മുഹമ്മദ്

[സൂറത്തുല്‍ – ‘ഖിതാല്‍’ എന്നും ഇതിനു പേരുണ്ട്]

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 38 – വിഭാഗം (റുകൂഅ്) 4

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

47:1
  • ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ ﴾١﴿
  • അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തവര്‍ (ആരോ) അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്.
  • الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്തു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു أَضَلَّ അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ
47:2
  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ ﴾٢﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, മുഹമ്മദിന്റെ മേല്‍ അവതരിക്കപ്പെട്ടതില്‍ - അതാകട്ടെ, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥവുമാണു - വിശ്വസിക്കുകയും ചെയ്തവരാകട്ടെ - അവരുടെ തിന്മകളെ അവരില്‍ നിന്നു അവന്‍ (മാപ്പു നല്‍കി) മൂടി വെക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത وَآمَنُوا വിശ്വസിക്കുകയും ചെയ്ത بِمَا نُزِّلَ ഇറക്കപ്പെട്ടതില്‍ عَلَىٰ مُحَمَّدٍ മുഹമ്മദിന്റെ മേല്‍ وَهُوَ الْحَقُّ അതു യഥാര്‍ത്ഥവുമാണ് مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَفَّرَ عَنْهُمْ അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും سَيِّئَاتِهِمْ അവരുടെ തിന്മകളെ وَأَصْلَحَ അവന്‍ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി

47:3
  • ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ ﴾٣﴿
  • (കാരണം:) അതു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുകയും, വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുകയും ചെയ്തിരിക്കകൊണ്ടാണ്. അപ്രകാരം, ജനങ്ങള്‍ക്കു അവരുടെ മാതിരികള്‍ അല്ലാഹു വിവരിച്ചു കൊടുക്കുന്നു.
  • ذَٰلِكَ بِأَنَّ അതു എന്തെന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ اتَّبَعُوا അവര്‍ പിന്‍പറ്റി الْبَاطِلَ വ്യര്‍ത്ഥമായാത്, അന്യായമായത് وَأَنَّ الَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ اتَّبَعُوا അവര്‍ പിന്‍പറ്റി الْحَقَّ യഥാര്‍ത്ഥം, ന്യായം مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു, വിവരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കു أَمْثَالَهُمْ അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ

രണ്ടാം വചനത്തില്‍ ആദ്യം ‘വിശ്വസിച്ചു’ (ءَامَنُوا۟) എന്നു മൊത്തത്തില്‍ പറഞ്ഞ ശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിക്കപ്പെട്ടതിലും വിശ്വസിച്ചു എന്നു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. പൂര്‍വ്വവേദങ്ങളിലും അവയിലടങ്ങിയ തത്വങ്ങളിലും, മുന്‍പ്രവാചകന്‍മാരിലുമെല്ലാം ഓരോ സത്യവിശ്വാസിയും മൊത്തത്തില്‍ വിശ്വസിക്കേണ്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിച്ച വേദഗ്രന്ഥമാകുന്ന ഖുര്‍ആനില്‍ പ്രത്യേകമായും വിശ്വസിക്കേണ്ടതുമുണ്ട്. ഇതാണ് അങ്ങിനെ പറയുവാന്‍ കാരണം.

സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതി ഗതികള്‍ മേല്‍വിവരിച്ച പ്രകാരമായിരിക്കെ രണ്ടു വിഭാഗക്കാരും തമ്മില്‍ ഒത്തിണങ്ങിക്കൊണ്ടു സമാധാനപരമായ ഒരന്തരീക്ഷം നിലനില്‍ക്കുവാന്‍ മാര്‍ഗ്ഗമില്ല. തമ്മില്‍ സംഘര്‍ഷവും, സംഘട്ടനവും അനിവാര്യമാണ്. അല്ല, ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് സമരഘട്ടത്തില്‍ സ്വീകരിക്കേണ്ടുന്ന ചില നയങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു:-

47:4
  • فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ ﴾٤﴿
  • അതിനാല്‍, നിങ്ങള്‍ അവിശ്വസിച്ചവരുമായി (യുദ്ധത്തില്‍) കണ്ടുമുട്ടിയാല്‍, പിരടികള്‍ വെട്ടുക! അങ്ങനെ, നിങ്ങള്‍ അവരെ (നിര്‍ദ്ദയം) ബലഹീനമാക്കിയാല്‍ അപ്പോള്‍ ബന്ധം മുറുക്കി [ശക്തമായി] ക്കൊള്ളുവിന്‍. എന്നിട്ടു - പിന്നീടു - ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക. ഒന്നുകില്‍ തെണ്ടം [മോചന മൂല്യം] വാങ്ങിവിടുക; യുദ്ധം അതിന്റെ ഭാരങ്ങള്‍ (ഇറക്കി) വെക്കുന്നതുവരേക്കും (ഇങ്ങിനെ വേണം). അതാണ്‌ (വേണ്ടതു). അല്ലാഹു ഉദ്ദേശിച്ചിരിന്നുവെങ്കില്‍, അവന്‍ (സ്വന്തം തന്നെ) അവരില്‍ നിന്നു (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെ, ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല.
  • فَإِذَا لَقِيتُمُ അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَضَرْبَ الرِّقَابِ എന്നാല്‍ പിരടികള്‍ വെട്ടുക حَتَّىٰ إِذَا أَثْخَنتُمُوهُمْ അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍ فَشُدُّوا അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക الْوَثَاقَ ബന്ധത്തെ فَإِمَّا مَنًّا എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക بَعْدُ പിന്നീട് وَإِمَّا فِدَاءً ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക حَتَّىٰ تَضَعَ (ഇറക്കി) വെക്കുന്നതുവരെ الْحَرْبُ യുദ്ധം, പട أَوْزَارَهَا അതിന്റെ ഭാരങ്ങളെ ذَٰلِكَ അതാണ്‌ وَلَوْ يَشَاءُ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَانتَصَرَ അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും مِنْهُمْ അവരില്‍ നിന്നു, അവരോടു وَلَـٰكِن പക്ഷേ, എങ്കിലും لِّيَبْلُوَ അവന്‍ പരീക്ഷണം ചെയ്യാനാണ് بَعْضَكُم നിങ്ങളില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു وَالَّذِينَ قُتِلُوا കൊല്ലപ്പെട്ടവരാകട്ടെ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ فَلَن يُضِلَّ അവന്‍ പാഴാക്കുന്നതേയല്ല أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ
47:5
  • سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ﴾٥﴿
  • അവന്‍ അവരെ (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും'.
  • سَيَهْدِيهِمْ അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും وَيُصْلِحُ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
47:6
  • وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ ﴾٦﴿
  • അവരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും; അതവന്‍ അവര്‍ക്കു (നേരത്തെ) പരിചയപ്പെടുത്തിയിരിക്കുന്നു.
  • وَيُدْخِلُهُمُ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ عَرَّفَهَا അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നു لَهُمْ അവര്‍ക്കു

ഈ വചനങ്ങളില്‍ പ്രധാനപ്പെട്ട പല തത്വങ്ങളും നിയങ്ങളും അടങ്ങിയിരിക്കുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം:

1) ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴിവതും ശത്രുക്കളെ നിര്‍ദ്ദയം കൊലപ്പെടുത്തേണ്ടതാണ്. യുദ്ധം കൂടാതെ കഴിക്കുവാനാണ് ഇസ്‌ലാമിന്റെ ആഗ്രഹമെങ്കിലും, അനിവാര്യമാകുന്ന ഘട്ടത്തില്‍ അതു യുദ്ധത്തിനു തയ്യാറാകുന്നു. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ അവിടെപ്പിന്നെ ശത്രുക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതു വിഡ്ഢിത്തവും ആപല്‍കരവുമായിരിക്കുമല്ലോ.

