വിഭാഗം - 5

13:32
  • وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا۟ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ ﴾٣٢﴿
  • തീര്‍ച്ചയായും, നിന്റെ മുമ്പു പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ടു; എന്നിട്ട് ഞാന്‍ (ആ) അവിശ്വസിച്ചവര്‍ക്ക് താമസം നല്‍കി (അയച്ചുവിട്ടു); പിന്നെ, ഞാന്‍ അവരെ പിടിച്ചു (ശിക്ഷിച്ചു), അപ്പോള്‍, എന്റെ ശിക്ഷാനടപടി എങ്ങിനെയായിരുന്നു? [അതു കുറിക്കുകൊണ്ടില്ലേ?!]
  • وَلَقَدِ തീര്‍ച്ചയായും ഉണ്ടു اسْتُهْزِئَ പരിഹസിക്കപ്പെട്ടിട്ടു(ണ്ടു) بِرُسُلٍ പല റസൂലുകളെപ്പറ്റിയും مِّن قَبْلِكَ നിന്റെ മുമ്പു فَأَمْلَيْتُ എന്നിട്ടും നാം താമസം നല്‍കി, പിന്തിച്ചുകൊടുത്തു (അയവു നല്‍കി) لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു ثُمَّ പിന്നെ, പിന്നീടു أَخَذْتُهُمْ അവരെ ഞാന്‍ പിടിച്ചു فَكَيْفَ അപ്പോള്‍ എങ്ങിനെ كَانَ ആയിരുന്നു, ഉണ്ടായി عِقَابِ എന്റെ ശിക്ഷാനടപടി, പ്രതികാര നടപടി.
13:33
  • أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍۭ بِمَا كَسَبَتْ ۗ وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَـٰهِرٍ مِّنَ ٱلْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ﴾٣٣﴿
  • അപ്പോള്‍, എല്ലാ (ഓരോ) വ്യക്തിയുടെ മേലും അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതിനെപ്പറ്റി (മേല്‍നോട്ടം ചെയ്തുകൊണ്ടു) നിലകൊള്ളുന്ന യാതൊരുവനോ...? : [അവനെങ്ങിനെ ഒരു കഴിവും ഇല്ലാത്തവര്‍ക്കു സമമാകുന്നു?!] (എന്നിട്ടും) അവര്‍ അല്ലാഹുവിനു പങ്കാളികളെ ആക്കിയിരിക്കുന്നു! പറയുക: 'നിങ്ങള്‍ അവരെ (ഒന്നു) പേരു പറഞ്ഞു (വിവരിച്ചു) തരുവിന്‍!
    അതല്ല, ഭൂമിയില്‍ (ഉള്ളതായി) അവന്‍ അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവനു വിവരം അറിയിക്കുന്നുവോ?!
    അതല്ല, (അര്‍ത്ഥമില്ലാത്ത) വല്ല പുറംവാക്കും മൂലം (അങ്ങിനെ പറയുന്നതു) ആണോ?!'
    പക്ഷേ, (അതൊന്നുമല്ല - ആ) അവിശ്വസിച്ചവര്‍ക്കു അവരുടെ തന്ത്രം അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുകയാണ്; അവര്‍ (ശരിയായ) മാര്‍ഗ്ഗത്തില്‍ നിന്നും തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന്നു (പിന്നെ) നേര്‍വഴിയിലാക്കുന്ന ഒരുവനുമില്ല.
  • أَفَمَنْ അപ്പോള്‍ യാതൊരുവനോ هُوَ അവന്‍ قَائِمٌ നിലകൊള്ളുന്നവനാണു عَلَىٰ كُلِّ نَفْسٍ എല്ലാ വ്യക്തിയുടെ (ദേഹത്തിന്റെ - ആളുടെ - ആത്മാവിന്റെ) മേലും بِمَا كَسَبَتْ അതു സമ്പാദിച്ചതിനെപ്പറ്റി وَجَعَلُوا അവര്‍ ആക്കിയിരിക്കുന്നു لِلَّـهِ അല്ലാഹുവിനു شُرَكَاءَ പങ്കാളികളെ قُلْ പറയുക سَمُّوهُمْ നിങ്ങള്‍ അവരെ പേരു പറയുവിന്‍ (നിര്‍ണ്ണയിച്ചു - വിവരിച്ചു തരുക) أَمْ تُنَبِّئُونَهُ അതല്ല (അല്ലാത്തപക്ഷം) നിങ്ങള്‍ അവനു വിവരം അറിയിക്കുന്നോ, പറഞ്ഞുകൊടുക്കുന്നോ بِمَا لَا يَعْلَمُ അവന്‍ അറിയാത്തതിനെപ്പറ്റി فِي الْأَرْضِ ഭൂമിയില്‍ أَم بِظَاهِرٍ അല്ലെങ്കില്‍ വല്ല ബാഹ്യമായ (പുറമെയുള്ള)തു മൂലമാണോ مِّنَ الْقَوْلِ വാക്കില്‍ നിന്നുള്ള بَلْ പക്ഷേ, എന്നാല്‍ زُيِّنَ അലങ്കരിക്ക (അലങ്കാരമായി കാണിക്ക)പ്പെട്ടിരിക്കുന്നു لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്ക് مَكْرُهُمْ അവരുടെ തന്ത്രം, കുതന്ത്രം, ഉപായം وَصُدُّوا അവര്‍ തിരിക്ക(തട്ടിവിട)പ്പെടുകയും ചെയ്തിരിക്കുന്നു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَمَن ആരെ, ഏതൊരുവനെ يُضْلِلِ വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَمَا لَهُ എന്നാല്‍ അവന്നില്ല مِنْ هَادٍ ഒരു വഴി ചേര്‍ക്കുന്നവനും, വഴികാട്ടിയും

