വിഭാഗം - 5

22:34
  • وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ ﴾٣٤﴿
  • എല്ലാ സമുദായത്തിനും തന്നെ - അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി - നാം [അല്ലാഹു] ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു (മാത്രം) നിങ്ങള്‍ കീഴ്പെടുക. ['ഇസ്‌ലാം' അനുഷ്ഠിക്കുക.] (നബിയേ) വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
  • وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ لِّيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാന്‍, പറയുവാന്‍ سْمَ اللَّـهِ അല്ലാഹുവിന്റെ നാമത്തെ عَلَىٰ مَا رَزَقَهُم അവന്‍ അവര്‍ക്കു നല്‍കിയതിന്റെമേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍ നിന്നു فَإِلَـٰهُكُمْ എന്നാല്‍ നിങ്ങളുടെ ഇലാഹു, ആരാധ്യന്‍ إِلَـٰهٌ وَاحِدٌ ഏക ഇലാഹാണ് فَلَهُ ആകയാല്‍ അവനു أَسْلِمُوا നിങ്ങള്‍ കീഴ്പ്പെടുവിന്‍, ഇസ്‌ലാമിനെ അനുഷ്ഠിക്കുവിന്‍ وَبَشِّرِ സന്തോഷവാര്‍ത്തയും അറിയിക്കുക الْمُخْبِتِينَ വിനീതന്മാര്‍ക്ക്, താഴ്മ കാട്ടുന്നവര്‍ക്കു

مَنسَكًا (കര്‍മ്മാനുഷ്ഠാനമുറ) എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ബലികര്‍മ്മങ്ങളാകുന്നു. മൃഗങ്ങളെ ബലി ചെയ്യുക എന്ന കര്‍മ്മം മുസ്‌ലിം സമുദായത്തിന് – അഥവാ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ‘ഉമ്മത്തി’നു – മാത്രം നിശ്ചയിക്കപ്പെട്ട ഒന്നല്ല. മുമ്പുള്ള ദൈവിക മതസമുദായങ്ങളിലും ബലിസമ്പ്രദായങ്ങളുണ്ടായിരുന്നു. ആചാരണരീതിയില്‍ വ്യത്യാസമുണ്ടായിരിക്കുമെങ്കിലും അവയുടെയെല്ലാം ഉദ്ദേശ്യം ഒന്നുതന്നെ. അല്ലാഹുവിനു മുമ്പില്‍ താഴ്മയും ഭക്തിയും പ്രദര്‍ശിപ്പിക്കുക, അവന്റെ പ്രീതിക്കുവേണ്ടി ത്യാഗം ചെയ്യുക. അവന്റെ നാമം കീര്‍ത്തനം ചെയ്യുക മുതലായവയാണത്. എല്ലാവരുടെയും ഇലാഹ് ഏക ഇലാഹായതുകൊണ്ട് ഇത്തരം കര്‍മ്മങ്ങള്‍ അവനെ ഉദ്ദേശിച്ചുമാത്രമേ ആരും ചെയ്യാവു; അവനു മാത്രമേ കീഴ് വണങ്ങാവു; വിനീ-ത ഹൃദയന്‍മാരായ ആളുകള്‍ക്കാണ് ഇങ്ങിനെയുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ഫലപ്രദമാകുക; അവര്‍ക്കത് വമ്പിച്ച പ്രതിഫലം ലഭിക്കുവാന്‍ കാരണമാകുകയും ചെയ്യും. എന്നെല്ലാം അല്ലാഹു ഉണര്‍ത്തുന്നു. വിനീതന്മാര്‍ ആരാണെന്ന് അടുത്ത വചനത്തില്‍ കാണാം:-

22:35
  • ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٣٥﴿
  • (അതായത്) യാതൊരുകൂട്ടര്‍ : അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, തങ്ങളുടെ ഹൃദയങ്ങള്‍ വിറകൊള്ളുന്നതാണ്;- തങ്ങള്‍ക്ക് ബാധിക്കുന്നതില്‍ [ആപത്തുകളില്‍] സഹനശാലികളും, നമസ്കാരം നിലനിരുത്തുന്നവരും! നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് (സല്‍കാര്യങ്ങളില്‍) ചിലവഴിക്കുകയും ചെയ്യും, (ഇങ്ങിനെയുള്ളവരാണത്).
  • الَّذِينَ യാതൊരു കൂട്ടരാണ് إِذَا ذُكِرَ اللَّـهُ അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, പറയപ്പെട്ടാല്‍ وَجِلَتْ വിറകൊള്ളും (ഭയപ്പെടും) قُلُوبُهُمْ അവരുടെ ഹൃദയങ്ങൾ وَالصَّابِرِينَ സഹനശാലികളും, ക്ഷമാലുക്കളും عَلَىٰ مَا أَصَابَهُمْ തങ്ങള്‍ക്കു ബാധിച്ചതില്‍ وَالْمُقِيمِي നിലനിറുത്തുന്നവരും الصَّلَاةِ നമസ്കാരം وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കുകയും ചെയ്യും
22:36
  • وَٱلْبُدْنَ جَعَلْنَـٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ ۖ فَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَـٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ ﴾٣٦﴿
  • ബലിയൊട്ടകങ്ങളാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് 'അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുകയാണ്; നിങ്ങള്‍ക്ക് അവയില്‍ ഗുണമുണ്ട്. അതിനാല്‍, വരിവരിയായ നിലയില്‍ (നിറുത്തിക്കൊണ്ട്) അവയുടെമേല്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍! അങ്ങനെ, (അറുത്തശേഷം) അവയുടെ പാര്‍ശ്വങ്ങള്‍ നിലംപതിച്ചാല്‍ [ജീവന്‍ പോയി വീണാല്‍] അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, (ചോദിച്ചുവാങ്ങാൻ വരാതെ) സംതൃപ്തിയടഞ്ഞു നില്‍ക്കുന്നവന്നും, ആഗ്രഹിച്ചു വരുന്നവന്നും ഭക്ഷിക്കുവാന്‍ കൊടുക്കുകയും ചെയ്യുവിന്‍. അപ്രകാരം അവയെ നിങ്ങള്‍ക്ക് നാം കീഴ്പെടുത്തന്നിരിക്കുകയാണ് നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി.
  • وَالْبُدْنَ ഒട്ടകങ്ങളെ (ബലിയൊട്ടകങ്ങളെ) جَعَلْنَاهَا അവയെ നാം ആക്കിയിരിക്കുന്നു لَكُم നിങ്ങള്‍ക്കു مِّن شَعَائِرِ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതു لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അതില്‍ خَيْرٌ ഗുണം, നന്മ فَاذْكُرُوا അതിനാല്‍ നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമത്തെ عَلَيْهَا അവയുടെമേല്‍ صَوَافَّ വരികളായി, വരിവരിയായി فَإِذَا وَجَبَتْ അങ്ങനെ നിലംപതിച്ചാല്‍, വീണാല്‍ جُنُوبُهَا അവയുടെ പാര്‍ശ്വങ്ങള്‍, ഭാഗങ്ങള്‍ فَكُلُوا അപ്പോള്‍ ഭക്ഷിച്ചുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا ഭക്ഷിക്കാന്‍ കൊടുക്കയും ചെയ്യുവിന്‍ الْقَانِعَ സംതൃപ്തി അടഞ്ഞുവനു (ചോദിക്കാതെ ഉള്ളതുകൊണ്ടു തൃപ്തിയടഞ്ഞുവനു) وَالْمُعْتَرَّ ആഗ്രഹിച്ചുവരുന്നവന്നും, ചോദിച്ചുവരുന്നവന്നും كَذَٰلِكَ അപ്രകാരം سَخَّرْنَاهَا അതിനെ നാം കീഴ്പെടുത്തിയിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങള്‍ ആയേക്കാം, നിങ്ങള്‍ ആകുവാന്‍വേണ്ടി تَشْكُرُونَ കൃതജ്ഞ കാണിക്കും

