വിഭാഗം - 5

42:44
  • وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ ﴾٤٤﴿
  • അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് പിന്നീട് യാതൊരു രക്ഷാകർത്താവും ഇല്ല. അക്രമികൾ ശിക്ഷയെ കാണുന്ന അവസരത്തിൽ, അവർ പറയുന്നതായി നിനക്ക് കാണാം: 'ഒരു തിരിച്ചു പോക്കിന് വല്ല മാർഗവും ഉണ്ടോ?!' എന്ന്.
  • وَمَن يُضْلِلِ اللَّـهُ ആരെ അല്ലാഹു വഴിപിഴവിലാക്കിയോ فَمَا لَهُ എന്നാൽ അവന്നില്ല مِن وَلِيّ ഒരു രക്ഷാധികാരിയും, ബന്ധുവും, മിത്രവും مِن بَعدِهِ അവന്നു ശേഷം (പുറമെ) وَتَرَى الظَّالِمِينَ അക്രമികളെ നിനക്ക് കാണാം, നീ കാണുംلَمَّا رَأوُا അവർ കാണുന്ന അവസരത്തിൽ العَذابَ ശിക്ഷ يَقُولُونَ പറയുന്നതായിട്ടു هَلْ ഉണ്ടോ إِلىَ مَرَدٍّ ഒരു മടങ്ങി (തിരിച്ച്) പോക്കിന് مِن سَبِيل വല്ല മാർഗ്ഗവും
42:45
  • وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ ﴾٤٥﴿
  • നിന്ദ്യതനിമിത്തം, (വിനയപ്പെട്ട്) ഭക്തി കാണിക്കുന്നവരായ നിലയിൽ അതിന്റെ [നരകത്തിന്റെ] അടുക്കൽ അവർ പ്രദർശിക്കപ്പെടുന്നതായും നിനക്ക് കാണാം. (ശരിക്ക് കണ്ണുതുറക്കാതെ) ഗോപ്യമായ ഒരു ദൃഷ്ടിയിലൂടെ അവർ നോക്കുന്നതാണ്. വിശ്വസിച്ചവർ പറയും: 'നിശ്ചയമായും, (സാക്ഷാൽ) നഷ്ടക്കാർ, ഖിയാമത്തുനാളിൽ തങ്ങളെത്തന്നെയും, തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപെടുത്തിയവരത്രെ. അല്ലാ! (അറിഞ്ഞേക്കുക;) നിശ്ചയമായും അക്രമികൾ (ഇടമുറിയാതെ) നിലനിൽക്കുന്ന ശിക്ഷയിലായിരിക്കും.
  • وَتَرَاهُمْ നിനക്കവരെ കാണുകയും ചെയ്യാം يُعْرَضُونَ അവർ പ്രദർശിപ്പിക്കപ്പെടുന്നതായി عَلَيْهَا അതിങ്കൽ, അതിന്നടുത്ത് خَاشِعِينَ വിനയപെട്ടവരായി, ഭക്തി കാണിക്കുന്നവരായി مِنَ الذُّلِّ നിന്ദ്യതയാല്‍, എളിമനിമിത്തം يَنظُرُونَ അവർ നോക്കും, നോക്കിക്കൊണ്ട് مِن طَرْفٍ ഒരു (തരം) കണ്ണിൽ (ദൃഷ്ടിയിൽ) കൂടി خَفِيٍّ ഗോപ്യമായ, ഒളിഞ്ഞ وَقَالَ الَّذِينَ آمَنُوا വിശ്വസിച്ചവർ പറയും إِنَّ الْخَاسِرِينَ നിശ്ചയമായും നഷ്ടക്കാർ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ തങ്ങളെത്തന്നെ, സ്വന്തം ദേഹങ്ങളെ وَأَهْلِيهِمْ തങ്ങളുടെ സ്വന്തക്കാര (വീട്ടുകാരെ, കുടുംബത്തെ)യും يَوْمَ الْقِيَامَةِ ഖിയാമത്ത് നാളിൽ أَلَا إِنَّ الظَّالِمِينَ അല്ലാ നിശ്ചയമായും അക്രമികൾ فِي عَذَابٍ ശിക്ഷയിലായിരിക്കും مُّقِيمٍ നിലനിൽക്കുന്ന
42:46
  • وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ ﴾٤٦﴿
  • അല്ലാഹുവിനു പുറമെ, അവരെ സഹായിക്കുന്ന രക്ഷകർത്താക്കളൊന്നും അവർക്കുണ്ടായിരിക്കയില്ല. അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് യാതൊരു (രക്ഷാ)മാർഗവും ഇല്ല.
  • وَمَا كَانَ لَهُم അവർക്കുണ്ടായിരിക്കുകയില്ല مِّنْ أَوْلِيَاءَ രക്ഷാകർത്താക്കളിൽ നിന്നും (ആരും) يَنصُرُونَهُم അവരെ സഹായിക്കുന്ന مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ وَمَن يُضْلِلِ اللَّـهُ അല്ലാഹു ആരെ വഴിപിഴവിലാക്കിയോ فَمَا لَهُ എന്നാലവന്നില്ല مِن سَبِيلٍ ഒരു മാർഗ്ഗവും, വഴിയും

