ഇബ്രാഹീം

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 52 – വിഭാഗം (റുകുഅ്) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

ഇബ്രാഹീം (عليه السلام) നബിയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അടങ്ങിയിരിക്കുന്നതുകൊണ്ടു ഈ സൂറത്തു അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.

25 സൂറത്തുകളിലായി, 69 സ്ഥലങ്ങളില്‍ ഇബ്രാഹീം (عليه السلام) ന്റെ പേര്‍ ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. ബഹുമാനപ്പെട്ട നൂഹ് (عليه السلام) നബിയുടെ പുത്രനായ സാമി (سام بن نوح)ന്റെ ഒമ്പതാം പൌത്ര തലമുറയില്‍ ഇബ്രാഹീം (عليه السلام) ജനിച്ചുവെന്നാണ് പറയപ്പെടുന്നത്. നൂഹ് (عليه السلام) നും അദ്ദേഹത്തിനുമിടയില്‍ എത്ര കൊല്ലമാണുള്ളതെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാദ്ധ്യമല്ല. ബൈബ്ളിന്റെ (തൗറാത്തിലെ) കണക്കുപ്രകാരം നൂഹ് (عليه السلام) ന്റെ ജനനവും ഇബ്രാഹീം (عليه السلام) ന്റെ ജനനവും തമ്മില്‍ 890 കൊല്ലത്തിന്റെ വ്യത്യാസമാണുള്ളത്. ഇത് സ്വീകരിക്കുന്നപക്ഷം കുറച്ചു കാലം രണ്ടുപേരും ഒരേസമയത്തു ജീവിച്ചിരുന്നുവെന്ന് വന്നേക്കും. നൂഹ് (عليه السلام) തൊള്ളായിരത്തിഅമ്പതു കൊല്ലം ജീവിച്ചതായി ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. മുന്‍കാലത്തുള്ള സംഭവങ്ങളെക്കുറിച്ച് ഉറപ്പായ കാലനിര്‍ണ്ണയം ലഭിക്കുക പ്രയാസമാണല്ലോ.

ഇബ്രാഹീം (عليه السلام) നബിയുടെ പിതാവിന്റെ പേര്‍ താറഹ് അഥവാ, തേരഹ് (تارح – Terah) എന്നാണ് പല മുഫസ്സിറുകളും, ചരിത്രകാരന്‍മാരും പറയുന്നത്. ഖുര്‍ആനില്‍ ഒരിടത്ത് وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ – الأنعام:٧٤ (ഇബ്രാഹീം തന്റെ പിതാവ് ‘ആസറി’നോടു പറഞ്ഞപ്പോള്‍) എന്നു പറയുന്നു. ഇതില്‍നിന്ന് പിതാവിന്റെ പേര്‍ ‘ആസര്‍’ എന്നാണെന്നു വരുന്നു. മേല്‍ സൂചിപ്പിച്ച പണ്ഡിതന്‍മാര്‍ – ഇവരില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമുണ്ട് – പറയുന്നത് ആസര്‍ (آزَرَ) എന്ന പേര്‍ അദ്ദേഹത്തിന്റെ ഒരു രണ്ടാംപേരോ, അല്ലെങ്കില്‍ സ്ഥാനപ്പേരോ ആണെന്നാകുന്നു. വേറെ ചില അഭിപ്രായങ്ങളും ഇവിടെയുണ്ട്. അവയും, അവയുടെ വിശദീകരണങ്ങളും ഉദ്ധരിച്ച് നമുക്ക് ദീര്‍ഘിപ്പിക്കേണ്ടതില്ല. ചുരുക്കിപ്പറഞ്ഞാല്‍, ആസര്‍ എന്നത് അദ്ദേഹത്തിന്റെ സാക്ഷാല്‍പേരല്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. അതേസമയത്ത് ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ‘ആസര്‍’ എന്ന പേരിലാണുതാനും.

നാടും, കുടുംബവും വിട്ടുപോരും മുമ്പായി ഇബ്രാഹീം (عليه السلام) നബി ഇറാഖു പ്രദേശങ്ങളില്‍ ഒന്നിലധികം സ്ഥലത്തു താമസിച്ചിട്ടുള്ളതായി കാണുന്നു. ഏതായാലും അദ്ദേഹം പദ്ദന്‍അരമിലെ (فدان ارام)(*) വിപ്ലവകാരിയായ ഒരു യുവാവായിരുന്നു. ഇതു ഉത്തര ഇറാഖില്‍ യൂപ്രട്ടീസ്, ടൈഗ്രിസ്‌ (الفرات والدجلة) എന്നീ നദികള്‍ക്കിടയിലുള്ള ഒരു സമതലമാകുന്നു, മെസപൊത്തേമ്യ (**) എന്നു പറയുന്നതും പദ്ദന്‍അരമും ഒന്നുതന്നെ ദക്ഷിണ ഇറാഖിലെ ഊര്‍ എന്ന കല്‍ദേയാ (اور الكلدانيين) പട്ടണത്തിലും അദ്ദേഹം കുറെകാലം താമസിച്ചിട്ടുണ്ട്. കൂടാതെ, കൂഫാ (كوفى) ഹാറാന്‍ (حاران) ബാബിലോണ്‍ (بابل) എന്നീ സ്ഥലങ്ങളിലും വസിച്ചിട്ടുണ്ട്. പിതാവൊന്നിച്ചും, അല്ലാതെയും അദ്ദേഹം സ്ഥലം മാറിമാറി താമസിച്ചിരുന്നു. അതുകൊണ്ട് ജനനസ്ഥലം ഏതാണെന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണും. മിക്കവാറും ഊറില്‍ നിന്നാണ് അദ്ദേഹം അവസാനമായി സ്വദേശംവിട്ട് ശാമിലേക്കു യാത്രപോയതെന്നു വിചാരിക്കണം. മേല്‍കണ്ട പേരുകളും, ഓരോന്നിന്റെ അതിര്‍ത്തിയും സൂക്ഷ്മമായി നിര്‍ണ്ണയിക്കാന്‍ ഇന്നു സാധ്യമല്ല. ചരിത്രഭൂപടങ്ങളില്‍നിന്നു ഏതാണ്ടൊക്കെ മനസ്സിലാക്കാം എന്നുമാത്രം.


(*) പദ്ദന്‍അരം എന്നു പറയുന്നത് പ്രാചീന ഇറാഖിന്നാകുന്നു. പടം 6 നോക്കുക.

(**) മെസപൊത്തേമ്യ = الجزيرة وما بين النهرين (Messopotamia)


ദക്ഷിണ ബാബിലോണ്യയില്‍ യൂപ്രട്ടീസ് നദിയില്‍നിന്നു പിരിയുന്ന ഒരു തോട്ടിന്റെ കരയിലായിരുന്നു ഊര്‍ പട്ടണം. ക്രിസ്താബ്ദം 1922നും 1931നുമിടയില്‍ നടത്തപ്പെട്ട ഗവേഷണങ്ങളില്‍നിന്ന് ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടുകിട്ടിയിരിക്കുന്നു. അദ്ദേഹത്തിന് വളരെ മുമ്പ് തന്നെ വിവിധ പരിഷ്കാരങ്ങളില്‍ മുന്നിട്ടു നിന്നിരുന്ന ഒരു പ്രദേശമാണ് ബാബിലോണ്യ. അതിലെ ഒരു പട്ടണമായിരുന്നു ബാബിലോണ്‍. (*). യൂപ്രട്ടീസ് നദിക്കു തെക്കേ കരയില്‍ ഇന്നത്തെ ബഗ്ദാദുപട്ടണത്തില്‍ നിന്നു ഏകദേശം 50 നാഴിക തെക്കായിരുന്നു ബാബിലോണ്‍ പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇപ്പോള്‍ ഇതു ശൂന്യമായിക്കിടക്കുകയാണ്. ചന്ദ്രാരാധന നടത്തിയിരുന്ന വമ്പിച്ച ക്ഷേത്രങ്ങളും, വളരെ മുമ്പ് കഴിഞ്ഞുപോയ ജലപ്രളയത്തിന്റെ അടയാളങ്ങളും ഊറില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. നൂഹ് (عليه السلام) നബിയുടെ കാലത്തുണ്ടായ ശ്രുതിപ്പെട്ട ജലപ്രളയവും (طوفان نوج -عليه السلام) അദ്ദേഹത്തിന്റെ വാസസ്ഥലവും ബാബിലോണ്യയിലായിരുന്നുവെന്നാണ് കൂടുതല്‍ ബലമായ അഭിപ്രായമെന്ന വസ്തുത ഇവിടെ സ്മരണീയമാണ്. (**). മനുഷ്യവാസം ആദ്യമായി ഭൂമിയില്‍ ആരംഭിച്ചതും ബാബിലോണ്യയിലായിരുന്നുവെന്ന് പല ചരിത്രകാരന്‍മാര്‍ക്കും അഭിപ്രായമുണ്ട്.


(*). ബാബിലോണ്‍ എന്ന പേരില്‍ ഈജിപ്തിലും ഇറാഖിലും ഓരോ രാജ്യമുണ്ട്.
(**). ഇതെഴുതി അല്പമാസങ്ങള്‍ കഴിഞ്ഞ ശേഷം പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കണ്ട രണ്ടു വാര്‍ത്തകള്‍ ഉദ്ധരിക്കുന്നത് ഇവിടെ സന്ദര്‍ഭോചിതമായിത്തോന്നുന്നു. ഒന്നാമത്തേതു അമ്മാനില്‍ നിന്നും, രണ്ടാമത്തേതു ലണ്ടനില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളാകുന്നു:-

1. ‘മതഗ്രന്ഥങ്ങളില്‍ പറയുന്ന ശിശംഗ നഗരത്തില്‍ ഇബ്രാഹീം (عليه السلام) നബി പ്രാര്‍ത്ഥന നടത്തിയിരുന്ന തല്‍ബലാത്തിന്റേതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഒരു പൌരസ്ത്യഗവേഷകസംഘം കുഴിച്ചെടുത്തിരിക്കുന്നു. 16 സര്‍വ്വകലാശാലകളെയും, 5 രാഷ്ട്രങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പൌരസ്ത്യ ഗവേഷകസംഘമാണ് ഈ സ്ഥലത്തെ സംബന്ധിച്ച് ഗവേഷണം നടത്തുന്നത്.’

2. ‘നൂഹ്’ (عليه السلام) നബിയുടെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘം അമേരിക്കന്‍ പുരാതനവസ്തു ഗവേഷകന്‍മാര്‍ക്കു കിഴക്കന്‍ തുര്‍ക്കിയിലെ അറാറത്ത് {#} മലഞ്ചെരുവില്‍ 14,000 അടി ഉയരത്തില്‍ ഒരു വലിയ കപ്പലിന്റെ അവശിഷ്ടങ്ങളാണെന്നു തോന്നുന്ന ഏതാനും മരത്തടികള്‍ കണ്ടുകിട്ടിയിരിക്കുന്നു. ഒരു തുര്‍ക്കിക്കാരനാണ് ഇതു കണ്ടുപിടിച്ചത്. ഇതിന്‍മേല്‍ ഇപ്പോള്‍ ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. (ചന്ദ്രിക: പു: 30; ല: 239/4-9-62).


(#) അറാറത്ത് പര്‍വ്വതം പടം 6ല്‍ നോക്കുക.


ഇബ്രാഹീം (عليه السلام) നബിയുടെ പിതാവും, നാട്ടുകാരും വിഗ്രഹാരാധനക്കാരായിരുന്നു. സൂര്യചന്ദ്രനക്ഷത്രാദികളെയും അവര്‍ ആരാധിച്ചു വന്നിരുന്നു. രാജാക്കന്‍മാരെ ആരാധ്യന്മാരായിക്കരുതലും അക്കാലങ്ങളില്‍ സാധാരണമാണ്. പിതാവാകട്ടെ, ക്ഷേത്രത്തിലെ പൂജാരിയും, ബിംബങ്ങളുണ്ടാക്കി വില്‍ക്കുന്നവനും കൂടിയായിരുന്നു. പുത്രന്‍ ചെറുപ്പംമുതല്‍ക്കേ സ്വതസിദ്ധമായ ബുദ്ധിയോടും, വിവേകത്തോടും കൂടി വളര്‍ന്നുവന്നു. പ്രായം തികഞ്ഞപ്പോഴേക്കും അല്ലാഹു അദ്ദേഹത്തിന് ‘അദ്ദേഹത്തിന്റെതായ തന്റേടവും നല്‍കി.’ പിതാവും മറ്റും മരം, കല്ല്‌ മുതലായവകൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കളെ ദൈവമാക്കി ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കാന്‍ തുടങ്ങി. പിതാവുമായും, നാട്ടുകാരുമായും, ഭരണാധിപതിയുമായും അദ്ദേഹം പല വാഗ്വാദങ്ങളും നടത്തി. അവരെ ചിന്തിപ്പിക്കുവാനായി ഒരിക്കല്‍ നക്ഷത്രമാണ് തന്റെ ദൈവമെന്നും, പിന്നീട് നക്ഷത്രം മറഞ്ഞുപോയപ്പോള്‍ അത് ആരാധിക്കപ്പെടുവാന്‍ കൊള്ളുകയില്ല – ചന്ദ്രനാണ് തന്റെ രക്ഷിതാവെന്നും, അതും അസ്തമിക്കുന്നതിനാല്‍ അതുമല്ല – ഏറ്റവും വലിയതായ സൂര്യനാണ് തന്റെ റബ്ബ് എന്നും വാദിച്ചു. പിന്നീട്, സൂര്യനും അസ്തമിച്ചുപോകുന്നതുനിമിത്തം ഇതൊന്നും തന്നെ ആരാധ്യനാകുവാന്‍ കൊള്ളുകയില്ലെന്നും, ആകാശഭൂമികളുടെ രക്ഷിതാവുമാത്രമാണ് റബ്ബായിരിക്കുവാന്‍ അര്‍ഹനെന്നും പ്രഖ്യാപിച്ചു. പക്ഷെ, നാട്ടുകാര്‍ ചിന്തിക്കുവാന്‍ ശ്രമിക്കാതെ ഭീഷണിക്കും, തര്‍ക്കത്തിനും ഒരുമ്പെടുകയാണുണ്ടായത്. (ഈ സംഭവം സൂ: അന്‍ആം 74 -79ല്‍ കാണാം.)

അദ്ദേഹത്തെ ഈ സംരഭത്തില്‍നിന്ന് പിന്‍മടക്കുവാന്‍ അന്നത്തെ രാജാവ് ഒരു പരിശ്രമം നടത്തി. ‘ജീവിപ്പിക്കുന്നവനും മരണപ്പെടുത്തുന്നവനുമാണ് തന്റെ ദൈവമെന്നല്ലേ താന്‍ പറയുന്നത്? എന്നാല്‍ അതു രണ്ടും ഞാന്‍ ചെയ്യുന്നുവല്ലോ!’ എന്നു രാജാവ് പറഞ്ഞു. അതായത്: ഞാന്‍ പലരെയും കൊലപ്പെടുത്തുകയും, കൊല്ലേണ്ടുന്ന പലരെയും കൊലപ്പെടുത്താതെ വിട്ടയക്കുകയും ചെയ്യുന്നുവല്ലോ എന്നര്‍ത്ഥം. രണ്ടുപേരെ വിളിച്ച് ഒരുവനെ കൊല്ലുകയും, മറ്റേവനെ വിട്ടയക്കുകയും ചെയ്തു കാണിച്ചുവെന്നും പറയപ്പെടുന്നു. ബാലിശമായ ഈ വാദം കണ്ടപ്പോള്‍ ഇബ്രാഹീം (عليه السلام) ഒരു മറുകൈ പ്രയോഗിച്ചു: ‘എന്നാല്‍, എന്റെ റബ്ബ് സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു; താനതു പടിഞ്ഞാറുനിന്നുകൊണ്ടുവരുക!’ ഇതായിരുന്നു അത്. ഇതില്‍ രാജാവിന്റെ വായടഞ്ഞുപോയി! (അല്‍ബഖറഃ 258)

ഇബ്രാഹീം (عليه السلام) നബിയുമായി വാഗ്വാദം നടത്തിയതും, അദ്ദേഹത്തിന്റെ ശത്രുവായിരുന്നതുമായ രാജാവിന്റെ പേര്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. നംറൂദ് (نمرود) എന്ന പേരിലാണ് അയാള്‍ അറിയപ്പെടുന്നത്. നൂഹ് (عليه السلام) നബിയുടെ സന്തതികളില്‍പെട്ട ഹാമിന്റെ മകനായ കൂശി (كوش بن حام)ന്റെ മകനാണ് നംറൂദ് എന്നു പറയപ്പെടുന്നു. പക്ഷെ, നംറൂദ് എന്ന – പേരില്‍ ഒന്നിലധികം പ്രാചീന രാജാക്കള്‍ ഉണ്ടായിട്ടുള്ളതായി ബാബിലോണിയുടെയും, അശ്വശൂറിന്റെയും ചരിത്രത്തില്‍ കാണാന്‍ കഴിയുന്നതുകൊണ്ട് അവരില്‍ ഏത് നംറൂദാണ്. അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന നംറൂദെന്നു തീര്‍ത്തു പറയുക പ്രയാസമാണ്. ബൈബിളിന്റെ ഒരു വ്യാഖ്യാന നിഘണ്ടുവായ ‘വേദപുസ്തക നിഘണ്ടു’വില്‍നിന്നും താഴെ കൊടുക്കുന്ന ഉദ്ധരണികള്‍ ഇവിടെ നമുക്കു പലതും മനസ്സിലാക്കുവാന്‍ ഉതകുന്നു:-

1. ‘അബ്രഹാമിന്റെ സമകാലീനനായ ഹമ്മുറബി എന്ന രാജാവാണ് ആദ്യമായി ഇതിനെ (ബാബേല്‍പട്ടണം) ബാബിലോണ്‍ രാജ്യത്തിന്റെ തലസ്ഥാനമാക്കിയത്. ബാബിലോണ്‍ രാജ്യവും അശ്ശൂര്‍ രാജ്യവും പ്രത്യേക രാജ്യങ്ങളായിരിക്കുമ്പോള്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കും തമ്മിലുണ്ടായ യുദ്ധത്തില്‍, ബാബിലോണ്‍ പട്ടണം ബാബിലോന്യരുടെ അതിവിശിഷ്ടമായ ഒരു കോട്ടയായിരുന്നു.’ (വേ. പു. നി. പുറം : 293). ഇബ്രാഹീം (عليه السلام) നബിയുടെ കാലത്ത് ഒന്നിലധികം രാജാക്കളുടെ വാഴ്ച നടന്നിട്ടുണ്ടാകുന്നതിന് വിരോധമില്ലല്ലോ. ഹമ്മുറബിക്കു അമ്രാഫെല്‍ എന്നും പേരുണ്ടാകുവാനവകാശമുണ്ടെന്ന് അടുത്ത ഉദ്ധരണിയില്‍നിന്നു ഗ്രഹിക്കാം.