ഓരോ വ്യക്തിയുടെയും സകല ചെയ്തികളും സൂക്ഷ്മവീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന അല്ലാഹുവിനു ചില പങ്കാളികള്‍ ഉണ്ടെന്നാണല്ലോ അവര്‍ പറയുന്നത്. എന്നാല്‍, അവനു പങ്കുകാരായിരിക്കുവാന്‍ അര്‍ഹതയുള്ള ആ പങ്കാളികള്‍ ആരൊക്കെയാണെന്നു അവരൊന്നു വിവരിച്ചു തരട്ടെ, അതൊന്നു കാണാമല്ലോ, ഒരു പക്ഷെ അല്ലാഹുവിന്റെ അറിവില്‍ പെടാത്ത ചില പങ്കാളികള്‍ ഈ ഭൂമിയില്‍ അവന്നുണ്ടെന്നുള്ള ഒരു വിവരം അവനു പറഞ്ഞു കൊടുക്കുകയാണോ അവര്‍ ചെയ്യുന്നത്? അങ്ങിനെയാണെങ്കില്‍ അതു തനികള്ളമാകുന്നു. കാരണം, ഭൂമിയില്‍ അല്ലാഹു അറിയാത്ത ഒന്നും തന്നെയില്ല. എനി, യഥാര്‍ത്ഥമൊന്നും നോക്കാതെ, നിരര്‍ത്ഥമായ ഒരു വെറും വാക്കായിക്കൊണ്ടുമാത്രം അവര്‍ അങ്ങിനെ പറയുകയാണു ചെയ്യുന്നതെങ്കില്‍ അതിനൊട്ടു വിലയും കല്പിക്കുവാനില്ല എന്നു സാരം.

