ഹജ്ജ് (തീർത്ഥാടനം)

[52 മുതല്‍ 55 കൂടിയ ആയത്തുകള്‍ മക്കയുടെയും മദീനയുടെയും ഇടയ്‌ക്കുവെച്ച്‌ അവതരിച്ചതും, ബാക്കി മദീനയില്‍ അവതരിച്ചതാണെന്നും, 19 മുതല്‍ 24 കൂടിയ വചനങ്ങളൊഴിച്ച്‌ ബാക്കി മദീനയില്‍ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്‌. മിക്കവാറും വചനങ്ങള്‍ മദനിയും, ബാക്കി മക്കിയും ആണെന്ന്‌ പറയുന്നതായിരിക്കും കൂടുതല്‍ ശരിയായിട്ടുള്ളത്‌.]

വചനങ്ങള്‍ 78 – വിഭാഗം (റുകുഅ്) 10

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യവിഷയങ്ങള്‍ മൊത്തത്തില്‍ മൂന്നാകുന്നു:

1. മരണാനന്തര ജീവിതത്തെക്കുറിച്ച്‌.

2. ഹജ്ജിനെയും മസ്‌ജിദുല്‍ ഹറാമി’നെയും സംബന്ധിച്ച്‌.

3. യുദ്ധം, അക്രമകാരികളുടെ നാശം, സ്രഷ്‌ടാവിന്റെ അസ്‌തിത്വം, വിഗ്രഹാദിദൈവങ്ങളുടെ ദുര്‍ബ്ബലത മുതലായ പൊതുകാര്യങ്ങളെ സംബന്ധിച്ച്‌.

22:1
  • يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ﴾١﴿
  • ഹേ, മനുഷ്യരേ! നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിന്‍! നിശ്ചയമായും, അന്ത്യസമയത്തിലെ [ലോകാവസാനഘട്ടത്തിലെ] പ്രകമ്പനം വമ്പിച്ച ഒരു കാര്യമത്രെ!
  • يَٰأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ اتَّقُوا നിങ്ങള്‍ ഭയപ്പെടുവിന്‍, സൂക്ഷിക്കുവിന്‍ رَبَّكُمْ നിങ്ങളുടെ രക്ഷിതാവിനെ إِنَّ زَلْزَلَةَ നിശ്ചയമായും കുലുക്കം, പ്രകമ്പനം السَّاعَةِ അന്ത്യസമയത്തിന്റെ, അന്ത്യഘട്ടത്തിന്റെ شَيْءٌ عَظِيمٌ വമ്പിച്ച ഒരു കാര്യമാണ്‌
22:2
  • يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَـٰرَىٰ وَمَا هُم بِسُكَـٰرَىٰ وَلَـٰكِنَّ عَذَابَ ٱللَّهِ شَدِيدٌ ﴾٢﴿
  • നിങ്ങള്‍ അതു കാണുന്ന ദിവസം, മുല കൊടുക്കുന്ന ഓരോ സ്‌ത്രീയും അവള്‍ മുലകൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ അശ്രദ്ധയിലായിത്തീരും; ഗര്‍ഭവതിയായ ഓരോ സ്‌ത്രീയും അവളുടെ ഗര്‍ഭം പ്രസവിച്ചു പോകുകയും ചെയ്യുന്നതാണ്‌! ജനങ്ങളെ മത്തന്മാരായി നിനക്ക്‌ കാണാം. [വാസ്‌തവത്തില്‍] അവര്‍ മത്തന്‍മാരേയല്ല; പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമായതത്രെ!
  • يَوْمَ تَرَوْنَهَا നിങ്ങളത്‌ കാണുന്ന ദിവസം تَذْهَلُ അശ്രദ്ധയിലാകും, അന്തം വിട്ടുപോകും كُلُّ مُرْضِعَةٍ എല്ലാ മുല കൊടുക്കുന്നവളും عَمَّا أَرْضَعَتْ അവള്‍ മുല കൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ وَتَضَعُ പ്രസവിക്കുകയും ചെയ്യും كُلُّ ذَاتِ حَمْلٍ എല്ലാ ഗര്‍ഭവതിയും, ഗര്‍ഭമുള്ളവളും حَمْلَهَا അവളുടെ ഗര്‍ഭത്തെ وَتَرَى നീ കാണും, നിനക്ക്‌ കാണാം النَّاسَ മനുഷ്യരെ سُكَارَىٰ മത്തന്‍മാരായി وَمَا هُم അവരല്ല, അവരല്ലതാനും بِسُكَارَىٰ മത്തന്‍മാര്‍, മത്തുപിടിച്ചവര്‍ وَلَٰكِنَّ പക്ഷേ, എങ്കിലും عَذَابَ اللَّهِ അല്ലാഹുവിന്റെ ശിക്ഷ شَدِيدٌ കഠിനമായതാണ്‌

ലോകാവസാനകാലത്ത്‌ സംഭവിക്കുന്ന അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളാകുന്നു ഇവിടെ പ്രകമ്പനം അഥവാ കുലുക്കം (زَلْزَلَةَ ) കൊണ്ടുദ്ദേശ്യം. അതിന്റെ കാഠിന്യവും, ഗൗരവവും നിമിത്തം ശിശുക്കള്‍ക്ക്‌ മുലകൊടുക്കുന്ന മാതാക്കള്‍ അവരുടെ സ്വന്തം ദേഹത്തെക്കാള്‍ സ്‌നേഹിക്കുന്ന അരുമക്കുഞ്ഞുങ്ങളുടെ കാര്യംപോലും മറന്നുപോകും. ഗര്‍ഭിണികളായ സ്‌ത്രീകള്‍ സമയമെത്താതെതന്നെ പെട്ടെന്ന്‌ പ്രസവിച്ചുപോകും. മനുഷ്യരെല്ലാം ലഹരിപിടിച്ച മത്തന്‍മാരെപ്പോലെ എന്തെന്നില്ലാത്തവണ്ണം പരിഭ്രാന്തരായിത്തീരും. ക്വബ്‌റുകളില്‍ നിന്ന്‌ എഴുന്നേല്‌പിക്കപ്പെടുന്നതിന്റെ മുമ്പത്തെ സ്ഥിതിതന്നെ ഇതാണെങ്കില്‍, അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സ്ഥിതിഗതികളും എത്രമേല്‍ ഭയാനകമായിരിക്കും?! അല്ലാഹു കാക്കട്ടെ! ആമീന്‍. ബനൂമുസ്‌തലഖ്‌ (بَنُو المُصْطَلَق) യുദ്ധകാലത്താണ്‌ ഈ ആയത്ത്‌ അവതരിച്ചതെന്നും, നബി (സ.അ) അത്‌ സ്വഹാബികള്‍ക്ക്‌ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍, മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്ര അധികം കരയുകയുണ്ടായെന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

22:3
  • وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَـٰنٍ مَّرِيدٍ ﴾٣﴿
  • യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുകയും, ധിക്കാരശീലനായ എല്ലാ (തരം) പിശാചിനെയും പിൻപറ്റുകയും ചെയ്യുന്ന ചിലർ മനുഷ്യരിലുണ്ട്
  • وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن ചിലർ يُجَـٰدِلُ അവർ തർക്കിക്കും فِى ٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരു അറിവും കൂടാതെ وَيَتَّبِعُ പിൻപറ്റുകയും ചെയ്യും كُلَّ شَيْطَـٰنٍ എല്ലാ പിശാചിനെയും مَّرِيدٍ ധിക്കാരശീലനായ
22:4
  • كُتِبَ عَلَيْهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ ﴾٤﴿
  • തന്നെ ആർ കാര്യകർത്താവാക്കിയോ അവനെ വഴിപിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നതാണെന്ന് അവനെ (പിശാചിനെ)ക്കുറിച്ചു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (അതിൽ മാറ്റം വരുകയില്ല)
  • كُتِبَ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, നിശ്ചയിക്കപ്പെട്ടിരിക്കുന്നു عَلَيْهِ അവനെപ്പറ്റി, അവന്റെ പേരിൽ أَنَّهُۥ അവനാണെന്ന് مَن تَوَلَّاهُ അവനെ ആർ കാര്യകർത്താവാക്കിയോ فَأَنَّهُۥ يُضِلُّهُۥ എന്നാൽ അവൻ അവനെ വഴി പിഴപ്പിക്കുന്നതാണെന്ന് وَيَهْدِيهِ അവനെ നയിക്കുകയും ചെയ്യും, അവന് വഴി കാണിക്കുകയും ചെയ്യും إِلَىٰ عَذَابِ ശിക്ഷയിലേക്ക്ٱلسَّعِيرِ ജ്വലിക്കുന്ന നരകത്തിന്റെ

അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ, അവന്റെ ശക്തിമാഹാത്മ്യങ്ങളെകുറിക്കുന്ന മഹൽഗുണങ്ങൾ, അവന്റെ മതകാര്യങ്ങൾ ആദിയായവയെല്ലാം ‘അല്ലാഹുവിന്റെ കാര്യ’ത്തിൽ ഉൾപ്പെടുന്നു. സത്യവിശ്വാസം, സദാചാരം, ധാർമ്മികബോധം മുതലായവയിൽനിന്ന് മനുഷ്യരെ അകറ്റി നിറുത്തുവാൻ പരിശ്രമം നടത്തുക, നിർമ്മതനിരീശ്വരസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിർത്തുവാൻ യത്നിക്കുക, ശരിയായ അറിവോ ലക്ഷ്യമോ ന്യായമോ കൂടാതെയുള്ള തർക്കങ്ങൾ നടത്തുക, സത്യത്തിലും ലക്ഷ്യത്തിലും സംശയം ജനിപ്പിക്കുന്ന വിമർശനങ്ങൾ നടത്തുക എന്നിങ്ങിനെയുള്ള ദുസ്സമ്പ്രദായക്കാരായ ഏതുതരം പിശാചുക്കളെയും – അവർ മനുഷ്യവർഗ്ഗത്തിൽപെട്ടവരാകട്ടെ – ജിന്നു വർഗ്ഗത്തിൽപ്പെട്ടവരാകട്ടെ – പിൻതുടരുന്നവരെ ഈ വചനം ശക്തിയായി താക്കീതു ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും, ഇത്തരക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും ഇഹലോകത്തു ദുർമാർഗ്ഗത്തെയും, പരലോകത്തു നരകശിക്ഷയെയും മാത്രമാണ് പ്രദാനം ചെയ്യുക എന്നും അത് ചൂണ്ടിക്കാട്ടുന്നു. 8 ാം വചനത്തിൽ കൂടുതൽ വിവരം കാണാം.

സത്യവും ലക്ഷ്യവും മറച്ചുകൊണ്ടോ, അവയെ ചോദ്യം ചെയ്തുകൊണ്ടോ തർക്കത്തിനും, വിമർശനത്തിനും മിനക്കെടുന്നവർ ധിക്കാരശീലന്മാരായ പിശാചുക്കൾ (شيطان مريد) തന്നെ. ലക്ഷ്യവും, യാഥാർത്ഥ്യവും അറിയുവാൻ ശ്രമിക്കാതെ അതിനു വഴങ്ങുന്നവർ, അവരെ പിൻപ്പറ്റിനടക്കുന്ന അനുയായികളുമാകുന്നു. സത്യം വെളിപ്പെടുവാൻവേണ്ടി ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ വാഗ്വാദം നടത്തുന്നതിനു വിരോധമില്ലെന്നുമാത്രമല്ല, അതു ആവശ്യവും കൂടിയായിരിക്കും. സത്യം വെളിപ്പെട്ടാൽ ഉടനെ അതു സ്വീകരിക്കുകയും, ലക്ഷ്യത്തെ പരാജയപ്പെടുത്തുവാൻ മാർഗ്ഗം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നത് നല്ല തർക്കത്തിന്റെ ലക്ഷണമാകുന്നു. നബി (സ) അരുളിചെയ്ത ഒരു ഹദീസ് ഇവിടെ ശ്രദ്ധേയമാകുന്നു :

ما ضل قوم بعد هدى كانوا عليه، إلا أوتوا الجدل – احمد وابن ماجه والترمذي

ഏതൊരു ജനതയും, നേർമ്മാർഗ്ഗത്തിലായിരുന്നതിനു ശേഷം അവരിൽ തർക്കം നൽകപ്പെട്ടിട്ടല്ലാതെ വഴിപിഴക്കാറില്ല എന്നു സാരം.