2.’അബ്രഹാം തേരഹിന്റെ പുത്രനായിരുന്നു. അവന്‍ ദക്ഷിണമെസ്പൊത്തേമ്യയില്‍ കല്‍ദേയരുടെ ഊര്‍ പട്ടണത്തില്‍ ജാതനായി. അനേകവര്‍ഷങ്ങളില്‍ അവിടെ വസിച്ചു. ബാബിലോന്യര്‍ ഹമ്മുറബി എന്നു വിളിച്ചിരുന്ന അമ്രാഫെല്‍ ബാബിലോന്യയിലെ രാജാവായിരുന്ന കാലത്ത് (ഏകദേശം ക്രി.മു. 2300) അബ്രഹാം ഊര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ട് കനാന്‍ ദേശത്തു വന്നു പാര്‍ത്തു. തന്റെ ജീവിതകാല പര്യന്തം കനാനിലും, മിസ്രയീമിലും (*) അവിടവിടെ കൂടാരമടിച്ചു താമസിച്ചു. ഇവനും ബാബിലോന്യക്കാരും ഇങ്ങിനെ ദേശഭേദം ഭവിച്ചതു മാത്രമല്ല, ഭക്തിയിലും വളരെ വ്യത്യാസമുണ്ടായിരുന്നു. അവരെപ്പോലെ ഇവന്‍ വളരെ ദൈവങ്ങളെ ആരാധിക്കാതെ യഹോവയെ (ദൈവത്തെ) യാണു തനിക്കും തന്റെ കാലത്തിനും ദൈവമെന്നു തീരുമാനിച്ചു.അവനെ മാത്രം ആരാധിച്ചു വന്നു….’ (വേ. പു. നി. പുറം: 18). പക്ഷെ, ഹമ്മുറബി (حمو رابي)യും, അമ്രാഫെലും ഒന്നാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടുതാനും.


(*). പടം 4ഉം 5ഉം നോക്കുക.


3. ‘ഇവന്‍ (നിംറോദു) അശ്ശൂറില്‍ നീനവെ (نينوى) എന്ന പട്ടണം പണിതത് അവിടെ തന്റെ രാജ്യം സ്ഥാപിച്ചു എന്നും, ബാബിലോണ്‍ അഥവാ ബാബേല്‍ എന്ന നഗരം നിര്‍മ്മിച്ചു എന്നും പറഞ്ഞിരിക്കുന്നു…. ബാബിലോന്യ ഭാഷയില്‍ ഇവന്റെ പേരും അവര്‍ ആരാധിച്ചു വന്ന മെരോദോക്ക് എന്ന ദേവന്റെ പേരും ഒന്നായിരുന്നതുകൊണ്ട് അവര്‍ അവനെ ദേവനായി വിചാരിച്ചു വന്നു എന്നു അറിയാവുന്നതാണ്.’ (പിന്നീട് അംറാഫെല്‍ രാജവിനെപ്പറ്റി ഇങ്ങിനെ പറയുന്നു:) ‘അബ്രഹാമിനോടു യുദ്ധം ചെയ്ത ശീനാര്‍ (ബാബിലോന്‍) രാജാവായ അമ്രാഫെലും പുരാതന ബാബിലോന്യ രാജാവായ ഹമ്മുറബിയും ഒരേ ആള്‍ തന്നെ എന്ന് ചിലര്‍ക്ക് തോന്നിയാലും, പണ്ഡിതനായ വുള്ളി (Woolly) ഈ കാര്യത്തെക്കുറിച്ചു സംശയിക്കുന്നു. (വേ. പു. നീ. പുറം: 26).

4. നിംറോദും (നം റൂദും) ബാബിലോന്യര്‍ പറയുന്ന ആദ്യരജാവായ ഗില്‍ഗാമേശും ഒരു രാജാവു തന്നെയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഭാഗം 201). ചുരുക്കിപ്പറഞ്ഞാല്‍ നംറൂദിനെ സംബന്ധിച്ചു ശരിയായ ഒരു വിവരണം നമുക്കിവിടെ ലഭിക്കുക സാധ്യമല്ല.

ഇസ്ലാം ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട ഒരു രാജ്യമാണല്ലോ ഇറാഖ്. ആ സ്ഥിതിക്കു ഇബ്രാഹീം (عليه السلام) നബിയുടെ സ്വരാജ്യമായിരുന്ന പ്രാചീന ഇറാഖിന്റെ ഒരു സാമാന്യ വിവരംകൂടി ഇവിടെ അറിയുന്നതു അസ്ഥാനത്താവുകയില്ല. ഇറാഖിന്റെ പല ഭാഗങ്ങളും പല കാലത്തും പല പേരുകളിലായി അറിയപ്പെട്ടിട്ടുണ്ട്. പല ഭരണകൂടങ്ങളും അവിടെ കഴിഞ്ഞുപോയിട്ടുമുണ്ട്‌. കൂടുതല്‍ വിശ്രുതമായ രണ്ടു രാഷ്ട്രങ്ങളായിരുന്നു അശ്ശൂറും, ബാബിലോണ്യയും. ഇരുരാജ്യങ്ങളുടെയും ചരിത്രം തമ്മില്‍ ബന്ധപ്പെട്ടുകൊണ്ടാണുള്ളത്. രണ്ടും ഓരോ കാലത്ത് ചുരുങ്ങിയും വികസിച്ചുകൊണ്ടും അന്യോന്യം ലയിച്ചുകൊണ്ടും ഇരുന്നിട്ടുണ്ട്. അതിനാല്‍, ഓരോന്നിന്റെയും അതിര്‍ത്തി തിട്ടപ്പെടുത്തുവാന്‍ നിവൃത്തിയില്ല. ഉത്തരഭാഗം അശ്ശൂറും, ദക്ഷിണഭാഗം ബാബിലോണ്യയും ആണെന്നു പറയാം.

അവിടത്തെ ജനങ്ങള്‍, യുദ്ധം, കെട്ടിടനിര്‍മ്മാണം, ശില്‍പവേല, നായാട്ട് മുതലായവയിലും, വിദ്യാഭ്യാസ വിഷയങ്ങളിലും സമര്‍ത്ഥന്‍മാരായിരുന്നു. ശത്രുക്കളോട് അവര്‍ ക്രൂരമായി പെരുമാറിയിരുന്നു. ഇരുരാജ്യക്കാരും പൊതുവില്‍ ബഹുദൈവാരാധകന്മാരായിരുന്നു. ബാബിലോണ്യയില്‍, രാജാക്കളെക്കാള്‍ പുരോഹിതന്‍മാര്‍ക്കും, അശ്ശൂറില്‍ മറിച്ചുമായിരുന്നു സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നത്. അശ്ശൂര്‍ ക്രി.മു. 2100 മുതല്‍ ഏതാണ്ട് ക്രി. മുസ്. 6-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്നു. ഇബ്രാഹീം (عليه السلام) നബിയുടെ കാലംമുതല്‍ സുലൈമാന്‍ (عليه السلام) നബിയുടെ കാലംവരെ ശാമുകാര്‍ക്കും (ഇസ്രാഈല്‍ – യഹൂദിയാ (*) എന്നീ രാജ്യങ്ങള്‍ക്കും) അശ്ശൂര്‍ക്കാര്‍ക്കും ഇടയില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. പിന്നീട് ബാബിലോന്യ രാജാവായ നബൂഖദാനേസര്‍ (نبختنصر) ജരൂശലം (البيت المقدس) നശിപ്പിച്ചതുവരെ അവര്‍ക്ക് അശ്ശൂറിനെയും, ബാബിലോന്യയെയും ഭയപ്പെട്ടുകൊണ്ടിരിക്കേണ്ടിവന്നു. സൂരിയ (**) യുടെ കിഴക്കെ അതിര്‍ത്തിയും, അശ്ശൂറിന്റെ പടിഞ്ഞാറെ അതിര്‍ത്തിയും ഒന്നായിരുന്നു. ആകയാല്‍, അശ്ശൂര്‍ വികസിക്കുന്നപക്ഷം അതു സൂരിയയെ നഷ്ടപ്പെടുത്തുമല്ലോ. (***)


(*) പടം 3ഉം 5ഉം നോക്കുക.
(**) സൂരിയാ സിരിയാ (ശാം)
(***) പടം 6 നോക്കുക.


നിരീക്ഷകന്‍മാര്‍ക്ക് ലഭിച്ച രേഖകളില്‍നിന്നു് അശ്ശൂര്‍ ഭരണം വളരെ അഭിവൃദ്ധി പ്രാപിച്ചതായിരുന്നുവെന്നും, പരിഷ്കൃതമായ പല ഭരണചട്ടങ്ങളും അവിടെ നടപ്പിലുണ്ടായിരുന്നുവെന്നും മനസ്സിലാക്കാം. ബഹുദൈവാരാധന സര്‍വ്വത്ര നടമാടിയിരുന്നു. ആകാശദേവന്‍, ഭൂമിദേവന്‍, സൂര്യദേവന്‍, ചന്ദ്രദേവി, കാമദേവി, എന്നിങ്ങിനെ പല ദേവീദേവന്മാരും കൂടാതെ, പല വിഗ്രഹങ്ങളും അവരുടെ ആരാധ്യന്‍മാരായിരുന്നു. സ്വര്‍ണ്ണംകൊണ്ടുള്ള വിഗ്രഹങ്ങളും അവര്‍ നിര്‍മ്മിച്ചിരുന്നു. ഭൂതങ്ങളിലും, മന്ത്രങ്ങളിലും അവര്‍ വിശ്വസിച്ചിരുന്നു. ക്ഷുദ്രം, ആഭിചാരം മുതലായ ‘സിഹ്രി’ന്റെ ഇനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. പല ശാസ്ത്രങ്ങളിലും നൈപുണ്യം നേടിയവരുണ്ടായിരുന്നു. മരണപ്പെട്ടവരുടെ ആത്മാവിന്റെ ഭാവിയെക്കുറിച്ച് അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളായിരുന്നു ഉള്ളത്. ഇഹലോകജീവിത്തില്‍ വെച്ചുതന്നെ ദേവന്‍മാരുടെ പ്രസാദത്തിനുവേണ്ടിയാണവര്‍ ആരാധന നടത്തിയിരുന്നത്.

മേല്‍പറഞ്ഞപ്രകാരം ഇബ്രാഹീം (عليه السلام) നബി തന്റെ ജനതയെ നന്നാക്കിത്തീര്‍ക്കുവാന്‍ പല പരിശ്രമങ്ങളും ചെയ്തുനോക്കി. അതെല്ലാം വിഫലമാകുകയാണുണ്ടായത്. അദ്ദേഹമാകട്ടെ, പരിശ്രമം ഊര്‍ജ്ജിതമാക്കിക്കൊണ്ടുമിരുന്നു. അവരുടെ വിഗ്രഹങ്ങളെ കൊത്തിമുറിച്ചതും, അതിന്‍ഫലമായി തീക്കുണ്ഡത്തില്‍ എറിയപ്പെട്ടതും നാം വായിച്ചുവല്ലോ. (*). തന്റെ പിതാവ് ഒരു സത്യവിശ്വാസിയായിക്കണ്ടാല്‍ കൊള്ളാമെന്നുള്ള അത്യാഗ്രഹത്താല്‍ അദ്ദേഹത്തെ വളരെ ഭക്തിയാദരവോടെ ഉപദേശിച്ചുനോക്കിയ വിവരവും, അയാള്‍ മകനെ എറിഞ്ഞാട്ടുവാന്‍ ശ്രമിച്ചതും സൂ: മര്‍യമിലും നാം കണ്ടു. അഗ്നികുണ്ഡത്തില്‍ നിന്നു് രക്ഷപ്പെട്ടതുകണ്ട് സ്വജനങ്ങളില്‍ കുറച്ചാളുകള്‍ വിശ്വസിക്കുകയുണ്ടായെന്നു പറയപ്പെടുന്നു. പക്ഷെ, ഭരണകൂടത്തെയും, നാട്ടുക്കാരെയും ഭയന്നുകൊണ്ടിരിക്കുകയാണവര്‍. നാട്ടിലുള്ളവരെല്ലാം ശത്രുക്കള്‍. സത്യം കേള്‍ക്കുവാനുള്ള കാതും, ചിന്തിക്കുവാനുള്ള ഹൃദയവും അദ്ദേഹം അവിടെ കണ്ടില്ല. അങ്ങിനെ, സ്വദേശത്തോട് യാത്രപറയേണ്ടിവന്നു. അല്ലാഹു അദ്ദേഹത്തെ ‘അനുഗ്രഹീതമായ ഭൂമി’യിലേക്ക് (ശാമിലേക്ക്) രക്ഷപ്പെടുത്തികൊണ്ടുവന്നു. സഹോദരപുത്രന്‍ ലൂത്ത്വ് (عليه السلام), ഭാര്യ സാറാ (سارة) എന്നിവരും കൂടെയുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചവരാണ്. ലൂത്ത്വ് (عليه السلام) നബിയുടെ ഭാര്യയും കൂടെ ഉണ്ടായിരുന്നുവെന്നും കാണുന്നു. പിതാവിന്റെ പാപമോചനത്തിനു വേണ്ടി അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു നോക്കുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും, പിതാവു അല്ലാഹുവിന്റെ ശത്രുവാണെന്നു് വെളിപ്പെട്ടപ്പോള്‍, അദ്ദേഹം അതില്‍നിന്നു് ഒഴിഞ്ഞുകളഞ്ഞു. (സൂറ: തൗബ: 114)


(*). അടുത്ത വ്യാഖ്യാനക്കുറിപ്പിൽ വിശദവിവരം കാണാം.


‘മേല്‍പറഞ്ഞവരെയും ഇബ്രാഹീം (عليه السلام) നബിയെയും കൂട്ടുക്കൊണ്ട് കന്‍ആനിലേക്ക് പോകുവാനായി പിതാവ് ഊറില്‍നിന്നു ഹാറാനില്‍ വന്നു; അവിടെ പാര്‍ത്ത് അവിടെവെച്ച് പിതാവ് മരണപ്പെട്ടു; പിന്നീടു യഹോവയുടെ (ദൈവത്തിന്റെ) കല്‍പനപ്രകാരം കന്‍ആനിലേക്ക് പോയി; ഹാറാനില്‍നിന്നു പോരുമ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്കു 75 വയസ്സായിരുന്നു’ എന്നൊക്കെ ബൈബ്ളില്‍ (ഉല്‍പത്തി: 11ല്‍ 31 മുതല്‍ 12ല്‍ 6വരെ പറയുന്നു. ഖുര്‍ആന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഇതു അതേപടി സ്വീകരിക്കുവാന്‍ നിവൃത്തിയില്ല. കാരണം, വിഗ്രഹങ്ങള്‍ ഉടച്ചകാലത്ത് അദ്ദേഹം കേവലം 16 വയസ്സുകാരനായ ഒരു യുവാവായിരുന്നുവെന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. സൂ: അമ്പിയാഇലെ 60-ാം വചനം അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അന്നുമുതല്‍ക്കേ പിതാവു അദ്ദേഹത്തിനു ശത്രുവായിത്തീര്‍ന്നിരിക്കുമല്ലോ.

