ലഹബ്
മക്കയില്‍ അവതരിച്ചത് – വചനങ്ങൾ 5

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

[ഈ അദ്ധ്യായത്തിനു സൂറത്തു ‘തബ്ബത്ത്’ (تَبَّتْ) എന്നും, സൂ: ‘മസദ്’ (المسد) എന്നും പേരുണ്ട്‌. ഈ വാക്കുകളുടെ അര്‍ത്ഥം താഴെ കാണാം]

സൂറത്തു ശുഅറാഇലെ 214ാം സൂക്തമായ وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ (നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് താക്കീതു നല്‍കുക) എന്ന വചനം അവതരിച്ചപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഫാ കുന്നിന്‍ മുകളിൽ കയറി അടുത്ത കുടുംബങ്ങളെയെല്ലാം വിളിച്ചു വരുത്തി. ‘ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു നിങ്ങളെ താക്കീതു ചെയ്‌വാൻ അയക്കപ്പെട്ട ദൂതനാണ്‌’ എന്നു അവരെ പൊതുവായും, ഓരോരുത്തരെ പേരുവിളിച്ചു പ്രത്യേകം പ്രത്യേകമായും അറിയിക്കുകയുണ്ടായി. ഈ അവസരത്തില്‍ തിരുമേനിയുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞു എഴുന്നേറ്റുകൊണ്ടു ഇങ്ങിനെ പറഞ്ഞു: تـبـالك سائر الايام الهذا جمعتنا (എല്ലാ നാളുകളിലും – കാലം മുഴുവനും – നിനക്കു നാശം! ഇതിനു വേണ്ടിയാണോ ഞങ്ങളെ നീ ഒരുമിച്ചു കൂട്ടിയത്?!) ഇതിനെത്തുടര്‍ന്നു ഈ സൂറത്തു അവതരിച്ചു. ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ള ഈ സംഭവത്തിന്റെ പൂര്‍ണ്ണരൂപം സൂ: ശുഅറാഇൽ നാം ഉദ്ധരിച്ചിരിക്കുന്നു.

111:1
  • تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ﴾١﴿
  • അബൂലഹബിന്റെ ഇരുകരങ്ങൾ (നഷ്ടമടഞ്ഞു) നശിക്കട്ടെ! അവന്‍ (ശാപമടഞ്ഞു) നശിച്ചുതാനും.
  • تَبَّتْ നശിക്കട്ടെ, നഷ്ടപ്പെട്ടു, വലയട്ടെ يَدَا أَبِي لَهَبٍ അബൂലഹബിന്റെ ഇരുകരങ്ങൾ, കൈകള്‍ وَتَبَّ അവന്‍ നശിക്കയും ചെയ്തിരിക്കുന്നു, അവനും നശിക്കട്ടെ
111:2
  • مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ﴾٢﴿
  • അവനു അവന്റെ ധനവും, അവന്‍ സമ്പാദിച്ചു വെച്ചതും ഉപകാരപ്പെട്ടിട്ടില്ല.
  • مَا أَغْنَىٰ പര്യാപ്തമാക്കിയില്ല, ഉപകാരപ്പെട്ടില്ല, ഐശ്വര്യമാക്കിയിട്ടില്ല عَنْهُ مَالُهُ അവനു അവന്റെ ധനം وَمَا كَسَبَ അവന്‍ സമ്പാദിച്ചതും
111:3
  • سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴾٣﴿
  • ജ്വാലയുള്ളതായ ഒരഗ് നിയിൽ (നരകത്തില്‍) അവന്‍ വഴിയെ കടന്നെരിയും!
  • سَيَصْلَىٰ വഴിയെ അവന്‍ കടന്നെരിയും نَارًا ഒരു അഗ്നിയിൽ ذَاتَ لَهَبٍ ജ്വാലയുള്ളതായ