ഗോപ്യമായ ദൃഷ്ടിയിലൂടെ നോക്കും (يَنْظُرُونَ مِنْ طَرْفٍ خَفِيٍّ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അപമാനവും വ്യസനവും നിമിത്തം, കണ്ണ് മുഴുവൻ തുറന്ന്നോക്കാതെ, ഗോപ്യമായി കട്ടുനോക്കുകയാണവർ ചെയ്യുക എന്നാകുന്നു. കഴിഞ്ഞ കുറെ ആയത്തുകളിലായി അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തിന് അർഹമാകുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങൾ വിവരിച്ചു. അക്രമികളുടെയും, വിദ്രോഹികളുടെയും ശിക്ഷാനടപടികളെക്കുറിച്ചും പ്രസ്താവിച്ചു. സത്യോപദേശങ്ങളും, മാർഗദർശനങ്ങളും വകവെക്കാതെ ദുർമാർഗ്ഗത്തിൽ ആപതിക്കുന്നവരുടെ ഭാവിയും ചൂണ്ടിക്കാട്ടി. തുടർന്നുകൊണ്ട് മനുഷ്യസമുദായത്തെ അവരുടെ രക്ഷാമാർഗത്തിലേക്ക് വിളിക്കുന്നു.

42:47
  • ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ ﴾٤٧﴿
  • (മനുഷ്യരേ,) ഒരു ദിവസം വന്നെത്തും മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനു ഉത്തരം ചെയ്യുവിൻ; (അതു വന്നാൽ) അതിന് അല്ലാഹുവിങ്കൽ നിന്ന് യാതൊരു തടവും ഉണ്ടാകയില്ല. അന്നത്തെ ദിവസം, നിങ്ങൾക്ക് യാതൊരു അഭയസ്ഥാനവും ഇല്ല; നിങ്ങൾക്ക് യാതൊരു നിഷേധവും [കുറ്റ നിഷേധത്തിനുള്ള സാധ്യതയും] ഇല്ല.
  • اسْتَجِيبُوا നിങ്ങൾ ഉത്തരം ചെയ്യുവിൻ لِرَبِّكُم നിങ്ങളുടെ റബ്ബിന് مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി يَوْمٌ ഒരു ദിവസം لَّا مَرَدَّ لَهُ അതിന് യാതൊരു തടവും (മുടക്കും) ഇല്ല مِنَ اللَّـهِ അല്ലാഹുവിൽ നിന്ന് مَا لَكُم നിങ്ങൾക്കില്ല مِّن مَّلْجَإٍ ഒരു അഭയ(രക്ഷാ) സ്ഥാനവും يَوْمَئِذٍ അന്നത്തെ ദിവസം وَمَا لَكُم നിങ്ങൾക്കില്ലതാനും مِّن نَّكِيرٍ ഒരു നിഷേധവും, പ്രതിഷേധവും
42:48
  • فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌ ﴾٤٨﴿
  • (നബിയേ) എനി, അവർ (അവഗണിച്ചു) തിരിച്ചുപോകയാണെങ്കിൽ (ചെയ്യട്ടെ): എന്നാൽ, നിന്നെ അവരുടെമേൽ കാവൽക്കാരനായി നാം അയച്ചിട്ടില്ല. നിന്റെമേൽ (ദൗത്യം) എത്തിച്ചു കൊടുക്കലല്ലാതെ (ബാധ്യത) ഇല്ല. നാം നമ്മുടെ വകയായി ഒരു കാരുണ്യം [അനുഗ്രഹം] മനുഷ്യനെ ആസ്വദിപ്പിച്ചാൽ അവൻ അതുമൂലം ആഹ്ലാദിക്കും; അവർക്ക് അവരുടെ കരങ്ങൾ മുൻചെയ്തു വെച്ചത് മൂലം വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അപ്പോൾ, മനുഷ്യൻ നിശ്ചയമായും നന്ദികെട്ടവനുമായിരിക്കും.
  • فَإِنْ أَعْرَضُوا എനി അവർ തിരിഞ്ഞു (അവഗണിച്ചു) കളഞ്ഞാൽ فَمَا أَرْسَلْنَاكَ എന്നാൽ നിന്നെ നാംഅയച്ചിട്ടില്ല عَلَيْهِمْ അവരുടെ മേൽ حَفِيظًا സൂക്ഷ്മവീക്ഷകനായി, കാവൽക്കാരനായി إِنْ عَلَيْكَ നിൻെറ മേൽ ഇല്ല إِلَّا الْبَلَاغُ എത്തിച്ചു കൊടുക്കൽ (പ്രബോധനം) അല്ലാതെ وَإِنَّا നിശ്ചയമായും നാം إِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ الْإِنسَانَ മനുഷ്യന് مِنَّا رَحْمَةً നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും فَرِحَ بِهَا അത്‌ കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും وَإِن تُصِبْهُمْ അവർക്ക് ബാധിച്ചുവെങ്കിലോ سَيِّئَةٌ വല്ല തിൻമയും بِمَا قَدَّمَتْ മുൻ ചെയ്തത് നിമിത്തം أَيْدِيهِمْ അവരുടെ കൈകൾ فَإِنَّ الْإِنسَانَ എന്നാൽ (അപ്പോൾ) മനുഷ്യൻ كَفُورٌ നന്ദി കെട്ടവനായിരിക്കും