അദ്ദേഹം മേല്‍പറഞ്ഞവരൊന്നിച്ച് ഫലസ്തീനില്‍ വന്നു. കനാന്‍ (കന്‍ആന്‍ – كنعان) ദേശം എന്ന പേരിലാണ് അന്ന് ഫലസ്തീന്‍ അറിയപ്പെട്ടിരുന്നത്. (*). ആദ്യം നാബല്‍സ് (نابلس) എന്ന ശെഖേമി (شكيم)ലും, പിന്നീടു തെക്കോട്ടുനീങ്ങി ഒന്നിലധികം സ്ഥലങ്ങളിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. അനന്തരം നാട്ടില്‍ ബാധിച്ച ഒരു ക്ഷാമം കാരണം മിസ്രയീമില്‍ (ഈജിപ്തില്‍) പോകുകയും, അധികം താമസിയാതെ മടങ്ങിപ്പോരുകയും ചെയ്തു. യാത്രകളില്‍ മേല്‍പറഞ്ഞവര്‍ക്കു പുറമെ അവരുടെ ആടുമാടുകളും, അവയുടെ ഇടയന്‍മാരും ഉണ്ടായിരുന്നുപോല്‍. ബൈബ്ള്‍ പറഞ്ഞപ്രകാരമാണെങ്കില്‍, ആട്ടിടയന്മാര്‍ തമ്മിലുണ്ടായ വഴക്കും, ആടുമാടുകളുടെ ആധിക്യവും നിമിത്തം പിതൃവ്യനും, സഹോദരപുത്രനും (ഇബ്രാഹീം നബിയും, ലൂത്ത്വ് നബിയും (عليهما السلام)) താമസം രണ്ടു സ്ഥലത്താക്കി. ജോര്‍ഡാന്‍ (الاردن) വൃത്തങ്ങളില്‍പെട്ട ഫലഭൂയിഷ്ഠമായ സോദോം, ഗോമോറാ (سدوم وغامورة) എന്നീ രാജ്യങ്ങളിലായി ലൂത്ത്വ് നബി (عليه السلام) വാസമുറപ്പിച്ചു. ഈ സ്ഥലത്തെപ്പറ്റിയാണ് ഖുര്‍ആനില്‍ (സൂ: നജ്മില്‍) ‘മുഅ്തഫികത്ത്’ (الْمُؤْتَفِكَةَ = മറിഞ്ഞുകിടക്കുന്ന രാജ്യം) എന്നു് പറഞ്ഞിരിക്കുന്നത്. ലൂത്ത്വ് (عليه السلام) ആ രാജ്യത്തേക്കുള്ള റസൂലായി നിയോഗിക്കപ്പെടുകയും ചെയ്തു. ആ രാജ്യക്കാരെക്കുറിച്ചും അവര്‍ രാജ്യത്തോടെ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും കഴിഞ്ഞ സൂറത്തുകളില്‍ വിവരിച്ചിട്ടുണ്ടല്ലോ.


(*). പടം 3, 5 നോക്കുക.


ഇബ്രാഹീം നബി(عليه السلام)യുടെ ഭാര്യ സാറ (سارة) പ്രസവിക്കാത്ത വന്ധ്യയായിരുന്നു. അവര്‍ക്ക് ഈജിപ്തില്‍വെച്ചു ലഭിച്ച ഒരു അടിമസ്ത്രീയായിരുന്നു ഹാഗാര്‍ എന്ന ഹാജര്‍ (هاجر). തങ്ങള്‍ക്കൊരു ഓമനപുത്രനെ കാണുവാന്‍ കഴിഞ്ഞെങ്കിലോ, എന്ന ആഗ്രഹത്തോടെ ഹാജറിനെ അവര്‍ ഭര്‍ത്താവിനു ദാനംചെയ്തു. അങ്ങിനെ, ഖിബ്ത്തിക്കാരിയായ ഹാജര്‍ ഇബ്രാഹീം (عليه السلام) നബിയുടെ ഒരു രണ്ടാം ഭാര്യയായി. ഇവരില്‍നിന്നാണ് മൂത്ത പുത്രനായ ഇസ്മാഈല്‍ (عليه السلام) ജനിച്ചത്. അറബികളുടെ പിതാവായ ഇസ്മാഈല്‍ (عليه السلام) നബിയുടെ മാതൃകുടുംബത്തെ ഉദ്ദേശിച്ചാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതു: إِذَا فَتَحْتُمْ مِصْرَ فَاسْتَوْصُوا بِأَهْلِهَا خَيْرًا ، فَإِنَّ لَهُمْ ذِمَّةً وَرَحِمًا : مُسْلِمٍ (നിങ്ങള്‍ ഈജിപ്തു ജയിച്ചടക്കുമ്പോള്‍, അവിടത്തുകാരുമായി നല്ലനിലയില്‍ ഇടപെടണം. നിശ്ചയമായും അവരോടു നിങ്ങള്‍ക്കു ഒരു ഉത്തരവാദിത്വവും കുടുംബബന്ധവുമുണ്ട്.). കുടുംബബന്ധം പാലിക്കുന്നതിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്രമാത്രം നിഷ്ക്കര്‍ഷിച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇസ്മാഈല്‍ (عليه السلام) ജനിക്കുമ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്കു 86 വയസ്സാണെന്നു കാണുന്നു. الله أعلم

ഗര്‍ഭവതിയായ ഹാജറിനോട് ദൈവദൂതന്‍ അറിയിച്ചതായി ബൈബ്ളില്‍ ഇങ്ങിനെ കാണാം: ‘ഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും. അത് എണ്ണിക്കൂടാത്തവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗര്‍ഭവതിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന്ന് യിശ്മയേല്‍ (ഇസ്മാഈല്‍) എന്നു് പേര്‍ വിളിക്കണം. അവന്‍ ‘കാട്ടുകഴുത’യെപ്പോലെയുള്ള മനുഷ്യനായിരിക്കും…’ (ഉല്പ: 16ല്‍ 10-12).’കാട്ടുകഴുത’യുടെ കാര്യമൊഴിച്ചു ബാക്കി കാര്യങ്ങള്‍ ശരിയാകുന്നു. അറബികള്‍ മിക്കവാറും ഇസ്മാഈല്‍ (عليه السلام) നബിയുടെ സന്താനങ്ങളാണല്ലോ. എന്നാല്‍ അദ്ദേഹത്തെ ‘കാട്ടുകഴുത’യായി ചിത്രീകരിച്ചത്, വേദക്കാര്‍ ബൈബ്ളില്‍ കൈകടത്താറുള്ളതിന്റെ ഒരു ചെറിയ ഉദാഹരണമാകുന്നു. നബി മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ തരംതാഴ്ത്തി കാണിക്കുകയാണ് ഇതുമൂലം അവരുടെ ഉദ്ദേശ്യം. ഈ വസ്തുത മനസ്സിലാക്കുവാന്‍ ബൈബ്ളിന്റെ പല ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാവുന്നതാണ്. ബൈബ്ളിന്റെ പല ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാവുന്നതാണ്. ബൈബ്ളിന്റെ പരിഭാഷകള്‍ വ്യക്തികളുടേതല്ല – അവരുടെ അധികൃതമായ അംഗീകാരത്തോടുകൂടി തയ്യാറാക്കപ്പെട്ടവയാണ് – എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണം നോക്കുക: മലയാള പതിപ്പില്‍ ‘കാട്ടുക്കഴുതയെപ്പോലെയുള്ള മനുഷ്യന്‍’ എന്നും, അറബിപതിപ്പില്‍ إِنْسَانًا وَحْشِيًّا എന്നും, ഹിബ്രു (അബ്രാനീ) ഭാഷയില്‍ قره آدم എന്നും, ഇംഗ്ലീഷ് പതിപ്പില്‍ Wild Man എന്നും, തമിഴില്‍ ‘ദുഷ്ടമനുഷ്യന്‍’ എന്നും ആണുള്ളത്. അറബിയിലും ഇംഗ്ലീഷിലുമുള്ള പദങ്ങള്‍ക്കു ‘അപരിഷ്കൃതന്‍, കാടന്‍, ദുഷ്ടന്‍ എന്നൊക്കെ അര്‍ത്ഥം വരാം. ‘കാട്ടുകഴുത’ എന്നര്‍ത്ഥമില്ല. അബ്രീപദത്തിന്നാവട്ടെ, ‘ശക്തനായ മനുഷ്യന്‍’ എന്നത്രെ. അബ്രീയില്‍ നിന്നാണ് മറ്റുള്ളവ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ, ദുരുദ്ദേശപൂര്‍വ്വം ചെയ്യപ്പെട്ട ഒരു മാറ്റമാണിതെന്നു പറയേണ്ടതില്ലല്ലോ.
ഒരിക്കല്‍ ഇബ്രാഹീം (عليه السلام) നബിയുടെ അടുക്കല്‍ മനുഷ്യരൂപത്തില്‍ മലക്കുകള്‍ വരികയുണ്ടായി. അതിഥിസല്‍ക്കാരത്തില്‍ വളരെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹം വേഗം ഒരു മൂരിക്കുട്ടനെ പൊരിച്ചു തയ്യാറാക്കി അതിഥികള്‍ക്കു സമര്‍പ്പിച്ചു. അവര്‍ ഭക്ഷണം കഴിക്കുന്നില്ല! ഇതു കണ്ടപ്പോള്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നി. അതിഥികള്‍ പറഞ്ഞു: ‘പേടിക്കേണ്ട! താങ്കള്‍ക്ക് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെക്കുറിച്ച് ഞങ്ങള്‍ സന്തോഷമറിയിക്കുന്നു. അദ്ദേഹത്തിനും, വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്ന ഭാര്യക്കും ആശ്ചര്യവും, സന്തോഷവുമായി. ഇത് ഇസ്ഹാഖ് (عليه السلام) നെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയായിരുന്നു. ‘പിന്നെ എന്താണ് കാര്യമുള്ളത്‌? ഇബ്രാഹീം (عليه السلام) നബി ചോദിച്ചു. ‘ഞങ്ങള്‍ ലൂത്ത്വ് (عليه السلام) നബിയുടെ ജനതയുടെ അടുക്കലേക്കു – അവരെ നശിപ്പിക്കുന്നതിന്നു – കൂടി നിയോഗിക്കപ്പെട്ടിരിക്കുന്നു’ എന്ന് അവര്‍ അറിയിച്ചു. ഈ മലക്കുകളാണ് ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം നശിപ്പിച്ചത്. (സൂ: 15ല്‍ : 51-58ഉം, സൂ: 51ല്‍ 24-34ഉം). ഇക്കാലത്ത് ഇബ്രാഹീം (عليه السلام) നബിക്ക്ക് 100 വയസ്സും സാറക്ക് 90 വയസ്സും ആണെന്നു പറയപ്പെടുന്നു. അദ്ദേഹം വസിച്ചിരുന്നതു കാദേശിന്നും, ശൂറിന്നും മദ്ധ്യേ എമലേക്യരുടെ (العمالقة) രാജ്യങ്ങളിലായിരുന്നു.

ഇസ്മാഈല്‍ (عليه السلام) മുലകുടിക്കുന്ന കാലത്ത്, ഹാജറിനെയും, ശിശുവിനെയുംകൂട്ടി ഇബ്രാഹീം (عليه السلام) മക്കായില്‍ വന്നു. അന്ന് മക്കായില്‍ ജനവാസമില്ല. വെള്ളമോ, കായകനിയോ ഇല്ല. പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രം! ആ മഹാനുഭാവന്‍, ഇന്ന് കഅ്ബഃ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് – നാലുഭാഗവും പാറക്കുന്നുകളാല്‍ ആവൃതമായ ആ താഴ്വരയില്‍ – അവരെ കുടിയിരുത്തിക്കൊണ്ടു തിരിച്ചുപോവുകയാണ്. അവര്‍ക്കായി അദ്ദേഹം അവിടെ നിക്ഷേപിച്ചതെന്താണെന്നോ? ഒരു തോല്‍സഞ്ചിയില്‍ ഈത്തപ്പഴം, ഒരു തോല്‍പാത്രത്തില്‍ വെള്ളവും. അത്രമാത്രം! ഭാര്യ ഹാജര്‍ ചോദിക്കുന്നു: ‘ഞങ്ങളെ ഈ താഴ്വരയില്‍ തനിച്ചുവിട്ടേച്ചു പോകുകയാണോ?!’ അദ്ദേഹം തിരിഞ്ഞു നോക്കുന്നില്ല! ഹാജര്‍ വീണ്ടും വിളിച്ചു ചോദിക്കുന്നു: ‘അല്ലാഹു കല്‍പിച്ചിട്ടാണോ, ഇപ്രകാരം ചെയ്യുന്നത്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘അതെ’ ഒറ്റവാക്ക്! ഹാജര്‍ സമാധാനിച്ചു. അവര്‍ക്കു ആ ഒരുവാക്ക് കേട്ടതുതന്നെ ഒരു തീരാസ്വത്തായിരുന്നു. അവര്‍ പറഞ്ഞു: ‘എന്നാല്‍ പിന്നെ, അവന്‍ ഞങ്ങളെ പാഴാക്കുകയില്ല.’ സത്യവിശ്വാസികളുടെ നേതാവായ ആ ഭര്‍ത്താവിന്റെയും, അവരുടെ സത്യവിശ്വാസിനിയായ ആ ഭാര്യയുടെയും വിശ്വാസശക്തി നോക്കുക! ഭര്‍ത്താവിനൊത്ത ഭാര്യ!

അദ്ദേഹം ആ ചെറു കുടുംബത്തെ പുറംതള്ളിയതല്ല; ഉപേക്ഷിച്ചോ, വെറുത്തോ പോയതുമല്ല; അവരില്‍നിന്നും കണ്ണു മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവോടു പ്രാര്‍ത്ഥിച്ചു.-

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ : ابراهيم: ٣٧

സാരം: ഞങ്ങളുടെ റബ്ബേ! എന്റെ സന്താനത്തെ, യാതൊരു വിളയും (കൃഷിയും) ഇല്ലാത്ത ഒരു താഴ്വരയില്‍ – നിന്റെ പരിപാവനമായ ഭവനത്തിന്നടുത്ത് – ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! അവര്‍ നമസ്കാരം നിലനിര്‍ത്തിപ്പോരുവാനായിട്ടാണത്. അതിനാല്‍, ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്കു തിരിയുമാറാക്കുകയും, അവര്‍ക്കു ഫലവര്‍ഗ്ഗങ്ങളില്‍നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ! അവര്‍ നന്ദി കാണിച്ചേക്കാം. (സൂ: ഇബ്രാഹീം)

കൈവശമുള്ള വെള്ളം തീര്‍ന്നുപോയി. മാതാവിനും, പൈതലിനും ദാഹം വര്‍ദ്ധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അല്‍പം വെള്ളം കിട്ടുമോ എന്നു അന്വേഷിക്കുവാന്‍ നിസ്സഹായയായ – അല്ല, അല്ലാഹു സഹായിക്കുവാന്‍ ഏറ്റെടുത്തിട്ടുള്ള – മാതാവ് കുട്ടിയെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിനുവേണ്ടി ഒരു ഭാഗത്ത് സഫാ (صفا) കുന്നിന്മേല്‍ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്തു മര്‍വാ (مروة) കുന്നിന്മേല്‍ കയറിനോക്കുന്നു. ആരുമില്ല. ഏഴുവട്ടം രണ്ടു കുന്നുകളിലുമായി അങ്ങുമിങ്ങും അവര്‍ നടന്നു. ആരെയും കണ്ടുകിട്ടിയില്ല. കുട്ടി കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ടു. ഉടനെ മടങ്ങിവന്നു. അതാ! ഒരു നീരുറവ്! കുട്ടിയുടെ അരികിലായി നില്‍ക്കുന്ന ജിബ്‌രീല്‍ (عليه السلام)ന്റെ കാലിന്നടിയില്‍കൂടി അതു ഒഴുകിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് ആശ്ചര്യമോ, സന്തോഷമോ?! ഓടിവന്ന് ‘സം! സം!’ (നില്‍ക്കട്ടെ, നില്‍ക്കട്ടെ!) എന്നു പറഞ്ഞുംകൊണ്ട് അതു കെട്ടിനിറുത്തുകയായി. (ആ വെള്ളം കെട്ടിനിറുത്താതെ അവര്‍ അതിന്റെ പാട്ടിനുവിട്ടിരുന്നുവെങ്കില്‍ അതു ഒഴുകിക്കൊണ്ടേയിരിക്കുമായിരുന്നു! എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അരുളിച്ചെയ്തിട്ടുണ്ട്.). ഈ ജലമാണ് ഇന്നും ഒരു മഹാത്ഭുതമായി ശേഷിക്കുന്ന ആ ‘സംസം വെള്ളം’ (ماء زمزم)

ഈ നീരുറവ നിമിത്തം, ക്രമേണ ആളുകള്‍ വന്നുകൂടി മക്കായില്‍ ജനവാസമുണ്ടായി. പക്ഷെ, വെള്ളത്തിന്റെ കൈവശാവകാശം തങ്ങള്‍ക്കുതന്നെ വേണമെന്ന് പുതുതായി വരുന്നവരോട് നിശ്ചയിക്കപ്പെട്ടിരുന്നു. അബ്രാനീ (ഹിബ്രു) ഭാഷക്കാരനായിരുന്ന ഇസ്മാഈല്‍ (عليه السلام) തങ്ങളുടെ അയല്‍വാസികള്‍വഴി അറബി സംസാരിക്കുവാന്‍ ശീലിച്ചു. പ്രായം തികഞ്ഞപ്പോള്‍, അവരില്‍നിന്നു ജുര്‍ഹൂം (جرهوم) ഗോത്രക്കാരിയായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുകയും ചെയ്തു. കുറെകഴിഞ്ഞ് മാതാവ് മൃതിയടഞ്ഞു.