2) ശത്രുവിനു ബലക്ഷയം വന്നു കഴിഞ്ഞാല്‍, പിന്നെ കയ്യില്‍ കിട്ടിയവരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്. ബന്ധനത്തില്‍ നിന്ന് ഉപായത്തിലോ മറ്റോ രക്ഷപ്പെടുവാന്‍ സാധിക്കാത്തവിധം അതു കര്‍ശനമായ രൂപത്തിലായിരിക്കേണ്ടതുമാണ്. എന്നാല്‍, ശത്രുക്കളില്‍ കൊല മുഖേന ദൗര്‍ബ്ബല്യം നേരിടുന്നതിനു മുമ്പ് അവരെ ചിറപിടിച്ചു ബന്ധനത്തിലാക്കുന്ന നയം പാടില്ലാത്തതാകുന്നു. ബദ്ര്‍ യുദ്ധത്തില്‍ വെച്ചു ശത്രുക്കളില്‍ പലരെയും ബന്ധനത്തിലാക്കുകയും മോചനമൂല്യം വാങ്ങി വിട്ടയക്കുകയും ചെയ്തതിനെപ്പറ്റി സൂഃ അന്‍ഫാല്‍ 67-68ല്‍ അല്ലാഹു ആക്ഷേപിച്ചുകൊണ്ടു ഇങ്ങിനെ പറഞ്ഞിരിക്കുന്നു:

مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا – إلى قوله : عَذَابٌ عَظِيمٌ – الأنفال

(സാരം : ഭൂമിയില്‍ – ശത്രുക്കളെ – നിര്‍ദ്ദയം പരാജയപ്പെടുത്തുന്നതുവരെ ഒരു പ്രവാചകന്നും തന്നെ കുറെ ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. നിങ്ങള്‍ ഐഹികവിഭവം ഉദ്ദേശിക്കുന്നു. അല്ലാഹു പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മേടിച്ചതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുമായിരുന്നു. 8:67, 68 ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതുപോലെ, സൂഃ അന്‍ഫാലിലെ ഈ വചനമാണ് ആദ്യം അവതരിച്ചിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്. الله أعلم

3) ബന്ധനത്തിലാക്കിക്കഴിഞ്ഞശേഷം, ബന്ധനത്തില്‍ അകപ്പെട്ടവരെ യുക്തമനുസരിച്ച് ഒന്നുകില്‍ ദയാദാക്ഷിണ്യം കാണിച്ചു നിരുപാധികം വിട്ടയക്കാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടുകൊടുക്കാം. രണ്ടില്‍ ഏതാണു വേണ്ടതു, മോചനമൂല്യം എന്തായിരിക്കണം. അതില്‍ എന്തെല്ലാം ഉപാധികള്‍ നിശ്ചയിക്കാം. ആദിയായ കാര്യങ്ങളെല്ലാം – സന്ദര്‍ഭവും പരിതസ്ഥിതിയും കണക്കിലെടുത്തുകൊണ്ടു – മുസ്‌ലിംകളുടെ നേതാവിനു തീരുമാനിക്കാവുന്നതാണ്‌.

4) ഈ നയം – യുദ്ധത്തില്‍വെച്ച് കഴിയുന്നതും നിര്‍ദ്ദയം ശത്രുക്കളെ കൊന്നൊടുക്കി പരാജയപ്പെടുത്തുക, പിന്നീടു കിട്ടിയവരെ ബന്ധനത്തിലാക്കുക, അതിനുശേഷം ദാക്ഷിണ്യമായി വിട്ടയക്കുകയോ, തെണ്ടം വാങ്ങി വിട്ടയക്കുകയോ ചെയ്യുക എന്ന സമ്പ്രദായം – യുദ്ധഭാരം അവസാനിക്കുന്ന കാലംവരെ തുടരേണ്ടതാണ്. അതായതു, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അതിനു കീഴടങ്ങുകയോ, മുസ്‌ലിംകളുമായി സഖ്യത്തിലും സമാധാനത്തിലും കഴിഞ്ഞു കൂടുകയോ ചെയ്യുകവഴി യുദ്ധത്തിന്റെ ആവശ്യമില്ലെന്നു വരുന്നതുവരെ ഈ നയം സ്വീകരിക്കേണ്ടതാണ്.

5) യുദ്ധംമുഖേനയല്ലാതെത്തന്നെ അവിശ്വാസികളെ ശിക്ഷിക്കുവാനും അവരുടെ അക്രമങ്ങള്‍ക്കു പ്രതികാര നടപടി എടുത്ത് ഇസ്‌ലാമിനു വിജയം നല്‍കുവാനും അല്ലാഹുവിനു വേണമെങ്കില്‍ കഴിയും. പക്ഷേ, അവനതു ചെയ്യാത്തതു സത്യവിശ്വാസികളുടെ വിശ്വാസശക്തി, സഹനം, ക്ഷമ, ത്യാഗസന്നദ്ധത ആദിയായ ഗുണങ്ങള്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാകുന്നു. ‘നിങ്ങളില്‍നിന്നും സമരം ചെയ്തവരെയും, ക്ഷമാശീലന്‍മാരെയും വേര്‍തിരിച്ചറിയാതെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? (أَمۡ حَسِبۡتُمۡ أَن تَدۡخُلُوا۟ ٱلۡجَنَّةَ وَلَمَّا یَعۡلَمِ ٱللَّهُ ٱلَّذِینَ جَـٰهَدُوا۟ مِنكُمۡ وَیَعۡلَمَ ٱلصَّـٰبِرِینَ) എന്നു സൂഃ ആലുഇംറാന്‍ 142ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. താഴെ 31-ാം വചനത്തിലും ഈ പരീക്ഷണത്തെക്കുറിച്ചു പറയുന്നുണ്ട്.

6) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ കൊല്ലപ്പെടുക സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – തൗഹീദിന്റെ വാക്യം ഉന്നതിപ്പെടുത്തുവാനുള്ള ധര്‍മ്മയുദ്ധത്തില്‍ – രക്തസാക്ഷികളായവരുടെ കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കാതെ അവന്‍ തക്കതായ പ്രതിഫലം നല്‍കുകയും, അവരുടെ സ്ഥിതിഗതികള്‍ നന്നാക്കിത്തീര്‍ക്കുകയും, അവര്‍ക്കു നേരത്തെത്തന്നെ – ഖുര്‍ആന്‍വഴിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴിയും – പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശ്രേഷ്ടതയെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും പ്രസിദ്ധങ്ങളാണല്ലോ. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു തങ്ങളുടെ മരണം യാതൊരു തരത്തിലും നഷ്ടകരമല്ലെന്നു മാത്രമല്ല, വമ്പിച്ച ഭാഗ്യം കൂടിയായിരിക്കുന്നതാണ്.

യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ സംബന്ധിച്ച് ഒന്നുകില്‍ ദയ നല്‍കി വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യത്തിന്‍മേല്‍ വിട്ടയക്കുക എന്നീ രണ്ടു കാര്യങ്ങളാണു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് : എന്നാല്‍, അതിനുപുറമെ, കൊലപ്പെടുത്തുക, അടിമയാക്കുക എന്നീ രണ്ടു കാര്യങ്ങള്‍കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ഖുലഫാഉറാശിദീന്റെയും കാലത്തു നടന്നിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായവ്യത്യാസങ്ങളും കാണാം. പ്രസ്തുത അഭിപ്രായങ്ങളും, ഓരോന്നിന്റെ തെളിവുകളും, വിശദീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. അതില്‍ വലിയ പ്രയോജനവും കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിരുപാധികം വിടുകയോ, മോചനമൂല്യം വാങ്ങിവിടുകയോ മാത്രമേ പാടുള്ളൂ – ഏതു പരിതസ്ഥിതിയിലും മറ്റൊരു മാര്‍ഗ്ഗവും സ്വീകരിച്ചുകൂടാ – എന്നു കര്‍ശനമായി ശാസിക്കുകയല്ല ഈ ആയത്തിന്റെ താല്‍പര്യമെന്നും, കേവലം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കലാണ് ഉദ്ദേശ്യമെന്നും, അതതു സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകള്‍ക്കു കൂടുതല്‍ ഗുണകരം ഏതാണോ അതു സ്വീകരിക്കുവാന്‍ നേതാവിനു സ്വാതന്ത്രമുണ്ടെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ചുകൊണ്ട് മര്‍ഹും സയ്യിദ് ഖുത്ത്ബ് (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയ ചില കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. അവയുടെ രത്നച്ചുരുക്കം ഇവിടെ ഉദ്ധരിക്കുന്നതു പ്രയോജനകരമായിരിക്കും. അതിങ്ങിനെ വിവരിക്കാം:- യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ ഒന്നുകില്‍ ദാക്ഷിണ്യം കാണിച്ചു വിട്ടയക്കുക അല്ലെങ്കില്‍ മോചനമൂല്യം നിശ്ചയിച്ചു വിട്ടുകൊടുക്കുക (الفِدَآءً) എന്നീ രണ്ടു കാര്യം മാത്രമാണു ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ പൊതുനയം. മറ്റുള്ളതെല്ലാം, ബന്ധനത്തിലകപ്പെട്ടവരെ സംബന്ധിക്കുന്ന പ്രത്യേക പരിതസ്ഥിതികളെ മുന്‍നിറുത്തി മാത്രം അനുവര്‍ത്തിക്കപ്പെട്ട നടപടികളായിരുന്നു. അങ്ങിനെയുള്ള ഏതെങ്കിലും പരിതസ്ഥിതികള്‍ നേരിടുമ്പോള്‍, അവയില്‍ കരണീയവും യുക്തവുമായതു സ്വീകരിക്കാമെന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും, സഹാബികളുടെയും ചര്യകള്‍ കാട്ടിത്തരുന്നത്. അല്ലാതെ അവയൊന്നും ഇസ്‌ലാമിലെ സ്ഥിരമായ നയങ്ങളെന്ന നിലക്കല്ല. ഇസ്‌ലാമിന്റെ സ്ഥിരമായ പൊതുനിയമം ഈ ആയത്തില്‍ കാണുന്ന രണ്ടു കാര്യങ്ങളിലൊന്നു സ്വീകരിക്കുക എന്നുള്ളതാണ്. (ملخصا من ظلال القرآن)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സഹാബത്തിന്റെയും കാലത്തു ഈ രണ്ടു കാര്യങ്ങള്‍ക്കുപുറമെ ഉണ്ടായിട്ടുള്ള മറ്റു നടപടികളെപ്പറ്റി ശരിക്കു പരിശോധിക്കുമ്പോള്‍ ഈ സംഗതി ബോധ്യമാകുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കു വിധിച്ചവരുടെ കാര്യം എടുക്കുക: യുദ്ധത്തില്‍ പങ്കെടുത്തവരെന്ന നിലക്കും ബന്ധനത്തിലകപ്പെട്ടവരെന്ന നിലക്കും മാത്രമല്ല അവരെ വധിച്ചതെന്നു കാണാം. വധിക്കപ്പെട്ട ഓരോ വ്യക്തിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്‌ലാമിനും എതിരില്‍ പ്രകോപനപരവും കടുത്തതുമായ ഉപദ്രവത്തില്‍ പേരെടുത്തവരായിരുന്നു. യുദ്ധത്തിലല്ലാതെ മറ്റു പ്രകാരത്തില്‍ പിടി കിട്ടിയാലും അവര്‍ വധിക്കപ്പെടേണ്ടവരുമായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കുവിധിച്ച നള്വ്-ര്‍, ഉഖ്ബഃ, ഇബ്നു ഖത്വല്‍ കവിയായിരുന്നു അബൂഅസ്സഃ (نضر بن الحارث, عقبة بن ابي معيط, ابن خطل, ابو عزة الشاعر) മുതലായി കൊല്ലപ്പെട്ട ഓരോരുത്തരുടെയും ചരിത്രത്തില്‍ നിന്നു ഇതു വ്യക്തമായി മനസ്സിലാക്കാം. ഖുറൈളഃ ഗോത്രക്കാരായ യഹൂദികളാകട്ടെ, കരാറുലംഘനം, കുതന്ത്രം, അട്ടിമറി ആദിയായവ പതിവാക്കിയവരായിരുന്നു. മാത്രമല്ല, അവരുടെ ആവശ്യപ്രകാരം അവര്‍തന്നെ സ്വീകരിച്ച ഒരു മദ്ധ്യസ്ഥന്‍ (സഅ്ദുബ്നു മുആദ്-(رضي الله عنه)) തീരുമാനിച്ച വിധി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടപ്പില്‍ വരുത്തുക മാത്രമാണ് ചെയ്തതും. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, ഖുലഫാഉറാശിദീനാകട്ടെ, യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ, കൊലക്കു വിധിച്ചിട്ടുള്ള ഏതൊരു സംഭവം നോക്കിയാലും യുദ്ധത്തില്‍ പങ്കെടുത്തതല്ലാത്ത ഒരു പ്രത്യേക കാരണം അതിനു പിന്നിലുണ്ടായിരിക്കുന്നതാണ്. യുദ്ധക്കളത്തില്‍നിന്നു പിന്തിരിഞ്ഞോടുന്നവരെയും, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെയും കൊല്ലരുതെന്നും, യുദ്ധത്തില്‍ മുറിയേറ്റു കിടക്കുന്നവരെ ജീവഹാനി വരുത്തരുതെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കര്‍ശനമായി വിരോധിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.