22:5
  • يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَـٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ ﴾٥﴿
  • ഹേ, മനുഷ്യരേ! (മരണശേഷം) ഉയർത്തെഴുന്നേൽപിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക) : നിശ്ചയമായും, നിങ്ങളെ നാം മണ്ണിൽ നിന്നും, പിന്നീട് ഇന്ദ്രിയത്തുള്ളിയിൽനിന്നും, പിന്നെ രക്തപിണ്ഡത്തിൽനിന്നും, പിന്നീട് ശരിയായ രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു; നിങ്ങൾക്ക് (നമ്മുടെ സൃഷ്ടി മാഹാത്മ്യം) വ്യക്തമാക്കിത്തരുവാൻവേണ്ടി (യാണ് അങ്ങിനെ ചെയ്തത്).
    നാം ഉദ്ദേശിക്കുന്നതിനെ ഒരു നിർണ്ണയിക്കപ്പെട്ട ഒരവധിവരെ ഗർഭാശയങ്ങളിൽ നാം താമസിപ്പിക്കുന്നു; പിന്നീട്, നിങ്ങളെ ശിശുക്കളായി നാം പുറത്തുകൊണ്ടുവരുന്നു; പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണദശ പ്രാപിക്കുംവരെയും (വളർത്തിക്കൊണ്ടുവരുന്നു). നിങ്ങളിൽ (നേരത്തെ) മരണമടയുന്നവരുമുണ്ട്; അറിവുണ്ടായിരുന്നതിനു ശേഷം (അതു നഷ്ടപ്പെട്ട്) യാതൊന്നും അറിയാതായിത്തീരുമാറ് ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരേക്കും ഒഴിവാക്കിവിടപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി, വരണ്ടുകിടക്കുന്നതായി നീ കാണുന്നു; എന്നിട്ട് അതിൻമേൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (ചൈതന്യം പൂണ്ട്) സ്ഫുരിച്ചുവരികയും, ചീർക്കുകയും ചെയ്യുന്നു; കൗതുകമുള്ള എല്ലാ (സസ്യ) ഇണകളെയും അതു ഉൽപാദിപ്പിക്കുകയും ചെയ്യുന്നു!
  • يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ إِن كُنتُمْ നിങ്ങളാണെങ്കിൽ فِى رَيْبٍ വല്ല സംശയത്തിലും مِّنَ ٱلْبَعْثِ ഉയിർത്തെഴുന്നേൽ പ്പിക്കുന്ന (രണ്ടാമത്തെ ജീവിതത്തെ)പ്പറ്റി فَإِنَّا എന്നാൽ നിശ്ചയമായും നാം خَلَقْنَـٰكُم നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു مِّن تُرَابٍ മണ്ണിൽനിന്നു, മണ്ണിനാൽ ثُمَّ مِن نُّطْفَةٍ പിന്നെ ഇന്ദ്രിയത്തുള്ളിയിൽനിന്നും ثُمَّ مِنْ عَلَقَةٍ പിന്നെ രക്തപിണ്ഡത്തിൽ അള്ളിപ്പിടിക്കുന്നതിൽ നിന്നും ثُمَّ مِن مُّضْغَةٍ പിന്നെ മാംസപിണ്ഡത്തിൽ നിന്നും مُّخَلَّقَةٍ രൂപം നൽകപ്പെട്ടതായ وَغَيْرِ مُخَلَّقَةٍ രൂപം നൽകപ്പെടാത്തതുമായ لِّنُبَيِّنَ നാം വ്യക്തമാക്കിത്തരുവാൻ വേണ്ടി لَكُمْ നിങ്ങൾക്ക്وَنُقِرُّ നാം താമസിപ്പിക്കുന്നു فِى ٱلْأَرْحَامِ ഗർഭാശയങ്ങളിൽ مَا نَشَآءُ നാം ഉദ്ദേശിക്കുന്നതിനെ إِلَىٰٓ أَجَلٍ ഒരു അവധിവരെ مُّسَمًّى നിർണ്ണയിക്കപ്പെട്ട ثُمَّ പിന്നീട് نُخْرِجُكُمْ നിങ്ങളെ നാം പുറത്തുകൊണ്ടുവരുന്ന طِفْلًا ശിശുവായി, ശിശുക്കളായി ثُمَّ പിന്നീട് لِتَبْلُغُوٓا۟ നിങ്ങൾ എത്തുന്നതുവരെയും, എത്തുവാൻവേണ്ടിയും أَشُدَّكُمْ നിങ്ങളുടെ പൂർണ്ണദശ നിങ്ങളുടെ ഏറ്റവും ശക്തിയായ അവസ്ഥ وَمِنكُم നിങ്ങളിലുണ്ട് مَّن يُتَوَفَّىٰ മരണമടയുന്നവർ وَمِنكُم നിങ്ങളിലുണ്ട് مَّن يُرَدُّ ഒഴിവാക്കി വിടപ്പെടുന്നവർ, ആക്കപ്പെടുന്നവർ إِلَىٰٓ أَرْذَلِ ٱلْعُمُرِ ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരെ, ഏറ്റവും താണ നിലവരെ لِكَيْلَا يَعْلَمَ അവൻ അറിയാതിരിക്കുവാൻ (അറിയാതിരിക്കുമാറ്) مِنۢ بَعْدِ عِلْمٍ അറിവിന്‌ (അറിവ് ഉണ്ടായതിന്) ശേഷം شَيْـًٔا യാതൊന്നും وَتَرَى നിനക്കു കാണാം നീകാണുന്നു ٱلْأَرْضَ ഭൂമിയെ هَامِدَةً വരണ്ടതായി, അടങ്ങികിടക്കുന്നതായി فَإِذَآ أَنزَلْنَا എന്നിട്ടു നാം ഇറക്കിയാൽ عَلَيْهَا അതിൻമേൽ, അതിൽ ٱلْمَآءَ വെള്ളം (മഴ) ٱهْتَزَّتْ അതു സ്ഫുരിക്കുന്ന, ഇളകുന്നു وَرَبَتْ അതു ചീർക്കുക്കയും ചെയ്യുന്നു, പൊന്തുകയും ചെയ്യുന്നു وَأَنۢبَتَتْ അതു ഉൽപാദിപ്പിക്കുകയും (മുളപ്പിക്കുകയും) ചെയ്യുന്നു مِن كُلِّ زَوْجٍۭ എല്ലാ ഇണകളെയും بَهِيجٍ കൗതുകമുള്ള, അഴകുള്ള

മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരോടു, തങ്ങളുടെ സ്വന്തം സൃഷ്ടിയുടെ ആരംഭം മുതൽ മരണം വരെയുള്ള അവസ്ഥാ വിശേഷങ്ങളെപ്പറ്റി ചിന്തിച്ചു നോക്കുവാൻ അല്ലാഹു കല്പിക്കുന്നു. അപ്രകാരം അവരുടെ ആദ്യസൃഷ്ടിയുടെ കർത്താവായ അല്ലാഹുവിനു അവരെ ജീവിപ്പിക്കുവാൻ നിശ്ചയമായും കഴിവുണ്ടെന്നും, അനേകം സ്ഥിതി മാറ്റങ്ങൾക്കു വിധേയരായ അവർ വീണ്ടും ചില മാറ്റങ്ങൾക്കു കൂടി വിധേയരാകുന്നതിൽ അസാംഗത്യമൊന്നുമില്ലെന്നും അപ്പോഴവർക്കു മനസ്സിലാക്കുവാൻ കഴിയും. മനുഷ്യന്റെ ഉത്ഭവം മുതൽ മരണംവരെയുള്ള കാലഘട്ടത്തിൽ അവന്റെ ശരീരത്തിൽ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വാസ്തവത്തിൽ കണക്കറ്റതാകുന്നു. എങ്കിലും അവയിൽ പ്രധാനമായ ഏഴു അവസ്ഥകളെ കുറിച്ചാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്.

1-ാമത്തേത്: അവന്റെ തുടക്കം മണ്ണിൽ നിന്നും ആകുന്നു (من تراب). മനുഷ്യന്റെ ആദ്യ പിതാവായ ആദം (അ) നബിയെ അല്ലാഹു സൃഷ്ടിച്ചതും, ഇന്ദ്രിയത്തിൽ അടക്കം ചെയ്ത മനുഷ്യബീജത്തിന്റെ ഉത്ഭവവും മണ്ണിൽ നിന്നാണല്ലോ. മണ്ണിൽ നിന്നും ജലത്തിൽ നിന്നുമായി ഉല്പാദിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന്‌ ആദ്യം രക്തവും പിന്നീട് ശുക്ലവും ഉണ്ടാകുന്നു.

2-ാമത്തേത്: ശുക്ലബീജത്തിൽ നിന്നും തുടങ്ങുന്നു (ثم من نطفه). ശുക്ലജലത്തിന്റെ ഏറ്റവും ചെറിയ ഒരംശം മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നു. താമസിയാതെ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് അത് നീങ്ങുന്നു.

3: അനന്തരം അത് ഗർഭാശയഭിത്തികളിൽ അള്ളിപ്പിടിക്കുന്ന ഒരു രക്തക്കട്ട (علقة) ആയി മാറുന്നു.

4: അൽപദിവസത്തിനകം അത് മാംസപിണ്ഡമായി (مضغة) മാറുന്നു. ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ നാലാമത്തെ ഈ ഘട്ടത്തെ അല്ലാഹു രണ്ട് അവസ്ഥയിലായി വിവരിക്കുന്നു; ശരിയായ രൂപം നൽകപ്പെട്ടതും അല്ലാത്തതും (مخلقة وغيرمخلقة).

مخلقة എന്ന പദം രണ്ടു മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അതായത്: രൂപവും അവയവങ്ങളും, ഇന്ദ്രിയശക്തികളുമെല്ലാം പൂർത്തിയായി നൽകപ്പെട്ടത് എന്നും, ജീവനോടു കൂടി പ്രസവിക്കപ്പെടത്തക്കവണ്ണം പൂർണനില നൽകപ്പെട്ടതു എന്നും, മനുഷ്യരൂപം പൂർത്തിയായി നൽകപ്പെട്ടതു എന്നും – ഇങ്ങനെ മൂന്നൂ വിധത്തിൽ -വ്യാഖ്യാനിക്കപ്പെട്ടു കാണാം. രൂപം നല്കപ്പെടാത്തതു (غيرمخلقة) എന്ന വാക്കിന്റെ ഉദ്ദേശ്യവും ഇതനുസരിച്ചു വ്യാഖ്യാനിക്കപ്പെടാം. ഏതഭിപ്രായം നാം സ്വീകരിച്ചാലും, മേൽപറഞ്ഞ നാലു ഘട്ടങ്ങളിൽവെച്ചു കൂടുതൽ സമയം പിടിക്കുന്നത് ഈ നാലാമത്തെ ഘട്ടത്തിലാകുന്നു. ഗർഭസ്ഥശിശുവിന്റെ പൂർണ്ണതയും അപൂർണ്ണതയും നിർണ്ണയിക്കപ്പെടുന്നതും, ആകൃതിയും പ്രകൃതിയും നൽകപ്പെടുന്നതും ഈ ഘട്ടത്തിലാകുന്നു. അങ്ങിനെ കുറച്ചു മാസങ്ങളോളം ആ ശിശു ഗർഭാശയലോകത്ത് വെച്ചു വളർത്തപ്പെടുന്നു. അനുനിമിഷം അതിനുവേണ്ടുന്ന എല്ലാ ശുശ്രുഷകളും അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ഹസ്തം നടത്തിക്കൊണ്ടിരിക്കുന്നു. വളരുവാനും, വികസിക്കുവാനും, ഭക്ഷണ പാനീയങ്ങൾക്കും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും അവിടെ അത് ശരിപ്പെടുത്തിക്കൊടുക്കുന്നു. ഇത്രയും കാലത്തെ അത്ഭുതകരമായ – അജ്ഞാതമായ – ആ ജീവിതത്തെപ്പറ്റി മനുഷ്യനു വേഗം കണ്ടറിയുക സാധ്യമല്ലെങ്കിലും അവനു അത് നിഷേധിക്കുവാൻ സാദ്ധ്യമല്ല. ഇതിനെ പറ്റി മാത്രം ആലോചിക്കുന്നതായാൽ അല്ലാഹുവിന്റെ ശക്തി മാഹാത്മ്യവും, അവന്റെ സൃഷ്ടിവൈഭവവും മനുഷ്യനു മനസ്സിലാക്കുവാൻ പ്രയാസവുമില്ല. അതുകൊണ്ടാണ് ഇത്രയും സംഗതികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് لنبين لكم (നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാൻ വേണ്ടി) എന്ന് അല്ലാഹു പറയുന്നത് .