الْبُدْنَ എന്ന വാക്ക് ബലികര്‍മം ചെയ്യപ്പെടുന്ന ഒട്ടകങ്ങള്‍ക്ക് പ്രത്യേകമായും, മാടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും പൊതുവായും ഉപയോഗിക്കപ്പെടും. ഒട്ടകങ്ങളെ അറുക്കുന്നത് അവയെ നിറുത്തിക്കൊണ്ടാകുന്നു. ജീവന്‍പോകുമ്പോള്‍ അവ ഒരു വശത്തേക്ക് മറിഞ്ഞുവീഴ്ന്നു. അതുകൊണ്ടാണ് ‘അവയുടെ പാര്‍ശ്വങ്ങള്‍ വീണാല്‍’ എന്നു പറഞ്ഞത്. ഉള്ളതിലും, കിട്ടിയതിലും തൃപ്തിയടഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുമ്പില്‍ ആവശ്യം പ്രകടിപ്പിക്കാത്തവനാണ് قانع (സംതൃപ്തി അടഞ്ഞവന്‍). ദാനധര്‍മ്മങ്ങള്‍ ലഭിക്കുവാന്‍വേണ്ടി മുന്നോട്ട് വരുന്നവരാണ് مُعْتَرَّ (ആഗ്രഹിച്ചുവരുന്നവന്‍). ഈ രണ്ട് തരക്കാര്‍ക്കും ബലിമൃഗങ്ങളുടെ മാംസം ദാനം ചെയ്യണമെന്ന് സാരം.

കേവലം വലിപ്പവും ശക്തിയുമുള്ള മൃഗമാണ്‌ ഒട്ടകം. എങ്കിലും, വളരെ സഹനവും സൗമ്യശീലവുമുള്ള ഒരു ജീവിമാണത്. അറുക്കുവാന്‍ കൊണ്ട് വന്നു നിറുത്തുമ്പോള്‍ പോലും യാതൊരു മിരട്ടും കാണിക്കാതെ, അത് അനുസരിച്ചു നില്‍ക്കുന്നു. ഉഷ്ണമേറിയ മരുഭൂമിയില്‍ കൂടിയുള്ള യാത്രകളില്‍ ഒട്ടകത്തിന്റെ സേവനം വളരെ വമ്പിച്ചതാണ്. വളരെ നാളുകളോളം ഭക്ഷണവും, വെള്ളവും ഉപേക്ഷിച്ചുകൊണ്ടും, വലിയഭാരം ചുമന്നുകൊണ്ടും, യജമാനന്റെ അജ്ഞയനുസരിച്ച് അത് സുദീര്‍ഘം സഞ്ചരിച്ചുകൊണ്ടിരിക്കും. ഇങ്ങിനെയെല്ലാം അതിനെ മനുഷ്യന്റെ നിയന്ത്രണത്തിന് വിധേയമാക്കിക്കോടുത്തത് അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമത്രെ.

ബലികര്‍മ്മ സമ്പ്രദായം മുന്‍സമുദായങ്ങളിലും നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഉണര്‍ത്തുകയും, പ്രത്യേക പരിഗണനയോടെ അതിനെപ്പറ്റി പ്രോത്സാഹനം നല്‍കുകയും ചെയ്തശേഷം അതിലടങ്ങിയ യുക്തിതത്വത്തെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

22:37
  • لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَـٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ ﴾٣٧﴿
  • അവയുടെ മാംസങ്ങളാകട്ടെ, രക്തങ്ങളാകട്ടെ അല്ലാഹുവിങ്കല്‍ എത്തുന്നില്ലതന്നെ; പക്ഷെ, നിങ്ങളില്‍നിന്നുള്ള ഭക്തി അവങ്കല്‍ എത്തുന്നതാണ്. നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തുതന്നതിന് നിങ്ങള്‍ അല്ലാഹുവിന് 'തക്ബീര്‍' [മഹത്വപ്രകീര്‍ത്തനം] നടത്തുവാന്‍വേണ്ടി അപ്രകാരം അവയെ അവന്‍ നിങ്ങള്‍ക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ) സുകൃതവാന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
  • لَن يَنَالَ എത്തുന്നതല്ലതന്നെ اللَّـهَ അല്ലാഹുവിങ്കല്‍ لُحُومُهَا അവയുടെ മാംസ وَلَا دِمَاؤُهَا അവയുടെ രക്തവും (എത്തുക) ഇല്ല وَلَـٰكِن പക്ഷെ, എങ്കിലും يَنَالُهُ അവങ്കല്‍ എത്തുന്ന التَّقْوَىٰ ഭക്തി, ഭയഭക്തി مِنكُمْ നിങ്ങളില്‍ നിന്ന് كَذَٰلِكَ അപ്രകാരം سَخَّرَهَا അവയെ അവന്‍ കീഴ്പെടുത്തിയിരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് لِتُكَبِّرُوا നിങ്ങള്‍ തക്ബീര്‍ (മഹത്വ പ്രകീര്‍ത്തനം) നടത്തുവാന്‍വേണ്ടി, തക്ബീര്‍ മുഴക്കുവാനായി اللَّـهَ അല്ലാഹുവിന് عَلَىٰ مَا هَدَاكُمْ അവന്‍ നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തതിന് وَبَشِّرِ സന്തോഷവാര്‍ത്തയും അറിയിക്കുക الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്ക്, പുണ്യകര്‍മ്മം ചെയ്യുന്നവര്‍ക്ക്