111:4
  • وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ﴾٤﴿
  • അവന്റെ ഭാര്യയും - (അതെ, ആ) വിറകുചുമട്ടുകാരി - (അവളും കടന്നെരിയും)!
  • وَامْرَأَتُهُ അവന്റെ സ്ത്രീ (ഭാര്യ)യും حَمَّالَةَ ചുമട്ടുകാരി الْحَطَبِ വിറക്
111:5
  • فِى جِيدِهَا حَبْلٌ مِّن مَّسَدٍۭ ﴾٥﴿
  • അവളുടെ കഴുത്തില്‍ (ഈത്തനാരിനാല്‍) പിരിച്ച ഒരു ചൂടിക്കയര്‍ ഉണ്ടായിരിക്കും.
  • فِي جِيدِهَا അവളുടെ കഴുത്തിലുണ്ട്, കഴുത്തിലുണ്ടാകും حَبْلٌ ഒരു കയര്‍ مِّن مَّسَدٍ (ഈത്ത നാരിന്റെ) ചൂടിയുടെ, പിരിച്ച ചൂടികൊണ്ടുള്ള

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പിതൃവ്യൻ അബൂലഹബിന്റെ സാക്ഷാൽ പേർ ‘ഉസ്സാ’ എന്ന വിഗ്രഹത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള അബ്‌ദുൽ ഉസ്സാ (عبد العزى) എന്നത്രെ. അബൂലഹബിന്റെ മുഖം വളരെ ശോഭയും തെളിവും ഉണ്ടായിരുന്നതുകൊണ്ടാണ് ‘അബൂലഹബ്’ എന്ന പേരിൽ അയാൾ അറിയപ്പെട്ടത് എന്നു പറയപ്പെടുന്നു. അപ്പോള്‍, ജ്വലിക്കുന്ന മുഖമുള്ളവന്‍ എന്ന ഉദ്ദേശ്യത്തിലായിരിക്കും ആ പേര് വന്നത്. (*) മുകളില്‍ ഉദ്ധരിച്ച ഹദീസിൽ കണ്ടതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തൗഹീദിന്റെ പ്രബോധനം എപ്പോൾ തുടങ്ങിയോ അപ്പോൾ മുതൽ അവൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ശത്രുവായി പ്രത്യക്ഷപ്പെട്ടു. മരണം വരെ കഠിന വൈരം തുടരുകയും ചെയ്തു. അബൂലഹബിനെപ്പോലെത്തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു പിതൃവ്യനായിരുന്നു അബൂത്വാലിബും. എന്നാല്‍, അദ്ദേഹം തിരുമേനിയുടെ വാത്സല്യം നിറഞ്ഞ രക്ഷാകർത്താവായിരുന്നുവെന്നു മാത്രമല്ല, അദ്ദേഹം ശിര്‍ക്കിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ തിരുമേനിയെ മരണം വരെ തന്നാൽ കഴിയും വിധം സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അബൂലഹബാകട്ടെ, ചുരുങ്ങിയപക്ഷം സ്വന്തം സഹോദരപുത്രനെന്ന നിലക്കു ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്തില്ല. നേരെമറിച്ച് കിട്ടിയ അവസരമെല്ലാം തിരുമേനിയെ ഉപദ്രവിക്കുവാനും അപമാനിക്കുവാനും വിനിയോഗിക്കയാണ് ചെയ്തത്. തിരുമേനിയും അബൂലഹബും അയല്‍വാസികളുമായിരുന്നു. തിരുമേനിയുടെ വാതിൽക്കൽ മലിനവസ്തുക്കൾ വലിച്ചിടുവാനാണ് ആ അയൽപക്കബന്ധം ആ മനുഷ്യൻ ഉപയോഗിച്ചത്. ഖുറൈശികളുടെ ഒരു നേതാവു കൂടിയായിരുന്നതുകൊണ്ടു കൂടുതല്‍ ഉപദ്രവം നടത്താനുള്ള സാഹചര്യവും കഴിവും അവന്നുണ്ടായിരിക്കുമല്ലോ.


(*) ഏതെങ്കിലും ഒരു വസ്തുവോടു ابو، اخو (പിതാവ്, സഹോദരന്‍) എന്നീ വാക്കുകള്‍ ചേര്‍ത്തു ആ വസ്തുവിന്റെ ആൾ എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുക അറബികളിൽ പതിവുണ്ട്.