ഡോക്ടർ എ. സി. സെൽമൺ, M.D. അദ്ദേഹത്തിന്റെ ‘ആരോഗ്യവും ദീർഘായുസ്സും’ എന്ന ഗ്രന്ഥത്തിൽ (*) പറയുന്ന ചില സംഗതികൾ ഉദ്ധരിക്കുന്നത് ഇവിടെ സന്ദർഭോചിതമായിരിക്കും:-


(*) ആരോഗ്യ സംബന്ധമായ പ്രധാനപ്പെട്ട പല തത്ത്വങ്ങളും ഉൾക്കൊള്ളുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ഈ ഗ്രന്ഥം പല ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


‘ഒരു സ്‌ത്രീ ഗർഭം ധരിച്ചു കഴിഞ്ഞാലുടൻ തന്നെ, കടുകുമണിയേക്കാൾ ചെറുതായ അണ്ഡം (ഇതിന്റെ വ്യാസം ഒരു അംഗുലത്തിന്റെ നൂറ്റി ഇരുപത്തഞ്ചിൽ ഒരു ഭാഗം മാത്രമാണ്) വളരുവാൻ തുടങ്ങുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അതിനൊരു മൽബറി (Mulberry = അമറാത്തി) പഴത്തിന്റെ ആകൃതിയും, ഏകദേശം അത്രത്തോളം വലിപ്പവും ഉണ്ടാകുന്നു. നാലാഴ്ച കൊണ്ടു അതൊരു പ്രാവിന്റെ മുട്ടയോളമാകുന്നു. രണ്ടാം മാസാവസാനത്തോടു കൂടി ഒരു കോഴി മുട്ടയോളം വലിപ്പമുണ്ടാവുകയും, ഒരു മനുഷ്യശരീരത്തിന്റെ ആകൃതി ഉണ്ടായിത്തുടങ്ങുകയും ചെയ്യും. ഗർഭാശയത്തിന്റെ ഉൾഭാഗത്തോട് അതിനെ ബന്ധിച്ചിരിക്കുന്ന ഏതാനും രക്തനാഡികൾ ഉണ്ട്. മാതാവ് ഭക്ഷിച്ചു ദഹിക്കുന്ന ഭക്ഷണങ്ങൾ അവളുടെ രക്തനാഡികൾ വഴി ഗർഭശിശുവിലേക്ക് കടന്നു ചെല്ലുന്നു.’

‘ഒരു മൾബറിപ്പഴത്തെപ്പോലെ കാണപ്പെടുന്ന ചെറുപിണ്ഡം വളർന്നു 206 അസ്ഥികളും, 500ൽ പരം മാംസപേശികളും, കണ്ണ്, ചെവി, ഹൃദയം, തലച്ചോറ് മുതലായ അവയവങ്ങളും ഉള്ള ഒരു മനുഷ്യ ശരീരമായിത്തീരുന്നു എന്നുള്ളത് അത്യത്ഭുതകരമായ ഒരു സംഗതി തന്നെ! മനുഷ്യനെ സൃഷ്ടിച്ചതും ആ ചെറുപിണ്ഡം വളർന്നു ഒരു പുതിയ പരിപൂർണ്ണ ശരീരമായിത്തീരുവാനിടയാക്കുന്നതും സർവ്വശക്തനായ ദൈവം തന്നെയാണെന്നുള്ളതിന് ഇത് വേറൊരു തെളിവത്രെ…….’

‘നാലാം മാസാന്ത്യത്തിൽ ശിശുവിന് അഞ്ചംഗുലം നീളമുണ്ടായിരിക്കും. ആറുമാസം കഴിയുമ്പോൾ അതിനു രണ്ടരറാത്തൽ ഘനം കാണും. 6-ആം മാസാവസാനത്തിൽ ജനിക്കുന്ന പക്ഷം ശിശു ഏതാനും ദിവസത്തിലധികം ജീവിച്ചിരിക്കുകയില്ല. 9-ആം മാസാവസാനത്തിൽ ശിശുവിന് 4 മുതൽ 6 വരെ റാത്തൽ ഘനവും, ഏകദേശം 18 അംഗുലം നീളവും ഉണ്ടായിരിക്കും… 10-ആം മാസാവസാനത്തിൽ (280 ദിവസം കഴിയുമ്പോൾ) അത് പരിപൂർണ്ണ വളർച്ച പ്രാപിച്ചിരിക്കും. അപ്പോൾ 6 മുതൽ 10 റാത്തൽ വരെ ഘനവും, ഉദ്ദേശ്യം 20 അംഗുലം നീളവും കാണും.’

‘ഗർഭകാലം ഏകദേശം ഇരുനൂറ്റി എൺപതു ദിവസങ്ങളാണ്… എങ്കിലും, ശരിയായ ജനനതിയ്യതി നിശ്ചയിക്കുവാൻ ഒരു പ്രകാരത്തിലും സാദ്ധ്യമാകുന്നതല്ല. കണക്കാക്കപ്പെട്ടിരിക്കുന്ന ദിവസത്തിന് ഒരാഴ്ച മുമ്പായോ, ഒരാഴ്ച കഴിഞ്ഞിട്ടോ കുട്ടി ജനിച്ചേക്കാം….’ (പേജ് 145, 146). ഒരാഴ്ച്ച മുമ്പോ പിമ്പോ ആകാമെന്ന് ഡോക്ടർ പറഞ്ഞത് സാധാരണ സ്ഥിതി മാത്രമാണ്. സാധാരണക്കെതിരായി സംഭവിക്കാവുന്നതിനെപ്പറ്റി ആർക്കും ഏകദേശ അഭിപ്രായം പറയുവാനും സാദ്ധ്യമല്ല.

5-ാമത്തെ അവസ്ഥ: അല്ലാഹു ഉദ്ദേശിച്ച കാലം തികയുമ്പോൾ, ഈ ബാഹ്യലോകത്തേക്ക് അവൻ (മനുഷ്യൻ) ശിശുവായി പുറത്തു വരുന്നു. (ثم نخرجكم طفلا) പുറത്തുവരുമ്പോൾ, കരയുവാൻ മാത്രം പഠിച്ച അവൻ ഉടനെ മുലപ്പാൽ കുടിക്കുവാനും, ക്രമേണ ഓരോ അറിവും, അഭ്യാസവും കരസ്ഥമാക്കുവാനും ശീലിച്ചുവരുന്നു. അജ്ഞാതലോകത്തു വെച്ചു പരിപാലിച്ച അതേ ഹസ്തം തന്നെ, അവനെ വളർത്തിക്കൊണ്ടു പോരുവാൻ വേണ്ടതു ഈ ലോകത്തും അവനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി വെച്ചിട്ടുണ്ട്.

6-ാമത്തേത്: അങ്ങനെ, അവൻ പ്രായപൂർത്തിയും, യുവത്വവും പ്രാപിക്കുന്നു. ബുദ്ധിയും തന്റേടവും ഉള്ളവനായിത്തീരുന്നു.

7-ാമത്തെ സ്ഥിതി മാറ്റം – ഇതാണ് അവസാനത്തേത് – അവനെ വീണ്ടും അദൃശ്യമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അഥവാ അവൻ മരണമടയുന്നു. ഇതെപ്പോഴാണ്, എങ്ങിനെയാണു, എവിടെ വെച്ചാണ് എന്നൊന്നും ആർക്കും അറിഞ്ഞു കൂടാ. അവന്റെ സൃഷ്ടാവിനു മാത്രമേ അത് അറിഞ്ഞുകൂടൂ. ചിലർക്ക് ആയുഷ്ക്കാലം കുറവായിരിക്കും. അവർ നേരത്തെ മരിച്ചുപോകുന്നു. മറ്റു ചിലർക്ക് ദീർഘായുസ്സ് നൽകപ്പെടുന്നു. വാർദ്ധക്യം നിമിത്തം അറിവും, കഴിവുമെല്ലാം നഷ്ടപ്പെട്ടു കേവലം ശിശുസമാനമായിത്തീർന്ന ശേഷമേ അവർ മരണമടയുന്നുള്ളൂ.

ഏതാണ്ട് ഇതുപോലെത്തന്നെയാണ് ഭൂമുഖത്തു കാണപ്പെടുന്ന സസ്യലതാദികളുടെ ചരിത്രവും. ഉണങ്ങി വരണ്ടു തരിശായിക്കിടക്കുന്ന ഭൂമിയിൽ അല്ലാഹു മഴ വർഷിപ്പിക്കുന്നു. ഉടനെ അതിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് പെട്ടെന്ന് ചൈതന്യമുള്ളതായിത്തീരുന്നു. ചീർത്തു പിളരുന്നു. അൽപദിവസത്തിനകം പച്ചപിടിക്കുന്നു. കുറച്ചു ദിവസം കൂടി കഴിയുമ്പോൾ ഹാ! എന്തൊരു കാഴ്ച്ച! വൃക്ഷങ്ങളും ചെടികളും ആയി! പൂവും കായുമായി! ഇങ്ങിനെ മനുഷ്യന്റെയും, ഭൂമുഖത്തു വളരുന്ന വസ്തുക്കളുടെയും, സ്ഥിതിഗതികളെപ്പറ്റി അൽപമാത്രമായ ചിന്തയെങ്കിലും ചെലുത്തുന്നവർക്കു താഴെ പറയുന്ന പരമാർത്ഥങ്ങൾ കണ്ടെത്തുവാൻ കഴിയും:-

22:6
  • ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٦﴿
  • അല്ലാഹു തന്നെയാണ് സ്ഥിരയാഥാർത്ഥ്യമുള്ളവൻ എന്നും, അവൻ മരിച്ചവരെ ജീവിപ്പിക്കുന്നുവെന്നും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നുമുള്ള കാരണം കൊണ്ടാണത്.
  • ذَٰلِكَ അതു بِأَنَّ ٱللَّـهَ അല്ലാഹു ആണെന്നതു കൊണ്ടാണ്هُوَ അവൻ തന്നെ ٱلْحَقُّ യാഥാർത്ഥമായുള്ളവൻ, സ്ഥിരമായുള്ളവൻ وَأَنَّهُۥ يُحْىِ അവൻ ജീവിപ്പിക്കുന്നു എന്നതുകൊണ്ടും ٱلْمَوْتَىٰ മരണപ്പെട്ടവരെ وَأَنَّهُۥ അവൻ ആണെന്നതു കൊണ്ട് عَلَىٰ كُلِّ شَىْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവൻ, ശക്തൻ
22:7
  • وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ ﴾٧﴿
  • നിശ്ചയമായും, അന്ത്യസമയം, വരുന്നതാണ് - അതിൽ യാതൊരു സംശയവുമില്ല-എന്നും, അല്ലാഹു ഖബ്റുകളിൽ ഉള്ളവരെ ഉയിർത്തെഴുന്നേൽപിക്കുന്നതാണെന്നും (ഉള്ളതു കൊണ്ടും ആകുന്നു).
  • وَأَنَّ ٱلسَّاعَةَ അന്ത്യസമയം ആണെന്നതുകൊണ്ടും ءَاتِيَةٌ വരുന്നതു لَّا رَيْبَ സംശയമേ ഇല്ല فِيهَا അതിൽ وَأَنَّ ٱللَّـهَ അല്ലാഹു ആകുന്നു എന്നതുകൊണ്ടും يَبْعَثُ ഉയിർത്തെഴുന്നേൽപിക്കുന്നു مَن فِى ٱلْقُبُورِ ഖബ്റുകളിൽ (ശ് മശാനങ്ങളിൽ) ഉള്ളവരെ

