദാഹരണമായി: ഒരു മകളും ഒരു സഹോദരിയും മാത്രം അവകാശികളായി വരുമ്പോള്‍ മകള്‍ക്ക് നിര്‍ണയിക്കപ്പെട്ട ഓഹരിയായി പകുതി ലഭിക്കുന്നു. ബാക്കി വരുന്ന പകുതി അസ്വബഃ യെന്നനിലക്ക് സഹോദരിക്കായിരിക്കുമെന്ന് ഹദീഥുകളാല്‍ സ്ഥാപിതമായിട്ടുണ്ട്. ഭൂരിപക്ഷാഭിപ്രായവും അങ്ങനെത്തന്നെ ‘അസ്വബഃ’ (عصبة) എന്ന വാക്കിന്‍റെ ഉദ്ദേശ്യത്തെപ്പറ്റിമുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുല്ലോ.

കലാലത്ത് സംബന്ധമായ വിധികള്‍ വിവരിച്ചശേഷം അവസാനമായി അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നതു നോക്കുക: നിങ്ങള്‍ വഴിപിഴച്ചു പോകുമെന്ന്‌ വെച്ച് അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചു തരുകയാണ് എന്ന്. (يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا) അറിയായ്മമൂലമോ, മതനിയമങ്ങള്‍ വേണ്ടതുപോലെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ലാത്തത് നിമിത്തമോ നിങ്ങള്‍ നേര്‍മാര്‍ഗം വിട്ടു പിഴച്ചുപോകരുതെന്ന് വെച്ചാണ് ഇങ്ങനെയൊക്കെ വിവരിച്ചു തരുന്നതെന്ന് സാരം. നിങ്ങളുടെ നന്‍മ സ്ഥിതി ചെയ്യുന്നത് ഏതിലാണ് -എങ്ങനെ ഓഹരി ചെയ്യുന്നതിലാണ് -കൂടുതല്‍ നല്‍കേണ്ടത് ആര്‍ക്കൊക്കെയാണ് എന്നിത്യാദി കാര്യങ്ങളെല്ലാം തന്നെ അറിയുന്നവന്‍ അല്ലാഹുവാണല്ലോ. അതെ, അവന്‍ എല്ലാകാര്യത്തെക്കുറിച്ചും വേണ്ടതുപോലെ അറിയുന്നവനാകുന്നു. (وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ) ഇസ്‌ലാമിലെ സ്വത്തവകാശ നിയമത്തില്‍, ആണിന്‍റെ പകുതി അവകാശം മാത്രം പെണ്ണിന് നിശ്ചയിച്ചതിലും, ചില അവകാശികള്‍ക്ക് മറ്റേവരെക്കാള്‍ മുന്‍ഗണന നല്‍കിയതിലുമൊക്കെ വിമര്‍ശനം നടത്താറുളള കുബുദ്ധികള്‍ക്ക് തക്കതായ ഒരു താക്കീതും മറുപടിയും കൂടിയാണ് ഈ അവസാനത്തെ വാക്യം. (قل فلله الحجة البالغة)

[اللهم لك الحمد ولك المنة والفضل]

كان الفراغ من تسويد تفسير هذه السورة ليلة الأحد الثلاثين من شوال سنة 1396 ه الموافق 23/10/1976 م

ومن تبييضه ليلة الخميس الثانية والعشرين من رجب الحرام سنة 1398 ه الموافق 29/6/1978 م منى