42:49
  • لِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ﴾٤٩﴿
  • അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം, അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു.അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെണ്ണുങ്ങളെ [പെണ്മക്കളെ] പ്രദാനം ചെയ്യുന്നു; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആണുങ്ങളെയും [ആൺമക്കളെയും] പ്രദാനം ചെയ്യുന്നു.
  • لِّلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും يَخْلُقُ അവൻ സൃഷ്ടിക്കുന്നു مَا يَشَاءُ താൻ ഉദ്ദേശിക്കുന്നത് يَهَبُ അവൻ പ്രദാനം ചെയ്യുന്നു لِمَن يَشَاءُ താനുദ്ദേശിക്കുന്നവർക്ക് إِنَاثًا പെണ്ണുങ്ങളെ وَيَهَبُ അവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു لِمَن يَشَاءُ താനുദ്ദേശിക്കുന്നവർക്ക് الذُّكُورَ ആണുങ്ങളെ
42:50
  • أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَـٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ﴾٥٠﴿
  • അല്ലെങ്കിൽ, അവർക്ക് [അവൻ ഉദ്ദേശിക്കുന്നവർക്കു] ആണുങ്ങളെയും, പെണ്ണുങ്ങളെയും ഇണകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരുമാക്കുന്നു. നിശ്ചയമായും അവൻ സർവ്വജഞനും, സർവ്വശക്തനുമാകുന്നു.
  • أَوْ يُزَوِّجُهُمْ അല്ലെങ്കിൽ അവർക്ക് അവൻ ഇണയാക്കി (കലർത്തി)ക്കൊടുക്കുന്നു ذُكْرَانًا وَإِنَاثًا ആണുങ്ങളെയും പെണ്ണുങ്ങളെയും وَيَجْعَلُ അവൻ ആക്കുകയും ചെയ്യുന്നു مَن يَشَاءُ അവൻ ഉദ്ദേശിക്കുന്നവരെ عَقِيمًا വന്ധ്യർ (മക്കളില്ലാത്തവർ) إِنَّهُ عَلِيمٌ നിശ്ചയമായും അവൻ അറിയുന്നവനാണ് قَدِيرٌ കഴിവുള്ളവനാണ്

സന്താനങ്ങൾ ജനിക്കാതെ അങ്ങേഅറ്റം വ്യസനത്തിലും നിരാശയിലും കഴിഞ്ഞുകൂടുന്നവരെയും, ആൺമക്കൾ ധാരാളമുണ്ടെങ്കിലും ഒരു പെൺകുഞ്ഞിനെ കാണുവാൻ മോഹിച്ചു കൊണ്ടിരിക്കുന്നവരെയും, പെൺമക്കളെക്കൊണ്ട് വലഞ്ഞും, ഒരു ആൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചും കഴിയുന്നവരെയും കാണാം. ചിലർക്കാവട്ടെ, ആണും പെണ്ണും ഇടകലർന്നോ, അല്ലെങ്കിൽ കുറേ ആൺമക്കൾ ജനിച്ച ശേഷം കുറേ പെൺമക്കളായോ, മറിച്ചോ ജനിക്കുന്നു. ഇതിലൊന്നും അവർക്കോ മറ്റാർക്കെങ്കിലുമോ യാതൊരു കയ്യും സ്വാതന്ത്ര്യവും ഇല്ല. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ചുമാത്രം നടക്കുന്നു. ഏതേത് ആളുകൾക്ക് ഏതേത് പ്രകാരത്തിൽ വേണം – അല്ലെങ്കിൽ വേണ്ടാ – എന്നൊക്കെ അവന്നാണ് അറിയുക. അതങ്ങിനെത്തന്നെ നടപ്പിൽ വരുത്തുവാൻ കഴിയുന്നവനും അവൻതന്നെ. അവൻ സർവ്വജ്ഞനും സർവ്വശക്തനുമാണല്ലോ.