അതായത് മേൽ വിവരിച്ച രണ്ടു കാര്യങ്ങൾ – മനുഷ്യന്റെ ഉത്ഭവം മുതൽ മരണം വരെ സ്ഥിതിയും, സസ്യലതാദികളുടെ ഉൽപാദനവും – ആലോചിച്ചുനോക്കിയാൽ ഇത്രയും സംഗതികൾ ശരിക്കും ബോധ്യമാകും :-

(1) ഇങ്ങിനെയെല്ലാം പ്രവർത്തിച്ചു നിയന്ത്രിച്ചുവരുന്ന മഹാശക്തി അല്ലാഹുവല്ലാതെ മറ്റാരുമല്ല. യഥാർത്ഥ ദൈവവും, സ്ഥിരമായി നിലകൊള്ളുന്നവനും അവൻ മാത്രമാണ് (إن لله هو الحق). മറ്റുള്ളതെല്ലാം അസ്ഥിരവും, നാശമടയുന്നതുമാകുന്നു.

(2) മാതൃകയില്ലാത്ത ഈ മഹൽകൃത്യങ്ങളെല്ലാം നടത്തിപ്പോരുന്ന അവൻ ഒരു വസ്തുവിനെ മറ്റൊന്നായി മാറ്റുവാനും, ഉള്ളതിനെ ഇല്ലാതാക്കുംവാനും, ഇല്ലാത്തതിനെ നിർമ്മിക്കുവാനും കഴിയുന്നതു പോലെ, മരണപെട്ടവരെ ജീവിപ്പിക്കുവാനും, കഴിയുന്നവനാകുന്നു. അവനതു ചെയ്യുന്നതുമാണ് (وإنه يحي الموتي) മാത്രമല്ല,

(3) അവൻ ഉദ്ദേശിക്കുന്ന ഏതു കാര്യത്തിനും അവനു കഴിവുണ്ട് ; അതു നടപ്പിലാക്കുവാൻ അവനു ഒട്ടും പ്രയാസമില്ല. (و إنه على كل شي قدير) അതുപോലെത്തന്നെ, മനുഷ്യനും സസ്യവർഗ്ഗങ്ങളും മാത്രമല്ല – ഈ ഭൂമിയിലുള്ളതെല്ലാം തന്നെ – നിത്യേന വന്നും, പോയും, ഉത്ഭവിച്ചും, നശിച്ചും കൊണ്ടിരിക്കുകയാണ്. അപ്പോൾ ഈ ലോകം തന്നെ ഒരിക്കൽ നശിച്ചുപോകും.

(4) അതെ, അല്ലാഹു പറഞ്ഞതുപോലെ, ലോകാവസാനമാകുന്ന ഒരു അന്ത്യഘട്ടം സംഭവിക്കുമെന്നതിൽ യാതൊരു സന്ദേഹത്തിനും വകയില്ല. (وإن الساعة لا ريب فيها) ഇത്രയും കാര്യങ്ങൾ സംഭവിക്കുമ്പോൾ.

(5) മരണപ്പെട്ടു മൺമറിഞ്ഞവർ, കുറെ കഴിയുമ്പോൾ വീണ്ടും എഴുന്നേൽപിക്കപ്പെടുകയും അവരുടെ കാര്യങ്ങളെപ്പറ്റി ചോദിക്കപ്പെടുകയും ചെയ്യുന്നതു കേവലം യുക്തവും, സംഭവ്യവും മാത്രമാണ്. (وإن الله بغث من فى القبور)

22:8
  • وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَـٰبٍ مُّنِيرٍ ﴾٨﴿
  • യാതൊരു അറിവാകട്ടെ, മാർഗ്ഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന വേദഗ്രന്ഥമാകട്ടെ, (ഒന്നും) കൂടാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചുവരുന്ന ചിലർ മനുഷ്യരിലുണ്ട്;-
  • وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يُجَـٰدِلُ തർക്കിച്ചുവരുന്ന ചിലർ فِى ٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരറിവും കൂടാതെ وَلَا هُدًى ഒരു മാർഗ്ഗദർശനമില്ലാതെയും وَلَا كِتَـٰبٍ ഒരു (വേദ) ഗ്രന്ഥമില്ലാതെയും مُّنِيرٍ വെളിച്ചം നൽകുന്ന, പ്രകാശം നൽകുന്ന
22:9
  • ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَـٰمَةِ عَذَابَ ٱلْحَرِيقِ ﴾٩﴿
  • അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി, (അഹംഭാവപൂർവ്വം) ചുമൽഭാഗം തിരിച്ചുകൊണ്ടത്രെ (അങ്ങിനെ ചെയ്യുന്നതു); അവനു ഇഹലോകത്തു നിന്ദ്യാവസ്ഥയുണ്ട്; ഖിയാമത്തുനാളിൽ അവനു നാം ചുട്ടുകരിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ്.
  • ثَانِىَ തിരിച്ചവനായിക്കൊണ്ട് عِطْفِهِۦ അവന്റെ ഭാഗം, തോൾ (ചുമൽ) لِيُضِلَّ വഴിപിഴപ്പിക്കുവാനായി عَن سَبِيلِ ٱللَّـهِ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന്لَهُ ۥ അവനുണ്ട് فِى ٱلدُّنْيَا ഇഹലോകത്ത് خِزْىٌ നിന്ദ്യത, നിന്ദ്യാവസ്ഥ, അപമാനംوَنُذِيقُهُۥ അവന് നാം അനുഭവിപ്പിക്കയും ചെയ്യും يَوْمَ ٱلْقِيَـٰمَةِ ഖിയാമത്തുനാളിൽ عَذَابَ ٱلْحَرِيقِ ചുട്ടെരിക്കുന്ന ശിക്ഷ
22:10
  • ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ ﴾١٠﴿
  • '(അംഹഭാവപൂർവ്വം തർക്കിക്കുന്നവനേ!) നിന്റെ കൈകൾ മുമ്പു ചെയ്‌തുവെച്ചിട്ടുള്ളതും, അല്ലാഹു അടിയാൻമാരോടു ഒട്ടും അനീതി ചെയ്യുന്നവനല്ലെന്നുള്ളതും കൊണ്ടാണ് അത്.' (എന്നു അവനോടു പറയപ്പെടും).
  • ذَٰلِكَ അതു بِمَا قَدَّمَتْ മുമ്പ് ചെയ്തുവെച്ചതുകൊണ്ടാണ് يَدَاكَ നിന്റെ രണ്ടുകൈകൾ وَأَنَّ ٱللَّـهَ അല്ലാഹു ആണെന്നതും لَيْسَ അവൻ അല്ല (എന്നുള്ളതും) بِظَلَّـٰمٍ ഒട്ടും അക്രമിക്കുന്നവൻ, അനീതി ചെയ്യുന്നവൻ لِّلْعَبِيدِ അടിമകളെ, അടിയാന്മാരോട്

അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവരെ സംബന്ധിച്ചു 3 ാം വചനത്തിന്റെ വിവരണത്തിൽ ചിലതെല്ലാം പറഞ്ഞുവല്ലോ. യഥാർത്ഥവും, ലക്ഷ്യവും കാട്ടിക്കൊടുത്താലും, അതു സ്വീകരിക്കാതെ വല്ല മുടന്തൻ ന്യായങ്ങളിലും പറ്റിക്കൂടി തർക്കം നടത്തുക അവരുടെ പതിവായിരിക്കും. യുക്തവും സ്വീകാര്യവുമായ തെളിവിന്റെയോ, പ്രവാചകന്മാർ മുഖേന ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെയോ, വേദപ്രമാണങ്ങളുടെയോ അടിസ്ഥാനത്തിൽ അവർക്കൊന്നും പറയുവാനുണ്ടായിരിക്കയില്ല. ചിന്താശൂന്യരായ ആളുകളെ കബളിപ്പിക്കുവാൻ മാത്രം പോരുന്ന ദുർന്യായങ്ങളും, ധാർമ്മികബോധമില്ലാത്തവരെ തൃപ്തിപ്പെടുത്തുവാൻ ഉതകുന്ന യുക്തിവാദങ്ങളുമായിരിക്കും അവരുടെ  ആയുധം. ആകർഷകമായ വാക്കുകളും, കൃത്രിമപ്രയോഗങ്ങളും അവരുടെ പ്രചാരമാർഗ്ഗങ്ങളുമായിരിക്കും. ഈ ദുർവൃത്തിയുടെ നേതൃത്വം വഹിക്കുന്നവരെകുറിച്ചാണ്  3 ാം വചനത്തിൽ ‘ധിക്കാരശീലനായ പിശാച് (شيطان مريد) എന്നു പറഞ്ഞത്. ഇവരെ അനുകരിക്കുന്നവരെയും, അതിന്റെ അനന്തരഫലത്തെയും സംബന്ധിച്ചു അവിടെ പ്രസ്താവിച്ചു. ആ നേതാക്കളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്.

بغير علم ولاهدى ولاكتاب منير (യാതൊരു അറിവും, മാർഗ്ഗദർശനവും, വേദഗ്രന്ഥവും ഒന്നുമില്ലാതെ) എന്നവാക്ക് പ്രത്യേകം ശ്രദ്ധാർഹമാണ്. അല്ലാഹു സദാ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൃഷ്ടാന്തങ്ങളെ വകവെക്കാതെ, പരലോകം, മരണാന്തരജീവിതം, രക്ഷാശിക്ഷകൾ മുതലായവയെ നിരാകരിക്കുന്നതുമാത്രം വമ്പിച്ച കുറ്റമാണെന്നല്ല ഈ വചനത്തിൽ അടങ്ങിയിട്ടുള്ളത്. ഖുർആനെയും, നബിചര്യകളെയും അവഗണിച്ചുകൊണ്ട് അവയ്‌ക്കെതിരായി പ്രചാരവേലയും, പരിശ്രമങ്ങളും നടത്തുന്ന നേതാക്കളുടെയും, അവരെ അനുകരിച്ചു വഴിപിഴച്ചുപോകുന്ന അനുഗാമികളുടെയും ചെയ്തികൾകൂടി ഈ വചനങ്ങളിൽ ആക്ഷേപിക്കപ്പെട്ടിരിക്കുന്നു. സത്യത്തിനെതിരായി പ്രചാരവേല നടത്തുന്ന നേതാക്കൾക്കു അതിന്റെ പിന്നിൽ ചില പ്രത്യേക താൽപര്യങ്ങളും, സ്വാർത്ഥങ്ങളും ഉണ്ടായിരിക്കുമെന്നു സാധാരണക്കാർ ധരിച്ചിരിക്കേണ്ടതാണ്. അവർ തങ്ങളുടെ താൽക്കാലിക കാര്യലബ്ധിക്കായിട്ടാണ് സത്യം മൂടിവെക്കുന്നതെന്നു അവർ ഓർക്കേണ്ടതുണ്ട്. ഒരു കവി പറഞ്ഞതെത്ര വാസ്തവം! –

ويارب مقفؤ الخطا عند قومه – طريق نجاة عندهم مستونهج

സാരം: ഹാ! രക്ഷാമാർഗ്ഗം ജനങ്ങളുടെ അടുക്കൽതന്നെ ശരിക്കു തെളിഞ്ഞുകിടപ്പുണ്ടായിട്ടും അതു ശ്രദ്ധിക്കാതെ, എത്ര ആളുകളുടെ പിന്നാലെയാണു ജനങ്ങൾ അവരുടെ കാലടികളെ അനുഗമിച്ചു നടന്നുവരുന്നത് !