റബീഅത്തുബ്‌നു അബ്ബാദ് (رضي الله عنه) പറയുകയാണ്‌: ‘ഞാന്‍ ‘ജാഹിലിയ്യത്തി’ലായിരുന്ന അവസരത്തില്‍ ‘ദുല്‍മജാസ്’ ഉത്സവച്ചന്തയില്‍ വെച്ച് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതു ഞാന്‍ കാണുകയുണ്ടായി: قولوا لا إلَهَ إلَّا اللَّهُ تُفلِحوا (അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നു നിങ്ങള്‍ പറഞ്ഞു കൊള്ളുവിന്‍. എന്നാല്‍ നിങ്ങള്‍ക്കു വിജയം ലഭിക്കും). ജനങ്ങൾ അദ്ധേഹത്തിന്റെ അടുക്കൽ ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. മുഖപ്രകാശമുള്ളവനും കോങ്കണ്ണനും (കണ്ണു ചരിച്ചു നോക്കുന്നവനും) ആയ ഒരു മനുഷ്യന്‍ അദ്ധേഹത്തിന്റെ പിന്നിൽ നിന്നു ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. إنَّه صابئٌ كاذبٌ (ഇവന്‍ മതം മാറിയവനാണ്, കള്ളം പറയുന്നവനാണ്.) അദ്ദേഹം പോകുന്നിടത്തെല്ലാം ഈ മനുഷ്യനും പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇയാളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞപ്പോള്‍, അത് അദ്ധേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണെന്നു ആളുകൾ പറഞ്ഞു.’ (അ; ത്വ)

ഇസ്‌ലാമിൽ വിശ്വസിച്ചില്ലെങ്കിൽ പോലും പല നിലക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സഹായിക്കേണ്ടിയിരുന്ന അബൂലഹബ് ഇത്രയും നീചവും നികൃഷ്ടവുമായ പെരുമാറ്റം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും ഇസ്‌ലാമിനോടും സ്വീകരിച്ചതുകൊണ്ടായിരിക്കാം, അവന്റെ പേരെടുത്തു പറഞ്ഞു തുറന്ന ഭാഷയില്‍തന്നെ അല്ലാഹു അവനെ ശപിച്ചാക്ഷേപിച്ചത്. ഇതിനെക്കാൾ കടുത്ത ഭാഷയിൽ ചില കഠിന മുശ്‌രിക്കുകളെപ്പറ്റി ഖുര്‍ആനിൽ പ്രസ്താവിച്ചു കാണാം. പക്ഷേ, അവരുടെയൊന്നും പേരെടുത്തു പറയാറില്ല. അവനോടു അല്ലാഹുവിനുള്ള അതികഠിനമായ വെറുപ്പാണല്ലോ ഇതു കാണിക്കുന്നത്. പ്രവാചകന്റെ അടുത്ത ബന്ധുവായിരുന്നാല്‍ പോലും പ്രവാചക ദൗത്യത്തെ ധിക്കരിക്കുന്നവരോട് അല്ലാഹുവിന്റെ കോപം വമ്പിച്ചതായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. അബൂലഹബിന്റെ ഭാര്യയും അബൂലഹബിന് തികച്ചും യോജിച്ച ഒരു ഭാര്യയായിരുന്നു. ഉമ്മുജമീല്‍ എന്നാണ് പേര്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരായി സ്വഭര്‍ത്താവിന്റെ സംരംഭങ്ങളിൽ അവൾ അവനെ സഹായിക്കുമായിരുന്നു. അവള്‍ക്കു സ്വന്തമായി കഴിയുന്നത് പുറമെയും ചെയ്യും. തന്റെ തോഴിമാരായ സ്ത്രീകള്‍ക്കിടയിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി കുറ്റവും കുറവും പറഞ്ഞു പ്രചരിപ്പിക്കുക, തിരുമേനി നടക്കുന്ന വഴിയില്‍ ഞെരിഞ്ഞിൽ മുള്ളിന്റെയും മറ്റും ഭാണ്ഡങ്ങൾ കൊണ്ടുവന്നിടുക, തിരുമേനിയെയും അനുയായികളെയും കുറിച്ച് ഏഷണി പറഞ്ഞുണ്ടാക്കുക മുതലായവ അവളുടെ വകയായിരുന്നു. ഇക്കാരണത്താല്‍ അവളും അല്ലാഹുവിന്റെ കടുത്ത ശാപത്തിനും കോപത്തിനും പാത്രമായിത്തീര്‍ന്നു.