ബന്ധനത്തില്‍പെട്ടവരെ അടിമകളാക്കിയ പരിതസ്ഥിതികള്‍ പരിശോധിച്ചാലും അങ്ങിനെത്തന്നെ. യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ അടിമകളാക്കുന്ന സമ്പ്രദായം അന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു നയമായിരുന്നു. മുസ്‌ലിംകളില്‍നിന്നു ബന്ധനത്തിലാക്കപ്പെടുന്നവരെ ശത്രുക്കള്‍ അടിമകളാക്കുന്ന ആ പരിതസ്ഥിതി നിലവിലുള്ളപ്പോള്‍, ശത്രുക്കളില്‍നിന്നു പിടിക്കപ്പെടുന്ന ചിലരിലും അതു അനുവര്‍ത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിംകളെ പകരം വിട്ടുതരുകയെന്ന ഉപാധിയോടുകൂടി, അവരില്‍ നിന്നു ബന്ധനത്തിലകപ്പെട്ടവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുകൊടുക്കുകയുണ്ടായതും പ്രസ്താവ്യമാണ്. ബന്ധനസ്ഥരെ അടിമയാക്കുക എന്ന സൈനികനയം മറുഭാഗക്കാരില്‍ ഇല്ലാത്തപക്ഷം മുസ്‌ലിംകളും അതു ഉപയോഗിക്കുന്നതല്ല. അതേസമയത്തു യുദ്ധശാലികളല്ലാത്തവരെ – സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍ മുതലായവരെ – യാണ് മിക്കവാറും അടിമകളാക്കിയിരുന്നതും. അവരുടെ രക്ഷാധികാരികളും നേതാക്കളും യുദ്ധത്തില്‍ കൊല്ലപ്പെടുക നിമിത്തം നിരാലംബരായി അവശേഷിക്കുന്നവരായിരിക്കും അവര്‍. ആ സ്ഥിതിക്കു അവരെ അടിമകളാക്കുക എന്നതിന്റെ അര്‍ത്ഥം ഒരു കണക്കിനു അവരുടെ രക്ഷാകര്‍ത്തൃത്വം മുസ്‌ലിംകള്‍ ഏറ്റെടുക്കുക എന്നതായിരിക്കും. അതാകട്ടെ, ഒരു ശിക്ഷയായിട്ടല്ല, രക്ഷയായിട്ടാണു അനുഭവപ്പെടുന്നതും. അടിമകളോടുള്ള പെരുമാറ്റത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതും, പൂര്‍വ്വ മുസ്‌ലിംകള്‍ സ്വീകരിച്ചുവന്നതുമായ സമത്വഭാവനയും, നീതിയുമാണതിനു കാരണം. മറ്റേതു സമുദായത്തിലും കാണപ്പെടാത്ത ഒരു വസ്തുതയാണ് ഇത്. ‘ജാഹിലിയ്യ’ത്തില്‍ സ്വതന്ത്രരായിരുന്നപ്പോള്‍ അനുഭവിച്ചിരുന്നതിനെക്കാള്‍ മെച്ചമായിട്ടാണ് മുസ്‌ലികളുടെ കീഴില്‍ അവര്‍ അടിമകളെന്ന പേരില്‍ ജീവിച്ചുവന്നിട്ടുള്ളതെന്നതു ഒരു ചരിത്രസത്യമത്രെ. പലരും അഭിമാനപൂര്‍വ്വം അതു പ്രഖ്യാപിച്ചിട്ടുമുണ്ട്. അടിമത്തത്തില്‍നിന്നു മോചനം ലഭിക്കുവാനുള്ള സുഗമമാര്‍ഗ്ഗങ്ങളാകട്ടെ, ഇസ്ലാമില്‍ കുറച്ചൊന്നുമല്ലതാനും. ഇവിടെ അതൊന്നും വിവരിക്കേണ്ടുന്ന സന്ദര്‍ഭമല്ലാത്തതുകൊണ്ടു ദീര്‍ഘിപ്പിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരുടെ കാര്യത്തില്‍ ഇസ്‌ലാമിന്റെ സ്ഥിരമായ നിയമവും, പൊതുനിയമവും അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചതാണ്. അതായതു ഒന്നുകില്‍ ദയാപൂര്‍വ്വം വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങിവിടുക. എനി, വ്യക്തികളുടെ സ്ഥിതിഗതികളോ, പൊതു നന്മയോ നോക്കുമ്പോള്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ചു മറ്റു രണ്ടു നയങ്ങളും – വധവും അടിമത്തവും – സ്വീകരിക്കുവാന്‍ നേതാവിനു വിരോധമില്ലാത്തതുമാകുന്നു. الله أعلم സത്യവിശ്വാസികളോടു അല്ലാഹു പറയുന്നു:-

47:7
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ﴾٧﴿
  • ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِن تَنصُرُوا നിങ്ങള്‍ സഹായിച്ചാല്‍ اللَّـهَ അല്ലാഹുവിനെ يَنصُرْكُمْ അവന്‍ നിങ്ങളെ സഹായിക്കും وَيُثَبِّتْ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും أَقْدَامَكُمْ നിങ്ങളുടെ പാദങ്ങളെ

അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാണല്ലോ. അബൂമൂസല്‍ അശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിക്കപ്പെട്ടു: മനുഷ്യന്‍ ധീരത നിമിത്തം യുദ്ധം ചെയ്യുന്നു: രോഷം നിമിത്തം യുദ്ധം ചെയ്യുന്നു; ശ്രുതിക്കുവേണ്ടി യുദ്ധം ചെയ്യുന്നു; ഇതില്‍ ഏതാണു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ളതു? തിരുമേനി പറഞ്ഞു : അല്ലാഹുവിന്റെ വാക്യം ഉന്നതമായതാകുവാന്‍ വേണ്ടി ആര്‍ യുദ്ധം ചെയ്തുവോ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്.’ (ബു; മു.)

47:8
  • وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ ﴾٨﴿
  • അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ فَتَعْسًا എന്നാല്‍ അധഃപതനം, നാശം, വീഴ്ച لَّهُمْ അവര്‍ക്കു وَأَضَلَّ അവന്‍ പാഴാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
47:9
  • ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ ﴾٩﴿
  • അതു, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതുനിമിത്തമത്രെ. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
  • ذَٰلِكَ അതു بِأَنَّهُمْ كَرِهُوا അവര്‍ വെറുത്തുവെന്നതു കൊണ്ടാണ് مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതിനെ فَأَحْبَطَ അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങളെ

അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ പ്രീതിയെ ലക്ഷ്യമാക്കാതെയുമുള്ള കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമാക്കിയിട്ടുള്ളതാണ്.