വിഭാഗം - 2

22:11
  • وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُۥ خَيْرٌ ٱطْمَأَنَّ بِهِۦ ۖ وَإِنْ أَصَابَتْهُ فِتْنَةٌ ٱنقَلَبَ عَلَىٰ وَجْهِهِۦ خَسِرَ ٱلدُّنْيَا وَٱلْـَٔاخِرَةَ ۚ ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ ﴾١١﴿
  • ഒരു തെല്ലിന്‍ മേലായി (സ്ഥിതിചെയ്തു) കൊണ്ട് അല്ലാഹുവിനെ ആരാധിച്ചുവരുന്ന ചിലര്‍ മനുഷ്യരിലുണ്ട്; അവന് വല്ല നന്മയും വന്നെത്തിയാല്‍ അവന്‍ അതുകൊണ്ട് അടങ്ങികൊള്ളും; വല്ല പരീക്ഷണവും അവനെ ബാധിച്ചുവെങ്കില്‍ അവന്‍ മുഖംകുത്തി മറിഞ്ഞു (അവതാളത്തിലായി) പോകയും ചെയ്യുന്നതാണ്. അവന്‍ ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടുപോയി! അത് തന്നെയാണ് വ്യക്തമായ നഷ്ടം (അതില്‍പരം നഷ്ടമില്ല).
  • وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يَعْبُدُ ആരാധിച്ച് (ഇബാദത്ത് ചെയ്തു) വരുന്ന ചിലര്‍ ٱللَّـهَ അല്ലാഹുവിനെ عَلَىٰ حَرْفٍ ഒരു തെല്ലിന്‍മേല്‍ആയി, ഒരു ഓരത്തിലായിക്കൊണ്ട് فَإِنْ أَصَابَهُۥ അങ്ങനെ അവന് വന്നെത്തിയാല്‍, ബാധിച്ചാല്‍ خَيْرٌ വല്ല നന്മയും ٱطْمَأَنَّ അവന്‍ അടങ്ങും بِهِۦ അതുകൊണ്ട് وَإِنْ أَصَابَتْهُ അവന് ബാധിച്ചെങ്കിലോ فِتْنَةٌ വല്ല പരീക്ഷണവും, വല്ല കുഴപ്പവും ٱنقَلَبَ അവന്‍ മറിഞ്ഞുപോകും, അവതാളത്തിലാകും عَلَىٰ وَجْهِهِۦ തന്റെ മുഖത്തിന്‍മേല്‍ (മുഖംകുത്തി) خَسِرَ അവന്‍ നഷ്ടപ്പെട്ടു ٱلدُّنْيَا ഇഹലോകം, ഇഹത്തില്‍ وَٱلْـَٔاخِرَةَ പരലോകവും, പരലോകത്തും ذَٰلِكَ هُوَ അത്തന്നെയാണ് ٱلْخُسْرَانُ നഷ്ടം ٱلْمُبِينُ വ്യക്തമായ, സ്പഷ്ടമായ
22:12
  • يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ ﴾١٢﴿
  • അല്ലാഹുവിന് പുറമെ, തനിക്ക് ഉപദ്രവം ചെയ്യാത്തതിനെയും, ഉപകാരം ചെയ്യാത്തതിനെയും അവന്‍ വിളിക്കുന്നു [(പ്രാര്‍ത്ഥിക്കുന്നു;] അതു തന്നെയാണ് വിദൂരമായ വഴിപിഴവ്!
  • يَدْعُوا۟ അവന്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ ٱللَّـهِ അല്ലാഹുവിന് പുറമെ مَا لَا يَضُرُّهُۥ അവന് ഉപദ്രവം ചെയ്യാത്തതിനെ وَمَا لَا يَنفَعُهُۥ അവന് ഉപകാരം ചെയ്യാത്തതിനെയും ذَٰلِكَ هُوَ അതുതന്നെയാണ് ٱلضَّلَـٰلُ വഴിപിഴവ് ٱلْبَعِيدُ വിദൂരമായ
22:13
  • يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ ﴾١٣﴿
  • യാതൊരുത്തന്റെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ കൂടുതല്‍ അടുത്തതാണോ അങ്ങനെയുള്ള വനെത്തന്നെ, അവന്‍ വിളിച്ചുകൊണ്ടിരിക്കുന്നു! അവനത്രെ ദുഷിച്ച രക്ഷാധികാരി! അവനെത്രെ ദുഷിച്ച കൂട്ടുകാരനും.
  • يَدْعُوا۟ അവന്‍ വിളിക്കുന്നു لَمَن ഒരുവനെത്തന്നെ, യാതൊരുവനെത്തന്നെ ضَرُّهُۥٓ അവന്റെ ഉപദ്രവം أَقْرَبُ കൂടുതല്‍ അടുത്തതാണ് (എളുപ്പമുള്ളതാണ്) مِن نَّفْعِهِۦ അവന്റെ ഉപകാരത്തെക്കാള്‍ لَبِئْسَ എത്ര ദുഷിച്ചത്‌, വളരെ മോശപ്പെട്ടത് ٱلْمَوْلَىٰ സഹായകന്‍, രക്ഷാകര്‍ത്താവ്, യജമാനന്‍ وَلَبِئْسَ എത്ര ദുഷിച്ചതും ٱلْعَشِيرُ കൂട്ടാളി, കൂട്ടുകാരന്‍

ലക്ഷ്യവും തെളിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവരെക്കുറിച്ചു പ്രസ്താവിച്ച ശേഷം, മതത്തില്‍ അടിയുറപ്പും, വിശ്വാസത്തില്‍ സ്ഥിരതയുമില്ലാതെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇവരുടെ വിശ്വാസവും, ആരാധനകളുമെല്ലാം, അപ്പപ്പോള്‍ തങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിത സ്ഥിതികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവര്‍ പ്രവേശിക്കുന്നില്ല. നേരെമറിച്ച് അതിന്റെ പുറവക്കില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും, സൗകര്യവുമാണ് അവര്‍ക്കു കൈവരുന്നതെങ്കില്‍, അവര്‍ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റെയും, നടപടിയുടെയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവര്‍ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ, മാനസികമോ, ധനപരമോ ആയ വല്ല ദോഷവും ബാധിച്ചു വെന്നിരിക്കട്ടെ, അവരുടെ നില പെട്ടെന്ന്‍ അവതാളത്തിലാകുന്നു. അങ്ങനെ, അവിശ്വാസത്തിലേക്കും ദുര്‍നടപ്പിലേക്കും വഴുതിപ്പോകുകയും ചെയ്യും. അതേവരെ തങ്ങള്‍ ആചരിച്ചുവന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. ചുരുക്കിപ്പറഞ്ഞാല്‍ : അങ്ങോട്ടുമിങ്ങോട്ടുമല്ലാതെ ആടിക്കളിച്ചുകൊണ്ടിരിക്കുന്നവരാണവര്‍.

(مذبذ بين ذالك لاالى هؤلاء ولاالى هؤلاء) നബി (സ) തിരുമേനിയുടെ കാലത്തുണ്ടായിരുന്ന ഇത്തരം ചില ആളുകളുടെ ചെയ്തികളെ വെളിപ്പെടുത്തിക്കൊണ്ടാണ് ഈ വചനം അവതരിച്ചതെന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, എങ്കിലും, ഈ സ്വഭാവക്കാരായ ആളുകള്‍ എല്ലാ കാലത്തുമെന്നപോലെ ഇന്നും കാണപ്പെടുന്നതാണ്.

‘കുഫ്റിന്റെ (അവിശ്വാസത്തിന്റെ) അനിവാര്യഫലങ്ങളാണ് സംശയവും, നിരാശയും, ‘ഈമാനി’ല്‍ (സത്യവിശ്വാസത്തില്‍) അടിയുറച്ചിട്ടുള്ളവനെ സംശയവും, നിരാശയും ബാധിക്കയില്ല. അവന്‍, സന്തോഷത്തില്‍ നന്ദിയുള്ളവനും, സന്താപത്തില്‍ ക്ഷമയുള്ളവനും, ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ളവനുമായിരിക്കും. അവനെ ബാധിക്കുന്ന വിഷമങ്ങളും, പരീക്ഷണങ്ങളും അവന്‍ സഹനപൂര്‍വ്വം തരണംചെയ്യും. അതവന്റെ വിശ്വാസത്തെ ദൃഡപ്പെടുത്തുകയും, കളങ്കരഹിതമാക്കുകയുമാണ്‌ ചെയ്യുക. തന്റെ വിശ്വാസത്തിന്റെയും, നടപടിക്രമങ്ങളുടെയും, ഫലം താല്‍ക്കാലിക സുഖസൗകര്യങ്ങളില്‍ അധിഷ്ഠിതമാണെന്നു അവന്‍ കരുതുകയില്ല. സത്യം പ്രാപിക്കുക, സൃഷ്ടാവിനെ അനുസരിക്കുക, അവന്റെ ശിക്ഷയെ ഭയപ്പെടുക, അവന്റെ പ്രതിഫലം പ്രതീക്ഷിക്കുക ഇത്യാദി ഗുണങ്ങളാണ് മതവിശ്വാസിക്കുണ്ടായിരിക്കേണ്ടത്. ഭൗതികവും, താല്‍ക്കാലികവുമായ നന്മകളെ ഉന്നംവെക്കുന്ന മതവിശ്വാസി കേവലം ‘മുനാഫിഖ്’ (കപടവിശ്വാസി) ആകുന്നു.

മേല്പറഞ്ഞവിധം അസ്ഥിരമായ നില കൈക്കൊള്ളുന്നതുകൊണ്ട് അവര്‍ക്കുണ്ടാക്കുന്ന നേട്ടമേന്താണ് ? ഇഹത്തിലും പരത്തിലും നഷ്ടം തന്നെ! ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന സകല ഗുണങ്ങളും അവര്‍ക്ക് നഷ്ടപ്പെടുന്നു. ഏതൊരു വ്യാമോഹമാണ് അവരെ മതത്തില്‍ നിന്ന് വ്യതിചലിപ്പിച്ചതെങ്കില്‍, ആ വ്യാമോഹമെങ്കിലും അതുമൂലം സാദ്ധ്യമാകുമോ? അതുമില്ല! അല്ലാഹു അവര്‍ക്ക് കണക്കാക്കിയതിലപ്പുറം ഒന്നുംതന്നെ, ആ വ്യതിയാനം അവര്‍ക്ക് നേടിക്കൊടുക്കുന്നില്ല. പരലോകത്താകട്ടെ, കാലാകാല ശിക്ഷയും! ഇതില്‍പരം എന്തൊരു നഷ്ടമാണ് സംഭവിക്കുവാനുള്ളത്?!