ബലിമൃഗങ്ങളുടെ മാംസം വല്ലവര്‍ക്കും കൊടുത്തത്കൊണ്ടോ, വിഗ്രങ്ങളുടെയും ദേവൻമാരുടെയും ആരാധകന്മാര്‍ അവയുടെ പ്രസാദത്തിനുവേണ്ടി ചെയ്യാറുള്ളത് പ്രകാരം കുറെ രക്തം ഒഴിക്കിയതുകൊണ്ടോ, മക്കാ മുശ്രിക്കുകള്‍ കഅ്ബഃയില്‍ ചെയ്തിരുന്നതുപോലെ ബലിമൃഗങ്ങളുടെ രക്തം എവിടെയെങ്കിലും വാരിപ്പുരട്ടുന്നതു കൊണ്ടോ ഒന്നും തന്നെ അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയില്ല. മാംസമോ രക്തമോ അല്ല അല്ലാഹു സ്വീകരിക്കുന്നത്. അതവന് ആവശ്യവുമില്ല. എന്നാല്‍ ബലികര്‍മ്മം മുഖേന മനുഷ്യന്‍ അവന്റെ ത്യാഗമനസ്ഥിതിയും അല്ലാഹുവോടുള്ള ഭക്തിയും പ്രകടമാക്കുന്നതാണ് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്നത്. അത് പ്രകടമാക്കുകയാണ് ബലികര്‍മ്മം കൊണ്ടുദ്ദേശ്യം. അല്ലാഹുവിന്റെ പ്രീതി മാത്രം ഉന്നംവെച്ച് നിശ്ചകളങ്കമായി ചെയ്യുന്ന ബലികര്‍മ്മങ്ങളടക്കമുള്ള സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ അവങ്കല്‍ സ്വീകാര്യമാകുകയുള്ളു എന്നു സാരം.

ഇബ്രാഹീം (അ) നബി സ്വപുത്രനായ ഇസ്മാഈല്‍ (അ) നബിയെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ സംഭവത്തെത്തുടര്‍ന്നാണ് പിന്നീട് ബലികര്‍മ്മസമ്പ്രദായം നടപ്പാക്കപ്പെട്ടത്. അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി മനുഷ്യന്‍ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് അതു മുഖേന അവര്‍ പ്രകടമാക്കുന്നു. ആ നിലക്ക് ബലി ചെയ്യപ്പെടുന്ന മൃഗം കേവലം ഒരു നാമമാത്ര മൃഗമായിരിക്കാതെ – കഴിയുന്നത്ര വിലപിടിച്ചതും, ആകൃതിയിലും പ്രകൃതിയിലുമെല്ലാം തന്നെ ആകര്‍ഷകവും, കോട്ടവും കുറവുമില്ലാത്തതും – ആയിരിക്കുന്നതാവാശ്യമാണ് എന്നു അധികം ചിന്തിക്കാതെത്തന്നെ ആര്‍ക്കും മനസില്ലാക്കുവാന്‍ സാധിക്കും. അതു പോലെത്തന്നെ, ബലിനടത്തല്‍ കേവലം ആരാധനാകര്‍മ്മങ്ങളില്‍ (العبادات) ഒന്നാകകൊണ്ട് ആ കര്‍മ്മം നടത്തേണ്ടുന്ന രൂപവും അതിന്റെ മര്യാദകളും അല്ലാഹുവും റസൂലും നിര്‍ദ്ദേശിച്ചമാതിരിതന്നെ ആയിരിക്കേണ്ടതുമാണ്. ഇതൊന്നും ആലോചിക്കേണ്ടതില്ലെന്നോ, ബലിമൃഗങ്ങളുടെ മാംസമോ രക്തമോ തോലോ ഒന്നും ഒരു പ്രശ്നമാക്കേണ്ടതില്ലെന്നോ, ഈ വക സംഗതികളെക്കുറിച്ച് പരിഗണിക്കല്‍ വെറും ആചാരങ്ങളും ചടങ്ങുകളും മാത്രമാണെന്നോ ഈ ആയത്തില്‍ നിന്നു തെറ്റിദ്ധരിക്കാവതല്ല. ചിലര്‍ ഇതില്‍നിന്നു അങ്ങനെ സമര്‍ത്ഥിച്ചുകാണുന്നതു പ്രമാണപ്പെട്ട പല ഹദീസുകളുടെയും ശരിയായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമത്രെ. ഉദാഹരണമായി : ‘വ്യക്തമായ നിലയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളവ, വ്യക്തമായ രോഗം പിടിപെട്ടിട്ടുള്ളവ, വ്യക്തമാംവണ്ണം കോട്ടം കാണാവുന്ന മുടന്ത്, പ്രായാധിക്യത്താല്‍ മേദസ്സു നഷ്ടപ്പെട്ടവ എന്നീ നാലും ബലികര്‍മ്മത്തിനു (اضحية) കൊള്ളുകയില്ല’ എന്നു നബി (സ) പ്രസംഗിച്ചതായി ബറാഉ് (റ) ഉദ്ധരിക്കുന്നു. (رواه اصحاب السنن باسانيد صحيحة).  ‘കണ്ണ്‍, ചെവി എന്നിവയെപ്പറ്റി (വല്ല കേടുപാടും ഉണ്ടോ എന്ന്‍) പ്രത്യേകം ഗൗനിക്കുവാനും, മുടന്തുള്ളതിനെയും, ചെവിയുടെ മുന്‍വശമോ പിന്‍വശമോ കീറിപ്പൊളിഞ്ഞുകിടക്കുന്നതിനെയും, ഇരുചെവികളും കീറിപ്പിളര്‍ന്നതിനെയും, മുന്‍പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുള്ളതിനെയും ബലികര്‍മ്മത്തിനു ഉപയോഗിക്കാതിരിക്കാനും നബി (സ) ഞങ്ങളോടു കല്‍പിച്ചിട്ടുണ്ടെന്ന് അലി (റ)യും പ്രസ്താവിച്ചിരിക്കുന്നു. (رواه احمد والاربعة) സ്ഥലദൈര്‍ഘ്യം ഓര്‍ത്ത് കൂടുതല്‍ ഉദ്ധരിക്കുന്നില്ല. നബി (സ)യില്‍ നിന്നു ഒന്നുരണ്ട് ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് നാം മേലുദ്ധരിച്ച പ്രകാരമാണ് ഈ ആയത്തിന്റെ സാരം എന്നു സൂചിപ്പിച്ചശേഷം മഹാനായ ഇബ്നുകഥീര്‍ (റ) തന്റെ തഫ്സീറില്‍ ഏതാണ്ട് ഇങ്ങനെ പറയുന്നതു കാണാം: ‘അപ്പോള്‍ ഇപ്പറഞ്ഞതിന്റെ (ബലിമൃഗങ്ങളുടെ മാംസങ്ങളും രക്തങ്ങളും അല്ലാഹുവിങ്കല്‍ എത്തുന്നില്ല, നിങ്ങളുടെ ഭക്തിയാണ് അവങ്കല്‍ എത്തുന്നത് എന്നു പറഞ്ഞതിന്റെ) താല്‍പര്യം, കര്‍മ്മങ്ങളില്‍ നിഷ്കളങ്കത പാലിച്ചുവനു അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വീകരണം ശരിക്കു ലഭിക്കുന്നതാണെന്നു കാണിക്കലാണ്. സത്യാന്വേഷികളായ പണ്ഡിതന്‍മാരുടെ അടുക്കല്‍ ഇപ്പറഞ്ഞതിനു ഇതല്ലാതെ വേറൊരു പ്രത്യക്ഷമായ അര്‍ത്ഥവുമില്ല.’