അവരോടു ന്യായവാദം നടത്തിയിട്ടും ഗുണദോഷിച്ചിട്ടും ഫലമില്ല. അവര്‍ ചെയ്യുന്ന ഏതു അക്രമവും തോന്നിയവാസവും തങ്ങള്‍ക്കൊരു അന്തസ്സും അലങ്കാരവുമായിട്ടാണവന്‍ കണക്കുകൂട്ടുന്നത്. നേര്‍വഴി കാണുവാന്‍ കഴിയാത്തവണ്ണം അവര്‍ അതില്‍ നിന്നും അകന്നു പോയിരിക്കുന്നു. അങ്ങിനെയുള്ളവരെ നേര്‍മാര്‍ഗ്ഗത്തിലേക്കു എത്തിക്കുക അല്ലാഹുവിനു പതിവില്ല.

إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ : الزمر

(നിശ്ചയമായും, ഏതൊരുവന്‍ വളരെ നന്ദികെട്ട വ്യാജവാദിയാണോ അവനെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. (39:3)

إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ : المؤمن: ٢٨

(നിശ്ചയമായും ഏതൊരുവന്‍ വലിയ വ്യാജവാദിയും അതിരുകവിഞ്ഞവനുമാണോ അവനെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. (40: 28).

അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കാത്തവരെ പിന്നെ ആര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുവാനാണ്?!

13:34
  • لَّهُمْ عَذَابٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍ ﴾٣٤﴿
  • അവര്‍ക്കു ഇഹലോക ജീവിതത്തില്‍ ഒരു (തരം) ശിക്ഷയുണ്ടായിരിക്കും; പരലോകത്തെ ശിക്ഷയാകട്ടെ, കൂടുതല്‍ ഞെരുക്കമുള്ളതു തന്നെയായിരിക്കും. അല്ലാഹുവി(ന്റെ ശിക്ഷയില്‍) നിന്ന് കാ(ത്തു രക്ഷി)ക്കുന്ന ഒരാളും അവര്‍ക്കില്ലതാനും.
  • لَهُمْ അവര്‍ക്കുണ്ട് عَذَابٌ ശിക്ഷ فِى ٱلْحَيَوٰةِ ജീവിതത്തില്‍ الدُّنْيَا ഐഹിക, ഇഹത്തിലെ وَلَعَذَابُ ശിക്ഷതന്നെ, ശിക്ഷയാകട്ടെ الْآخِرَةِ പരത്തിലെ أَشَقُّ അധികം ഞെരുക്കമുള്ളതു وَمَا لَهُمْ അവര്‍ക്കില്ലതാനും مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن وَّاقٍ ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനും.

ഇഹത്തില്‍ കൊല, ബന്ധനം, അപമാനം, ക്ഷാമം ആദിയായ ശിക്ഷാനുഭവങ്ങള്‍, പരത്തിലാകട്ടെ, കഠിനകഠോരവും ശാശ്വതവുമായ നരകശിക്ഷയും!

13:35
  • مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ أُكُلُهَا دَآئِمٌ وَظِلُّهَا ۚ تِلْكَ عُقْبَى ٱلَّذِينَ ٱتَّقَوا۟ ۖ وَّعُقْبَى ٱلْكَـٰفِرِينَ ٱلنَّارُ ﴾٣٥﴿
  • സൂക്ഷ്മത പാലിക്കുന്നവരോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതത്രെ):

    അതിന്റെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ ഭോജ്യം നിരന്തരമായതാകുന്നു; അതിലെ തണലും (തന്നെ). അതു, സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനമത്രെ. അവിശ്വാസികളുടെ പര്യവസാനമാകട്ടെ, നരകവുമാകുന്നു.
  • مَّثَلُ ഉപമ, മാതിരി, ഉദാഹരണം الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടതായ الْمُتَّقُونَ സൂക്ഷ്മത പാലിക്കുന്നവരോടു, ഭയഭക്തര്‍ക്കു تَجْرِي നടക്കും, ഒഴുകും مِن تَحْتِهَا അതിന്റെ അടിഭാഗത്തിലൂടെ الْأَنْهَارُ നദികള്‍ أُكُلُهَا അതിലെ തീറ്റ (ഭോജ്യം) دَائِمٌ നിരന്തരമായതാണു, പതിവായി നിലനില്‍ക്കുന്നതാണു وَظِلُّهَا അതിലെ തണലും تِلْكَ അതു,അവ عُقْبَى പര്യവസാനമാകുന്നു الَّذِينَ اتَّقَوا സൂക്ഷ്മത പാലിച്ചവരുടെ وَّعُقْبَى പര്യവസാനമാകട്ടെ الْكَافِرِينَ അവിശ്വാസികളുടെ النَّارُ നരകമാകുന്നു.