അല്ലാഹുവിനെ ആരാധിച്ചും, സന്തോഷ സന്താപങ്ങളില്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചും വരുന്നവന്‍ – അതുമൂലം തനിക്കുവേണ്ടത്ര നന്മകള്‍ ലഭിച്ചില്ലെന്നോ, തിന്മകളില്‍ നിന്ന് രക്ഷ കിട്ടിയില്ലെന്നോ കരുതി-അതു ഉപേക്ഷിച്ചെന്നു വെക്കുക : എന്നാല്‍ പിന്നെ അവന്റെ ആശകള്‍ അര്‍പ്പിക്കുവാനും, അപേക്ഷകള്‍ സമര്‍പ്പിക്കുവാനും മറ്റാരാണുള്ളത്? അല്ലാഹു അല്ലാതെ എതൊന്നിനെ അവന്‍ തിരഞ്ഞെടുത്താലും ശരി, അതിനെ വിളിച്ചാരാധിച്ചതു കൊണ്ട് ഒരു നേട്ടമോ, വിളിച്ചാരാധിക്കാത്തതുകൊണ്ട് ഒരു കോട്ടമോ അവന് നേരിടുവാനില്ല. എന്നിരിക്കെ, എല്ലാ നന്മയും, എല്ലാ തിന്മയും ഏതൊരു മഹാശക്തിയുടെ കൈയ്യിലാണോ ആ മഹാശക്തിയെ വിട്ടു മറ്റൊന്നിനെ ശരണം പ്രാപിക്കുന്നതില്‍പരം ദൗര്‍ഭാഗ്യകരമായിട്ടുള്ളതെന്താണ്?! ഉപകാരവും അപകാരവുമില്ലെങ്കില്‍ പോകട്ടെ എന്നുവെച്ച് തൃപ്തി അടയുവാനും തരമില്ല. കാരണം, അതുമൂലം ഖിയാമത്തുനാളില്‍ വമ്പിച്ച ശിക്ഷയും ആപത്തുകളും അവനെ ബാധിക്കാനിരിക്കുന്നുമുണ്ട്. നരകശിക്ഷ അനുഭവപ്പെടുമ്പോള്‍ അവന്‍ ഇങ്ങിനെ വിളിച്ചു അട്ടഹസഹിച്ചേക്കും: ‘അയ്യോ! സഹായകനും ബന്ധുവുമായി ഞാന്‍ കരുതി വന്നവന്‍ വളരെ മോശപ്പെട്ടവനായല്ലോ! ഞാന്‍ തുണക്കാരനും കൂട്ടുകാരനുമാക്കി വെച്ചവന്‍ ഇത്രത്തോളം കൊള്ളരുതാത്തവനായല്ലോ…!’ എന്നൊക്കെ. (لبئس المولى ولبئس العشير)

22:14
  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ ﴾١٤﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാക്കുന്നു. നിശ്ചയമായും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു പ്രവര്‍ത്തിക്കുന്നതാകുന്നു.
  • إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു ٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരെ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّـٰتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِى ഒഴുകിക്കൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി ٱلْأَنْهَـٰرُ നദികള്‍, അരുവികള്‍ إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവന്‍ പ്രവര്‍ത്തിക്കും, ചെയ്യും مَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നത്
22:15
  • مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ ﴾١٥﴿
  • ആരെങ്കിലും, ഇഹലോകത്തും, പരലോകത്തും അല്ലാഹു അവനെ സഹായിക്കുന്നതേയല്ല എന്നു വിചാരിക്കുന്നുണ്ടെങ്കില്‍, അവന്‍ ഉപരിഭാഗത്തേക്കു ഒരു കയര്‍ നീട്ടി (ക്കെട്ടി) ക്കൊള്ളട്ടെ, പിന്നീട് (കഴുത്തുകുടുക്കി) മുറിച്ചുകൊള്ളുകയും ചെയ്യട്ടെ! [അതില്‍ ആത്മാഹത്യ ചെയ്യട്ടെ]. എന്നിട്ടു, അവന്റെ (ഈ) തന്ത്രം (അവനെ) ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ പൊക്കി [ഇല്ലാതാക്കി]ക്കളയുമോ എന്നു നോക്കിക്കൊള്ളട്ടെ!
  • مَن كَانَ ആരെങ്കിലും ആയാല്‍ يَظُنُّ വിചാരിക്കുന്ന أَن لَّن يَنصُرَهُ അവനെ സഹായിക്കുന്നതേ അല്ല എന്ന് ٱللَّـهُ അല്ലാഹു فِى ٱلدُّنْيَا ഇഹത്തില്‍ وَٱلاخرةِ പരലോകത്തിലും فَلْيَمْدُدْ എന്നാലവന്‍ നീട്ടിയിട്ട് കൊള്ളട്ടെ بِسَبَبٍ ഒരു കയറിനെ, ഒരു ബന്ധത്തെ إِلَى ٱلسَّمَآءِ ഉപരിഭാഗത്തേക്ക്, വാനത്തിലേക്ക് ثُمَّ പിന്നെ لْيَقْطَعْ അവന്‍ മുറിച്ചുകൊള്ളട്ടെ فَلْيَنظُرْ എന്നിട്ടവന്‍ നോക്കട്ടെ هَلْ يُذْهِبَنَّ നിശ്ചയമായും പൊക്കി (ഇല്ലാതാക്കി)ക്കളയുമോ (എന്നു) كَيْدُهُۥ അവന്റെ തന്ത്രം, ഉപായം مَا يَغِيظُ ക്ലേശിപ്പിക്കുന്നതിനെ (ആ കാര്യത്തെ)

لَّن يَنصُرَهُ (അവനെ സഹായിക്കുന്നതേയല്ല) എന്നു പറഞ്ഞതില്‍ ‘അവനെ’ (ه) എന്ന സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം, നബി (സ) തിരുമേനിയാണെന്നാണ് അധിക മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുള്ളത്‌. മറ്റുള്ളവര്‍ പറയുന്നത് പ്രസ്തുതവിചാരം വിചാരിക്കുന്നവനെത്തന്നെ ഉദ്ദേശിച്ചാണെന്നാകുന്നു.

ആദ്യത്തെ അഭിപ്രായം അനുസരിച്ചു ആയതിന്റെ സാരം ഇപ്രകാരമായിരിക്കും : നബി (സ)യെ – അതായതു, അവിടുന്നു പ്രബോധനം ചെയ്യുന്ന മതത്തെ – ഇഹത്തിലും പരത്തിലും അല്ലാഹു സഹായിച്ചു വിജയിപ്പിക്കുകയില്ലെന്നു വല്ലവനും വിചാരിക്കുന്നുവെങ്കില്‍, അവന്റെ ആ ആഗ്രഹം ഒരിക്കലും നിറവേറുവാന്‍ പോക്കുന്നില്ല. ആകയാല്‍, മേല്‍പുരയിലോ മറ്റോ ഒരു കയര്‍ നീട്ടിക്കെട്ടി അതില്‍ തൂങ്ങിമരിച്ചു സ്വയം നശിച്ചിട്ടെങ്കിലും, അവന്റെ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കുവാന്‍ മാര്‍ഗ്ഗമുണ്ടെങ്കില്‍ അവനതു ചെയ്തുകൊള്ളട്ടെ. ഏതായാലും അവന്റെ നിരാശക്ക് പരിഹാരമുണ്ടാകാത്തതാകുന്നു. അല്ലാഹു അവന്റെ റസൂലിനെയും, മതത്തെയും വിജയിപ്പിക്കുമെന്നത് തീര്‍ച്ചപ്പെട്ട കാര്യമാണ്. രണ്ടാമത്തെ അഭിപ്രായമനുസരിച്ചു സാരം ഇപ്രകാരമായിരിക്കും : ഒരാള്‍, ഇഹത്തിലും പരത്തിലും തനിക്ക് അല്ലാഹുവിന്റെ സഹായവും രക്ഷയുമില്ലെന്ന് കരുതുന്നപക്ഷം – അഥവാ അല്ലാഹുവിന്റെ സഹായത്തില്‍ അവന്‍ നിരാശപ്പെട്ടാല്‍ – പിന്നെ അവന് രക്ഷയില്ലതന്നെ. ആ മനഃക്ലേശം തീര്‍ക്കുവാന്‍ ആത്മാഹത്യ വേണമെങ്കിലും ചെയ്തുകൊള്ളട്ടെ. എന്നാലും അതിന് അറുതി ലഭിക്കുകയില്ല. ഇതാണ് സാരം. സത്യവിശ്വാസിക്ക് ഒരിക്കലും നിരാശയുണ്ടാവാന്‍ പാടില്ലെന്നു മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം നല്കപ്പെടുന്നത്.

മനുഷ്യജീവിതത്തിന്റെ ഐഹികവും, പാരത്രികവുമായ നേട്ടങ്ങളുടെ അടിസ്ഥാനം ആശയാണ്, അല്ലെങ്കില്‍ പ്രത്യാശയാണ്. പ്രത്യാശയില്ലാത്തവന്‍ പരിശ്രമിക്കുകയില്ല. പരിശ്രമിക്കാത്തവന്‍ വിജയിക്കുകയുമില്ല. വിഷമങ്ങള്‍ക്കുശേഷം ആശ്വാസത്തെയും, ഞെരുക്കത്തിനുശേഷം എളുപ്പത്തെയും, പാപത്തിന്ശേഷം മോചനത്തെയും, ദാരിദ്ര്യത്തിനുശേഷം ധന്യതയെയും അവന്‍ ആശിക്കുന്നു. അവന്റെ രക്ഷിതാവിന്റെ കാരുണ്യത്തിലും, അനുഗ്രഹത്തിലും ഒരിക്കലും അവന് നിരാശ അനുഭവപ്പെടുന്നതല്ല. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടുന്നത് എത്രമാത്രം ഭയങ്കര നഷ്ടമായിരിക്കുമെന്നു നോക്കുക:-

1: ഇബ്രാഹീം നബി (അ) പറഞ്ഞതായി ഖുര്‍ആനില്‍ ഇങ്ങിനെ കാണാം : ‘വഴിപിഴച്ചവരല്ലാതെ ആരാണ് തന്റെ രക്ഷിതാവിന്റെ കാരുണ്യത്തില്‍നിന്നു നിരാശപ്പെടുക ?!’ (15:56)
2: യഅ്ഖൂബ് നബി (അ) തന്റെ പുത്രന്മാരോട് ഉപദേശിച്ചകൂട്ടത്തില്‍ ഇങ്ങിനെ കാണാം : നിങ്ങള്‍ അല്ലാഹുവില്‍നിന്നുള്ള ആശ്വാസത്തെക്കുറിച്ചു നിരാശ അടയരുത് ; നിശ്ചയമായും അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തില്‍ നിരാശ അടയുകയില്ല. (12:87)
3: അല്ലാഹു അവന്റെ അടിയാന്മാരെ സംബോധന ചെയ്തുകൊണ്ട് അരുളി ചെയ്യുന്നു : ‘(നബിയേ,) പറയുക : തങ്ങളുടെ സ്വന്തം ദേഹങ്ങളോട് അതിരുകവിഞ്ഞു പോയിട്ടുള്ള എന്റെ (പാപികളായ) അടിയാന്‍മാരേ! നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍നിന്നു ആശ മുറിഞ്ഞുപോകരുത് എന്ന് (39:53)

പല ലക്ഷ്യങ്ങളും, ദൃഷ്ടാന്തങ്ങളും മുമ്പ് വിവരിച്ചുവല്ലോ. അവയെ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-