25-ാം വചനത്തില്‍, മുശ്രിക്കുകള്‍ ചെയ്തിരിക്കുന്ന ഒരു ധിക്കാരത്തെപ്പറ്റി – കഅ്ബഃയില്‍ മുസ്‌ലിംകള്‍ക്കു പ്രവേശനം അനുവദിക്കാതിരിക്കുന്നതിനെപ്പറ്റി – പറഞ്ഞുവല്ലോ. അവരുടെ അനേകം അക്രമങ്ങളില്‍ ഒന്നായിരുന്നു അത്. തുടര്‍ന്നുകൊണ്ട് കഅ്ബഃയുടെ സ്ഥാപനവും, സ്ഥാപനോദ്ദ്ദേശ്യവും, തങ്ങളുടെ വന്ദ്യപിതാവായ ഇബ്രാഹീം (അ) നബിക്കു അതുമായുള്ള ബന്ധവും വിവരിച്ചു. ആ പുണ്യാലയത്തില്‍വെച്ചു നടത്തപ്പെടേണ്ടുന്ന പല കര്‍മ്മങ്ങളെക്കുറിച്ചും – അറബികളുടെ ശിര്‍ക്കുപരമായ കൈകടത്തലുകള്‍ക്കു വിധേയമായിരുന്ന ബലികര്‍മ്മത്തെപ്പറ്റി പ്രത്യേകിച്ചും – സംസാരിച്ചു. ബലികര്‍മ്മത്തിന്റെ സാക്ഷാല്‍ ഉദ്ദേശ്യവും വ്യക്തമാക്കി. ഇങ്ങനെയുള്ള പരിപാവനകര്‍മ്മങ്ങള്‍ ചെയ്യാനായി, മക്കക്കാരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ, അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പുരാതനകാലം മുതല്‍ക്കേ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആ വിശുദ്ധ മന്ദിരത്തിങ്കല്‍നിന്ന് അതേ നാട്ടുകാരായ സത്യവിശ്വാസികളെ മാത്രം തടഞ്ഞുകളയുകയും, അവിടെ ശിര്‍ക്കിന്റെ കര്‍മ്മങ്ങള്‍ മാത്രം നടത്തപ്പെടുകയും ചെയ്യുമ്പോള്‍, അതു എത്രമാത്രം ധിക്കാരമാണ്?! 25-ാം വചനത്തില്‍ അന്തര്‍ഭവിച്ചുകണ്ട ആ കനത്ത താക്കീതിന്റെ പ്രത്യാഘാതം അടുത്ത ആയത്തുകളില്‍ പ്രത്യക്ഷപ്പെടുന്നു:-

വിഭാഗം - 6

22:38
  • إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ ﴾٣٨﴿
  • നിശ്ചയമായും, അല്ലാഹു, വിശ്വസിച്ചവരില്‍ നിന്ന് (അന്യാക്രമത്തെ) തടുക്കുന്നതാണ്; നിശ്ചയമായും അല്ലാഹു, നന്ദികെട്ട എല്ലാ വഞ്ചകരെയും ഇഷ്ടപ്പെടുന്നതല്ല;
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدَافِعُ തടുക്കുന്നു عَنِ الَّذِينَ آمَنُوا വിശ്വസിച്ച കൂട്ടര്‍ക്ക് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നതല്ല كُلَّ خَوَّانٍ എല്ലാ വഞ്ചകനെയും, ചതിയനെയും كَفُورٍ നന്ദികെട്ട, നന്ദികെട്ടവനായ
22:39
  • أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ﴾٣٩﴿
  • (ഇങ്ങോട്ട്) സമരം ചെയ്യപ്പെടുന്ന കൂട്ടര്‍ക്ക് - അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് - (അങ്ങോട്ടും യുദ്ധം ചെയ്തുകൊള്ളുവാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, അല്ലാഹു അവരെ സഹായിക്കുന്നതിന് കഴിവുള്ളവനുമത്രെ.
  • أُذِنَ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു لِلَّذِينَ യാതൊരു കൂട്ടര്‍ക്ക് يُقَاتَلُونَ അവര്‍ സമരം ചെയ്യപ്പെടുന്നു, അവരോട് യുദ്ധം ചെയ്യപ്പെടുന്നു بِأَنَّهُمْ ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നുവെന്നതു കൊണ്ട് وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ نَصْرِهِمْ അവരെ സഹായിക്കുവാന്‍ لَقَدِيرٌ കഴിവുള്ളവനും തന്നെയാണ്