രണ്ടുപേര്‍ക്കും ഇഹത്തിലും പരത്തിലും നാശമാണുള്ളതെന്നും, അവരെക്കൊണ്ടുള്ള ശല്യത്തെക്കുറിച്ചു വിലപിക്കേണ്ടതില്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഒരു സന്തോഷവാര്‍ത്തയും ഈ അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുപേരും ജീവിച്ചിരിക്കെത്തന്നെയാണ് ഈ സൂറത്തിന്റെ അവതരണം. വിവരം അറിഞ്ഞു ഉമ്മുജമീല്‍ രോഷാകുലയായിക്കൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പള്ളിയിലി രിക്കുമ്പോള്‍ അവിടെച്ചെന്ന് അസഭ്യം പറഞ്ഞതായി നിവേദനങ്ങൾ വന്നിട്ടുണ്ട്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഫായില്‍ വെച്ചു കുടുംബാംഗങ്ങളെ താക്കീതുചെയ്തപ്പോൾ അബൂലഹബു تَبًّـالَـكَ (നിനക്കു നാശം) എന്നു പറയുകയുണ്ടായല്ലോ. കഠിനമായ പ്രതിഷേധവേളയിൽ ശപിച്ചുപറയാ റുള്ള ഒരു വാക്കാണത്. അതേ വാക്ക് ഉപയോഗിച്ചു കൊണ്ടുതന്നെ അല്ലാഹു അവനെയും ശപിച്ചിരിക്കയാണ്. 1-ാം വചനത്തിലെ ആദ്യത്തെ ക്രിയ (تَبَّت) അബൂലഹബിന്റെ കരങ്ങൾ നശിക്കട്ടെ എന്ന്‍ പ്രാര്‍ത്ഥനാരൂപത്തിലും, രണ്ടാമത്തെ ക്രിയ (وَتَبّ) അവന്‍ നശിക്കയും ചെയ്തിരിക്കുന്നു എന്ന്‍ വര്‍ത്തമാന രൂപത്തിലുമാണുള്ളത്. രണ്ടാമത്തെ വചനത്തില്‍ അവന്റെ ധനം, ഐശ്വര്യം, സ്വാധീനം, മക്കള്‍ മുതലായവയൊന്നും ഇഹത്തിൽ അവന്റെ ഉദ്ദേശ്യം സാധി ക്കുന്നതിനു ഉപകരിക്കുകയില്ലെന്നും, പരലോകത്തില്‍ അവമൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്നും പ്രസ്താവിച്ചിരിക്കുന്നു. ഈ ശാപം ഇഹത്തില്‍വെച്ചു മരണത്തിന് മുമ്പുതന്നെ അവന്‍ അനുഭവിക്കുകയും ചെയ്തു. അവന്റെ ഉദ്ദേശമൊന്നും ഫലിച്ചതുമില്ല. അവന്റെ മകൻ ഉത്ബത്ത് ശാമിലേക്കുള്ള യാത്രയിൽ സിംഹത്തിനു ഇരയായി. അവന് عدسة (അദസത്ത്) എന്ന്‍ പറയപ്പെടുന്ന (പ്രമേഹക്കുരുപോലെയോ വസൂരിപോലെയോ ഉള്ള) ഒരു രോഗം പിടിപെട്ടു. ദുര്‍ഗന്ധം നിമിത്തം ജനങ്ങൾ അടുക്കാതായി. ശവസംസ്കാരത്തിനുപോലും ആളെകിട്ടാതെ കൂലിക്കാരാണതു എങ്ങനെയോ എടുത്ത് മറച്ചത്. ബദ്ർ യുദ്ധം കഴിഞ്ഞു അല്‍പnദിവസങ്ങള്‍ക്കു ശേഷമായിരുന്നു അത്. താന്‍ ഒരു ഖുറൈശി നേതാവായിരുന്നിട്ടും ഭീരുത്വവും പിശുക്കും കാരണമായി ബദ്റിൽ അവൻ പങ്കെടുത്തിരുന്നില്ല. പകരം തനിക്കു കടക്കാരനായിരുന്ന ഒരാളെ അയക്കുകയാണ് ചെയ്തത്. ചുരുക്കത്തിൽ അവന്റെ ധനവും അവൻ സമ്പാദിച്ചു വെച്ചതുമെല്ലാം തന്നെ അവനു ഇവിടെ ഉപകരിച്ചില്ല. പരലോകത്തിലാകട്ടെ -മൂന്നാം വചനത്തില്‍ അല്ലാഹു പറഞ്ഞതുപോലെ- ജ്വലിച്ചു പ്രകാശിക്കുന്ന ആ മുഖം കത്തിജ്വലിക്കുന്ന നരകത്തിൽ കടന്നു എരിയുകയും ചെയ്യും. അതില്‍ സംശയവും ഇല്ല.