42:51
  • وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌ ﴾٥١﴿
  • യാതൊരു മനുഷ്യനോടും തന്നെ, അല്ലാഹു സംസാരിക്കലുണ്ടാകുന്നതല്ല, ബോധനം നൽകലായോ, അല്ലെങ്കിൽ ഒരു മറയുടെ അപ്പുറത്ത് നിന്നോ, അല്ലെങ്കിൽ ഒരു ദൂതനെ അയച്ച്‌ അദ്ദേഹം അവന്റെ അനുവാദപ്രകാരം അവനുദ്ദേശിക്കുന്നത് ബോധനം നൽകുകയോ അല്ലാതെ. നിശ്ചയമായും അവൻ ഉന്നതനാണ്, അഗാധജ്ഞനാണ്.
  • وَمَا كَانَ ഇല്ല, ഉണ്ടാകയില്ല لِبَشَرٍ ഒരു മനുഷ്യന്നും أَن يُكَلِّمَهُ അവനോടു സംസാരിക്കൽ اللَّـهُ അല്ലാഹു إِلَّا وَحْيًا വഹ്‌യ്‌ (ബോധനം) ആയിട്ടല്ലാതെ أَوْ مِن وَرَاءِ അല്ലെങ്കിൽ അപ്പുറത്ത് (പിന്നിൽ) നിന്ന് حِجَابٍ ഒരു മറയുടെ أَوْ يُرْسِلَ അല്ലെങ്കിൽ അയക്കുക رَسُولًا ഒരു ദൂതനെ فَيُوحِيَ എന്നിട്ട് ബോധനം നൽകുക بِإِذْنِهِ അവൻെറ അനുമതി (സമ്മത)പ്രകാരം مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നത് إِنَّهُ عَلِيٌّ നിശ്ചയമായും അവൻ ഉന്നതനാകുന്നു حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാണ്

വഹ്‌യ്‌(الوَحِي) എന്ന വാക്ക് ഭാഷയിൽ ‘വേഗം സൂചന നൽകുക, പതുക്കെ സംസാരിക്കുക, തോന്നിപ്പിക്കുക, സ്വകാര്യമായി അറിയിക്കുക’ എന്നിങ്ങനെയുള്ള അർത്ഥങ്ങളിലെല്ലാം ഉപയോഗിക്കാറുണ്ട്. ‘തേനീച്ചക്ക് വഹ്‌യ്‌ നൽകി’ (أَوْحَى رَبُّكَ إِلَى النَّحْلِ) ‘ഭൂമിക്ക് വഹ്‌യ്‌ കൊടുത്തു’ (أَوْحَى لَهَا) എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ താൽപര്യം ഇതിൽനിന്നു മനസ്സിലാക്കാം. അത്തരത്തിലുള്ള വഹ്‌യല്ല ഇവിടെ ഉദ്ദേശ്യം. അല്ലാഹുവിൽ നിന്ന് ദിവ്യസന്ദേശങ്ങൾ മനുഷ്യർക്ക് ലഭിക്കുന്നത് ഏത് പ്രകാരത്തിലായിരിക്കുമെന്നാണ് അല്ലാഹു ഈ വചനം മുഖേന അറിയിക്കുന്നത്.