47:10
  • أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا ﴾١٠﴿
  • അവര്‍ ഭൂമിയില്‍ (കൂടി) സഞ്ചരിച്ചിട്ടില്ലേ? അപ്പോഴവര്‍ക്കു അവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കിക്കാണാമല്ലോ, അല്ലാഹു അവരോടെ [അവരുടേതെല്ലാം] തകര്‍ത്തുകളഞ്ഞു. (ഈ) അവിശ്വാസികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും.
  • أَفَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോഴവര്‍ക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം مِن قَبْلِهِمْ അവരുടെ മുമ്പുള്ള دَمَّرَ اللَّـهُ അല്ലാഹു തകര്‍ത്തു عَلَيْهِمْ അവരോടെ, അവരില്‍ وَلِلْكَافِرِينَ (ഈ) അവിശ്വാസികള്‍ക്കുമുണ്ട്‌ أَمْثَالُهَا അവപോലുള്ളത്
47:11
  • ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ ﴾١١﴿
  • അതു [അതിന്നു കാരണം], അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതു കൊണ്ടും, അവിശ്വാസികളാകട്ടെ, അവര്‍ക്കു ഒരു സംരക്ഷകനുമില്ലെന്നുള്ളതുകൊണ്ടുമാകുന്നു.
  • ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് مَوْلَى സംരക്ഷന്‍, യജമാനന്‍, ഉടയവന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരുടെ وَأَنَّ الْكَافِرِينَ അവിശ്വാസികള്‍ ആണെന്നതും لَا مَوْلَىٰ സംരക്ഷകനില്ല (എന്നതും) لَهُمْ അവര്‍ക്കു

ഉഹ്ദുയുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കു പരാജയം പിണഞ്ഞപ്പോള്‍ മുശ്രിക്കുകള്‍ വിളിച്ചു പറയുകയുണ്ടായി: يَوْمٌ بِيَوْمِ  : لَنَا العُزَّى وَلاَ عُزَّى لَكُمْ (ഒരു ദിവസത്തിനൊരു ദിവസം! ഞങ്ങള്‍ക്കു ‘ഉസ്സാ’യുണ്ട്. നിങ്ങള്‍ക്കു ‘ഉസ്സാ’ ഇല്ലതാനും.) അതായത്, ബദ്റില്‍ ഞങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഉഹ്ദില്‍ ഞങ്ങള്‍ വിജയിച്ചു. ഞങ്ങളെ സഹായിക്കുവാന്‍ ഞങ്ങളുടെ ‘ഉസ്സാ’ എന്ന ദൈവം (വിഗ്രഹം) ഉണ്ട്. നിങ്ങളെ സഹായിക്കുവാന്‍ ആരുമില്ല. എന്നു താല്‍പര്യം. ഈ അവസരത്തില്‍ അതിനു മറുപടിയായി ഇങ്ങിനെ പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളോടു കല്‍പിച്ചു :  اللَّهُ مَوْلاَنَا ، وَلاَ مَوْلَى لَكُمْ  (അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്. നിങ്ങള്‍ക്കു സംരക്ഷകനില്ലതാനും.) ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചതെന്നു ഖത്താദഃ (رحمه الله) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

വിഭാഗം - 2

47:12
  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ ﴾١٢﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവര്‍ സുഖഭോഗമെടുത്തുകൊണ്ടിരിക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു; നരകം അവര്‍ക്കു പാര്‍പ്പിടവുമായിരിക്കും.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്കയും ചെയ്തു جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി നടക്കുന്നു, ഒഴുകുന്നു الْأَنْهَارُ അരുവികള്‍, നദികള്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَتَمَتَّعُونَ സുഖമെടുക്കുന്നു وَيَأْكُلُونَ അവര്‍ തിന്നുകയും ചെയ്യുന്നു كَمَا تَأْكُلُ തിന്നുന്നതുപോലെ الْأَنْعَامُ കാലികള്‍ وَالنَّارُ നരകം مَثْوًى لَّهُمْ അവര്‍ക്കു പാര്‍പ്പിടമാകുന്നു

കന്നുകാലികളെപ്പോലെ, മരണപ്പെടുവോളം തിന്നണം, കുടിക്കണം, സുഖഭോഗങ്ങളനുഭവിക്കണം എന്നതില്‍ കവിഞ്ഞു അവിശ്വാസികള്‍ക്കു ജീവിതലക്ഷ്യമായി ഒന്നുമില്ല. അതവര്‍ക്കു തല്‍ക്കാലം സാധിക്കുകയും ചെയ്യും. പക്ഷേ പരലോകത്തു നരകമാണ് ആധാരം.

47:13
  • وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ ﴾١٣﴿
  • (നബിയേ) എത്ര രാജ്യമുണ്ട്, നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തെക്കാള്‍ ശക്തിയില്‍ ഊക്കേറിയതാകുന്നു അവ (എന്നിട്ടും) നാം അവരെ [ആ രാജ്യക്കാരെ] നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അപ്പോള്‍, ഒരു സഹായിയും അവര്‍ക്കില്ല.
  • وَكَأَيِّن എത്രയോ ഉണ്ട് مِّن قَرْيَةٍ രാജ്യമായിട്ടു هِيَ أَشَدُّ അതു ഊക്കേറിയതാണ്, കഠിനമാണ് قُوَّةً ശക്തിയില്‍ مِّن قَرْيَتِكَ നിന്റെ രാജ്യത്തെക്കാള്‍ الَّتِي أَخْرَجَتْكَ നിന്നെ പുറത്താക്കിയ أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു فَلَا نَاصِرَ അപ്പോള്‍ (എന്നിട്ടു) സഹായിയേ ഇല്ല لَهُمْ അവര്‍ക്കു

47:14
  • أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم ﴾١٤﴿
  • എന്നാല്‍, തന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള തെളിവോടെ (സല്‍പാതയില്‍) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്റെ ദുഷ്പ്രവര്‍ത്തി തനിക്കു അലങ്കാരമായി കാണിക്കപ്പെടുകയും, (അങ്ങിനെ) തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?!
  • أَفَمَن എന്നാല്‍ ഒരുവനോ كَانَ عَلَىٰ بَيِّنَةٍ അവന്‍ തെളിവോടെ (തെളിവിന്‍മേല്‍) ആകുന്നു مِّن رَّبِّهِ തന്റെ റബ്ബിങ്കല്‍നിന്നുള്ള كَمَن ഒരുവനെപ്പോലെ (ആകുന്നു) زُيِّنَ لَهُ അവന്നു അലങ്കാരമാക്കപ്പെട്ടു سُوءُ عَمَلِهِ അവന്റെ ദുഷ്പ്രവൃത്തി وَاتَّبَعُوا അവന്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ

‘നിന്നെ പുറത്താക്കിയ നിന്റെ രാജ്യം’ എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ഏറ്റവും ഇഷ്ടപ്പെട്ടതും അവിടുന്നു ജനിച്ചു വളര്‍ന്നതുമായ മക്കയാകുന്നു. സ്വന്തം ജനതയായ ആ നാട്ടുകാരുടെ അക്രമമര്‍ദ്ദനങ്ങളാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സഹാബികളെയും ആ നാടുവിടുവാന്‍ നിര്‍ബ്ബന്ധിതരാക്കിയത്. മക്കാ വിട്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായുടെ ഭാഗത്തേക്കു തിരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു: ‘നീയാണു അല്ലാഹുവിന്റെ രാജ്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് – നീയാണ് അല്ലാഹുവിന്റെ രാജ്യങ്ങളില്‍ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. മുശ്രിക്കുകള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍നിന്നു പുറത്തുപോരുമായിരുന്നില്ല.’ (ابن أبي حاتم) എന്നാല്‍, ഇവരെക്കാള്‍ ശക്തന്മാരും, പ്രബലന്മാരുമായിരുന്ന പല നാട്ടുകാരും തങ്ങളുടെ അക്രമം നിമിത്തം അല്ലാഹുവിന്റെ വമ്പിച്ച ശിക്ഷകള്‍ക്കു വിധേയരായിട്ടുണ്ട്; അതില്‍നിന്നു അവരെ ആരും രക്ഷപ്പെടുത്തുവാനുണ്ടായില്ല; അതുപോലെ ഇവര്‍ക്കും വല്ല ശിക്ഷയും ബാധിച്ചേക്കുന്നത് ഇവര്‍ സൂക്ഷിച്ചുകൊള്ളട്ടെ എന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്. മദീനായില്‍ വന്നശേഷം, അവിടെയും മുസ്‌ലിംകള്‍ക്കു സ്വൈരജീവിതം അസാധ്യമാക്കിക്കൊണ്ടു ഖുറൈശികള്‍ യുദ്ധസംരഭങ്ങള്‍ നടത്തിവരുന്ന അവസരത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിലേക്കു ഹിജ്റ പോരുംമദ്ധ്യെ വഴിയില്‍വെച്ചാണ് ഈ (13-ാം) വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍, ആ സന്ദര്‍ഭം ഈ താക്കീതിന്ന് കൂടുതല്‍ അനുയോജ്യവുമായിരിക്കുമല്ലോ.

സത്യവിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള താരതമ്യമാണ് 14-ാം വചനത്തില്‍ കാണുന്നത്. സത്യ വിശ്വാസികളുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാംതന്നെ അല്ലാഹുവിങ്കല്‍നിന്നുള്ള തെളിവും ലക്ഷ്യവും അനുസരിച്ചുള്ളതാണ്. അവരുടെ ഇച്ഛകള്‍ക്കു അതില്‍ സ്ഥാനമില്ല. നേരെമറിച്ച് അവിശ്വാസികളാകട്ടെ, അവര്‍ ചെയ്യുന്നതെന്തും അവര്‍ക്കു ഭൂഷണം; ഏതു ദുഷ്ചെയ്തിയും അവര്‍ക്കു അലങ്കാരം. അവരുടെ ഏകാവലംബം അവരുടെ ഇച്ഛകള്‍തന്നെ. എന്നിരിക്കെ, ഈ രണ്ടുകൂട്ടരും എങ്ങിനെ സമമാകും?! എങ്ങിനെ യോജിക്കും?! ഐഹികജീവിതത്തില്‍ ഇരുവരും തമ്മില്‍ വൈരുദ്ധ്യമുള്ളതുപോലെ, പാരത്രിക ജീവിതത്തിലും അവരുടെ നില പരസ്പര വിരുദ്ധമായിരിക്കും. അല്ലാഹു പറയുന്നു:-

47:15
  • مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ ﴾١٥﴿
  • സൂക്ഷ്മതയുള്ളവര്‍ക്കു [ഭയഭക്തന്മാര്‍ക്കു] വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതാണ്): അതില്‍, കേടു (വന്നു പകര്‍ച്ച) പറ്റാത്ത വെള്ളത്തിന്റെ അരുവികളുണ്ട്‌; രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവികളുമുണ്ട്; കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവികളുമുണ്ട്‌; ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കു അതില്‍ എല്ലാ(വിധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറമെ) തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ നിത്യവാസിയായിരിക്കുന്നവനെപ്പോലെ (യാകുമോ)?! അവര്‍ക്കു ചൂടേറിയ വെള്ളം കുടിപ്പാന്‍ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോള്‍, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു! [ഇരുകൂട്ടരും ഒരിക്കലും സമമാകുകയില്ല.]
  • مَّثَلُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ മാതിരി, ഉപമ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍ക്കു, ഭയഭക്തന്മാരോടു فِيهَا أَنْهَارٌ അവയില്‍ അരുവികളുണ്ട്‌ مِّن مَّاءٍ വെള്ളത്താലുള്ള വെള്ളത്തിന്റെ غَيْرِ آسِنٍ കേടു (പകര്‍ച്ച, മാറ്റം) പറ്റാത്ത وَأَنْهَارٌ مِّن لَّبَنٍ പാലിനാലുള്ള (പാലിന്റെ) അരുവികളും لَّمْ يَتَغَيَّرْ പകര്‍ച്ച (വ്യത്യാസം) വരാത്ത طَعْمُهُ അതിന്റെ രുചി, സ്വാദ് وَأَنْهَارٌ അരുവികളും مِّنْ خَمْرٍ കള്ളിനാല്‍ (കള്ളിന്റെ) لَّذَّةٍ രസമായ, രുചിയുള്ള لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു وَأَنْهَارٌ مِّنْ عَسَلٍ തേനിന്റെ അരുവികളും مُّصَفًّى തെളിയിക്കപ്പെട്ട, ശുദ്ധ وَلَهُمْ يهَا അവര്‍ക്കു അതിലുണ്ടുതാനും مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَمَغْفِرَةٌ പാപമോചനവും مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നു كَمَنْ ഒരുവനെ (ചിലരെ) പോലെ هُوَ خَالِدٌ അവന്‍ നിത്യവാസിയാണ് فِي النَّارِ നരകത്തില്‍ وَسُقُوا അവര്‍ക്കു കുടിപ്പിക്കുക (കുടിക്കാന്‍ കൊടുക്കുക)യും ചെയ്യും مَاءً حَمِيمًا ചൂടേറിയ വെള്ളം فَقَطَّعَ അപ്പോഴതു നുറുക്കും, തുണ്ടമാക്കും أَمْعَاءَهُمْ അവരുടെ കുടലുകളെ

സ്വര്‍ഗ്ഗീയ വസ്തുക്കളെല്ലാം, നമ്മുടെ ഭൗതികവസ്തുക്കളുമായി നാമമാത്ര സാമ്യമേയുള്ളൂവെന്നും, അവയെപ്പറ്റി നമുക്കറിയുന്ന പേരുകളില്‍ വിശേഷിപ്പിക്കുവാനേ നിവൃത്തിയുള്ളൂവെന്നും ഇതിനുമുമ്പു ചിലപ്പോഴെല്ലാം നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവിശ്വാസികളെയും, അവിശ്വാസികളെയും കുറിച്ചു പലതും പ്രസ്താവിച്ചശേഷം, അടുത്ത വചനങ്ങളില്‍, ഇരുമുഖന്മാരായി വര്‍ത്തിക്കുന്ന കപടവിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു:-