22:16
  • وَكَذَٰلِكَ أَنزَلْنَـٰهُ ءَايَـٰتٍۭ بَيِّنَـٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ ﴾١٦﴿
  • അപ്രകാരം, നാം ഇത് (ഖുര്‍ആന്‍) വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുന്നതാണെന്നതിനാലും അവതരിപ്പിച്ചിരിക്കുകയാണ്.
  • وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ ഇതിനെ നാം ഇറക്കിയിരുന്നു آيَاتٍ ലക്ഷ്യങ്ങളായ നിലക്ക് بَيِّنَاتٍ വ്യക്തങ്ങളായ وَأَنَّ اللَّـهَ അല്ലാഹു ആണെന്നതിനാലും يَهْدِي സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും) مَن يُرِيدُ അവൻ ഉദ്ദേശിക്കുന്നവരെ
22:17
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـِٔينَ وَٱلنَّصَـٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾١٧﴿
  • നിശ്‌ചയമായും, 'ഈമാൻ' [സത്യവിശ്വാസം] സ്വീകരിച്ചിട്ടുള്ളവർ, ജൂതന്മാരായുള്ളവർ, 'സാബീ'കൾ, 'നസ്രാനി'കൾ 'മജൂസി'കൾ, 'ശിർക്ക്‌' [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവർ എന്നിവർക്കിടയിൽ, ഖിയാമത്തുനാളിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നതാകുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനാകുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടർ آمَنُوا അവർ ഈമാൻ (സത്യവിശ്വാസം) സ്വീകരിച്ചു وَالَّذِينَ യാതൊരു കൂട്ടരും هَادُوا അവർ ജൂതരായി وَالصَّابِئِينَ സാബികളും وَالنَّصَارَىٰ നസാറാ (നസ്രാനി) കളും وَالْمَجُوسَ മജൂസികളും (അഗ്നി ആരാധകരും) وَالَّذِينَ യാതൊരുകൂട്ടരും أَشْرَكُوا അവർ ശിർക്ക് സ്വീകരിച്ചിരിക്കുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْصِلُ തീർപ്പ് കൽപിക്കും بَيْنَهُمْ അവർക്കിടയിൽ يَوْمَ الْقِيَامَةِ ഖിയാമത്തുനാളിൽ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ സാക്ഷ്യം വഹിക്കുന്നു (സന്നദ്ധനായി മേൽനോട്ടം ചെയ്യുന്ന) വനാണ്

ലോകത്ത് കൂടുതൽ പ്രചാരത്തിലിരിക്കുന്ന ആറ് മതവർഗ്ഗങ്ങളാണിവർ. ‘ഈമാൻ’ സ്വീകരിച്ചവരെന്നു പറഞ്ഞത് സത്യവിശ്വാസം സ്വീകരിച്ച മുസ്‌ലിംകളെപ്പറ്റിയാണ്. ‘ജൂതന്മാർ’ മൂസാനബി (അ)യുടെ മതാവലംബികളെന്നപേരിൽ അവശേഷിച്ചവരാകുന്നു. ‘നസ്രായനി’കൾ എന്നു പറഞ്ഞത് ക്രിസ്ത്യാനികളെയാകുന്നു. സൂര്യചന്ദ്രനക്ഷത്രാദികളെ ദേവിദേവന്മാരാക്കി ആരാധിക്കുന്നവരാണ് ‘സാബികൾ’ അഗ്നി ആരാധകൻമാരാണ് ‘മജൂസികൾ, വിഗ്രഹാരാധനകൾ സ്വീകരിച്ചവരാണ് ‘ശിർക്ക്‌’ സ്വീകരിച്ചവർ. ഇവരിൽ സത്യവിശ്വാസം സ്വീകരിച്ച ഒന്നാമത്തെ കക്ഷിയൊഴിച്ചു ബാക്കിയെല്ലാം ചെകുത്താന്റെ’ കക്ഷികളും ഒന്നാമത്തേത് ‘റഹ്മാന്റെ’ കക്ഷിയുമാകുന്നു. ഓരോ കക്ഷിയുടേയും, അതിലെ അവാന്തര വിഭാഗങ്ങളുടെയും എല്ലാ സ്ഥിതി ഗതികളും അല്ലാഹു കണ്ടറിഞ്ഞും വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഓരോ കക്ഷിയെയും, അതിലെ വ്യക്തികളെയും ഖിയാമത്തുനാളിൽ അവൻ വിചാരണചെയ്തു തക്കതീർപ്പ് കൽപിക്കുന്നതാണ് എന്നു സാരം. ഓരോ വ്യക്തിയോടുമായി അല്ലാഹു പറയുന്നു:-

22:18
  • أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩ ﴾١٨﴿
  • നീ കണ്ടില്ലേ: നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, പർവ്വതങ്ങളും, വൃക്ഷങ്ങളും, ജീവജാലങ്ങളും, [മനുഷ്യരിൽ നിന്ന് വളരെ ആളുകളും, അവന് 'സൂജൂദ് സാഷ്ടാംഗം നമസ്കാരം] ചെയ്തുവരുന്ന വസ്തുത?!' വളരെ ആളുകളാകട്ടെ, അവരുടെമേൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഏതൊരുവനെ നിന്ദിക്കുന്നുവോ അവനെ മാനിക്കുന്ന ഒരാളും ഉണ്ടാവുകയില്ല . നിശ്ചയമായും അല്ലാഹു , അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാകുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു يَسْجُدُ لَهُ അവനു സുജൂദു ചെയ്യുന്നു (എന്ന്) مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവർ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും وَالشَّمْسُ സൂര്യനും وَالْقَمَرُ ചന്ദ്രനും وَالنُّجُومُ നക്ഷത്രങ്ങളും وَالْجِبَالُ പർവ്വതങ്ങളും وَالشَّجَرُ വൃക്ഷവും (വൃക്ഷങ്ങളും) وَالدَّوَابُّ ജീവജാലങ്ങളും وَكَثِيرٌ വളരെ ആളുകളും, പലരും مِّنَ النَّاسِ മനുഷ്യരിൽ നിന്നു وَكَثِيرٌ വളരെ ആളുകൾ حَقَّ സ്ഥിരപ്പെട്ടിരിക്കുന്നു, അവകാശപ്പെട്ടിരിക്കുന്നു عَلَيْهِ അവരിൽ, അവർക്കു الْعَذَابُ ശിക്ഷ وَمَن ആർ, ആരെങ്കിലും يُهِنِ اللَّـهُ അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനിക്കുന്നതായാൽ فَمَا لَهُ എന്നാൽ അവന്നില്ല مِن مُّكْرِمٍ യാതൊരു മാനിക്കുന്നവനും, ആദരിക്കുന്ന ഒരാളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവൻ ചെയ്യും, പ്രവർത്തിക്കും مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നതു

ഓത്തിന്റെ സുജൂദ് (سجود التلاوة) ചെയ്യേണ്ടുന്ന ഒരു ആയത്താണിത്. ഓത്തിന്റെ സുജൂദിനെപ്പറ്റി സുഃ മർയം 58-ന്റെ വിവരണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ സൂറത്തിൽ രണ്ടുസ്ഥലത്ത് സുജൂദ് ചെയ്യേണ്ടതുള്ളതായി

ഹദീസുകളില്‍ (*) വന്നിട്ടുണ്ട്. രണ്ടാമത്തെ സ്ഥലം 77-ാം വചനത്തിലാകുന്നു.

ജാതിവര്‍ഗ്ഗവ്യത്യാസമില്ലാതെ, എല്ലാവര്‍ക്കിടയിലും ഖിയാമത്തുനാളില്‍ അല്ലാഹു തീരുമാനം കല്‍പിക്കുമെന്നും, അവന്‍ എല്ലാകാര്യവും കണ്ടറിയുന്നുണ്ടെന്നും മുന്‍ ആയത്തില്‍ പറഞ്ഞുവല്ലോ. അതിന് ഒരു തെളിവാണ് ഇവിടെ കാണിക്കുന്നത്. ജീവി, നിര്‍ജീവി, വിശേഷബുദ്ധിയുള്ളത്, ഇല്ലാത്തത്, ചെറിയത്, വലിയത് എന്നീ വ്യത്യാസങ്ങളോ, ജഡവസ്തു, ആത്മീയവസ്തു, ഭൂലോകവസ്തു, ഉപരിലോകവസ്തു എന്നിങ്ങനെയുള്ള വ്യത്യാസങ്ങളോ കൂടാതെ, സകലവസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നവയാണ്. ഓരോന്നും, അതതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അവന്റെ സര്‍വ്വനിയമത്തിനും, ചട്ടത്തിനും തികച്ചും വിധേയമാണ്. അതില്‍നിന്ന് അല്‍പംപോലും പതറുവാന്‍ അവയ്ക്ക് സാധ്യമല്ല. എന്നിരിക്കെ, ഖിയാമത്ത്നാളില്‍ മനുഷ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തീരുമാനമെടുക്കുന്നതില്‍ അവന് എന്താണ് പ്രയാസമുള്ളത്?! ഒന്നുമില്ല.

അല്ലാഹുവിന്റെ ഭരണ വ്യവസ്ഥയും, ഓരോ വസ്തുവിനും അവന്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള പ്രകൃതി നിയമവും അനുസരിക്കുക, അതിന് പൂര്‍ണ്ണവിധേയമായി നിലകൊള്ളുക, എന്നീ അര്‍ത്ഥത്തിലുള്ള സുജൂദിന്ന്‍ (തലകുനിക്കലിന്) മേല്‍പറഞ്ഞ എല്ലാ വസ്തുക്കളും വിധേയരാകുന്നു. യാതൊന്നും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ഓരോന്നിന്റെയും സുജൂദ് എപ്രകാരം പ്രകടമാക്കുമെന്ന് തിട്ടപ്പെടുത്തുവാന്‍ നമുക്ക് കഴിവില്ല. അവയുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്നേ അതറിയുകയുള്ളു. സുഃ അമ്പിയാഉ് 79ന്റെ വിവരണത്തില്‍ മലകളുടെയും, പറവകളുടെയും തസ്ബീഹിനെപ്പറ്റി പറഞ്ഞ സംഗതികള്‍ ഇവിടെയും സ്മരണീയമാകുന്നു.

എന്നാല്‍, വിശേഷബുദ്ധിയുള്ളവരോട് – മനുഷ്യരോട് വിശേഷവും – മേല്‍പറഞ്ഞ അനുസരണമാകുന്ന സുജൂദിന് പുറമെ, കീഴ്വണക്കത്തിന്റെ – അഥവാ ആരാധനയുടെ – സുജൂദുകൂടി കല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ അതിന് കടമപ്പെട്ടവരുമാകുന്നു. ഈ സുജൂദിന്റെ നിര്‍വ്വഹണത്തില്‍ മനുഷ്യന് താല്‍ക്കാലിക സ്വാതന്ത്രം (الاختيار) അനുവദിക്കപ്പെട്ടിരിക്കുകയാണ്. അതു നിര്‍വ്വഹിക്കുവാനും, നിര്‍വ്വഹിക്കാതിരിക്കുവാനും അവന് സാധിക്കുന്നു. ഈ കല്‍പന അനുസരിച്ച് സുജൂദ് ചെയ്യുന്നവര്‍തന്നെ രണ്ടുതരക്കാരായിക്കാണാം: പ്രത്യക്ഷത്തില്‍ അനുസരിക്കുന്നവരും യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നവരും. അല്ലാഹുവിന് പുറമെ മറ്റു വല്ലതിനെയും അതില്‍ ഏതെങ്കിലും വിധേന പങ്കുചേര്‍ക്കുന്നവര്‍ പ്രത്യക്ഷത്തില്‍ മാത്രം സുജൂദ് ചെയ്യുന്നവരും, അല്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ സുജൂദ് ചെയ്യുന്നവരുമാകുന്നു. ‘മനുഷ്യരില്‍ വളരെ ആളുകളും’ (كَثِيرٌ مِّنَ ٱلنَّاسِ) എന്ന് പറഞ്ഞതില്‍ ഇവരെല്ലാം ഉള്‍പ്പെടുന്നു. തീരെ സുജൂദ് ചെയ്യാത്തവരും, കാപട്യത്തോടും ശിര്‍ക്കോടുംകൂടി സുജൂദ് ചെയ്യുന്നവരും ശിക്ഷക്ക് വിധേയരാണ്. ഇവരെക്കുറിച്ചാണ് وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ (വളരെ ആളുകളാകട്ടെ അവരില്‍ ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞത്. എന്നാല്‍, പ്രകൃതിനിയമം അനുസരിക്കുക എന്ന അര്‍ത്ഥത്തില്‍ലുള്ള സുജൂദില്‍നിന്ന് ഇവരാകട്ടെ, മറ്റാരെങ്കിലുമാകട്ടെ ഒഴിവാകുന്നില്ല.

وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ എന്ന വാക്യം ഒരു സ്വതന്ത്ര വാക്യമായിട്ടാണല്ലോ നാം വായിച്ചത്. അത് മുന്‍പറഞ്ഞ വാക്യത്തോട് കൂട്ടിച്ചേര്‍ത്തുകൊണ്ടും (عطف സഹിതവും) അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അതിന് ‘ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു വളരെ ആളുകളും (സുജൂദ് ചെയ്യുന്നു).’ എന്ന് അര്‍ത്ഥമായിരിക്കാം. ഇതനുസരിച്ച് സാക്ഷാല്‍ ആരാധനയുടെ സുജൂദ് ചെയ്യാന്‍ കൂട്ടാക്കാത്തവരായിരിക്കും അതുകൊണ്ടുദ്ദേശ്യം. അതിന്റെ പേരിലാണവര്‍ ശിക്ഷക്കര്‍ഹരായിരിക്കുന്നതും. എന്നല്ലാതെ – ചിലര്‍ ധരിച്ചതുപോലെ – പ്രകൃതി നിയമങ്ങള്‍ ലംഘിക്കുന്നതുമൂലമുള്ള ശിക്ഷയല്ല ഇവിടെ ഉദ്ദേശ്യം. അടുത്ത ആയത്ത് നോക്കുക.

അല്ലാഹുവിന്റെ കല്‍പന അനുസരിക്കാതെ, അവന്റെ മുമ്പില്‍ തലകുനിക്കാതെ ആരുണ്ടോ, അവന്‍ നിന്ദ്യനും, നികൃഷ്ടനുമാണ്. അല്ലാഹുവില്‍നിന്ന് നിന്ദ്യതയുടെ മുദ്ര അടിക്കപ്പെട്ടിട്ടുള്ളവനെ ഒരു കാലത്തും ഉന്നതിയിലേക്കും, മാന്യതയിലേക്കും കൊണ്ടുവരുക ആരാലും സാധ്യമല്ല. നിന്ദ്യതക്കും മാന്യതക്കും പാത്രമാകുന്ന വിഭാഗക്കാര്‍ ആരായിരിക്കുമെന്ന് അടുത്ത ആയത്തുകളില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-

22:19
  • هَـٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ ﴾١٩﴿
  • ഈ രണ്ടുകൂട്ടര്‍, തങ്ങളുടെ റബ്ബിന്റെ കാര്യത്തില്‍ (പരസ്പരം) എതിര്‍വാദം ചെയ്തുവന്ന രണ്ടു കക്ഷികളത്രെ ; എന്നാല്‍, (അവരില്‍) യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്ക് അഗ്നിയുടെ വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളം ചൊരിയപ്പെടും!
  • هَـٰذَانِ ഇത് രണ്ടും, ഈ രണ്ടുകൂട്ടര്‍ خَصْمَانِ രണ്ടു (എതിര്‍) കക്ഷികളാണ് اخْتَصَمُوا എതിര്‍വാദം ചെയ്തു, പിണങ്ങി, തര്‍ക്കം നടത്തി فِي رَبِّهِمْ തങ്ങളുടെ റബ്ബില്‍, റബ്ബിന്റെകാര്യത്തില്‍ فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ച കൂട്ടര്‍ قُطِّعَتْ لَهُمْ അവര്‍ക്കു മുറിച്ചുകൊടുക്കപ്പെടും ثِيَابٌ വസ്ത്രങ്ങള്‍مِّن نَّارٍ തീയിനാല്‍, അഗ്നിയുടെ يُصَبُّ ചൊരിയപ്പെടും, ഒഴുക്കപ്പെടും مِن فَوْقِ മുകളില്‍കൂടി رُءُوسِهِمُ അവരുടെ തലകളുടെ الْحَمِيمُ ചുട്ടുതിളക്കുന്ന വെള്ളം
22:20
  • يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ ﴾٢٠﴿
  • അതു മൂലം, അവരുടെ വയറുകളിലുള്ളതും, തൊലികളും ഉരുക്കപ്പെടുന്നതാണ്.
  • يُصْهَرُ ഉരുക്കപ്പെടും بِهِ അതുമൂലം, അതിനാല്‍ مَا فِي بُطُونِهِمْ അവരുടെ വയറുകളിലുള്ളത് وَالْجُلُودُ തൊലികളും
22:21
  • وَلَهُم مَّقَـٰمِعُ مِنْ حَدِيدٍ ﴾٢١﴿
  • അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്.
  • وَلَهُم അവര്‍ക്കുണ്ട് مَّقَامِعُ ദണ്ഡുകള്‍ (കൊണ്ടുള്ള ശിക്ഷ) مِنْ حَدِيدٍ ഇരുമ്പിന്റെ
22:22
  • كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَا مِنْ غَمٍّ أُعِيدُوا۟ فِيهَا وَذُوقُوا۟ عَذَابَ ٱلْحَرِيقِ ﴾٢٢﴿
  • ദുഃഖത്താല്‍ (പൊറുതിമുട്ടി) അതില്‍ നിന്ന് പുറത്തുപോകുവാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം, അതിലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാകുന്നു. 'വെന്തു കരിയുന്ന ശിക്ഷ ആസ്വദിച്ചുകൊള്ളുവീന്‍' (എന്നു പറയപ്പെടുകയും ചെയ്യും)!
  • كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴേല്ലാം أَن يَخْرُجُوا അവര്‍ പുറപ്പെടുവാന്‍ مِنْهَا അതില്‍നിന്നു مِنْ غَمٍّ ദുഃഖത്താല്‍ أُعِيدُوا അവര്‍ മടക്കപ്പെടും فِيهَا അതില്‍, അതിലേക്ക് وَذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുവിന്‍ عَذَابَ الْحَرِيقِ വെന്തുകരിയുന്ന ശിക്ഷ

മതത്തിന്റെയും, ജാതിവര്‍ഗ്ഗങ്ങളുടെയും പേരില്‍ മനുഷ്യന്‍ എത്ര കക്ഷികളെങ്കിലും ആയിക്കൊള്ളട്ടെ, വാസ്തവത്തില്‍ അവര്‍ രണ്ടു കക്ഷികള്‍ മാത്രമാണ്. അനുസരണത്തിന്റെ മാര്‍ഗ്ഗത്തിലൂടെ, മാന്യതയുടെ താവളത്തില്‍ എത്തിച്ചേരുന്ന ഒരു കക്ഷി, നിഷേധത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നിന്ദ്യതയുടെ താവളത്തില്‍ ചെന്നുചേരുന്ന മറ്റൊരു കക്ഷി, രണ്ടാമത്തേതിനെപ്പറ്റിതാണ് ഇവിടെ പ്രസ്താവിച്ചത്. ഒന്നാമത്തേതിനെക്കുറിച്ചു അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്.

خصمان (രണ്ടുകക്ഷികള്‍ എന്നു പറഞ്ഞത് വേദക്കാരും, മുസ്‌ലിംകളുമാണെന്നും, ബദര്‍യുദ്ധത്തില്‍ സത്യവിശ്വാസികളുടെ ഭാഗത്ത് ദ്വന്ദയുദ്ധം നടത്തിയ ഹംസഃ (റ), അലി (റ), ഉബൈദഃ (റ) എന്നിവരും, അവരുടെ എതിരില്‍ മുന്നോട്ടുവന്ന ഉത്ത്ബഃ, ശൈബഃ, വലീദ് എന്നിവരുമാണെന്നും പല സഹാബികളില്‍നിന്നും ബലപ്പെട്ട നിവേദനങ്ങള്‍ (രിവായത്തുകള്‍) വന്നിട്ടുണ്ട്. വേറയും ചില അഭിപ്രായങ്ങള്‍ കാണാം. മുന്‍ഗാമികളായ മുഫസ്സിറുകളില്‍ പ്രമുഖനായ ഇബ്നുജരീര്‍ അവയെല്ലാം ഉദ്ധരിച്ചശേഷം, നാം ആദ്യം സൂചിപ്പിച്ചപ്രകാരമാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം ഇവിടെ പ്രസ്‌താവിച്ചതില്‍നിന്ന്‍ ചില പ്രധാന സംഗതികള്‍ മനസ്സിലാക്കുവാനുള്ളതു കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം പറയുന്നു :-

‘ഈ അഭിപ്രായങ്ങളില്‍വെച്ചു എന്റെ അടുക്കല്‍, വാസ്തവത്തോടും, ആയത്തിന്റെ വ്യാഖ്യാനത്തോടും കൂടുതല്‍ യോജിച്ചത് : എല്ലാം തരക്കാരും അടങ്ങുന്ന അവിശ്വാസികളും, സത്യവിശ്വാസികളുമാണ് ആ രണ്ടു കക്ഷികള്‍ എന്നുള്ളതാകുന്നു. ഇങ്ങിനെ പറയുവാന്‍ കാരണം; അല്ലാഹു ഇതിനുമുമ്പ് രണ്ടു തരക്കാരെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, അല്ലാഹുവിനെ അനുസരിച്ചു സുജൂദ് ചെയ്യുന്നവരും, ശിക്ഷാര്‍ഹരായ അനുസരണമില്ലാത്തവരും. തുടര്‍ന്നുകൊണ്ട് ഓരോരുത്തരുടെയും സ്ഥിതിഗതിയും വിവരിച്ചു. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം : ഈ രണ്ടു കക്ഷികള്‍ അവരാണെന്ന്. എന്നാല്‍, ഇത് ബദര്‍ യുദ്ധത്തില്‍ ദ്വന്ദയുദ്ധം നടത്തിയവരാണെന്ന അഭിപ്രായത്തെപ്പറ്റി (അതാണ്‌ കൂടുതല്‍ ബലപ്പെട്ട രിവായത്ത്) താനെന്തുപറയുന്നുവെന്ന് വല്ലവരും ചോദിച്ചാല്‍ ഇങ്ങിനെ പറയാം : ശരി, അതങ്ങിനെത്തന്നെ. പക്ഷേ, ഏതെങ്കിലും ഒരു പ്രത്യേക കാരണത്തെത്തുടര്‍ന്ന്‍ ആയത്ത് അവതരിച്ചെന്നു വരും. (അത് അതിലേക്കു മാത്രം ബാധകമാണെന്ന് അതിന്നര്‍ത്ഥമില്ല). അതുപോലെയുള്ള എല്ലാ സംഗതിയിലേക്കും അത് പൊതുവില്‍ ബാധകവുമായിരിക്കും. ഇതാ, ഇവിടെയും തന്നെ, ദ്വന്ദ്വയുദ്ധം നടത്തിയവരില്‍ ഒരു കക്ഷി ‘കുഫ്റി’ന്റെയും, ‘ശിര്‍ക്ക്’ന്റെയും കക്ഷിയാണ്. മറ്റേത് ‘ഈമാനി’ന്റെയും അനുസരണത്തിന്റെയും കക്ഷിയുമാണല്ലോ. അപ്പോള്‍ ആയത്തിന്റെ വ്യാഖ്യാനം ഇങ്ങിനെ വരുന്നു : ‘റബ്ബിന്റെ കാര്യത്തില്‍ അഥവാ റബ്ബിന്റെ മതത്തില്‍ പരസ്പരം എതിര്‍വാദം ചെയ്യുന്ന രണ്ടു കക്ഷികളാണിത്…’ (تفسير ابن جرير – رح)

ഏതെങ്കിലും ഒരു വിഷയത്തിലോ, ഒരു വിഷയത്തെത്തുടര്‍ന്നോ അവതരിക്കുന്ന ആയത്തു, അതുപോലെയുള്ള എല്ലാ സംഭവത്തിലേക്കും ബാധകമാണെന്ന ഈ തത്വം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതു ഒരു അംഗീകൃത തത്വമത്രെ. അടുത്ത ആയത്തില്‍ മറ്റേ കക്ഷിയെപ്പറ്റി വിവരിക്കുന്നു :-