1) ബോധനമായിട്ട് (وَحْيًا) മനസ്സിൽ വെളിപാടുണ്ടായും, സ്വപ്നംവഴിയും ഇതു സംഭവിക്കുന്നു. ‘എന്റെ മനസ്സിൽ ഊതി’ (نَفَثَ في رُوعِي) എന്നും, ‘എന്റെ മനസ്സിൽ ഇട്ടുതന്ന’ (القى في روعي) എന്നും, ‘സ്വപ്നത്തിൽ എനിക്ക് കാണിക്കപ്പെട്ടു’ (أُرِيتُ في المَنامِ) എന്നുമെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചിലപ്പോൾ പറയാറുള്ളതും, സാധാരണയായി ഇൽഹാം (الهام അഥവാ തോന്നിപ്പിക്കൽ) എന്നു പറയപ്പെടുന്നതും ഈ ഇനത്തിലെ വഹ്‌യിനെ ഉദ്ദേശിച്ചാകുന്നു. ഇബ്രാഹിം നബി (عليه السلام) പുത്രനെ അറുക്കുന്നതായിക്കണ്ട സ്വപ്നവും, പ്രവാചകത്വത്തിന്റെ ആരംഭത്തിൽ നബികണ്ടിരുന്നതായി ആയിശ (رضي الله عنها) പ്രസ്താവിച്ച സ്വപ്നങ്ങളും, മൂസാ നബി (عليه السلام) യെ പെട്ടിയിലാക്കി നദിയിൽ ഇട്ടേക്കുവാൻ മാതാവിന് വഹ്‌യ്‌ നൽകിയതും ഇതിൽ ഉൾപ്പെടുന്നതാണ്. ഹദീഥുകളിൽ ഇതിന് വേറെയും ഉദാഹരണങ്ങൾ കാണാം. നബിമാരുടെ ‘ഇൽഹാമും’ സ്വപ്നവും, നബിമാരല്ലാത്തവരുടേതിൽനിന്നും വ്യത്യാസമുണ്ട്. നബിമാരുടേതെല്ലാം തികച്ചും യാഥാർത്ഥ്യങ്ങളായിരിക്കും. അവർക്ക് അത് മുഖേന ലഭിക്കുന്ന അറിവ് യാതൊരുവിധ സംശയത്തിനോ, ചാഞ്ചല്യത്തിനോ ഇടമില്ലാത്തവണ്ണം യഥാർത്ഥവും, സുദൃഢവുമായിരിക്കും.

2) ഒരു മറയുടെ പിന്നിൽ നിന്നുള്ള സാംസാരമായിട്ട്. (اَوْ مِنْ وَرَاءِ حِجَابٍ) മൂസാ നബി (عليه السلام) യുമായി അല്ലാഹു സംസാരിച്ചു وَ كَلَّمَ اللَّهُ مُوسَى تَكْلِيمًا എന്നുപറഞ്ഞത് ഈ ഇനത്തിൽപ്പെട്ടതാണ്. സംസാരിക്കുന്ന ആളെ കാണാതെ, സംസാരംമാത്രം കേൾക്കലാണിത്. മൂസാ നബി (عليه السلام) ക്കല്ലാതെ മറ്റാർക്കും ഈ അനുഗ്രഹം സിദ്ധിച്ചതായി അറിയില്ല.

3) ഒരു ദൂതനെ -മലക്കിനെ- അയച്ചു അദ്ദേഹം മുഖേന ബോധനം നൽകൽ: (أَوْ يُرْسِلَ رَسُولا فَيُو حِيَ الخ) നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഇങ്ങിനെയുള്ള വഹ്‌യ്‌ ധാരാളം ലഭിച്ചിരുന്നു. ഇബ്രാഹിം നബി (عليه السلام) യുടെയും ലൂത്വ് നബി (عليه السلام) യുടെയും അടുക്കൽ മലക്കുകൾ ചെന്ന് വർത്തമാനം അറിയിച്ചതും ഈ ഇനത്തിൽപെട്ടതാകുന്നു. മലക്കുകളുടെ വരവ് ചിലപ്പോൾ മനുഷ്യരൂപത്തിലായെന്നും വരും. മലക്ക് മുഖേന വഹ്‌യ്‌ ലഭിക്കുന്നതിനെപ്പറ്റി – സൂ: ശൂഅറാഅ് 195-ാം വചനത്തിലും, അതിന്റെ വിവരണത്തിലും – മുമ്പ് നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.