ഇബ്രാഹീം (عليه السلام) നബി ചിലപ്പോള്‍ ഇസ്മാഈലിനെ വന്നു സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു വീട്ടുക്കാരനായിരിക്കുകയാണല്ലോ. അദ്ദേഹം വേട്ടയാടി ഉപജീവനമാര്‍ഗ്ഗമുണ്ടാക്കുവാന്‍ പുറത്തു പോകാറുണ്ടായിരുന്നു. അദ്ദേഹം വീട്ടിലില്ലാത്തപ്പോള്‍, ഒരിക്കല്‍ ഇബ്രാഹീം (عليه السلام) മകനെ സന്ദര്‍ശിക്കുവാന്‍ വന്നു. മരുമകളോടു വിവരമന്വേഷിച്ചു. അവളുടെ പെരുമാറ്റവും സംസാരവും കണ്ട് അവള്‍ സ്വഭാവം നല്ലവളല്ലെന്ന് ആ മഹാനുഭാവന്‍ മനസ്സിലാക്കി. ‘തന്റെ ഭര്‍ത്താവു വന്നാല്‍, ഉമ്മരപ്പടി മാറ്റിവെക്കണം’ എന്നു പറയുവാന്‍ ഏല്പിച്ചുകൊണ്ട് അവിടുന്ന് സ്ഥലംവിട്ടു. ഇസ്മാഈല്‍ (عليه السلام) മടങ്ങിവന്നപ്പോള്‍, വീട്ടില്‍ ഒരു കിഴവന്‍ വന്നതായും, ഉമ്മരപ്പടി മാറ്റിവെക്കുവാന്‍ പറഞ്ഞതായും മറ്റും അവള്‍ അറിയിച്ചു. അതു തന്റെ പിതാവായിരുന്നുവെന്നും, ഉമ്മരപ്പടികൊണ്ട് ഉദ്ദേശം നീ തന്നെയാണെന്നും പറഞ്ഞ് അവളെ അവളുടെ വീട്ടിലേക്കു അയച്ചുകളഞ്ഞു.

പിതാവു മറ്റൊരു പ്രാവശ്യവും പുത്രനെ സന്ദര്‍ശിക്കുവാന്‍ വന്നു. അദ്ദേഹം അപ്പോഴും വെളിയില്‍ പോയിരുന്നു. ഇസ്മാഈല്‍ (عليه السلام) രണ്ടാമതും വിവാഹം കഴിച്ചിരുന്ന ഭാര്യയാണിപ്പോള്‍ വീട്ടുകാരി. പുതിയ മരുമകളുടെ പെരുമാറ്റവും, സ്വീകരണവും, സംസാരവുമെല്ലാം അദ്ദേഹത്തെ തൃപ്തിപ്പെടുത്തി. അവള്‍ അദ്ദേഹത്തിനു തലമുടി വാര്‍ന്നുകൊടുക്കുക മുതലായ ശുശ്രൂഷകളും ചെയ്തുകൊടുത്തു. ആദ്യത്തെവള്‍ തങ്ങളുടെ തിടുക്കവും ബുദ്ധിമുട്ടുമായിരുന്നു അദ്ദേഹത്തോട് പറഞ്ഞിരുന്നത്. പുതിയ മരുമകള്‍, തങ്ങള്‍ക്കു സുഖമാണെന്നറിയിച്ചു. അവരുടെ ഭക്ഷണവും, പാനീയവും എന്താണെന്നു അദ്ദേഹം അന്വേഷിച്ചു. മാംസവും, വെള്ളവുമാണെന്ന് സ്ത്രീ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ഇങ്ങിനെ ദുആ ചെയ്തു: ‘അല്ലാഹുവേ! അവര്‍ക്കു മാംസത്തിലും ജലത്തിലും അഭിവൃദ്ധി നല്‍കേണമേ!’ (നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറയുകയാണ്‌: ‘അവിടെ അവര്‍ക്കു ധാന്യങ്ങളുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ അതിലും അഭിവൃദ്ധിക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു’.) ഇത്തവണ, പിതാവു തിരിച്ചുപോകുമ്പോള്‍ ‘ഉമ്മരപ്പടി ഉറപ്പിച്ചു’ വെക്കുവാന്‍ ഏല്പിച്ചുകൊണ്ടാണ് പോയത്. ഭര്‍ത്താവ് മടങ്ങിവന്നപ്പോള്‍, സുമുഖനും, മാന്യനുമായ ഒരു വയസ്സന്‍ വന്നിരുന്ന വിവരവും, ഉമ്മരപ്പടി ഉറപ്പിക്കുവാന്‍ പറഞ്ഞേല്‍പിച്ചതും അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ആ ഭാര്യയെ അദ്ദേഹം സ്ഥിരപ്പെടുത്തുകയും ചെയ്തു.

കുറേ കഴിഞ്ഞശേഷം, പിതാവ് മൂന്നാമതൊരു പ്രാവശ്യം സന്ദര്‍ശനത്തിന്നുവന്നു. ഇക്കുറി, പുത്രന്‍ ‘സംസമി’ന്നടുത്ത് അമ്പ് ഉഴിഞ്ഞു നന്നാക്കിക്കൊണ്ടിരിക്കുകയാണ്. കണ്ട ഉടനെ എഴുന്നേറ്റുചെന്ന് പിതാവിനെ ആദരിച്ചു സ്വീകരിച്ചു. ഇപ്പോള്‍ കഅ്ബഃ നില്‍ക്കുന്ന സ്ഥലത്തു പൊന്തിനില്‍ക്കുന്ന ഒരു തിണ്ണ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഇതാ, ഇവിടെ ഒരു പുണ്യാലയം പണിയുവാന്‍ അല്ലാഹു കല്‍പിച്ചിട്ടുണ്ട്, അതിന്നു നീ സഹായിക്കണം’. എന്ന് അറിയിച്ചു. അങ്ങിനെ, പിതാവും പുത്രനും കൂടി കഅ്ബഃ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. ഇബ്രാഹീം (عليه السلام) ഭിത്തി പടുക്കുകയും, ഇസ്മാഈല്‍ (عليه السلام) കല്ല്‌ കൊണ്ടുവരികയും ചെയ്തിരുന്നു. ചുമരു കുറെ ഉയര്‍ന്നപ്പോള്‍, ആ ആലയം പ്രദക്ഷിണം (طواف) ചെയ്യുന്നവര്‍ക്ക് (പ്രദക്ഷിണം എവിടെനിന്നു തുടങ്ങണമെന്നതിന്ന്‍) അടയാളമായി വെക്കുവാന്‍ ഒരു കല്ല്‌ കൊണ്ടുവരേണമെന്ന് അദ്ദേഹം മകനോട്‌ പറഞ്ഞു. ആ കല്ലാണ് ‘ഹജറുല്‍ അസ്-വദ്’ (الحجر الاسود)ജോലി നടന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇങ്ങിനെ ദുആ ചെയ്തിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളില്‍നിന്നു (ഈ കര്‍മ്മം) നീ സ്വീകരിക്കേണമേ! നിശ്ചയമായും, നീ കേള്‍ക്കുന്നവന്‍തന്നെ, അറിയുന്നവന്‍ തന്നെ. (رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ).കഅ്ബഃ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, ജനങ്ങള്‍ക്ക് അല്ലാഹുവിനെ ആരാധിക്കുവാനായി ഒരു ഭവനം നിര്‍മ്മിച്ചിട്ടുണ്ടെന്നും, അവര്‍ അവിടെവന്നു ഹജ്ജുകര്‍മ്മം നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുവാന്‍, അല്ലാഹു ഇബ്രാഹീം (عليه السلام) നബിയോട് കല്പിച്ചു.

കന്‍ആന്‍കാരും, അശ്ശൂര്‍കാരും, മിസ്രയീംകാരുമെല്ലാം തന്നെ വിഗ്രഹങ്ങളെയും ദേവീദേവന്മാരെയും ആരാധിച്ചുവരികയാണ്, അവര്‍ അവയ്ക്കായി ക്ഷേത്രങ്ങളും ബലിപീഠങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിനെമാത്രം ആരാധിക്കുവാനും അവനോടുമാത്രം പ്രാര്‍ത്ഥിക്കുവാനും വേണ്ടി – ജനങ്ങള്‍ക്കാകമാനമായി – ഒരു ഭവനം വേണ്ടതുണ്ട്. ആ പുണ്യഭവനമത്രെ, ആ രണ്ടു പ്രവാചകന്‍മാരുടെ കൈക്കു പടുത്തുയര്‍ത്തപ്പെട്ട വിശുദ്ധ കഅ്ബഃ (الكعبة). രണ്ടു പ്രവാചകന്‍മാരും ചെയ്ത നീണ്ട പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ ഇപ്രകാരം ഉണ്ടായിരുന്നു:

رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾ رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿١٢٩﴾ – البقرة

സാരം: (1) ഞങ്ങളുടെ റബ്ബേ! ഞങ്ങളെ രണ്ടാളെയും നിനക്കു കീഴ്പ്പെടുന്നവരാക്കി (മുസ്ലികളാക്കി) ത്തരേണമേ!ഞങ്ങളുടെ സന്തതികളിലും നിനക്കു കീഴ്പ്പെടുന്ന (മുസ്ലിം) സമുദായമുണ്ടാക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ അനുഷ്ഠാനകര്‍മ്മങ്ങളെ കാണിച്ചുതരികയും വേണമെ! ഞങ്ങളില്‍ പശ്ചാത്താപം സ്വീകരിക്കുകയും വേണമെ! നിശ്ചയമായും, നീ തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയും. (2). ഞങ്ങളുടെ റബ്ബേ! അവര്‍ക്ക് നിന്റെ ലക്ഷ്യങ്ങള്‍ ഓതിക്കൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ആത്മസംസ്ക്കാരമുണ്ടാക്കുകയും ചെയ്യുന്ന ഒരു റസൂലിനെ, അവരില്‍ നിന്നുതന്നെ, അവരില്‍ നിയോഗിച്ചു കൊടുക്കേണമേ! (സൂ: അല്‍ബഖറഃ :128,129)

ഇബ്രാഹീം (عليه السلام) നബിയുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പ്രാര്‍ത്ഥനയുടെ സാക്ഷാല്‍ക്കാരമായി മണലാരണ്യത്തിലെ പ്രവാചകന്‍ നബി മുഹമ്മദ്‌ മുസ്തഫാ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിയോഗിക്കപ്പെട്ടു. പ്രാര്‍ത്ഥന കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ മൂന്നോ നാലോ ആയിരം തന്നെ കഴിഞ്ഞു. അതിനിടയ്ക്ക് ഇസ്മാഈല്‍ (عليه السلام) നബിയുടെ സഹോദരനായ ഇസ്ഹാഖ് പരമ്പരയില്‍, അനേകം പ്രവാചകന്‍മാര്‍ വന്നു. ഇസ്മാഈല്‍ പരമ്പരയിലാകട്ടെ, ലോകാവസാനത്തിലെ അന്ത്യപ്രവാചകന്‍ മാത്രം! പക്ഷേ, അദ്ദേഹം നിയോഗിക്കപ്പെട്ടത് ലോകത്തിനെല്ലാം വേണ്ടിയാണ്. ലോകാവസാനംവരേക്കുമാണ്. അദ്ദേഹത്തിന്റെ പ്രവാചകത്വവും, അദ്ദേഹത്തിന്റെ കൈക്കു വെളിപ്പെടുത്തപ്പെട്ട വേദഗ്രന്ഥവും, വിജ്ഞാനങ്ങളും ലോകാവസാനം വരെ നിലനില്‍ക്കുകയും ചെയുന്നു. ഇബ്രാഹീം (عليه السلام) നബിയുടെ മേപ്പടി (രണ്ടാമത്തെ) പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഇങ്ങനെയുള്ള ഒരു റസൂലിനെ അക്ഷരജ്ഞാനമില്ലാത്ത – വേദഗ്രന്ഥത്തെപ്പറ്റി അറിയാത്ത – ആ സമുദായത്തില്‍ നിന്നു തന്നെ എഴുന്നേല്പിച്ചിട്ടുണ്ടെന്നു അല്ലാഹു സൂറത്തുല്‍ ജുമുഅഃ 2ല്‍ പറയുന്നു. (….هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا ) ‘ഞാന്‍ എന്റെ പിതാവ് ഇബ്രാഹീമിന്റെ പ്രാര്‍ത്ഥനയാണ്.’ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അരുളിച്ചെയ്തിട്ടുണ്ട്.

ഇസ്ഹാഖ് (عليه السلام) നബിയുടെ മകനായി യഅ്ഖൂബ് (عليه السلام) ജനിച്ചു. അദ്ദേഹത്തിനാണ് ഇസ്രാഈല്‍ (إسرائيل) എന്നു പറയുന്നത്. അദ്ദേഹത്തിന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അവര്‍ വഴി പെരുകി വര്‍ദ്ധിച്ച പന്ത്രണ്ട് സന്താനപരമ്പരകള്‍ക്കാണ് ഇസ്രാഈല്‍ വര്‍ഗ്ഗത്തിലെ പന്ത്രണ്ട് ഗോത്രങ്ങള്‍ എന്നു പറയപ്പെടുന്നത്. പന്ത്രണ്ടു മക്കളില്‍ ഒരാളായ യൂസുഫ് (عليه السلام) നബിയുടെ കഥ പരക്കെ അറിയപ്പെട്ടതും സൂ: യൂസുഫില്‍ വിസ്തരിച്ചു പറയപ്പെട്ടിട്ടുള്ളതുമാണ്. അദ്ദേഹം ഈജിപ്തിലെ ഭരണാധികാരിയായപ്പോള്‍ യഅ്ഖൂബ് (عليه السلام) നബിയും, ബാക്കി മക്കളും ഈജിപ്തില്‍ ചെന്നു താമസമാക്കി. പിന്നീട് മൂസാ (عليه السلام) നബിയുടെ കാലത്ത് അദ്ദേഹം വഴി ആ സമുദായത്തെ ഫിര്‍ഔനില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തി വീണ്ടും ഫലസ്തീനില്‍ വന്ന ചരിത്രം പ്രസിദ്ധമാണ്. ചെങ്കടല്‍ യാത്രകഴിഞ്ഞു നാല്‍പതു വര്‍ഷം അവര്‍ തീഹു മരുഭൂമിയില്‍ താമസിച്ചുവല്ലോ. അതിനിടക്ക് മൂസാ (عليه السلام) മരണമടഞ്ഞു. പിന്നീട് പല സംഭവങ്ങള്‍ക്കും, സംഘട്ടനങ്ങള്‍ക്കും ശേഷം യൂശഉ (يوشع – عليه السلام) നബിയുടെ നേതൃത്വത്തിലാണ് അവര്‍ ഫലസ്തീനില്‍ പലേടങ്ങളിലായി കുടിയേറിപ്പാര്‍ത്തത്.

ഇബ്രാഹീം നബി (عليه السلام) മുതല്‍ നടപ്പില്‍ വന്ന നടപടിയാണ് ചേലാകര്‍മ്മം (الختان). അല്ലാഹുവിന്റെ കല്‍പനപ്രകാരം, അദ്ദേഹവും സന്തതികളും അത് അനുഷ്ഠിച്ചുവന്നു. ഇബ്രാഹീം (عليه السلام) നബിയാല്‍ നടപ്പിലാക്കപ്പെട്ട നടപടിക്രമങ്ങള്‍ പലതുമുണ്ട്. അതില്‍ അദ്ദേഹത്തെ നാമും അനുകരിക്കുവാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. സൂ: ഹജ്ജില്‍ 78-ാം വചനത്തില്‍ مِّلَّةَ أَبِيكُمْ إِبْرَاهِيمَ (നിങ്ങളുടെ പിതാവു ഇബ്രാഹീമിന്റെ മാര്‍ഗ്ഗം) എന്നു അല്ലാഹു പറഞ്ഞത് അതാണ്‌. അദ്ദേഹത്തോട് അനുഷ്ഠിക്കുവാന്‍ കല്‍പിച്ചതെല്ലാം അദ്ദേഹം പൂര്‍ത്തിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്ന ഒരു സാക്ഷ്യപത്രമാണ്‌, സൂറത്തുല്‍ ബഖറ: 124ല്‍ കാണുന്നത്. ….وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ (അല്ലാഹു ഇബ്രാഹീമിനെ ചില കല്‍പനാ വാക്കുകള്‍ മുഖേന പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക; അദ്ദേഹം അവയെ പൂര്‍ണ്ണമായി നിര്‍വ്വഹിച്ചു…..) ആ പ്രവാചകവര്യന്റെ സല്‍ക്കീര്‍ത്തിക്കു നിദാനമായി, ഒരേ ഒരു സംഭവം – ഓമനപുത്രനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ സംഭവം – മാത്രം ആലോചിച്ചാല്‍ മതിയല്ലോ. ലോകമുള്ള കാലം മറക്കപ്പെടാത്തതാണത്.

ഒരു മകനുണ്ടായിക്കാണുവാന്‍ വളരെക്കാലം ആശിച്ചശേഷം– അതുണ്ടാകുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയും ലഭിച്ചശേഷം – ആ വയോധികനു ഒരു മകനുണ്ടായി. തന്റെ ഒന്നിച്ചു പ്രയത്നിക്കാറായപ്പോള്‍, അതാ – അവനെ അറുത്ത് ബാലികഴിക്കണമെന്നു ദൈവീക കല്പന വരുന്നു! കല്പന മലക്കു മുഖാന്തരമൊന്നുമല്ല – സ്വപ്നം മാത്രമാണ്. അദ്ദേഹത്തിനു യാതൊരു മടിയോ, വൈമനസ്യമോ തോന്നിയില്ല. ഓമന പുത്രനെ വിവരം അറിയിച്ചു. പുത്രനാകട്ടെ, പിതാവിനൊത്ത പുത്രനും! ഒട്ടും അധൈര്യമോ, മനസ്താപമോ ഇല്ല.അങ്ങിനെ, മകനെ അറുക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. ഒന്നും ബാക്കിയില്ല. അല്ലാഹുവിന്റെ ഭാഗത്തുനിന്നു വിളി കേള്‍ക്കുന്നു. ‘ഇബ്രാഹീം! സ്വപ്നത്തെ നീ യഥാര്‍ത്ഥമാക്കിയിരിക്കുന്നു! മതി, ഇസ്മാഈലിനു പകരം ഒരു ആടിനെ ബലികഴിക്കുക. അത്ര മതി!?’ (സൂ: സ്വാഫ്-ഫാത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.)