ആദം (عليه السلام) നബിയെ സൃഷ്‌ടിച്ചശേഷം അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ താമസിപ്പിച്ച അവസരത്തില്‍ അല്ലാഹു അദ്ദേഹത്തോടു പറയുകയുണ്ടായി: ‘നിശ്ചയമായും നിനക്കവിടെ വിശക്കാതെയും, നഗ്നമാകാതെയുമിരിക്കാം. നിനക്കവിടെ ദാഹിക്കാതെയും, വെയില്‍കൊള്ളാതെയുമിരിക്കാം. (ത്വാഹാ: 118, 119).

13:36
  • وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ ۖ وَمِنَ ٱلْأَحْزَابِ مَن يُنكِرُ بَعْضَهُۥ ۚ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلَآ أُشْرِكَ بِهِۦٓ ۚ إِلَيْهِ أَدْعُوا۟ وَإِلَيْهِ مَـَٔابِ ﴾٣٦﴿
  • നാം (വേദ) ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, നിനക്കു ഇറക്കപ്പെട്ടതില്‍ സന്തോഷം കൊള്ളുന്നതാണ്. (ആ) കക്ഷികളില്‍ തന്നെയുണ്ടു് അതിന്റെ ചിലഭാഗം നിഷേധിക്കുന്നവര്‍. പറയുക: 'ഞാന്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോടു പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യണമെന്നു മാത്രമേ എന്നോടു കല്‍പിക്കപ്പെട്ടിട്ടുളളു. അവനിലേക്കത്രെ ഞാന്‍ ക്ഷണിക്കുന്നത്; അവനിലേക്കു തന്നെയാണു എന്റെ മടങ്ങിച്ചെല്ലലും'.
  • وَالَّذِينَ യാതൊരുകൂട്ടര്‍ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ)ഗ്രന്ഥം يَفْرَحُونَ അവര്‍ സന്തോഷിക്കും بِمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതില്‍ إِلَيْكَ നിനക്കു وَمِنَ الْأَحْزَابِ (ആ) കക്ഷികളില്‍ തന്നെയുണ്ടു مَن يُّنكِرُ നിഷേധിക്കുന്നവര്‍ بَعْضَهُ അതില്‍ ചിലതു قُلْ പറയുക إِنَّمَا أُمِرْتُ ഞാന്‍ കല്‍പ്പിക്കപ്പെടുക മാത്രം ചെയ്തിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ اللَّـهَ അല്ലാഹുവിനെ وَلَا أُشْرِكَ ഞാന്‍ പങ്കുചേര്‍ക്കാതിരിക്കുവാനും بِهِ അവനോടു, അവനില്‍ إِلَيْهِ അവനിലേക്കു തന്നെ أَدْعُو ഞാന്‍ ക്ഷണിക്കുന്നു وَإِلَيْهِ അവനിലേക്കു തന്നെ مَآبِ എന്റെ മടങ്ങിച്ചെല്ലലും