മുസ്‌ലിംകള്‍ക്കു യുദ്ധത്തിനു അനുമതി നല്‍കുന്നതില്‍ ആദ്യമായി അവതരിച്ച ആയത്താണിത്. യുദ്ധം ചെയ്യാന്‍ ‘കല്‍പിക്ക’പ്പെട്ടിരിക്കുന്നുവെന്നു പറയാതെ ‘അനുവാദം നല്‍കപ്പെട്ടിരിക്കുന്നു’ വെന്നു പറഞ്ഞതു ശ്രദ്ധാര്‍ഹമാണ്. മര്‍ദ്ദനം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ മാത്രമാണ് യുദ്ധത്തിന് അനുവാദം ലഭിക്കുന്നതെന്നും, മുസ്‌ലിംകള്‍ക്കു ശത്രുപക്ഷത്തെ നേരിടാന്‍ വല്ല കഴിവും ഉണ്ടായിരുന്നെങ്കില്‍ തന്നെ ഈ അനുവാദം ലഭിക്കുന്നതിനുമുമ്പ് അവര്‍ക്കങ്ങോട്ടു യുദ്ധം നടത്തുവാന്‍ പാടില്ലായിരുന്നുവെന്നും ഇതില്‍നിന്നു അനുമാനിക്കാം. മദീന ഹിജ്റക്കു മാര്‍ഗ്ഗം തെളിയിച്ചതും, മദീനക്കാരായ ഏതാനും മുസ്‌ലിംകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും തമ്മില്‍ അല്‍അഖബഃയില്‍ വെച്ചു നടന്നതുമായ സ്വകാര്യ ഉടമ്പടി (بيعة العقبة) കഴിഞ്ഞശേഷം – തങ്ങള്‍ക്കു താല്‍ക്കാലികമായ ഒരു നേരിയ കഴിവെങ്കിലും കൈവന്നിട്ടുണ്ടെന്നു കരുതിയായിരിക്കാം – ചില സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഇങ്ങനെ ചോദിക്കയുണ്ടായി : الا نميل على أهل الوادى فنقتلهم മീനാതാഴ്‌വരയില്‍ അന്ന്‍ ഹജ്ജ്കര്‍മത്തിനായി സമ്മേളിച്ചിരുന്ന ശത്രുക്കളുടെ നേരെതിരിഞ്ഞു നമുക്കവരെ കൊന്നുകളഞ്ഞുകൂടേ എന്ന്‍ സാരം. ഇതിന് തിരുമേനി നല്‍കിയ മറുപടി انى لم أومربهذا (എനിക്കു ഇതിനു കല്‍പന കിട്ടിയിട്ടില്ല) എന്നായിരുന്നു.

യുദ്ധത്തിന് അനുവാദം നല്‍കുവാനുള്ള കാരണവും ന്യായവും അല്ലാഹു ഇവിടെ ശരിക്കു വ്യക്തമാക്കിയിരിക്കുന്നു. അവര്‍ അക്രമിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നതാണ് അതിനുകാരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തൗഹീദു പ്രബോധനം ചെയ്യാന്‍ തുടങ്ങിയതുമുതല്‍ തിരുമേനിയും സത്യവിശ്വാസം സ്വീകരിച്ച സഹാബികളും ശത്രുക്കളില്‍നിന്ന് അനുഭവിക്കേണ്ടിവന്ന മൃഗീയമായ മര്‍ദ്ദനങ്ങളുടെയും, യാതനകളുടെയും നീണ്ട പട്ടിക ചരിത്രപ്രസിദ്ധമാണല്ലോ. ഒടുക്കം സ്വന്തം നാടും വീടും ഉപേക്ഷിച്ചു മദീനായില്‍ അഭയം പ്രാപിക്കയും ചെയ്യേണ്ടിവന്നു. ഇതിനെപ്പറ്റി അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നതു കാണാം. മാത്രമല്ല, മര്‍ദ്ദിതരായ ജനങ്ങള്‍ക്കു സ്വരക്ഷക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുമതി നല്‍കപ്പെടാതെയും, അല്ലാഹുവിന്റെ പ്രത്യേക സഹായം സ്വരക്ഷക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുമതി നല്‍കപ്പെടാതെയും, അല്ലാഹുവിന്റെ പ്രത്യേക സഹായം അവര്‍ക്കു ലഭിക്കാതെയുമിരിക്കുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തുകളും അതോടൊപ്പം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

22:40
  • ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَـٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ﴾٤٠﴿
  • 'ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്' എന്നു പറയുന്നുവെന്നുള്ളതല്ലാതെ (വേറെ)യാതൊരു ന്യായവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരത്രെ, (അക്രമത്തിനുവിധേയരായവര്‍). മനുഷ്യരെ - അവരില്‍ചിലരെ (മറ്റു) ചിലരെക്കൊണ്ട് അല്ലാഹു തടുക്കല്‍ ഇല്ലായിരുന്നുവെങ്കില്‍, അല്ലാഹുവിന്റെ നാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂതദേവാലയങ്ങളും, (മുസ്‌ലിം) പള്ളികളും പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ അല്ലാഹു നിശ്ചയമായും സഹായിക്കും. നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലിയുംതന്നെയാകുന്നു.
  • الَّذِينَ أُخْرِجُوا പുറത്താക്കപ്പെട്ടിട്ടുള്ളവര്‍ مِن دِيَارِهِم അവരുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്ന് بِغَيْرِ حَقٍّ ഒരു ന്യായവും കൂടാതെ إِلَّا أَن يَقُولُوا അവര്‍ പറയുന്നതല്ലാതെ رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ دَفْعُ اللَّـهِ അല്ലാഹു തടുക്കല്‍ النَّاسَ മനുഷ്യരെ بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ട് لَّهُدِّمَتْ പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു صَوَامِعُ സന്യാസിമഠങ്ങള്‍ وَبِيَعٌ ക്രിസ്തീയ ദേവാലയങ്ങളും وَصَلَوَاتٌ ജൂതദേവാലയങ്ങളും وَمَسَاجِدُ (മുസ്‌ലിം) പള്ളികളും يُذْكَرُ പറയപ്പെടുന്ന, കീര്‍ത്തനം ചെയ്യപ്പെടുന്ന فِيهَا അവയില്‍വെച്ച് اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം كَثِيرًا ധാരാളം وَلَيَنصُرَنَّ اللَّـهُ നിശ്ചയമായും അല്ലാഹു സഹായിക്കും مَن يَنصُرُهُ അവനെ സഹായിക്കുന്നവനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَقَوِيٌّ ശക്തന്‍ തന്നെ عَزِيزٌ പ്രതാപശാലിയായ