അബൂലഹബിനെത്തുടര്‍ന്നു അവനെ അനുകരിച്ചിരുന്ന അവന്റെ ഭാര്യയെയും ശാപത്തിൽ അവനോടൊപ്പം അല്ലാഹു പങ്കുചേര്‍ത്തിരിക്കുന്നു. ‘വിറകുചുമട്ടുകാരി’ (حَمَّالَةَ الْحَطَبِ) എന്നു വിശേഷിപ്പിച്ചു അവളെ നിന്ദിക്കുകയും ചെയ്തിരിക്കുന്നു. ഏഷണിയുമായി നടക്കുന്നവനെകുറിച്ചു അവന്‍ അയാള്‍ക്കെതിരെ വിറകുണ്ടാക്കുകയാണെന്നു അറബികൾ പറയാറുണ്ടെന്നും, അതനുസരിച്ച് ഏഷണിക്കാരി എന്ന ഉദ്ദേശ്യത്തിലാണ് ആ വാക്കു ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ചില ഖുര്‍ആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായം. അതല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദ്രവിക്കുവാനായി അവൾ മുള്ളും മറ്റും ചുമന്നുകൊണ്ടു വന്നിരുന്നതിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്. ‘അവളുടെ കഴുത്തിൽ ഒരു പിരിച്ച ചൂടിക്കയറുണ്ടായിരിക്കും’ (فِي جِيدِهَا حَبْلٌ مِّن مَّسَدٍ) എന്ന വാക്യവും ഇതുപോലെ അവളുടെ നേര്‍ക്കു അല്ലാഹുവിനുള്ള വെറുപ്പിന്റെ കാഠിന്യം പ്രകടമാക്കുന്നു. വിറകുചുമക്കൽ ഏതു അര്‍ത്ഥത്തിലായാലും ആ വിറകുചുമട്ടുകാരൻ അതിനു തക്ക കയറും കൊണ്ടു നടക്കുമല്ലോ. നരകത്തില്‍ വെച്ചുള്ള അവളുടെ സ്ഥിതി വിവരിച്ചതാണത് എന്നാണ് പല മഹാന്മാരും പറയുന്നത്. അഥവാ കഴുത്തിൽ കയറുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും ഇസ്‌ലാമിനുമെതിരെ വിറകു ശേഖരിക്കുവാൻ മിനക്കെട്ടിരുന്ന അവള്‍ക്ക് അതിന് തികച്ചും അനുയോജ്യമായ ശിക്ഷയായിരിക്കും നരകത്തിലും അനുഭവപ്പെടുക എന്നു സാരം. والله اعلم

اعاذنا الله من غـضــبــه وسخــطــه وجــعـلـنــا من الـفــائــزين برضــاء

وله الــحــمـــد والمـــنــة