47:16
  • وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ﴾١٦﴿
  • അവരിലുണ്ടു, നിന്റെ അടുക്കലേക്കു ചെവികൊടുക്കുന്ന ചിലര്‍; അങ്ങനെ, നിന്റെ അടുക്കല്‍നിന്നു അവര്‍ പുറത്തു പോയാല്‍; ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരോടു അവര്‍ പറയും: ‘എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?!’ തങ്ങളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
  • وَمِنْهُم അവരിലുണ്ട്‌ مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന) ചിലര്‍ إِلَيْكَ നിന്നിലേക്കു حَتَّىٰ إِذَا خَرَجُوا അങ്ങനെ അവര്‍ പുറത്തുപോയാല്‍ مِنْ عِندِكَ നിന്റെ അടുക്കല്‍നിന്നു قَالُوا അവര്‍ പറയും لِلَّذِينَ യാതൊരുവരോടു أُوتُوا الْعِلْمَ അറിവു (ജ്ഞാനം) നല്‍കപ്പെട്ട مَاذَا قَالَ അവന്‍ (അദ്ദേഹം) എന്തു പറഞ്ഞു, പറഞ്ഞതെന്തു آنِفًا അടുത്ത സമയം (അല്‍പം മുമ്പു) أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരാണ് طَبَعَ اللَّـهُ അല്ലാഹു മുദ്രവെച്ചതായ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ

47:17
  • وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ ﴾١٧﴿
  • നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മ്മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്.
  • وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി

മദീനയില്‍ ഇസ്‌ലാമിന്റെ വൈരികളായ മുനാഫിഖു (കപടവിശ്വാസി) കളുടെ ചില സ്വഭാവങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. മുസ്‌ലിംകളുടെ ഇടയില്‍ വരുമ്പോള്‍ ഇവര്‍ മുസ്‌ലിംകളെപ്പോലെ പെരുമാറും. വിട്ടു പോയാല്‍ പരിഹാസവും, കുസൃതിയും, അട്ടിമറി പ്രവര്‍ത്തനങ്ങളും! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്‍ ചെന്നു അവിടുത്തെ സംസാരങ്ങളും, ഉപദേശങ്ങളും മുസ്‌ലിംകളെപ്പോലെ ഇവരും ചെവികൊടുത്തു കേള്‍ക്കും. പക്ഷേ, മനസ്സില്‍ അവഗണനയും, പരിഹാസവുമായിരിക്കുമല്ലോ. പറയുന്ന കാര്യം ശരിക്കും ഗ്രഹിക്കുകയോ ചിന്തിക്കുകയോ ഇല്ല. സദസ്സു വിട്ടശേഷം, കാര്യം ശരിക്കു കേട്ടു ഗ്രഹിച്ച സത്യവിശ്വാസികളോടു ചോദിക്കും : ‘അല്ലാ, എന്താണദ്ദേഹം അല്‍പം മുമ്പ് ആ പറഞ്ഞത്?!’ ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. നല്ല വഴിയെപ്പറ്റി അന്വേഷിക്കുന്നതിലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മൊഴികള്‍ കേട്ടു മനസ്സിലാക്കുന്നതിലോ താല്‍പര്യമില്ലാത്തതുകൊണ്ടു കേട്ട സംസാരം വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നുള്ളതാണ് ഒന്ന്. മനസ്സിലായാല്‍ തന്നെയും, അതിനുനേരെയുള്ള പരിഹാസപ്രകടനം മറ്റൊന്ന്. ഇത്തരം ദുഷ്ടഹൃദയങ്ങളിലേക്കു പിന്നെ എങ്ങിനെയാണ് നന്മ പ്രവേശിക്കുക?! അവരില്‍നിന്ന് എങ്ങിനെയാണ് നന്മ പുറത്തുവരുക?! അവരെ നയിക്കുവാന്‍ അവരുടെ ദേഹേച്ഛകളും, സ്ഥാപിത താല്‍പര്യങ്ങളുമല്ലാതെ മറ്റെന്തുണ്ടു?! അതുകൊണ്ടുതന്നെയാണ് അവരെപ്പറ്റി ഹൃദയത്തിനു മുദ്രവെച്ചു എന്നും മറ്റും അല്ലാഹു പറഞ്ഞതും. നേരെമറിച്ചു പറയുന്നതു ശ്രദ്ധിച്ചുകേട്ടും, നല്ലതിനെ പിന്‍പറ്റിയുംകൊണ്ടു സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധരായ സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു മേല്‍ക്കുമേല്‍ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചുകൊണ്ടിരിക്കുകയും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന സൂക്ഷ്മതയും ഭയഭക്തിയും അവര്‍ക്കു അവന്‍ പ്രദാനം ചെയ്കയും ചെയ്യുന്നു.

47:18
  • فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ ﴾١٨﴿
  • എനി, അന്ത്യസമയത്തെ - അതവര്‍ക്ക് പെട്ടെന്നു വന്നെത്തുന്നതിനെയല്ലാതെ അവര്‍ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാല്‍, അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് - അതവര്‍ക്കു വന്നാല്‍ - അവരുടെ ഉപദേശം (പ്രയോജനപ്പെടുക)?!
  • فَهَلْ يَنظُرُونَ എനി, (എന്നാല്‍) അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതിനെ بَغْتَةً പെട്ടെന്നു, യാദൃശ്ഛികമായി فَقَدْ جَاءَ എന്നാല്‍, വന്നു കഴിഞ്ഞു أَشْرَاطُهَا അതിന്റെ അടയാളങ്ങള്‍, ഉപാധികള്‍ فَأَنَّىٰ لَهُمْ എന്നിരിക്കെ അവര്‍ക്കു എങ്ങിനെയാണ്, എവിടെ നിന്നാണ് إِذَا جَاءَتْهُمْ അതവര്‍ക്കു വന്നാല്‍ ذِكْرَاهُمْ അവരുടെ ഉപദേശം

മേല്‍പ്പറഞ്ഞ പ്രകാരം ഹൃദയം ദുഷിച്ചു മരവിച്ചവര്‍ക്കു ബോധം വരുന്നതിനു എനി വല്ലതും കാത്തിരിക്കുവാനുണ്ടെങ്കില്‍ അതു ലോകാവസാനഘട്ടമല്ലാതെ മറ്റെന്താണുള്ളത്?! അതാണെങ്കില്‍, യാതൊരുമുന്നറിയിപ്പും കൂടാതെ, വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. അതിനു എനി വളരെയൊന്നും കാലതാമസവുമില്ല. അടുത്തെത്തിയിരിക്കുന്നു. അതു സമീപിച്ചതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, അതങ്ങു സംഭവിക്കുമ്പോള്‍ അവര്‍ക്കു ഉപദേശവും, ബോധവും എവിടെനിന്നു കിട്ടുവാനാണ്?! അതെങ്ങിനെ ഫലപ്പെടുവാനാണ്?! എന്നു സാരം.