1-ാമത്തെയും, 2-ാമത്തെയും ഇനങ്ങളിൽ അല്ലാഹുവിനും, ബോധനം നൽകപ്പെടുന്ന ആൾക്കുമിടയിൽ മൂന്നാമതൊരു മദ്ധ്യമൻ ഇല്ല. 3-ാമത്തെ ഇനത്തിൽ മലക്കുമുഖാന്തരമാണ് ബോധനം നൽകുന്നത്. ഇത് ജിബ്‌രീൽ (عليه السلام) എന്ന മലക്കോ മറ്റോ ആകാവുന്നതാണ്. എങ്കിലും ജിബ്‌രീലാ (عليه السلام) ണ് വഹ്‌യിന്റെ പ്രധാന വാഹകൻ. അദ്ദേഹമാണ് വിശുദ്ധ ക്വുർആൻ നബിക്ക് വഹ്‌യ്‌ നൽകിയിരിക്കുന്നത്. അല്ലാഹു തങ്ങളെ ഏൽപിച്ച ദൗത്യം അപ്പടി എത്തിക്കുകയല്ലാതെ, അതിൽ യാതൊരു ഏറ്റക്കുറവും, ഭേദഗതിയും വരുത്തുകയില്ലെന്നാണ് فَيُو حِيَ بِإذْنِهِ مَا يَشَاء (അവന്റെ അനുവാദപ്രകാരം അവൻ ഉദ്ദേശിക്കുന്നത് അദ്ദേഹം ബോധനം നൽകും) എന്ന വാക്യം വ്യക്തമാക്കുന്നത്. മേൽകണ്ട മൂന്നു വിധത്തിലൂടെയല്ലാതെ, ഈ ഐഹികജീവിതത്തിൽവെച്ച് അല്ലാഹുവിങ്കൽ നിന്നു നേരിട്ടുള്ള ബോധനങ്ങൾ ലഭിക്കുവാനും അത് സ്വീകരിക്കുവാനും മനുഷ്യർക്ക് സാധ്യമല്ലെന്നും, ഇങ്ങനെയുള്ള മാർഗ്ഗങ്ങളിലൂടെ ദൈവികസന്ദേശങ്ങൾ എത്തിച്ചുകൊടുക്കുന്നത് മനുഷ്യാത്മാക്കൾക്ക് ജീവനം നൽകുവാൻ വേണ്ടി അല്ലാഹു ചെയ്യുന്ന യുക്തിമത്തായ ഒരു കാര്യമാണെന്നും ആയത്തിന്റെ അവസാനവാക്യം സൂചിപ്പിക്കുന്നു. അതെ, നിശ്ചയമായും അവൻ വളരെ ഉന്നതനും, യുക്തിമാനും തന്നെ. (اِنَّهُ عَلِيٌّ حَكِيمٌ) അടുത്ത വചനം നോക്കുക:

42:52
  • وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٥٢﴿
  • അപ്രകാരംതന്നെ, നമ്മുടെ കൽപനയാൽ നിനക്ക് ഒരു (മഹത്തായ) ആത്മാവിനെ [ഖുർആനെ] നാം വഹ്‌യ്‌ നൽകിയിരിക്കുന്നു. കിതാബ് [വേദഗ്രന്ഥം] ആകട്ടെ, 'ഈമാൻ' സത്യവിശ്വാസം ആകട്ടെ, എന്താണെന്ന് നിനക്കറിയുമായിരുന്നില്ല എങ്കിലും, അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു; അതുമൂലം നമ്മുടെ അടിയാന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം മാർഗ്ഗദർശനം നൽകുന്നതാണ്. നിശ്ചയമായും നീയും തന്നെ, നേരെ (ചൊവ്വാ)യുള്ള പാതയിലേക്ക് മാർഗ്ഗദർശനം നൽകുന്നു;-
  • وَكَذَٰلِكَ അപ്രകാരംതന്നെ أَوْحَيْنَا إِلَيْكَ നിനക്ക് നാം വഹ്‌യ്‌ നൽകിയിരിക്കുന്നു رُوحًا ഒരു ആത്മാവിനെ مِّنْ أَمْرِنَا നമ്മുടെ കൽപനയിൽ مَا كُنتَ تَدْرِي നീ അറിയുമായിരുന്നില്ല مَا الْكِتَابُ വേദഗ്രന്ഥമെന്താണെന്ന് وَلَا الْإِيمَانُ സത്യവിശ്വാസവും (എന്താണെന്ന്) ഇല്ല وَلَـٰكِن جَعَلْنَاهُ എങ്കിലും അതിനെ നാം ആക്കിയിരിക്കുന്നു نُورًا ഒരു പ്രകാശം, വെളിച്ചം نَّهْدِي بِهِ അതുമൂലം നാം മാർഗ്ഗദർശനം ചെയ്യുന്നു مَن نَّشَاءُ നാമുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِنَا നമ്മുടെ അടിയാൻമാരിൽ നിന്ന് وَإِنَّكَ لَتَهْدِي നീയും തന്നെ മാർഗ്ഗദർശനം നൽകുന്നു إِلَىٰ صِرَاطٍ ഒരു പാതയിലേക്ക് مُّسْتَقِيمٍ ചൊവ്വായ, നേരായ
42:53
  • صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ ﴾٥٣﴿
  • അതായത്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും യാതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാത(യിലേക്ക്). അല്ലാ! (അറിയുക:) അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ പരിണമിക്കുന്നത്.
  • صِرَاطِ اللَّـهِ അതായത് അല്ലാഹുവിൻെറ പാത الَّذِي യാതൊരുവനായ لَهُ مَا فِي السَّمَاوَاتِ അവന്നാണ് ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ ഭൂമിയിലുളളതും أَلَا അല്ലാ, അറിയുക إِلَى اللَّـهِ അല്ലാഹുവിങ്കലേക്കത്രെ تَصِيرُ ആയിത്തീരുന്നത്, പരിണമിക്കുന്നത് الْأُمُورُ കാര്യങ്ങൾ