മുസ്‌ലിംകള്‍ക്കു യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുവാദം നല്‍കിയതിന്റെ പാശ്ചാത്തലവും, കാരണവും ചൂണ്ടിക്കാട്ടി. അനുവാദം നല്‍കാതിരുന്നാലുള്ള ദോഷവും വ്യക്തമാക്കി. അല്ലാഹുവിനെ സഹായിക്കുന്നവരെ – അതേ, അവന്റെ മതത്തെ സഹായിക്കുന്നവരെ – നിശ്ചയമായും അവന്‍ സഹായിക്കുമെന്ന്‍ ഉറപ്പും പ്രോത്സാഹനവും നല്‍കുകയും ചെയ്തു. എന്നാല്‍, ഈ അനുവാദം അവര്‍ എങ്ങിനെ ഉപയോഗപ്പെടുത്തും? അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും അവര്‍ എങ്ങിനെ വിനിയോഗിക്കും? ഇതാണ് എനി ആലോചിക്കുവാനുള്ളത്. ഇതിനെക്കുറിച്ച് അടുത്ത വചനത്തില്‍ പറയുന്നതു നോക്കുക:-

22:41
  • ٱلَّذِينَ إِن مَّكَّنَّـٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَـٰقِبَةُ ٱلْأُمُورِ ﴾٤١﴿
  • (മാത്രമല്ല) ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണ് (അവര്‍). കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു.
  • الَّذِينَ യാതൊരു കൂട്ടരാണ് إِن مَّكَّنَّاهُمْ അവര്‍ക്ക് നാം സ്വാധീനം (സൗകാര്യം) നല്‍കിയാല്‍ فِي الْأَرْضِ ഭൂമിയില്‍ أَقَامُوا അവര്‍ നിലനിര്‍ത്തും الصَّلَاةَ നമസ്കാരം وَآتَوُا അവര്‍ കൊടുക്കയും ചെയ്യും الزَّكَاةَ സക്കാത്ത് وَأَمَرُوا അവര്‍ കല്‍പിക്കയും ചെയ്യും بِالْمَعْرُوفِ സദാചാരംകൊണ്ട് (സല്ക്കാര്യം കൊണ്ട്) وَنَهَوْا അവര്‍ വിരോധിക്കയും ചെയ്യും عَنِ الْمُنكَرِ ദുരാചാരത്തെപ്പറ്റി وَلِلَّـهِ അല്ലാഹുവിനാകുന്നു عَاقِبَةُ الْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം

ഈ ആയത്തില്‍ ഉള്ളടക്കം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ഭൂമിയില്‍ സ്വാധീനം ലഭിച്ചാല്‍ ധാര്‍മ്മികമായും, വ്യക്തിപരമായും, സാമൂദായികമായും, സാമൂഹികമായുമുള്ള മനുഷ്യകടമകളെല്ലാം അവര്‍ നിറവേറ്റുമെന്നത്രെ ഇതിന്റെ സാരം. ധാര്‍മ്മികവും, വ്യക്തിപരവുമായ കടമകളില്‍ പ്രധാനമായതാണ്‌ നമസ്കാരം. സാമുദായികവും സാമൂഹ്യവുമായ കടമകളില്‍ പ്രധാനമായതാണ്‌ സകാത്ത്. ഇങ്ങിനെയുള്ള ബാധ്യതകള്‍ സ്വയം അനുഷ്ഠിക്കുക മാത്രമല്ല, മറ്റുള്ളവരില്‍ സദാചാരബോധമുണ്ടാക്കാന്‍ വേണ്ടത് ചെയ്കയുംകൂടി ചെയ്തെങ്കിലേ മുസ്‌ലിംകളുടെ കടമ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെടുകയുള്ളു. മുസ്‌ലിംകള്‍, അവരുടെ സ്വാധീനശക്തി ഉപയോഗപ്പെടുത്തേണ്ടത് ഈ അവശ്യാര്‍ത്ഥമാണെങ്കില്‍, അവരുടെ ആ കടമ പാലിക്കപ്പെടുന്ന ഭൂമിയുടെ മുകളില്‍ ജീവിതം എത്രമാത്രം പരിശുദ്ധവും അഭികാമ്യവുമായിരിക്കും? പരലോകജീവിതമാകട്ടെ, കൂടുതല്‍ വിജയകരമായിരിക്കുമെന്നു പറയേണ്ടതുമില്ല.

22:42
  • وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ ﴾٤٢﴿
  • (നബിയേ) ഇവര്‍ [മുശ്രിക്കുകള്‍] നിന്നെ കളവാക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ഇവരുടെ മുമ്പ് (ഇതുപോലെ) നൂഹിന്റെ ജനതയും, 'ആദും', 'ഥമൂദും' (റസൂലുകളെ) കളവാക്കിയിട്ടുണ്ട്;
  • وَإِن يُكَذِّبُوكَ ഇവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍ فَقَدْ كَذَّبَتْ തീര്‍ച്ചയായും കളവാക്കിയിട്ടുണ്ട് قَبْلَهُمْ ഇവരുടെമുമ്പ് قَوْمُ نُوحٍ നൂഹിന്റെ ജനത وَعَادٌ ആദും وَثَمُودُ ഥമൂദും
22:43
  • وَقَوْمُ إِبْرَٰهِيمَ وَقَوْمُ لُوطٍ ﴾٤٣﴿
  • ഇബ്രാഹീമിന്റെ ജനതയും, ലൂത്ത്വിന്റെ ജനതയും (കളവാക്കിയിട്ടുണ്ട്);
  • وَقَوْمُ إِبْرَاهِيمَ ഇബ്രാഹീമിന്റെ ജനതയും وَقَوْمُ لُوطٍ ലൂത്ത്വിന്റെ ജനതയും