അന്ത്യപ്രവാചകനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനംതന്നെ ലോകാവസാനം അടുത്തതിന്റെ ഒരു പ്രധാന അടയാളമാണ്. അതുകൊണ്ടാണ് അവിടുന്നു ചൂണ്ടുവിരലും നടുവിരലും കാട്ടിക്കൊണ്ടു ഇങ്ങിനെ അരുളിച്ചെയ്തതും.: ‘ഞാനും അന്ത്യസമയവും ഈ രണ്ടുവിരലുകള്‍പോലെ അടുത്തതായിട്ടാണു എന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏‏ ‏.‏ وَأَشَارَ أَبُو دَاوُدَ بِالسَّبَّابَةِ وَالْوُسْطَى – متفق) ഇതു മാത്രമല്ല, വേറെയും പല കാര്യങ്ങള്‍ ഖിയാമത്തിന്റെ അടയാളങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളതു കാണാവുന്നതാണ്. പലതും നാം കണ്ടും അനുഭവിച്ചും വരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ധാര്‍മ്മികമൂല്യങ്ങളെയും, മാനുഷികമൂല്യങ്ങളെയും പരസ്യമായി പരിഹാസ്യമാക്കിക്കൊണ്ടുള്ള ലോകഗതി ആ മഹാപ്രളയത്തിലേക്കു ലോകം എത്താറായതിന്റെ സൂചനകളാണ്. ഏതു ദിവസവും, ഏതു നിമിഷവും അതു സംഭവിക്കാം. എപ്പോഴാണ്, ഏതു നിമിഷമാണ് എന്ന കാര്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ. മറ്റാര്‍ക്കും അതിനെപ്പറ്റി തരിമ്പുപോലും അറിയുന്നതല്ല.

47:19
  • فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ ﴾١٩﴿
  • (അങ്ങിനെയാണു കാര്യങ്ങള്‍) ആകയാല്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക. നിന്റെ പാപത്തിനും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും നീ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്.
  • فَاعْلَمْ ആകയാല്‍ (എന്നാല്‍) നീ അറിയുക أَنَّهُ നിശ്ചയമായും കാര്യം لَا إِلَـٰهَ ഒരു ആരാധ്യനേയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്റെ പാപത്തിനു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു വേണ്ടിയും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مُتَقَلَّبَكُمْ നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം وَمَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിടവും, താമസിക്കുന്നതും.

പകല്‍സമയം വിവിധ ജോലികള്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന അവസരത്തിലും, രാതിസമയം അടങ്ങി ഒതുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലും നിങ്ങളുടെ പൂര്‍ണ്ണവിവരം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു സാരം. അല്ലെങ്കില്‍, ഐഹികജീവിതത്തില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴത്തെ വിവരവും, പാരത്രികജീവിതത്തില്‍ എത്തിചേര്‍ന്നാലത്തെ സ്ഥിതികളും അറിയാം എന്നും ഉദ്ദേശ്യമായിരിക്കാവുന്നതാണ്. الله أعلم

തൗഹീദില്‍ ഉറച്ചു നിന്നുകൊണ്ട് അതിന്റെ മുദ്രാവാക്യം ഉയര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും, എതിരാളികളുടെ ചെയ്തികളെ അവഗണിക്കുവാനും ഉണര്‍ത്തിയശേഷം, സ്വന്തം ദേഹത്തിനും, സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടിയും പാപമോചനം തേടുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുന്നു. പ്രവാചകന്‍മാര്‍ സാധാരണ ജനങ്ങളെപ്പോലെ പാപം ചെയുന്നവരല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തിരിക്കുന്നുവെന്നു സൂഃ ഫത്ത്ഹിന്റെ ആരംഭത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇവിടെ പാപങ്ങള്‍ എന്നു പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹുവിന്റെ ഏതെങ്കിലും കല്‍പനകളെ അനുസരിക്കാതിരിക്കുക എന്നതായിരിക്കുവാന്‍ തരമില്ല. പ്രവാചകന്‍മാരുടെ പദവി എത്ര ഉന്നതവും പരിശുദ്ധവുമാണെങ്കിലും അവര്‍ അല്ലാഹുവിന്റെ അടിമകളും, അല്ലാഹുവിനോടു കൂടുതല്‍ ഉത്തരവാദിത്വമുള്ളവരൂമാണല്ലോ. ആ സ്ഥിതിക്ക് കേവലം വളരെ നിസ്സാരമായ ചില സംഗതികള്‍പോലും – മറ്റുള്ളവരെ അപേക്ഷിച്ച് അവ പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയില്ലെങ്കിലും – അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്കപ്പെട്ടേക്കാം. ഏതു നിലക്കു നോക്കിയാലും അല്ലാഹുവിന്റെ അടിയാന്മാര്‍ അവനോടു പാപമോചനത്തിനും മാപ്പിനും അപേക്ഷിക്കുന്നതു അവന്റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കലാണെന്നു പറയേണ്ടതില്ല. കൂടാതെ, പ്രവാചകന്മാരാകട്ടെ എല്ലാ കാര്യത്തിലും ജനങ്ങള്‍ക്കു മാതൃക കാണിക്കേണ്ടുന്നവരുമാണ്. ഈ വസ്തുത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീസുകളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.

ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു: ‘ഹേ, മനുഷ്യരേ! നിങ്ങള്‍ അല്ലാഹുവിങ്കലേക്കു പാശ്ചാത്തപിക്കുകയും, അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍. ഞാന്‍തന്നെ, അവനോടു ദിവസം നൂറു പ്രാവശ്യം പശ്ചാത്തപിച്ചു മടങ്ങുന്നു’. (മുസ്‌ലിം). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചിരുന്നതായി അബൂമൂസല്‍ ആശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു ഈ പ്രാര്‍ത്ഥന നാം ഒരോരുത്തരും സദാ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവരെത്രെ. അതിലെ വാചകങ്ങള്‍ ഇതാണ്:

 اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ – متفق عليه

(സാരം : അല്ലാഹുവേ! എന്റെ പിഴവും, എന്റെ അജ്ഞതയും, എന്റെ കാര്യത്തില്‍ ഞാന്‍ ക്രമം തെറ്റിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്കു പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാന്‍ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാന്‍ അബദ്ധം ചെയ്തതും, കല്‍പിച്ചുകൂട്ടിചെയ്തതും, എനിക്കു നീ പൊറുത്തു തരേണമേ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്റെ പക്കലുണ്ട്. അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും, പിന്നീടു ചെയ്യുന്നതും, ഞാന്‍ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം എനിക്ക് നീ പൊറുത്തുതരേണമേ! നീയാണ് – എല്ലാ കാര്യവും – മുന്നോട്ടാക്കുന്നവന്‍, നീയാണ് – എല്ലാം – പിന്നോട്ടാക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (ബു; മു)

സജ്ജനങ്ങളുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമല്ലോ. എന്നിരിക്കെ, നബിമാര്‍ – അതും തങ്ങളുടെ ജനതയുടെ നന്മക്കുവേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമെന്നു പറയേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു അതു മനസ്സമാധാനം നല്‍കുന്നതും, അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൂടുതല്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിത്തീരുന്നതുമായിരിക്കും. ഒരു സംഭവത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിധി സ്വീകരിക്കുവാന്‍ കൂട്ടാക്കാതിരുന്ന കപടവിശ്വാസികളെക്കുറിച്ചു പറയുന്ന മദ്ധ്യേ സൂഃ നിസാഉ് 64ല്‍ അല്ലാഹു പറയുന്നു : ‘അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ച അവസരത്തില്‍, അവര്‍ നിന്റെ അടുക്കല്‍ വരുകയും, എന്നിട്ട് അല്ലാഹുവിനോടു പാപമോചനം തേടുകയും. അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍, അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അവര്‍ കണ്ടെത്തുമായിരുന്നു.’

(وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا – سورة النساء 64)