ബലിക്കുവേണ്ടി കൊണ്ടുപോയ പുത്രന്‍ ഇസ്മാഈലല്ല – ഇസ്ഹാഖാണ് – എന്നത്രെ, വേദക്കാരുടെ പക്ഷം. ഖുര്‍ആനില്‍ ഈ കഥ പറയുന്നിടത്ത് ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. എങ്കിലും വസ്-സ്വാഫ്-ഫാത്തിലെ ആയത്തുകള്‍ പരിശോധിച്ചാല്‍, അത് ഇസ്മാഈല്‍ (عليه السلام) ആയിരുന്നുവെന്നു വ്യക്തമായിക്കാണാം. കാരണം: ഈ കഥ വിവരിച്ചുകഴിഞ്ഞ ഉടനെത്തന്നെ ‘അദ്ദേഹത്തിനു ഇസ്ഹാഖിനെക്കുറിച്ചും നാം സന്തോഷവാര്‍ത്ത നല്‍കി’ (وَبَشَّرْنَاهُ بِإِسْحَاقَ) എന്നു അല്ലാഹു പറയുന്നു. മറ്റു പലതും ഇതിനു തെളിവായി എടുക്കുവാനുണ്ട്. അല്ലാഹു സഹായിച്ചാല്‍ അവിടെവെച്ചു കൂടുതല്‍ സംസാരിക്കാം. ബൈബ്ളില്‍ ഈ സംഭവം വിവരിക്കുന്നിടത്ത് (ഉല്പത്തി 22ന്റെ ആരംഭത്തില്‍) …… നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ എകജാതനായ യിസ്ഹാക്കിനെത്തന്നെ…..) എന്നു പറയുന്നു. ഇവിടെ ‘നിന്റെ ഏകജാതനായ’ എന്നു വിശേഷണം ഇസ്മാഈലിനെക്കുറിച്ചല്ലാതെ വരുവാന്‍ പാടില്ലാത്തതാണ്. ഇസ്ഹാഖുള്ളപ്പോള്‍ ഇസ്മാഈല്‍ ജനിക്കാതിരിക്കുകയോ, ജനിച്ചു മരണപ്പെടുകയോ ചെയ്തിരുന്നാല്‍ അങ്ങിനെ പറയാമായിരുന്നു. ഇസ്മാഈലിനെ ‘കാട്ടുകഴുത’ യെപ്പോലെ ‘ദുഷ്ടനാ’ക്കിയ ആ ‘കറുത്ത’ കൈകള്‍ തന്നെയായിരിക്കണം, ‘ഇസ്മാഈലി’ന്റെ സ്ഥാനത്ത് ‘യിസ്ഹാക്കി’ന്റെ പേര്‍ പ്രതിഷ്ഠിച്ചതും.

ഇബ്രാഹീം (عليه السلام) നബിയുടെ ഖബ്റും, സാറയുടെ ഖബ്റും ശാമില്‍ ഹിബ്രോണ്‍ (حبرون) എന്ന സ്ഥലത്താകുന്നു. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ നിന്നു നമുക്ക് എത്രയോ പാഠങ്ങള്‍ പഠിക്കുവാനുണ്ട്. അതിനെപ്പറ്റി കൂടുതല്‍ വിവരിച്ച് ദീര്‍ഘിപ്പിക്കുന്നില്ല. ഖുര്‍ആനിലും ഹദീസിലും പല സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യം, ത്യാഗമനസ്ഥിതി, അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കുവാനുള്ള സന്നദ്ധത, സത്യാന്വേഷണസ്വഭാവം ആദിയായ മഹല്‍ഗുണങ്ങള്‍, മുസ്ലിംകള്‍ക്കു മാതൃക നല്‍കട്ടെ! രാജാവിനെയാകട്ടെ, തീയ്യിനെ ആകട്ടെ, അക്രമികളെയാകട്ടെ, ഭയപ്പെടാതെ, മരണഭീതിയില്ലാതെ, ആദര്‍ശപ്രഖ്യാപനത്തിലും, തൗഹീദിന്റെ പ്രചരണത്തിലും, മുന്നോട്ടു മുന്നോട്ടു പുരോഗമിച്ചുകൊണ്ടേയിരുന്ന ആ നബിവര്യന്റെ ജീവിതഗ്രന്ഥത്തിലെ പാഠങ്ങള്‍ ഓരോന്നും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരസേവനം ചെയ്യുന്ന മുസ്ലിംകള്‍ക്കു നേതൃത്വവും, പ്രചോദനവും നല്‍കട്ടെ. آمين

14:1
  • الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ ﴾١﴿
  • 'അലിഫ് - ലാം - റാ' (നബിയേ) നിനക്കു നാം അവതരിപ്പിച്ചു തന്ന ഒരു ഗ്രന്ഥമാകുന്നു (ഇതു); മനുഷ്യരെ അന്ധകാരങ്ങളില്‍നിന്നു നീ (പുറത്തുവരുത്തി) പ്രകാശത്തിലേക്കു കൊണ്ടുവരുവാന്‍ വേണ്ടി; അവരുടെ റബ്ബിന്റെ അനുമതി പ്രകാരം. അതായതു, പ്രതാപശാലിയും സ്തുത്യര്‍ഹനുമായുള്ളവന്റെ പാതയിലേക്കു (കൊണ്ടുവരുവാന്‍);
  • الٓر 'അലിഫ്- ലാം- റാ' كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു إِلَيْكَ നിനക്കു لِتُخْرِجَ നീ പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി النَّاسَ മനുഷ്യരെ مِنَ الظُّلُمَاتِ അന്ധകാരങ്ങളില്‍നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِ അനുമതി (സമ്മത) പ്രകാരം رَبِّهِمْ അവരുടെ റബ്ബിന്റെ إِلَىٰ صِرَاطِ അതായതു പാതയിലേക്കു الْعَزِيزِ പ്രതാപശാലിയുടെ الْحَمِيدِ സ്തുത്യര്‍ഹനായ
14:2
  • ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌ لِّلْكَـٰفِرِينَ مِنْ عَذَابٍ شَدِيدٍ ﴾٢﴿
  • (അതെ) ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) യാതൊരുവന്റേതാണോ ആ അല്ലാഹുവിന്റെ (പാതയിലേക്കു). അവിശ്വാസികള്‍ക്കു കഠിനമായ ശിക്ഷ നിമിത്തം കഷ്ടവും!
  • اللَّـهِ الَّذِي അതായതു യാതൊരു അല്ലാഹുവിന്റെ لَهُ അവന്റേതാണു, അവന്നാകുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَوَيْلٌ കഷ്ടവും, നാശവും لِّلْكَافِرِينَ അവിശ്വാസികള്‍ക്കു مِنْ عَذَابٍ ശിക്ഷ നിമിത്തം, ശിക്ഷയാല്‍ شَدِيدٍ കഠിനമായ

14:3
  • ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۭ بَعِيدٍ ﴾٣﴿
  • അതായത്, യാതൊരു കൂട്ടര്‍ക്കു (കഷ്ടം) അവര്‍ ഐഹികജീവിതത്തോടു പരലോകത്തെക്കാള്‍ സ്നേഹം കാണിച്ചുകൊണ്ടിരിക്കുന്നു; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ (ജനങ്ങളെ) തിരിച്ചുവിടുകയും ചെയ്യുന്നു; അതിനു അവര്‍ വക്രത (ഉണ്ടാവണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നു. [ഇങ്ങിനെയുള്ളവര്‍ക്കു കഷ്ടം!] അക്കൂട്ടര്‍ വിദൂരമായ വഴിപിഴവിലാകുന്നു.
  • الَّذِينَ അതായതു യാതൊരു കൂട്ടര്‍ يَسْتَحِبُّونَ അവര്‍ സ്നേഹം കാണിക്കും الْحَيَاةَ ജീവിതത്തോടു الدُّنْيَا ഇഹത്തിലെ (ഐഹിക) عَلَى الْآخِرَةِ പരലോകത്തെക്കള്‍ وَيَصُدُّونَ അവര്‍ തിരിച്ചു (തട്ടി) വിടുകയും ചെയ്യും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്റെ وَيَبْغُونَهَا അതിനെ അവര്‍ തേടുക (അതിനു അവര്‍ ആഗ്രഹിക്കുക)യും ചെയ്യും عِوَجًا വക്രത, വളവു (ഉണ്ടാവാന്‍) أُولَـٰئِكَ അക്കൂട്ടര്‍ فِي ضَلَالٍ വഴിപിഴവിലാകുന്നു بَعِيدٍ വിദൂരമായ

വ്യാകരണവശത്തിലൂടെ നോക്കുമ്പോള്‍ പരസ്പരം ഘടനാബന്ധമുള്ളവയാണു ഈ മൂന്നു വചനങ്ങളും. അവയുടെ ഒന്നാകെയുള്ള അര്‍ത്ഥം ഏതാണ്ടിങ്ങിനെ മനസ്സിലാക്കാം: ‘മനുഷ്യരെ അവരുടെ റബ്ബിന്റെ അനുമതി പ്രകാരം അന്ധകാരങ്ങളില്‍ നിന്നു (പുറത്തു വരുത്തി) പ്രകാശത്തിലേക്കു – അതായതു ആകാശങ്ങളിലും ഭൂമിയിലുമുള്ളതൊക്കെ ഏതൊരുവന്റേതാണോ ആ അല്ലാഹുവിന്റെ പാതയിലേക്കു – കൊണ്ടുവരുവാന്‍ വേണ്ടി (നബിയേ) നിനക്കു നാം അവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണിത്. ഇഹലോക ജീവിതത്തോടു പരലോകത്തെക്കള്‍ സ്നേഹം കാണിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തിരിച്ചുവിടുകയും, അതിന്നു വക്രത (ഉണ്ടാവണമെന്നു) ആഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവിശ്വാസികള്‍ക്കു കഠിനമായ ശിക്ഷ നിമിത്തം കഷ്ടവും! അവര്‍ വിദൂരമായ വഴിപിഴവിലാണുള്ളത്.

അവിശ്വാസം, അജ്ഞത, അന്ധവിശ്വാസം, ദുരാചാരം ആദിയായ അന്ധകാരങ്ങളില്‍ പെട്ടു നട്ടം തിരിയുന്ന ജനങ്ങളെ നേര്‍മാര്‍ഗ്ഗമാകുന്ന പ്രകാശത്തിലേക്കു രക്ഷപ്പെടുത്തിക്കൊണ്ടു വരുവാന്‍ വേണ്ടിയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മേല്‍ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതു അല്ലാഹു മനുഷ്യര്‍ക്കു നല്‍കിയ മഹത്തായ ഒരു അനുഗ്രഹമാണെന്നു വ്യക്തമത്രെ. എന്നിരിക്കെ, അതിനെ നിഷേധിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കളവാക്കുകയും ചെയ്യുന്ന അവിശ്വാസികള്‍ക്കു വമ്പിച്ച ശിക്ഷയും കഷ്ടവുമായിരിക്കും ഉണ്ടായിരിക്കുകയെന്നു അല്ലാഹു താക്കീതു ചെയ്യുന്നു. അതു എന്തുകൊണ്ടാണെന്നുകൂടി വ്യക്തമായിരിക്കുന്നു. 1-ാമതായി: അവര്‍ ഐഹിക ജീവിതത്തിനാണു പ്രാധാന്യം കല്‍പിക്കുന്നത്‌. അതിനോടാണവര്‍ക്കിഷ്ടം, പരലോകത്തെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ല. 2-ാമതായി: അല്ലാഹു കല്‍പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ നേര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ സ്വയം തിരിഞ്ഞു പോകുകയും മറ്റുള്ളവരെ തിരിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. 3-ാമതായി: നേര്‍ക്കുനേരെയുള്ള സത്യമാര്‍ഗ്ഗം നിലനില്‍ക്കുന്നതു തന്നെയും അവര്‍ക്കു ഇഷ്ടമില്ല. അതിനു കഴിയുന്നത്ര വക്രതയും വളവും ഉണ്ടായിക്കാണുവാനാണു അവരുടെ ആഗ്രഹവും ശ്രമവും. അങ്ങിനെ, സന്‍മാര്‍ഗ്ഗത്തിലേക്കു മടങ്ങി എത്തുവാന്‍പോലും സാധിക്കാത്ത വിധം അവര്‍ അതില്‍നിന്നു വളരെ ദൂരം പിഴച്ചു പോയിരിക്കുന്നു, ഇതൊക്കെയാണിതിനു കാരണം. ഏക്കാലത്തും മതവിരോധികളില്‍ കാണപ്പെടാറുള്ള ദുസ്വഭാവങ്ങളത്രെ അല്ലാഹു എടുത്തു പറഞ്ഞ ഈ മൂന്നു കാര്യങ്ങളും.

സത്യവും യഥാര്‍ത്ഥവും എപ്പോഴും ഒന്നു മാത്രമായിരിക്കും. അതിന്റെ എതിര്‍വശത്തിനാകട്ടെ, വിവിധ മുഖങ്ങളും, വേഷങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടായിരിക്കാം ഇങ്ങിനെയുള്ള പ്രസ്താവനകളിലെല്ലാം പ്രകാശത്തെ النُّور (പ്രകാശം) എന്നു ഏകവചനരൂപത്തിലും, അന്ധകാരത്തെ الظُّلُمَات (അന്ധകാരങ്ങള്‍) എന്നു ബഹുവചനരൂപത്തിലും അല്ലാഹു ഉപയോഗിച്ചു കാണുന്നത്. الله أعلم

14:4
  • وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٤﴿
  • ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി അവരുടെ ഭാഷയില്‍ (ദൗത്യം നല്‍കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല. അങ്ങനെ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍.
  • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن رَّسُولٍ ഒരു റസൂലിനെയും إِلَّا بِلِسَانِ ഭാഷയിലല്ലാതെ, ഭാഷയോടെയല്ലാതെ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ لِيُبَيِّنَ അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി لَهُمْ അവര്‍ക്കു فَيُضِلُّ എന്നിട്ടു (അങ്ങനെ) വഴിപിഴവിലാക്കുന്നു اللَّـهُ അല്ലാഹു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവനത്രെ, അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍

ഓരോ റസൂലും ഏതൊരു ജനതയിലേക്കു അയക്കപ്പെട്ടിരുന്നുവോ ആ ജനതയുടെ ഭാഷയില്‍ ദൗത്യം നല്‍കപ്പെട്ടുകൊണ്ടല്ലാതെ ഒരു റസൂലിനെയും അല്ലാഹു അയച്ചിട്ടില്ല. ജനതയുടെ ഭാഷയും, ദൗത്യത്തിന്റെ ഭാഷയും ഒന്നല്ലാതിരിക്കുന്ന പക്ഷം, ദൗത്യവിഷയങ്ങള്‍ അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ റസൂലിനും, അതു മനസ്സിലാക്കുവാന്‍ ജനങ്ങള്‍ക്കും പ്രയാസമായിരിക്കുമല്ലോ. ഇതനുസരിച്ചു തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു നല്‍കപ്പെട്ട ദൗത്യങ്ങളും വേദഗ്രന്ഥവും അറബി ഭാഷയിലായതും. ഇക്കാരണത്താല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറബികള്‍ക്കുമാത്രം റസൂലായിട്ടാണോ അയക്കപ്പെട്ടിരിക്കുന്നതെന്ന തോന്നലിനവകാശമില്ല. സര്‍വ്വ മനുഷ്യര്‍ക്കും റസൂലായിട്ടാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയക്കപ്പെട്ടിരിക്കുന്നതെന്നു അര്‍ത്ഥശങ്കക്കു ഇടമില്ലാത്തവണ്ണം (21: 107; 25: 1; 34:28 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു തന്നെ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാല്‍ പിന്നെ, എന്തുകൊണ്ടു ലോകഭാഷകളില്‍പെട്ട മറ്റേതെങ്കിലും ഒരു ഭാഷയിലായില്ല അതെന്ന ചോദ്യത്തിനും പ്രസക്തിയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനിച്ചുവളര്‍ന്നതു അറബികള്‍ക്കിടയില്‍, അവിടുത്തെ മാതൃഭാഷ അറബി. അവിടുന്നു മുഖാമുഖമായി പ്രബോധനകൃത്യം നടത്തുന്നതും അറബികളോട്. അറബികള്‍ മുഖാന്തരമാണ് ആ പ്രബോധനം ലോകത്തു പ്രചരിക്കുന്നതും. എന്നിരിക്കെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൗത്യം അറബി അല്ലാത്ത ഭാഷയിലാകുന്നതിന്റെ അപ്രായോഗികത ആര്‍ക്കും ഊഹിക്കാവുന്നതാണ്. അറബിയല്ലാത്ത ഏതു ഭാഷയിലായാലും കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കും പ്രശ്നങ്ങള്‍.