22:44
  • وَأَصْحَـٰبُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَـٰفِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ ﴾٤٤﴿
  • മദ്‌യൻ നിവാസികളും (കളവാക്കി); മൂസായും കളവാക്കപ്പെട്ടു. എന്നാല്‍, അവിശ്വാസികള്‍ക്ക് ഞാന്‍ സാവകാശം നല്‍കി, പിന്നീട്, ഞാന്‍ അവരെ (വമ്പിച്ച ശിക്ഷവഴി) പിടിക്കുകയും ചെയ്തു. അപ്പോള്‍, എന്റെ പ്രതിഷേധം എങ്ങിനെയായി ?!
    (അതു കുറിക്കുകൊണ്ടില്ലേ!?)
  • وَأَصْحَابُ مَدْيَنَ മദ്‌യൻകാരും, മദ്‌യൻ നിവാസികളും وَكُذِّبَ مُوسَىٰ മൂസായും കളവാക്കപ്പെട്ടു فَأَمْلَيْتُ എന്നാല്‍ ഞാന്‍ സാവകാശം നല്‍കി (അയച്ചുവിട്ടു) കൊടുത്തു لِلْكَافِرِينَ അവിശ്വാസികള്‍ക്കു ثُمَّ أَخَذْتُهُمْ പിന്നീട് ഞാന്‍ അവരെ പിടിച്ചു فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി نَكِيرِ എന്റെ പ്രതിഷേധം, വെറുപ്പ്
22:45
  • فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَـٰهَا وَهِىَ ظَالِمَةٌ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ ﴾٤٥﴿
  • അങ്ങനെ, അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെ എത്ര നാടുകളെ [ജനതയെ]യാണ് നാം നശിപ്പിച്ചത്! എന്നിട്ട്, മേല്‍പുരകളോടെ അവ വീണടിഞ്ഞുകിടക്കുകയാണ്! ഉപയോഗശൂന്യമായ കിണറുകളും, കെട്ടിഉയര്‍ത്തപ്പെട്ട മാളികകളും (എത്രയാണ് നാശമടഞ്ഞു കിടക്കുന്നത്)!
  • فَكَأَيِّن അങ്ങിനെ (എന്നാല്‍) എത്രയാണ് مِّن قَرْيَةٍ നാടുകള്‍, നാട് أَهْلَكْنَاهَا നാം അത് നശിപ്പിച്ചിരിക്കുന്നു وَهِيَ അതായിരിക്കെ ظَالِمَةٌ അക്രമം ചെയ്യുന്നവ فَهِيَ എന്നിട്ട് അവ خَاوِيَةٌ വീണടിഞ്ഞു കിടക്കുന്നവയാണ് عَلَىٰ عُرُوشِهَا അവയുടെ മേല്‍പുരകളോടെ وَبِئْرٍ കിണറും (എത്രയാണ്) مُّعَطَّلَةٍ ഉപയോഗ ശൂന്യമായ (ഉപേക്ഷിച്ചു കിടപ്പുള്ള) وَقَصْرٍ മാളികയും (എത്രയാണ്) مَّشِيدٍ കെട്ടിപ്പൊക്കപ്പെട്ട

നബിമാരെ വ്യാജമാക്കി ധിക്കരിക്കലും, അക്രമത്തിനൊരുങ്ങലും അവിശ്വാസികളുടെ മുമ്പേയുള്ള പതിവാണ്. എന്നാല്‍, ആദ്യം അല്ലാഹു അവര്‍ക്കു കുറേ അയവുകൊടുക്കുന്നു. പിന്നീട് ശക്തിയായ ശിക്ഷമൂലം അവരെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വമ്പിച്ച സംഭവങ്ങളുടെ എത്രയോ ദൃഷ്ടാന്തങ്ങളും, അവശിഷ്ടങ്ങളും ഇവര്‍ക്കു കണ്ടറിയത്തക്കവണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇപ്രകാരം നബി (സ)യെ സാന്ത്വനപ്പെടുത്തുകയാണ്. സ്വാലിഹ് (അ) നബിയുടെ ജനതയാണ് ‘ഥമൂദ്’. ഹൂദ്‌ (അ) നബിയുടെ ജനതയാണ് ‘ആദ്’. ഇവരെപ്പറ്റി ഇതിനുമുമ്പ് പല സൂറകളിലും പ്രസ്താവിച്ചിട്ടുണ്ട്. സുറത്തു- ശുഅറായില്‍ വെച്ച് കൂടുതല്‍ വിവരം നമുക്ക് കാണാം ان شاء الله

22:46
  • أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَـٰرُ وَلَـٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ ﴾٤٦﴿
  • ഇവര്‍ ഭൂമിയില്‍ (രാജ്യങ്ങള്‍) കൂടി സഞ്ചരിക്കുന്നില്ലേ ? എന്നാലവര്‍ക്ക് (ചിന്തിച്ചു) മനസ്സിലാക്കുവാനുള്ള ഹൃദയങ്ങളോ, കേട്ടറിയുവാനുള്ള കാതുകളോ ഉണ്ടാകേണ്ടിയിരുന്നു! എന്നാല്‍ (വാസ്‌തവത്തില്‍ ഈ ബാഹ്യമായ) കണ്ണുകള്‍ക്ക് അന്ധത ബാധിക്കുന്നില്ല; എങ്കിലും, നെഞ്ചുകള്‍ക്കകത്തുള്ള ഹൃദയങ്ങള്‍ക്കത്രെ അന്ധത ബാധിക്കുന്നത്.
  • أَفَلَمْ يَسِيرُوا എന്നാല്‍ ഇവര്‍ സഞ്ചരിക്കുന്നില്ലേ, നടക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍കൂടി فَتَكُونَ എന്നാല്‍ ഉണ്ടാക്കേണ്ടിയിരുന്നു, ഉണ്ടാകുമായിരുന്നു لَهُمْ ഇവര്‍ക്കു قُلُوبٌ ഹൃദയങ്ങള്‍ يَعْقِلُونَ മനസ്സിലാക്കുന്ന, മനസ്സിലാക്കാവുന്ന بِهَا അവകൊണ്ട് أَوْ آذَانٌ അല്ലെങ്കില്‍ കാതുകള്‍ يَسْمَعُونَ കേള്‍ക്കുന്ന, കേള്‍ക്കാവുന്ന بِهَا അതുകൊണ്ട് فَإِنَّهَا എന്നാല്‍ നിശ്ചയമായും കാര്യം لَا تَعْمَى അന്ധത ബാധിക്കുന്നതല്ല, അന്ധമാവുകയില്ല الْأَبْصَارُ കണ്ണുകള്‍ക്ക്, കണ്ണുകള്‍ وَلَـٰكِن പക്ഷെ, എങ്കിലും تَعْمَى അന്ധത ബാധിക്കും, അന്ധമാകും الْقُلُوبُ ഹൃദയങ്ങള്‍ക്കു, ഹൃദയങ്ങള്‍ الَّتِي فِي الصُّدُورِ നെഞ്ചുകളിലുള്ള