കഴിഞ്ഞ ആയത്തിൽ പ്രസ്താവിച്ച ഒരു മാർഗ്ഗേണയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അല്ലാഹു ഈ ക്വുർആനാകുന്ന ഗ്രന്ഥം നൽകിയിരിക്കുന്നത്. മനുഷ്യന്റെ ശരീരം ജീവിക്കുവാൻ അത്മാവെന്നപ്പോലെ, ആത്മാവിന്റെ ജീവനായിട്ടാണ് ആ ഗ്രന്ഥം നിലകൊള്ളുന്നത്. അതുകൊണ്ട് അതിന്ന് ‘ജീവൻ’ അഥവാ ‘ആത്മാവ്’ (رُوح) എന്ന് പറയാം. ശാശ്വത വിജയത്തിനും, സാക്ഷാൽ മോക്ഷത്തിനും വെളിച്ചം നൽകുന്നതാകകൊണ്ട് അത് ‘പ്രകാശവും’ (نُور) ആകുന്നു. സന്മാർഗത്തിലേക്ക് വെളിച്ചം കാട്ടി മാർഗദർശനം നൽകുകയാണതിന്റെ ലക്ഷ്യം. അതിലേക്ക് തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ഷണിക്കുന്നതും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വേദഗ്രന്ഥം എന്താണെന്നും, സത്യവിശ്വാസം എന്താണെന്നും അറിയുമായിരുന്നില്ല (مَا كُنْتَ تَدْرِي مَاالْكِتَابُ وَلاالإيمَانُ) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാണ്. പ്രവാചകത്വം (‘നുബുവ്വത്ത്’) ലഭിക്കുന്നതിന് മുമ്പ് തിരുമേനിക്ക് ഈ രണ്ടിനേക്കുറിച്ചും പറയത്തക്ക അറിവുണ്ടായിരുന്നില്ലെന്നും, വഹ്‌യ്‌ ലഭിച്ചുതുടങ്ങിയതോടെയാണ് അവയെപ്പറ്റി അറിയാൻ കഴിഞ്ഞതെന്നും ഇതിൽനിന്ന് സ്പഷ്ടമാണ്. ഒരു വേദഗ്രന്ഥം ലഭിക്കുമെന്ന പ്രതീക്ഷ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഉണ്ടായിരുന്നില്ല; അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാത്രം അത് കിട്ടിയതാണ് എന്ന് (وَمَا كُنَتَ تَرْجُو أَن يُلْقَى إِلَيْكَ الكِتَابُ الخ) സൂ: ഖസ്വസ്വ് 86-ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നിരിക്കെ, പ്രവാചകത്വത്തിന് മുമ്പ് നബി ഹിറാമലാ ഗുഹയിൽ, ലോകത്തിന് മാർഗ്ഗദർശനം ചെയ്‌വാനുള്ള ഒരു പ്രകാശത്തെ പ്രതീക്ഷിച്ചും അന്വേഷിച്ചുംകൊണ്ടിരിക്കുകയായിരുന്നുവെന്നും, അങ്ങിനെയിരിക്കെ ആ തേടിയ പ്രകാശം ലഭിച്ചുവെന്നും മറ്റും ചില ആളുകൾ പറഞ്ഞുവരുന്നത് ക്വുർആന്റെ പ്രസ്താവനക്ക് കടകവിരുദ്ധമായതാണ്. മാത്രമല്ല, ഈ പ്രസ്താവനയെ പ്രവാചകത്വത്തിന്റെ അടിസ്ഥാനത്തിനുതന്നെ കളങ്കം ചാർത്തുന്നതുമാകുന്നു. (ഇതിനെപ്പറ്റി സൂ: ഖസ്വസ്വിൽവെച്ച് നാം വിവരിച്ചിരിക്കുന്നു).