ജനങ്ങള്‍ക്കു വിവരിച്ചു കൊടുക്കുവാനും, അവര്‍ക്കു മനസ്സിലാക്കുവാനും വേണ്ടിയാണു അതതു ജനങ്ങളുടെ ഭാഷയില്‍ റസൂലുകള്‍ക്കു ദൗത്യം നല്‍കപ്പെടുന്നത്. എന്നാല്‍ പറയുന്നതു മനസ്സിലായിട്ടു പിന്നെയും സത്യത്തെ നിഷേധിക്കുന്നവര്‍ ഉണ്ടായിരിക്കുമല്ലോ. അപ്പോള്‍ അവരെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യുന്നു. സത്യം മനസ്സിലായിട്ടു അതില്‍ വിശ്വസിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതെ, മറ്റൊരു സ്ഥലത്ത് പറഞ്ഞതുപോലെ, يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ (ഇതുമൂലം അവന്‍ പലരെയും വഴിപിഴവിലാക്കുകയും, പലരെയും നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. തോന്നിയവാസികളെയല്ലാതെ അവന്‍ വഴിപിഴവിലാക്കുകയില്ലതാനും. (2:26)).

14:5
  • وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ ﴾٥﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ അയക്കുകയുണ്ടായി; 'നിന്റെ ജനങ്ങളെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു പുറത്തു കൊണ്ടുവരുകയും, അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) ദിവസങ്ങളെപ്പറ്റി അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക' എന്നു (കല്‍പിച്ചുകൊണ്ട്). നിശ്ചയമായും, അതില്‍ ക്ഷമാശീലരും, നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുണ്ട്.
  • وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി أَنْ أَخْرِجْ നീ പുറത്തുകൊണ്ടുവരണമെന്നു قَوْمَكَ നിന്റെ ജനങ്ങളെ مِنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَذَكِّرْهُم അവര്‍ക്കു ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക بِأَيَّامِ ദിവസങ്ങളെപ്പറ്റി اللَّـهِ അല്ലാഹുവിന്റെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ (തന്നെ)لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലര്‍ക്കും شَكُورٍ നന്ദിയുള്ളവരായ
14:6
  • وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ ﴾٦﴿
  • മൂസാ തന്റെ ജനങ്ങളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍. അതായതു, ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു നിങ്ങളെ അവന്‍ രക്ഷപ്പെടുത്തിയ സന്ദര്‍ഭം. നിങ്ങളെ അവര്‍ കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ പെണ്ണുങ്ങളെ (കൊല്ലാതെ) ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട്. അതില്‍ (ഒക്കെ) നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണമുണ്ട്.'
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ അദ്ദേഹത്തിന്റെ ജനതയോടു اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങളുടെമേല്‍ إِذْ أَنجَاكُم അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം مِّنْ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരില്‍ (ആള്‍ക്കാരില്‍) നിന്നു يَسُومُونَكُمْ അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ سُوءَ الْعَذَابِ കടുത്ത ശിക്ഷ وَيُذَبِّحُونَ അവര്‍ അറുകൊല ചെയ്തും أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുവാന്‍ വിടുക (ബാക്കിയാക്കുക)യും نِسَاءَكُمْ നിങ്ങളുടെ പെണ്ണുങ്ങളെ وَفِي ذَٰلِكُم അതിലുണ്ടു (ഉണ്ടായിരുന്നു) بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍നിന്നു عَظِيمٌ വമ്പിച്ചതായ

പ്രധാനമായ ചരിത്രസംഭവങ്ങള്‍ ഉണ്ടായ കാലത്തെ ഉദ്ദേശിച്ചാണു أَيَّام اللَّـهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍) എന്നു പറയപ്പെടുന്നത്. അറബികള്‍ക്കിടയില്‍ കഴിഞ്ഞുപോയ യുദ്ധങ്ങള്‍ മുതലായ പ്രധാന സംഭവങ്ങളെപ്പറ്റി أَيَّامِ العرب (അറബികളുടെ ദിവസങ്ങള്‍) എന്നും പറയപ്പെടാറുണ്ട്. പ്രസ്തുത സംഭവങ്ങള്‍ ഒരു കൂട്ടരെ സംബന്ധിച്ചു അനുഗ്രഹമായും, മറ്റൊരു കൂട്ടരേ സംബന്ധിച്ചു ശിക്ഷയായും ഇരിക്കുക സ്വാഭാവികമാണല്ലോ. തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നു മനസ്സിലാകുന്നതുപോലെ ഇസ്രാഈല്യരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു വമ്പിച്ച അനുഗ്രഹമായി കലാശിച്ച ആ സംഭവങ്ങളെ – ഫിര്‍ഔനില്‍ നിന്നു രക്ഷ നല്‍കിയതുപോലുള്ള സംഭവങ്ങളെ – അവരെ ഓര്‍മ്മിപ്പിക്കണമെന്നാണു ‘അവര്‍ക്കു അല്ലാഹുവിന്റെ ദിവസങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കുക’ (وَذَكِّرْهُم بِأَيَّامِ اللَّـهِ) എന്നു പറഞ്ഞതിന്റെ താല്‍പര്യം.

ദുര്‍മ്മാര്‍ഗ്ഗത്തിന്റെ അന്ധകാരങ്ങളില്‍ നിന്നു ജനങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിന്റെ പ്രകാശത്തിലേക്കു നയിക്കുവാനാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വേദഗ്രന്ഥവും കൊണ്ടു അയച്ചിരിക്കുന്നതെന്നു സൂറത്തിന്റെ ആരംഭത്തില്‍ പ്രസ്താവിച്ചുവല്ലോ. അതേ ആവശ്യാര്‍ത്ഥം തന്നെ ചില പ്രത്യേക ദൃഷ്ടാന്തങ്ങള്‍ സഹിതം മൂസാ (عليه السلام) നബിയെയും മുമ്പു അയക്കുകയുണ്ടായെന്നും, സത്യവിശ്വാസികള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെയും, സത്യനിഷേധികള്‍ക്ക് അവന്‍ നല്‍കിയ ശിക്ഷകളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടു അവരോടു ക്ഷമയും നന്ദിയും ഉള്ളവരായിരിക്കുവാന്‍ അദ്ദേഹം ഉപദേശിച്ചുവെന്നുമാണു ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം. അല്‍പം സൂക്ഷ്മമായി പരിശോധിച്ചാല്‍, ക്ഷമ, നന്ദി എന്നീ രണ്ടു ഗുണങ്ങളാണു മിക്കവാറും എല്ലാ സല്‍ക്കര്‍മ്മങ്ങളുടെയും ഉത്ഭവമെന്നും, അവയുടെ അഭാവമാണു മിക്കവാറും എല്ലാ ദുഷ്കര്‍മ്മങ്ങളുടെയും ഉറവിടമെന്നും കാണാവുന്നതാണ്. ഒരു നബി വചാനം ഇവിടെ സ്മരണീയമാകുന്നു: ‘സത്യവിശ്വാസിയുടെ കാര്യമെല്ലാം ആശ്ചര്യം തന്നെ! അല്ലാഹു ഏതൊരു കാര്യം വിധിച്ചാലും അതവനു ഗുണകരമാകാതിരിക്കയില്ല. അവനു വല്ല ദുരിതവും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍, അതവനു ഗുണകരമായിത്തീരും. അവനു വല്ല സന്തോഷവും ബാധിച്ചാല്‍ അവന്‍ നന്ദിയും കാണിക്കും. അപ്പോള്‍ അതും അവനു ഗുണകരമായിത്തീരും.’ (മുസ്ലിം). അടുത്ത വചനത്തില്‍ മൂസാ (عليه السلام) നബി നന്ദിയെക്കുറിച്ചു തുടര്‍ന്നു പറയുന്നതു നോക്കുക:-

വിഭാഗം - 2

14:7
  • وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ ﴾٧﴿
  • നിങ്ങളുടെ റബ്ബ് അറിയിപ്പു നല്‍കിയ സന്ദര്‍ഭം (ഓര്‍ക്കുക): 'നിങ്ങള്‍ നന്ദിചെയ്യുന്ന പക്ഷം, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുക തന്നെ ചെയ്യും; നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതു തന്നെയായിരിക്കും.'
  • وَإِذْ تَأَذَّنَ ഉത്തരവു (കല്‍പന - അറിയിപ്പു) നല്‍കിയ സന്ദര്‍ഭം رَبُّكُمْ നിങ്ങളുടെ റബ്ബ് لَئِن شَكَرْتُمْ നിങ്ങള്‍ നന്ദി കാണിച്ചുവെങ്കില്‍ لَأَزِيدَنَّكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുതരും وَلَئِن كَفَرْتُمْ നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ إِنَّ عَذَابِي നിശ്ചയമായും എന്റെ ശിക്ഷ لَشَدِيدٌ കഠിനമായതു തന്നെ
14:8
  • وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ ﴾٨﴿
  • മൂസാ (വീണ്ടും) പറഞ്ഞു: 'നിങ്ങളും, ഭൂമിയിലുള്ളവര്‍ മുഴുവനും (കൂടി) നന്ദികേടു കാണിക്കുന്നപക്ഷം, എന്നാല്‍, നിശ്ചയമായും, അല്ലാഹു ധന്യനും (അഥവാ അനാശ്രയനും) സ്തുത്യര്‍ഹനും തന്നെയാണു (എന്നു അറിഞ്ഞേക്കുക)'.
  • وَقَالَ പറയുകയും ചെയ്തു مُوسَىٰ മൂസാ إِن تَكْفُرُوا നിങ്ങള്‍ നന്ദികേടു കാണിക്കുന്നപക്ഷം أَنتُمْ നിങ്ങള്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും جَمِيعًا മുഴുവന്‍ فَإِنَّ اللَّـهَ എന്നാല്‍ (അറിയുക) നിശ്ചയമായും അല്ലാഹു لَغَنِيٌّ ധന്യന്‍ (അനാശ്രയന്‍) തന്നെ حَمِيدٌ സ്തുത്യര്‍ഹനായ

‘ഖുദ്സീ’യായ (അല്ലാഹു അരുളിച്ചെയ്തതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന) ഒരു ഹദീസു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ നിന്നു അബൂദര്‍റ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം നിവേദനം ചെയ്യുന്നു: ‘അല്ലാഹു പറയുന്നു: എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും അവസാനത്തേവരും, ജിന്നുകളും, മനുഷ്യരും (എല്ലാംതന്നെ) നിങ്ങളിലുള്ള ഏറ്റം ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോടുകൂടിയായിരുന്നാലും അതു എന്റെ രാജത്വത്തില്‍ യാതൊന്നും തന്നെ വര്‍ദ്ധിപ്പിക്കുകയില്ല. എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും അവസാനത്തേവരും ജിന്നുകളും, മനുഷ്യരും (എല്ലാം തന്നെ) നിങ്ങളിലുള്ള ഏറ്റം ദുഷിച്ച ഒരു മനുഷ്യന്റെ ഹൃദയത്തോടു കൂടിയായിരുന്നാലും അതു എന്റെ രാജത്വത്തില്‍ യാതൊരുകുറവും വരുത്തുകയുമില്ല. എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും, അവസാനത്തേവരും, ജിന്നുകളും മനുഷ്യരും (എല്ലാംതന്നെ) ഒരേ സ്ഥാനത്തുനിന്ന് എന്നോടു ചോദിക്കുകയും, എന്നിട്ടു ഓരോരുത്തനും അവന്‍ ചോദിച്ചതു ഞാന്‍ കൊടുക്കുകയും ചെയ്താലും ഒരു സൂചി സമുദ്രത്തിലിട്ടാല്‍ (മുക്കി എടുത്താല്‍) അതു അതില്‍ വരുത്തുന്ന കുറവു പോലെയല്ലാതെ എന്റെ രാജത്വത്തില്‍ അതു ഒരു കുറവും വരുത്തുന്നതല്ല.’ (മുസ്ലിം)

അടുത്ത വചനം മൂസാ (عليه السلام) നബി ഇസ്രാഈല്യരോടു ചെയ്ത പ്രസ്താവനയുടെ തുടര്‍ച്ചയായിരിക്കുവാനും, കഴിഞ്ഞ വചനത്തോടുകൂടി അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിച്ചശേഷം, അല്ലാഹു മനുഷ്യരെ അഭിമുഖീകരിച്ചു ചോദിക്കുന്ന ചോദ്യമായിരിക്കുവാനും സാധ്യതയുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തംതന്നെ.

14:9
  • أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍ ﴾٩﴿
  • (മനുഷ്യരേ) നിങ്ങളുടെ മുമ്പുള്ളവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നെത്തിയിട്ടില്ലേ? അതായതു, നൂഹിന്റെ ജനതയുടെയും, ആദിന്റെയും, ഥമൂദിന്റെയും അവരുടെ ശേഷമുള്ളവരുടെയും (വൃത്താന്തം)! - അവരെക്കുറിച്ചു അല്ലാഹുവല്ലാതെ (ആരും) അറിയുകയില്ല - അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നു; അപ്പോള്‍, തങ്ങളുടെ കൈകളെ അവര്‍ തങ്ങളുടെ വായില്‍ ആക്കി [പ്രതിഷേധിച്ചു കൈകടിച്ചു]; അവര്‍ പറയുകയും ചെയ്തു: 'നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു; ഏതൊന്നിലേക്കു ഞങ്ങളെ നിങ്ങള്‍ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ചു നിശ്ചയമായും, ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു.
  • أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിട്ടില്ലേ نَبَأُ വൃത്താന്തം الَّذِينَ യാതൊരുവരുടെ مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَعَادٍ ആദിന്റെയും وَثَمُودَ ഥമൂദിന്റെയും وَالَّذِينَ യാതൊരുവരുടെയും مِن بَعْدِهِمْ അവരുടെ ശേഷമുള്ള لَا يَعْلَمُهُمْ അവരെ അറിയുകയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ جَاءَتْهُمْ അവര്‍ക്കു വന്നു, അവരില്‍ ചെന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ (വ്യക്തമായ) തെളിവുകളുമായി فَرَدُّوا അപ്പോള്‍ അവര്‍ ആക്കി, തള്ളി, മടക്കി أَيْدِيَهُمْ അവരുടെ കൈകളെ فِي أَفْوَاهِهِمْ അവരുടെ വായകളില്‍ وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ كَفَرْنَا ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു بِمَا أُرْسِلْتُم بِهِ നിങ്ങള്‍ യാതൊന്നുമായി അയക്കപ്പെട്ടുവോ അതില്‍ (നിങ്ങള്‍ അയക്കപ്പെട്ടതില്‍) وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَفِي شَكٍّ സംശയത്തില്‍ തന്നെയുമാണു مِّمَّا യാതൊന്നിനെപ്പറ്റി تَدْعُونَنَا നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَيْهِ അതിലേക്കു مُرِيبٍ സന്ദേഹമുളവാക്കുന്ന, ആശങ്കാജനകമായ, ആശയക്കുഴപ്പമുണ്ടാക്കുന്ന

لَا يَعْلَمُهُمْ إِلَّا اللَّـهُ (അവരെ അല്ലാഹുവല്ലാതെ അറിയുകയില്ല) എന്നു പറഞ്ഞതിന്റെ താല്‍പര്യം പ്രസ്തുത മൂന്നു ജനതയുടെയും കാലശേഷം വളരെയധികം ജനങ്ങളും റസൂലുകളും കഴിഞ്ഞുപോയിട്ടുണ്ടെന്നും, അവെ സംബന്ധിച്ച ചരിത്രങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളുവെന്നുമാകുന്നു.  فَرَدُّوا أَيْدِيَهُمْ فِي أَفْوَاهِهِمْ (അവരുടെ കൈകള്‍ അവരുടെ വായില്‍ ആക്കി) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, കോപം നിമിത്തം കൈകടിച്ചു എന്നാണെന്നും, പ്രതിഷേധപൂര്‍വ്വം വായപൊത്തി എന്നാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. ഏതാഭിപ്രായം സ്വീകരിച്ചാലും റസൂലുകളുടെ നേരെ പ്രതിഷേധവും നിഷേധവും പ്രകടിപ്പിക്കുകയാണു അവര്‍ ചെയ്തതു എന്നാണതിന്റെ താല്‍പര്യം. അവരുടെ തുടര്‍ന്നുള്ള വാക്കുകളില്‍നിന്നു തന്നെ അതു വ്യക്തമാണു. അല്ലാഹു പറയുന്നു:-

14:10
  • قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَـٰنٍ مُّبِينٍ ﴾١٠﴿
  • അവരുടെ റസൂലുകള്‍ (അവരോടു) പറഞ്ഞു: 'ആകാശങ്ങളുടെയും, ഭൂമിയെയും, സൃഷ്ടിച്ചുണ്ടാക്കിയവനായ അല്ലാഹുവിന്റെ കാര്യത്തില്‍ ഉണ്ടോ വല്ല സംശയവും? നിങ്ങളുടെ പാപങ്ങളില്‍ നിന്നും (ചിലതൊക്കെ) നിങ്ങള്‍ക്കു പൊറുത്തു തരുവാന്‍വേണ്ടി അവന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരവധിവരെ നിങ്ങളെ (ഒഴിവാക്കി) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയും. അവര്‍ (മറുപടി) പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളെപോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വന്നിരുന്നവയില്‍ നിന്നു ഞങ്ങളെ തിരിച്ചുകളയുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുകയാണ്. ആകയാല്‍, സ്പഷ്ടമായ ഒരു (അധികൃത) രേഖ ഞങ്ങള്‍ക്കു നിങ്ങള്‍ കൊണ്ടുവരുവിന്‍!'
  • قَالَتْ പറഞ്ഞു رُسُلُهُمْ അവരുടെ റസൂലുകള്‍ أَفِي اللَّـهِ അല്ലാഹുവിലോ, അല്ലാഹുവിലുണ്ടോ شَكٌّ വല്ല സംശയവും فَاطِرِ സൃഷ്ടിച്ചുണ്ടാക്കിയവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും يَدْعُوكُمْ നിങ്ങളെ അവന്‍ ക്ഷണിക്കുന്നു لِيَغْفِرَ അവന്‍ പൊറുക്കുവാന്‍വേണ്ടി لَكُم നിങ്ങള്‍ക്കു مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍ നിന്നു وَيُؤَخِّرَكُمْ നിങ്ങളെ പിന്തിക്കുവാനും (ഒഴിവാക്കുവാനും) إِلَىٰ أَجَلٍ ഒരവധി വരെ مُّسَمًّى നിര്‍ണ്ണയം ചെയ്യപ്പെട്ട قَالُوا അവര്‍ പറഞ്ഞു إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِّثْلُنَا ഞങ്ങളെപോലെ تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു أَن تَصُدُّونَا ഞങ്ങളെ തിരിച്ചു കളയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്ന് يَعْبُدُ ആരാധിച്ചുവരുക آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ فَأْتُونَا അതിനാല്‍ ഞങ്ങള്‍ക്കു നിങ്ങള്‍ വരണം بِسُلْطَانٍ ഒരു (അധികൃത) രേഖകൊണ്ട്, രേഖയുമായി مُّبِينٍ സ്പഷ്ടമായ