മേല്‍പറഞ്ഞ സമുദായങ്ങളുടെ വാസസ്ഥലങ്ങളായിരുന്ന പ്രദേശങ്ങളില്‍കൂടി ഇവര്‍ പലപ്പോഴും സഞ്ചരിച്ചു വരുന്നുണ്ട്. എന്നിട്ടും, അവരുടെ സ്ഥിതിഗതികള്‍ ഏറെക്കുറെ മനസ്സിലാക്കുവാനും, അതുവഴി പാഠം പഠിക്കുവാനും ഇവര്‍ക്കു കഴിയാഞ്ഞതെന്താണ് ? ഇവരുടെ അന്ധതയല്ലാതെ മറ്റൊന്നുമല്ല ! പുറംകണ്ണുകളുടെ അന്ധതയല്ല – അകംകണ്ണുകളാകുന്ന ഹൃദയങ്ങളുടെ അന്ധതയാണ്. ശാരീരിക രോഗങ്ങള്‍ മൂലം ബാഹ്യദൃഷ്ടികള്‍ നഷ്ടപ്പെടുന്നതുപോലെ, ആത്മീയവും മാനസികവുമായ രോഗങ്ങള്‍ നിമിത്തം ഹൃദയത്തിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു. പിന്നെ, ബാഹ്യമായ കാഴ്ചയും കേള്‍വിയും ഉള്ളതുകൊണ്ടുമാത്രം കാര്യം ഗ്രഹിക്കുവാന്‍ സാധ്യമാകാതെ വരികയും ചെയ്യുന്നു.

22:47
  • وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَن يُخْلِفَ ٱللَّهُ وَعْدَهُۥ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ ﴾٤٧﴿
  • (നബിയേ) നിന്നോട് അവര്‍ ശിക്ഷക്ക് ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; അല്ലാഹു അവന്റെ നിശ്ചയം ലംഘിക്കുകയില്ലതന്നെ. നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം (എന്നത്), നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (ഇതവര്‍ അറിഞ്ഞിരിക്കട്ടെ.)
  • وَيَسْتَعْجِلُونَكَ അവര്‍ നിന്നോട് ധൃതികൂട്ടുന്നു بِالْعَذَابِ ശിക്ഷക്ക്, ശിക്ഷയെപ്പറ്റി وَلَن يُخْلِفَ ലംഘിക്കുന്നതേയല്ല, വ്യത്യാസം ചെയ്യുന്നതേയല്ല اللَّـهُ അല്ലാഹു وَعْدَهُ അവന്റെ നിശ്ചയം, കരാര്‍ وَإِنَّ يَوْمًا നിശ്ചയമായും ഒരു ദിവസം عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ كَأَلْفِ سَنَةٍ ആയിരം കൊല്ലംപോലെയാണ് مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്ന തരത്തില്‍ ഉള്ള
22:48
  • وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ ﴾٤٨﴿
  • എത്രയോ നാടുകള്‍, അവ അക്രമം ചെയ്തുകൊണ്ടിരിക്കവെ ഞാന്‍ അതിന് സാവകാശം നല്‍കി. പിന്നീട് അതിനെ ഞാന്‍ പിടി(ച്ചുശിക്ഷി)ക്കുകയും ചെയ്തിട്ടുണ്ട്! എന്റെ അടുക്കലേക്ക് തന്നെയാണ് (എല്ലാവരുടെയും) മടക്കവും.
  • وَكَأَيِّن എത്രയാണ്, എത്രയോ مِّن قَرْيَةٍ നാടുകള്‍, നാടുകളായിട്ടു أَمْلَيْتُ ഞാന്‍ സാവകാശം നല്‍കി, അയച്ചുകൊടുത്തു لَهَا അതിനു, അതിനെ وَهِيَ അതായിരിക്കെ ظَالِمَةٌ അക്രമം ചെയ്യുന്നതു ثُمَّ أَخَذْتُهَا പിന്നെ ഞാനതിനെ പിടിച്ചു (ശിക്ഷിച്ചു) وَإِلَيَّ എന്റെ അടുക്കലേക്കുതന്നെയാണ് الْمَصِيرُ മടക്കം, തിരിച്ചുവരവ്

മുന്‍സമുദായങ്ങളില്‍ പലര്‍ക്കും സംഭവിച്ചതുപോലെ ഞങ്ങള്‍ക്കും നാശം സംഭവിക്കുമെങ്കില്‍ എന്താണതു ഉണ്ടാകാത്തത് ? ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ! എന്നു ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന അവിശ്വാസികളോടുള്ള മറുപടിയാണിത്‌. ഈ ലോകവ്യവസ്ഥയില്‍ അല്ലാഹു അംഗീകരിച്ചിട്ടുള്ള ഒരു ചട്ടം – വളരെ ശ്രദ്ധേയമായ ഒരു വസ്തുത – അല്ലാഹു വെളിപ്പെടുത്തുന്നു. അതായത് : അല്‍പകാലജീവിയായ മനുഷ്യന്‍ നശ്വരമായ ഈ ഭൂമിയില്‍ കണക്കാക്കി വരുന്ന നാഴികയും, സമയവുമല്ല അല്ലാഹുവിന്റെ അടുക്കലുള്ള കണക്ക്. അഖിലാണ്ഡത്തിനാകമാനം സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു കണക്കും ഘടികാരവും അവന്റെ പക്കല്‍ വേറെയുണ്ട്. നിങ്ങളുടെ കണക്കിലുള്ള ആയിരം കൊല്ലവും, ഒരു ദിവസവും തമ്മിലുള്ള താരതമ്യമാണ് ആ രണ്ടു കണക്കുകള്‍ക്കിടയിലുള്ളത്. ഈ നിയമമനുസരിച്ചാണ്, മുമ്പ് ശിക്ഷക്ക് വിധേയരായ ധിക്കാരസമുദായങ്ങള്‍ക്കും കുറെ കാലതാമസം അനുവദിക്കപ്പെട്ടത്. ആകയാല്‍ ഇക്കൂട്ടര്‍, അവര്‍ കണക്കാക്കുന്ന നാഴികയും, വിനാഴികയും നോക്കി ധൃതികൂട്ടേണ്ടതില്ല. അവര്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ – സമയമാകുമ്പോള്‍ – അതു സംഭവിക്കുകതന്നെ ചെയ്യും! അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞ യാതൊരു കാര്യത്തിനും മാറ്റം വരികയില്ല, വരുത്തുകയുമില്ല.