ഇമാം ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവർ പ്രവാചകത്വത്തിന്റെ തുടക്കത്തെപറ്റി ആയിശാ (رضي الله عنها) യിൽ നിന്ന് ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീഥിൽ ഇങ്ങിനെ കാണാം: റസൂൽ തിരുമേനിക്ക് ആദ്യമായി വഹ്‌യ്‌ തുടങ്ങിയത് യഥാർത്ഥ സ്വപ്നങ്ങളായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തമായിരിക്കുവാൻ ഇഷ്ടം തോന്നി.അങ്ങിനെ, അവിടുന്ന് ഹിറാ ഗുഹയിൽ ചെന്ന് ചില നാളുകൾ ആരാധനയിൽ മുഴുകികൊണ്ടിരുന്നു. കുറച്ച് ദിവസത്തിനുശേഷം വീട്ടിലേക്ക് മടങ്ങിവന്ന് വീണ്ടും ചില നാളുകൾക്കുള്ള ഭക്ഷണം തയ്യാറാക്കിക്കൊണ്ടുപോകും. അങ്ങിനെയിരിക്കെ മലക്ക് വന്നു… അപ്പോൾ ആദ്യം വഹ്‌യ്‌ തുടങ്ങിയത് സ്വപ്നങ്ങളായിട്ടാണെന്നും, ഹിറാ ഗുഹയിലെ ഏകാന്തവാസം സ്വസ്ഥമായ ആരാധനക്ക് വേണ്ടിയായിരുന്നുവെന്നും, ഒരു ദിവസം പെട്ടന്നാണ് മലക്ക് പ്രത്യക്ഷപ്പെട്ടതെന്നും ഇതിൽ നിന്നും വ്യക്തമാണ്. എനി മലക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ, താൻ തേടിയും പ്രതീക്ഷിച്ചും കൊണ്ടിരിക്കുന്ന ഒരു കാര്യം ലഭിച്ച പ്രതീതിയല്ല അവിടെ സംഭവിച്ചത്. അപ്രതീക്ഷിതമായിരുന്ന ആ വെളിപാടുമൂലം തിരുമേനിക്ക് വലിയ ഭയപ്പാടും നടുക്കവുമാണുണ്ടയത്.

ഒരു പ്രവാചകന് പ്രവാചകത്വവും, ദിവ്യദൗത്യവും നൽകിയതിന്റെ രൂപം മൂസാ നബി (عليه السلام) യുടേതു മാത്രമേ ക്വുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളൂ. അദ്ദേഹം ഒരു കൊലപാതകത്തിന്റെ ഭവിഷ്യത്ത് ഭയന്ന് നാടുവിട്ടുപ്പോയി, കുറെ കൊല്ലത്തോളം ആടുകളെ മേക്കുന്ന ഒരു ഇടയനായിക്കഴിഞ്ഞ ശേഷം, ഭാര്യയുമായി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിലും തണുപ്പിലും പെട്ടും, വഴി അറിയാതെയും കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരവസരത്തിൽ – ത്വൂർ വനാന്തരങ്ങളിൽ വെച്ചു പെട്ടെന്നാണല്ലോ ഒരു തീ ദർശിച്ചതും, അല്ലാഹുവിൽ നിന്നുള്ള സംസാരം കേട്ടതും, വഹ്‌യ്‌ ലഭിച്ചതും. ഇവിടെയും ഒരു പ്രതീക്ഷയുടേയോ, ആഗ്രഹത്തിന്റെയോ, പ്രയത്നത്തിന്റെയോ ഫലമായി ലഭിച്ചതായിരുന്നില്ല അത്. അതെ, പ്രവാചകത്വവും, വഹ്‌യും അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ, അവന്റെ അനുഗ്രഹമെന്ന നിലക്കു മാത്രം, സിദ്ധിക്കുന്ന ഒരു മഹാഭാഗ്യമത്രെ. സൂ: ക്വസ്വസ്വിലെ ആയത്ത് ഒന്നുകൂടി നമുക്ക് ഇവിടെ ഓർമിക്കാം.

وَمَا كُنَتَ تَرْجُو أَن يُلْقَى إِلَيْكَ الْكِتَابُ إِلاَّ رَحْمَةً مِّن رَّبِّكَ فلَا تَكُنَنَّ ظَهِيرًا لِّلْكَافِرِينَ. – القصص: ٧٦

‘നിനക്ക് വേദഗ്രന്ഥം കിട്ടുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല – ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ റബ്ബിങ്കൽ നിന്നുള്ള കാരുണ്യമായിട്ടത്രെ അത് ആകയാൽ നീ, നിശ്ചയമായും അവിശ്വാസികൾക്ക് പിൻതുണ നൽകുന്നവനായിരിക്കരുത്’. വഹ്‌യിനെപറ്റി പ്രസ്താവിച്ചു കൊണ്ടാരംഭിച്ച ഈ അദ്ധ്യായം അതിന്റെ വിവരണത്തോട്കൂടി തന്നെ സമാപിച്ചിരിക്കുകയാണ്.

قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ – وله الحمد و المنة