‘നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ നിങ്ങളെ പിന്തിക്കും’ എന്നു പറഞ്ഞതിന്റെ താല്‍പര്യം നിങ്ങള്‍ അല്ലാഹുവിന്റെ ഏകത്വം സ്വീകരിച്ചു സത്യവിശ്വാസികളായിത്തീരുന്നപക്ഷം, നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട ആയുഷ്കാലം തീരുന്നതുവരെ നിങ്ങള്‍ക്കു രക്ഷ കിട്ടുമെന്നും, ഇല്ലാത്തപക്ഷം, വല്ല പൊതുശിക്ഷയും ബാധിച്ച് നിങ്ങള്‍ നശിച്ചേക്കുമെന്നുമാകുന്നു. സ്പഷ്ടമായ വല്ല അധികൃതരേഖയും കൊണ്ടുവരണമെന്നു അവര്‍ ആവശ്യപ്പെടുന്നതു പ്രവാചകന്മാര്‍ വേണ്ടത്ര തെളിവു നല്‍കാത്തതുകൊണ്ടോ, സദ്ദുദ്ദേശത്തോടുകൂടിയോ അല്ല. തങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വല്ല അമാനുഷിക ദൃഷ്ടാന്തങ്ങളും കാണിച്ചുകൊടുക്കുവാനുള്ള ഒരു വെല്ലുവിളി മാത്രമാണതെന്നു അടുത്ത വചനത്തില്‍നിന്നു വ്യക്തമാകുന്നതാണ്.

14:11
  • قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَـٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١١﴿
  • അവരോടു അവരുടെ റസൂലുകള്‍ പറഞ്ഞു: 'ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല. എങ്കിലും, അല്ലാഹു അവന്റെ അടിയാന്‍മാരില്‍ നിന്നും അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ അവന്‍ ദാക്ഷിണ്യം [അനുഗ്രഹം] ചെയ്യുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ നിങ്ങള്‍ക്കു ഒരു (അധികൃത) രേഖയും കൊണ്ടുവരുവാന്‍ ഞങ്ങള്‍ക്കു ആകുകയില്ല. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!'
  • قَالَتْ പറഞ്ഞു لَهُمْ അവരോടു رُسُلُهُمْ അവരുടെ റസൂലുകള്‍ إِن نَّحْنُ ഞങ്ങളല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലുള്ള وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَمُنُّ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്യുന്നു عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്നു وَمَا كَانَ ആകുകയില്ല, പാടില്ല (നിവൃത്തിയില്ല) لَنَا ഞങ്ങള്‍ക്കു أَن نَّأْتِيَكُم ഞങ്ങള്‍ നിങ്ങള്‍ക്കു കൊണ്ടുവരല്‍, വരാന്‍ بِسُلْطَانٍ ഒരു (അധികൃത) രേഖയും കൊണ്ടു إِلَّا بِإِذْنِ അനുവാദപ്രകാരമല്ലാതെ اللَّـهِ അല്ലാഹുവിന്റെ وَعَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ വിശ്വാസികള്‍

14:12
  • وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ ﴾١٢﴿
  • 'അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കാതിരിക്കുവാന്‍ ഞങ്ങള്‍ക്കു എന്താണു (കാരണമു)ള്ളത് - (ഞങ്ങള്‍ ചരിക്കേണ്ടുന്ന) ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍ അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ?! നിങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചതിനെപ്പറ്റി നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യുന്നതുമാണ്.
    അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, ഭരമേല്‍പിക്കുന്നവര്‍!'
  • وَمَا لَنَا ഞങ്ങള്‍ക്കു എന്തുണ്ട് أَلَّا نَتَوَكَّلَ ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കുവാന്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ وَقَدْ هَدَانَا അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ, കാട്ടിത്തന്നിട്ടുമുണ്ട് سُبُلَنَا ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍, വഴികളെ وَلَنَصْبِرَنَّ നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്ക തന്നെ ചെയ്യും عَلَىٰ مَا യാതൊന്നിനെപ്പറ്റി آذَيْتُمُونَا ഞങ്ങളെ നിങ്ങള്‍ ഉപദ്രവിച്ച, ദ്രോഹിച്ച وَعَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍

ശരി, ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. മനുഷ്യ പ്രകൃതിയില്‍ നാമിരുകൂട്ടരും യോജിക്കും. പക്ഷെ, അല്ലാഹു ഞങ്ങള്‍ക്കു പ്രാവചകത്വവും ദിവ്യ ദൗത്യവും നല്‍കിയിട്ടുണ്ട്. അതു അവന്‍ ഉദ്ദേശിച്ചവര്‍ക്കു മാത്രം നല്‍കുന്ന ഒരു ദയാദാക്ഷിണ്യവുമാണ്. അതുകൊണ്ടാണു നിങ്ങളെ ഉപദേശിക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരായതും. എന്നാല്‍, നിങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ കാട്ടിത്തരുവാന്‍ ഞങ്ങള്‍ അശക്തരാണ്. അല്ലാഹുവിന്റെ അനുമതിയും ഉത്തരവും ഉണ്ടാകുമ്പോള്‍ മാത്രമേ അതുണ്ടാകുകയുള്ളു. എന്നൊക്കെയായിരുന്നു റസൂലുകളുടെ മറുപടി. അവര്‍ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയും, ക്ഷമ കൈകൊള്ളുകയും ചെയ്തു. എന്നാല്‍ നിഷേധികളുടെ അടുത്തപടി ഭീഷണിയും ധിക്കാരവുമായിരുന്നു. റസൂലുകളുടെയും സത്യവിശ്വാസികളുടെയും ക്ഷമ അവരുടെ ദൗര്‍ബല്യവും പരാജയവുമായിട്ടേ അവര്‍ കണക്കാക്കിയിട്ടുള്ളു. അങ്ങനെ, ഭീഷണിയില്‍ നിന്നും അവര്‍ അന്ത്യശാസനത്തിലേക്കും കയ്യൂക്കിലേക്കും മുതിര്‍ന്നു തുടങ്ങി. അതോടെ അവരുടെ അന്ത്യവും അടുത്തെത്തി. കഴിഞ്ഞ സൂറത്തിലെ 32-ാം വചനത്തില്‍ കണ്ടതുപോലെ, ആദ്യം അല്ലാഹു അവര്‍ക്കു അയവു നല്‍കി. ഒടുക്കം അവരെ പിടി കൂടുകയും ചെയ്തു. അതാണു അടുത്തവചനം ചൂണ്ടിക്കാട്ടുന്നത്.

വിഭാഗം - 3

14:13
  • وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّـٰلِمِينَ ﴾١٣﴿
  • അവിശ്വസിച്ചവര്‍ തങ്ങളുടെ റസൂലുകളോടു (വീണ്ടും) പറഞ്ഞു: 'നിശ്ചയമായും, ഞങ്ങളുടെ ഭൂമിയില്‍ [നാട്ടില്‍] നിന്നു നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തില്‍ മടങ്ങിവരണം' അപ്പോള്‍, അവരുടെ [റസൂലുകളുടെ] റബ്ബ് അവര്‍ക്ക് 'വഹ്യു' [സന്ദേശം] നല്‍കി: 'നിശ്ചയമായും, (ആ) അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും:'
  • وَقَالَ പറയുകയും ചെയ്തു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِرُسُلِهِمْ അവരുടെ റസൂലുകളോടു لَنُخْرِجَنَّكُم നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ പുറത്താക്കും, ബഹിഷ്കരിക്കും مِّنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക, മടങ്ങിവരുക തന്നെ വേണം فِي مِلَّتِنَا ഞങ്ങളുടെ മതത്തില്‍, നടപടിയില്‍, മാര്‍ഗ്ഗത്തില്‍ فَأَوْحَىٰ അപ്പോള്‍ വഹ്യു നല്‍കി إِلَيْهِمْ അവരിലേക്കു رَبُّهُمْ അവരുടെ റബ്ബ് لَنُهْلِكَنَّ നിശ്ചയമായും നാം നശിപ്പിക്കുക തന്നെ ചെയ്യും الظَّالِمِينَ അക്രമികളെ

14:14
  • وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ ﴾١٤﴿
  • 'അവരുടെശേഷം, ഭൂമിയില്‍ [നാട്ടില്‍] നിങ്ങളെ നാം താമസിപ്പിക്കുകയും തന്നെ ചെയ്യും. അതു [ആ സന്ദേശം] എന്റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ്.'
  • وَلَنُسْكِنَنَّكُمُ നിങ്ങളെ നാം താമസിപ്പിക്കയും തന്നെ ചെയ്യും الْأَرْضَ ഭൂമിയില്‍ مِن بَعْدِهِمْ അവരുടെ ശേഷം ذَٰلِكَ അതു لِمَنْ خَافَ ഭയപ്പെട്ടവര്‍ക്കാണ് مَقَامِي എന്റെ സ്ഥാനം, നിലപാടിനെ وَخَافَ ഭയപ്പെടുകയും وَعِيدِ എന്റെ താക്കീതിനെ

അക്രമികളെ നശിപ്പിച്ചശേഷം സുരക്ഷിതരായി ഭൂമിയില്‍ താമസിപ്പിച്ചു തരുമെന്നുള്ള ആ സന്ദേശം, അല്ലാഹുവിന്റെ മുമ്പില്‍ വിചാരണക്കു നില്‍ക്കേണ്ടി വരുമെന്നതിനെപ്പറ്റിയും അവന്റെ താക്കീതുകളെപ്പറ്റിയും ഭയപ്പാടുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നു സാരം. മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: ‘മുര്‍സലുകളായ നമ്മുടെ അടിയാന്‍മാര്‍ക്കു നമ്മുടെ വാക്കു മുമ്പേ ഉണ്ടായിട്ടുണ്ട്. നിശ്ചയമായും, അവര്‍തന്നെയാണ് സഹായിക്കപ്പെടുന്നവര്‍ എന്നും, നമ്മുടെ സൈന്യംതന്നെയാണ് വിജയം നേടുന്നവര്‍ എന്നും.’ (37: 171 – 173). നിങ്ങളെ ഞങ്ങള്‍ നാട്ടില്‍നിന്നു ബഹിഷ്കരിക്കുക തന്നെ ചെയ്യുമെന്നു റസൂ]ലുകളോട് പറഞ്ഞ ആ ധിക്കാരികളെ ഭൂമിയില്‍ നിന്നു നശിപ്പിക്കുകയും, തല്‍സ്ഥാനത്തു ആ റസൂലുകളെയും സത്യവിശ്വാസികളെയും സ്വൈര്യപൂര്‍വ്വം താമസിക്കുമാറാക്കുകയും ചെയ്യുമെന്നായിരുന്നു അല്ലാഹു റസൂലുകള്‍ക്ക് നല്‍കിയ സന്ദേശം. അനന്തരം സംഭവിച്ചതെന്തെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

14:15
  • وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍ ﴾١٥﴿
  • അവര്‍ തുറവിക്കു (അഥവാ വിജയത്തിന്നു) അപേക്ഷിക്കുകയും ചെയ്തു; എല്ലാ (ഓരോ) സ്വേച്ഛാധികാരിയും, ദുര്‍വാശിക്കാരനും ഇച്ഛാഭംഗപ്പെടുകയും ചെയ്തു.
  • وَاسْتَفْتَحُوا അവര്‍ തുറവിതേടി, വിജയത്തിനപേക്ഷിക്കയും ചെയ്തു وَخَابَ ഇച്ഛാഭംഗപ്പെടുക (അപമാനപ്പെടുക - പരാജയപ്പെടുക)യും ചെയ്തു كُلُّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയും عَنِيدٍ ദുര്‍വാശിക്കാരനായ, മത്സരിയായ

സത്യനിഷേധികളുടെ ധിക്കാരം അതിരുവിട്ടപ്പോള്‍, അവര്‍ക്കെതിരില്‍ സഹായം നല്‍കിക്കൊണ്ടു കാര്യത്തിനു ഒരു തീരുമാനം വരുത്തിത്തരേണമേ എന്നു റസൂലുകളും അവരെ പിന്‍പറ്റിയവരും അല്ലാഹുവിനോടു തേടി. ഇവരെക്കൊണ്ടുള്ള ശല്യം അവസാനിച്ചു കിട്ടുവാന്‍ ആ ധിക്കാരികളും തേടുക സ്വാഭാവികമാണ്. അപേക്ഷ അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്തു. അതെ, സ്വേച്ഛയും, ദുര്‍വാശിയും കൈമുതലാക്കിക്കൊണ്ടിരുന്ന ആ ധിക്കാരികളെ അല്ലാഹു പലതരം ശിക്ഷകളാല്‍ നശിപ്പിച്ചു, റസൂലുകളും സത്യവിശ്വാസികളും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, അക്രമികളുടെ ശിക്ഷാനടപടി ഇതുകൊണ്ടു അവസാനിച്ചുവോ? ഇല്ല;-

14:16
  • مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ ﴾١٦﴿
  • അവന്റെ [ആ ഓരോരുവന്റെയും] പിന്നാലെ 'ജഹന്നം' [നരകം] ഉണ്ട്; (രക്തവും ചലവും കലര്‍ന്ന്‍) ചീഞ്ഞൊഴുകുന്ന വെള്ളത്തില്‍നിന്നും അവന്നു കുടിക്കുവാന്‍ കൊടുക്കപ്പെടുകയും ചെയ്യും;
  • مِّن وَّرَائِهِ അവന്റെ പിന്നാലെയുണ്ടു, അപ്പുറത്തുണ്ട് جَهَنَّمُ ജഹന്നം, നരകം وَيُسْقَىٰ അവന്നു കുടിപ്പിക്കപ്പെടുകയും ചെയ്യും مِن مَّاءٍ വെള്ളത്തില്‍ നിന്നു صَدِيدٍ ചീഞ്ഞൊഴുകുന്ന, ചീഞ്ചലമായ
14:17
  • يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌ ﴾١٧﴿
  • അതവന്‍ (പ്രയാസപ്പെട്ട്) കുടിച്ചിറക്കും, അതവന്നു (തൊണ്ടയിലൂടെ) ഇറങ്ങുമാറാകുന്നതുമല്ല [തൊണ്ടയില്‍ കെട്ടിക്കൊണ്ടിരിക്കും]! നാനാവശത്തിലൂടെയും, അവനു മരണം വന്നെത്തുകയും ചെയ്യും; അവന്‍ മരണപ്പെട്ടു പോകുന്നവനല്ലതാനും. അതിന്റെ പിന്നാലെയുമുണ്ട് (വേറെയും) കഠോരമായ ശിക്ഷ!
  • يَتَجَرَّعُهُ അവനതിനെ കുടിച്ചിറക്കും, ഇറക്കിനോക്കും وَلَا يَكَادُ ആകാറാകുകയുമില്ല يُسِيغُهُ അതവനു ഇറങ്ങിപ്പോകുക وَيَأْتِيهِ അവന്നു വരുകയും ചെയ്യും الْمَوْتُ മരണം مِن كُلِّ مَكَانٍ എല്ലാ (നാനാ) സ്ഥലത്തുനിന്നും (നാനവശത്തിലൂടേയും) وَمَا هُوَ അവനല്ലതാനും بِمَيِّتٍ മരിച്ചുപോകുന്നവന്‍ وَمِن وَرَائِهِ അതിന്റെ പിന്നാലെയുമുണ്ട് عَذَابٌ ശിക്ഷ غَلِيظٌ കനത്ത, കടുത്ത, കട്ടിയായ

صَدِيد (‘സ്വദീദ്’) എന്നാല്‍, രക്തവും ചലവും കൂടിക്കലര്‍ന്ന ചീഞ്ചലം എന്നര്‍ത്ഥം. നരകക്കാരില്‍ നിന്നും ഒഴുകിവരുന്ന ദുര്‍ഗന്ധം പിടിച്ച ആ ജലം അവര്‍ക്കു കുടിക്കുവാന്‍ കൊടുക്കപ്പെടും. അസഹനീയമായ ദാഹം നിമിത്തം അവരതു വളരെ കഷ്ടപ്പെട്ടു കുടിച്ചിറക്കുവാന്‍ ശ്രമിക്കും. പക്ഷെ, കീഴ്പ്പോട്ടിറങ്ങാതെ തൊണ്ടയില്‍ അടഞ്ഞിരിക്കുകയായിരിക്കും അത്. മരണപ്പെട്ടു പോകത്തക്ക അതികഠിന യാതനകള്‍ എല്ലാനിലക്കും അവര്‍ക്കനുഭവപ്പെടും. എന്നാല്‍ മരണംവഴി അതില്‍നിന്നു അവര്‍ക്കു മോചനം ലഭിക്കുവാനും പോകുന്നില്ല, മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: ‘അവരില്‍ മരണം വിധിക്കപ്പെടുകയില്ല. എന്നാലവര്‍ക്കു മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്നും അവര്‍ക്കു ലഘുത്വം നല്‍കപ്പെടുകയുമില്ല.’ (35: 36). നരകത്തിലെ ശിക്ഷാവകുപ്പുകളില്‍ ഒന്നു മാത്രമാണു ഈ പറഞ്ഞത്. അതിനുപുറമെ വളരെ കനത്തശിക്ഷകള്‍ പലതും വേറെയും അവര്‍ക്കുണ്ടായിരിക്കും എന്നാണു وَمِن وَّرَائِهِ عَذَابٌ غَلِيظٌ എന്ന അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്.

നരകക്കാര്‍ക്കു നല്‍കപ്പെടുന്ന പാനീയങ്ങളെപ്പറ്റി വേറെയും പല സ്ഥലങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചു കാണാം. സൂ: മുഹമ്മദില്‍ പറയുന്നു: ‘അവര്‍ക്കു ചൂടേറിയ വെള്ളം കുടിക്കാന്‍ കൊടുക്കപ്പെടും. അപ്പോള്‍ അതവരുടെ കുടലുകളെ നുറുക്കിക്കളയുന്നതാണ്.’ (മുഹമ്മദു :15). സൂ: അല്‍കഹ്ഫില്‍ പറയുന്നു: ‘അവര്‍ വെള്ളത്തിന്നപേക്ഷിക്കുന്നപക്ഷം, ലോഹദ്രാവകംപോലെയുള്ള ഒരു വെള്ളംകൊണ്ടു അവര്‍ക്കു സഹായം നല്‍കപ്പെടും. അതു മുഖങ്ങളെ ചുട്ടെരിക്കുന്നതാണ്.’ (അല്‍കഹഫ്: 29). സൂ: ദുഖാനില്‍ പറയുന്നു: ‘(അതു) ലോഹദ്രാവകം പോലെയിരിക്കും, അതു വയറുകളില്‍ ചൂടുവെള്ളംപോലെ തിളച്ചുമറിയും.’ (ദുഖാന്‍: 45, 46). അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീന്‍.

14:18
  • مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَـٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ ﴾١٨﴿
  • തങ്ങളുടെ റബ്ബില്‍ അവിശ്വസിച്ചവരുടെ ഉപമ: അവരുടെ പ്രവൃത്തി [കര്‍മ്മം]കള്‍ കൊടുങ്കാറ്റടിച്ചു വീശുന്ന ഒരു ദിവസത്തില്‍ കാറ്റു കഠിനമായി (അടിച്ചുവീശി) ക്കൊണ്ടിരുന്ന ഒരു വെണ്ണീറു പോലെയാകുന്നു. (അതെ) അവര്‍ പ്രവര്‍ത്തിച്ചു ) സമ്പാദിച്ചതില്‍നിന്നു യാതൊന്നിനും (ഫലം സിദ്ധിക്കുവാന്‍) അവര്‍ക്കു കഴിയുകയില്ല. അതുതന്നെയാണ് വിദൂരമായ വഴിപിഴവ്.
  • مَّثَلُ الَّذِينَ യാതൊരുവരുടെ ഉപമ كَفَرُوا അവിശ്വസിച്ച بِرَبِّهِمْ തങ്ങളുടെ റബ്ബില്‍ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَرَمَادٍ ഒരു വെണ്ണീറു (ചാരം) പോലെയാണുبِهِ اشْتَدَّتْ അതില്‍ കഠിനമായി (അടിച്ചുവീശി) الرِّيحُ കാറ്റു فِي يَوْمٍ ഒരു ദിവസത്തില്‍ عَاصِفٍ കൊടുങ്കാറ്റടിക്കുന്ന لَّا يَقْدِرُونَ അവര്‍ക്കു കഴിയുകയില്ല مِمَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തില്‍ നിന്നു عَلَىٰ شَيْءٍ യാതൊന്നിനും ذَٰلِكَ هُوَ അതുതന്നെയാണ് الضَّلَالُ വഴിപിഴവ് الْبَعِيدُ വിദൂരമായ

ദുഷ്കര്‍മ്മങ്ങള്‍ ആരു ചെയ്താലും അതിനു ശിക്ഷയാണ് പ്രതിഫലം ലഭിക്കുകയെന്നു തീര്‍ച്ചയാണ്. എന്നാല്‍, അവിശ്വാസികളായ ആളുകള്‍ ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍, പൊതുസേവനങ്ങള്‍ പോലെയുള്ള സല്‍ക്കര്‍മ്മങ്ങള്‍ മൂലവും അവര്‍ക്കു പരലോകത്തു യാതൊരു ഫലവും ലഭിക്കുവാനില്ലെന്നു അല്ലാഹു വ്യക്തമാക്കുന്നു. 25:23; 46:20 മുതലായ സ്ഥലങ്ങളിലും അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലാഹുവിലും പരലോകത്തിലും അവര്‍ക്കു വിശ്വാസമില്ലാത്തവരും, പരലോക ഗുണമൊന്നും ആഗ്രഹിക്കാത്തവരുമാണവര്‍ എന്നുള്ളതാണു അതിന്നു കാരണം. ഐഹികമായ എന്തെങ്കിലും ഗുണലാഭങ്ങളല്ലാതെ അവര്‍ക്കു വേറെ ലക്ഷ്യമൊന്നും ഉണ്ടായിരിക്കുകയില്ലല്ലോ. ആകയാല്‍, അവരുടെ കര്‍മ്മഫലങ്ങള്‍ ഇഹത്തില്‍ വെച്ചുതന്നെ അല്ലാഹു കണക്കുതീര്‍ത്തു കൊടുക്കുകയാണു ചെയ്യുക. കൊടുങ്കാറ്റില്‍ പെട്ട വെണ്ണീറുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാത്തതുപോലെ, അവരുടെ കര്‍മ്മങ്ങള്‍ കൊണ്ടും അവര്‍ക്കു ഒരു പ്രയോജനവും ലഭിക്കുവാനില്ലെന്നത്രെ അല്ലാഹു പറഞ്ഞ ഉപമയുടെ സാരം.

സത്യവിശ്വാസികള്‍ പോലും അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ഫലങ്ങളെ ലക്ഷ്യമാക്കാതെ – ജനശ്രുതിക്കോ സല്‍പേരിനോ വേണ്ടി – ചെയ്യുന്ന കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നും, അതിനു പ്രതിഫലം കിട്ടുകയില്ലെന്നും ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണല്ലോ.

പ്രബലമായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ആയിശാ (رضي الله عنها) പറയുകയാണ്‌: ‘ഞാന്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്തു ഇബ്നു ജദ്ആന്‍ ابن جدعان കുടുംബ ബന്ധം പാലിക്കുകയും, സാധുക്കള്‍ക്കു ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അതു അയാള്‍ക്ക് ഉപയോഗപ്പെടുമോ?” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “അതു അയാള്‍ക്കു ഉപകരിക്കുകയില്ല. കാരണം, അദ്ദേഹം: എന്റെ റബ്ബേ, പ്രതിഫലത്തിന്റെ ദിവസത്തില്‍ എനിക്കു എന്റെ തെറ്റു പൊറുത്തുതരണേ (رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ) എന്നു പറഞ്ഞിട്ടില്ല’. അയാള്‍ പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ലല്ലോ എന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടുന്നത്.

14:19
  • أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ ﴾١٩﴿
  • നീ കണ്ടില്ലേ, അല്ലാഹു ആകാശങ്ങളെയും, ഭൂമിയെയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നുവെന്ന്?! അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ (ഇവിടെനിന്നു) പോക്കുകയും, ഒരു പുതിയ സൃഷ്ടിയെ (ഇവിടെ) കൊണ്ടു വരുകയും ചെയ്യും;-
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ അല്ലാഹു എന്നു خَلَقَ സൃഷ്ടിച്ചിരിക്കുന്നു (എന്നു) السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം إِن يَّشَأْ അവന്‍ ഉദ്ദേശിക്കുന്ന (വേണമെന്നു വെക്കുന്ന) പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കും, കൊണ്ടുപോകും وَيَأْتِ അവന്‍ വരുകയും ചെയ്യും بِخَلْقٍ ഒരു സൃഷ്ടിയെകൊണ്ടു جَدِيدٍ പുതുതായ
14:20
  • وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ ﴾٢٠﴿
  • അതു അല്ലാഹുവിന്റെമേല്‍ ഒരു വീര്യപ്പെട്ട [പ്രയാസപ്പെട്ട]തൊന്നുമല്ല.
  • وَّمَا ذَٰلِكَ അതല്ല താനും عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ بِعَزِيزٍ ഒരു വീര്യപ്പെട്ടതു (പ്രയാസപ്പെട്ടതു)

നിങ്ങള്‍ അല്ലാഹുവിനെ ആരാധിച്ചും അവന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും വരുവാന്‍ തയ്യാറില്ലെങ്കില്‍ അല്ലാഹുവിന്നു അതുകൊണ്ടു ഒരു ദോഷവും ബാധിക്കുവാനില്ല. വേണമെങ്കില്‍ നിങ്ങളെ നശിപ്പിച്ചു മറ്റൊരു പുതിയ സൃഷ്ടിയെ ഈ ലോകത്തു കൊണ്ടുവരുവാന്‍ അവന്നു ഒട്ടും പ്രയാസമില്ല എന്നു സാരം. خَلْقٍ جَدِيد (പുതിയ സൃഷ്ടി) കൊണ്ടുദ്ദേശ്യം മനുഷ്യരല്ലാത്ത വേറൊരു സൃഷ്ടി എന്നും, ഈ ജനതയല്ലാത്ത മറ്റൊരു ജനത എന്നും ആകാവുന്നതാണ്. സൂ: മുഹമ്മദിന്റെ അവസാനത്തില്‍ അല്ലാഹു പറയുന്നു: ‘നിങ്ങള്‍ തിരിഞ്ഞുകളയുകയാണെങ്കില്‍, നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരും. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെ ആയിരിക്കയില്ല.’

അവിശ്വാസികളെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കെ, ഇടക്കു വെച്ച് അല്ലാഹുവിന്റെ സാര്‍വ്വത്രികമായ കഴിവിനെയും, സൃഷ്ടി വൈഭവത്തെയും കുറിച്ചു ഓര്‍മ്മപ്പെടുത്തിയശേഷം, വീണ്ടും അവരുടെ വിഷയത്തിലേക്ക് തന്നെ സംസാരം തിരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-

14:21
  • وَبَرَزُوا۟ لِلَّهِ جَمِيعًا فَقَالَ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَىْءٍ ۚ قَالُوا۟ لَوْ هَدَىٰنَا ٱللَّهُ لَهَدَيْنَـٰكُمْ ۖ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ ﴾٢١﴿
  • അവര്‍ എല്ലാവരും (ഖബ്റുകളില്‍ നിന്നു) അല്ലാഹുവിങ്കലേക്ക്‌ പ്രത്യക്ഷപ്പെട്ടു വരുന്നതാണ്. അപ്പോള്‍, ദുര്‍ബ്ബലര്‍ അഹംഭാവം നടിച്ചിട്ടുള്ളവരോടു [നേതാക്കളോടു] പറയും: 'ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നു(വല്ലോ): ആകയാല്‍, അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു വല്ലതിനെയും നിങ്ങള്‍ ഞങ്ങളില്‍നിന്നു ധന്യമാ[ഒഴിവാ]ക്കിത്തരുന്നവരാണോ?' അവര്‍ പറയും: 'അല്ലാഹു ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നെങ്കില്‍, ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു. നാം ക്ഷമകേടു കാണിച്ചുവോ, അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ (രണ്ടും) നമുക്കു സമമാകുന്നു; നമുക്കു (എനി) ഓടിപ്പോകുന്ന മാര്‍ഗ്ഗമൊന്നും ഇല്ല.'
  • وَبَرَزُوا അവര്‍ പ്രത്യക്ഷപ്പെടും, വെളിക്കുവരും لِلَّـهِ അല്ലാഹുവിങ്കലേക്കു جَمِيعًا മുഴുവനും, എല്ലാവരും فَقَالَ അപ്പോള്‍ പറയും الضُّعَفَاءُ ദുര്‍ബ്ബലര്‍, ബലഹീനര്‍, അശക്തര്‍ لِلَّذِينَ യാതൊരുവരോടു اسْتَكْبَرُوا വലുപ്പം (അഹംഭാവം) നടിച്ച إِنَّا كُنَّا ഞങ്ങള്‍ ആയിരുന്നു(വല്ലോ) لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു تَبَعًا അനുയായികള്‍, പിന്‍പറ്റിയവര്‍ فَهَلْ أَنتُم എന്നാല്‍ (ആകയാല്‍ - അതിനാല്‍ - എന്നിരിക്കെ) നിങ്ങളാകുന്നുവോ مُّغْنُونَ ധന്യമാക്കുന്ന (ഒഴിവാക്കുന്ന)വര്‍ عَنَّا ഞങ്ങള്‍ക്കു, ഞങ്ങളില്‍ നിന്നു مِنْ عَذَابِ ശിക്ഷയില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ مِن شَيْءٍ വല്ലതിനെയും, വല്ല വസ്തുവും قَالُوا അവര്‍ പറയും لَوْ هَدَانَا ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നുവെങ്കില്‍ اللَّـهُ അല്ലാഹു لَهَدَيْنَاكُمْ ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു سَوَاءٌ സമമാണ് عَلَيْنَا നമ്മുടെമേല്‍ أَجَزِعْنَا നാം ക്ഷമകേടു (പൊറുതികേടു) കാണിച്ചുവോ أَمْ صَبَرْنَا അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ مَا لَنَا നമുക്കില്ല مِن مَّحِيصٍ ഒരു ഓടിപ്പോകുന്ന (രക്ഷ കിട്ടുന്ന) സ്ഥാനവും (മാര്‍ഗ്ഗവും)

ഖിയാമത്തുനാളില്‍, എല്ലാവരും അവരുടെ ഖബ്റുകളില്‍ നിന്നു എഴുന്നേറ്റ് പുറത്തുവരുകയും, അല്ലാഹുവിന്റെ മുമ്പില്‍ വിചാരണക്കു ഹാജരാകുകയും ചെയ്യുമ്പോള്‍, ഭൂമിയില്‍ വെച്ച് നേതാക്കളും അനുയായികളുമായി പരസ്പരം സഹകരിച്ചു വര്‍ത്തിച്ചിരുന്ന അവിശ്വാസികള്‍ തമ്മില്‍ നടക്കുന്ന ഒരു സംഭാഷണമാണ് അല്ലാഹു ഉദ്ധരിക്കുന്നത്. ഞങ്ങളുടെ നേതാക്കളായിരുന്നുവല്ലോ നിങ്ങള്‍ നിങ്ങളുടെ ചൊല്‍പടിക്കു വഴങ്ങുന്നവരായിരുന്നു ഞങ്ങള്‍, അതുകൊണ്ടാണ് ഈ ദുര്‍ഗ്ഗതിയില്‍ ഞങ്ങള്‍ എത്തേണ്ടിവന്നത്. എനി ഇപ്പോള്‍ വല്ല രക്ഷയും ഞങ്ങള്‍ക്കു നല്‍കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? എന്നു അനുയായികള്‍ നേതാക്കളോടു ചോദിക്കുന്നു. അയ്യോ! ഞങ്ങള്‍ക്കു തന്നെയും നേര്‍മ്മാര്‍ഗ്ഗത്തിലായിരിക്കുവാന്‍ ഭാഗ്യമുണ്ടായില്ല. പിന്നെ എങ്ങിനെയാണ് ഞങ്ങള്‍ നിങ്ങളെ രക്ഷിക്കുക? എനി, നാം ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും ഒരുപോലെത്തന്നെ, രണ്ടായാലും നാം ശിക്ഷക്കു അര്‍ഹരായിരിക്കുന്നു.ശിക്ഷ അനുഭവിക്കുകയല്ലാതെ എനി മറ്റൊരു പോംവഴിയും നമുക്കില്ല, ഇതായിരിക്കും നേതാക്കളുടെ മറുപടി. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

അവിശ്വാസികളിലുള്ള മേലേകിടക്കാരും, താഴേകിടക്കാരും തമ്മില്‍ പരലോകത്തുവെച്ചു നടക്കുന്ന പല സംഭവങ്ങള്‍, ആരോപണ പ്രത്യാരോപണങ്ങള്‍, ഒഴിഞ്ഞുമാറ്റങ്ങള്‍, കുറ്റസമ്മതങ്ങള്‍ ആദിയായവയെപ്പറ്റി സൂ: സബഉ് : 31-33; സൂ: മുഅ്മിന്‍ (ഗാഫിര്‍) 47, 48; അഅ്റാഫ് : 36, 38; അഹ്സാബ് : 67, 68 മുതലായ പല സ്ഥലങ്ങളിലും അല്ലാഹു വിവരിച്ചു കാണാവുന്നതാണ്. അവയില്‍ ചിലത്, മഹ്ശറില്‍ വെച്ചും, ചിലതു നരകത്തില്‍വെച്ചുമായിരിക്കും നടക്കുന്നതെന്നും അവയില്‍ നിന്നു മനസ്സിലാക്കാം.