വേദക്കാര്‍ സത്യത്തില്‍നിന്നു വളരെയധികം പിഴച്ചുപോയിട്ടുണ്ടെങ്കിലും മതാവശിഷ്ടങ്ങളായി കുറെയെല്ലാം വിശ്വാസാചാരങ്ങള്‍ അവരില്‍ നിലവിലുണ്ടായിരുന്നു. അതുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിച്ച ഈ വേദഗ്രന്ഥം സത്യമാണെന്നും, വിഗ്രഹാരാധന തുടങ്ങിയ മുശ്രിക്കുകളുടെ പല വിശ്വാസാചാരങ്ങളും തെറ്റാണെന്നും അവര്‍ക്കറിയാമായിരുന്നു. തങ്ങളുടെ വേദഗ്രന്ഥവും ഖുര്‍ആനും തമ്മിലുള്ള യോജിപ്പിന്റെ അടിസ്ഥാനത്തില്‍ വേദക്കാര്‍ മുഴുവനും ഖുര്‍ആനെക്കുറിച്ചു സന്തോഷം കൊള്ളേണ്ടവരാണ്. പക്ഷെ, എല്ലാവരും അങ്ങിനെ ചെയ്തില്ല. ഒരു വിഭാഗം അതില്‍ സന്തോഷവും താല്‍പര്യവും പ്രകടിപ്പിച്ചു. ഈ വിഭാഗത്തെപ്പറ്റിയാണു ‘വേദഗ്രന്ഥം പാരായണം ചെയ്യേണ്ട മുറപ്രകാരം പാരായണം ചെയ്യുന്ന വേദക്കാര്‍ ഇതില്‍ – ഈ ഖുര്‍ആനില്‍ – വിശ്വസിക്കുന്നതാണ്‌’ എന്നു സൂ: അല്‍ബഖറഃ 121ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നത്. യഹൂദികളില്‍ അബ്ദുല്ലാഹിബ്നുസലാം (رَضِيَ اللهُ تَعَالَى عَنْهُ) മുതലായ അല്‍പം ചിലരും, ക്രിസ്ത്യാനികളില്‍ അബിസീനിയ, നജ്രാന്‍ എന്നിവിടങ്ങളില്‍നിന്നു മുസ്ലിംകളായിത്തീര്‍ന്ന ഏതാനും ആളുകളും ഖുര്‍ആനില്‍ സന്തോഷം കൊള്ളുകയും വിശ്വസിക്കുകയും ചെയ്തു. മറ്റൊരുവിഭാഗം – ഇവരാണു അവരില്‍ ബഹൂഭൂരിഭാഗം – തങ്ങളുടെ പക്കല്‍ നിലവിലുള്ള വിശ്വാസാചാരങ്ങള്‍ക്കു നിരക്കാത്തതായി ഖുര്‍ആനില്‍ കണ്ടതെല്ലാം നിഷേധിക്കുന്നവരായിരുന്നു. ഇവരാണു വേദക്കാരില്‍നിന്നു ഇസ്ലാമിന്റെ ശത്രുക്കളായി മാറിയ കക്ഷി. കഅ്ബുബ്നുല്‍ അശ്രഫു മുതലായ യഹൂദീ തലവന്‍മാരും, സയ്യിദ്, ആഖിബ് മുതലായ നജ്രാനീ ക്രിസ്തീയ നേതാക്കളും ഈ വിഭാഗക്കാരില്‍ ഉള്‍പ്പെട്ടവരാകുന്നു.

നിങ്ങള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, നിങ്ങളുടെ വേദഗ്രന്ഥം മുഖേന അല്ലാഹു കല്‍പിച്ച അതേ മൗലിക സിദ്ധാന്തമാകുന്ന തൗഹീദു തന്നെയാണു എന്നോടും കല്‍പിക്കപ്പെടുന്നത്. അതില്‍ വിട്ടുവീഴ്ച്ചക്കു യാതൊരു പഴുതുമില്ല. അതിലേക്കു മാത്രമാണ് എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നതും. വല്ല വീഴ്ചയും ഞാന്‍ കാണിക്കുന്നപക്ഷം ഞാന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരും. അവനിലേക്കാണല്ലോ ഞാന്‍ തിരിച്ചു ചെല്ലുക. എന്നൊക്കെ അവരോടു പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിക്കുന്നു. സൂ: ആലുഇംറാനില്‍ വേദക്കാരെ തൗഹീദിലേക്കു ക്ഷണിക്കുവാന്‍ കല്‍പിച്ച കല്‍പന ഇങ്ങിനെ കാണാവുന്നതാണ്:….. قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ (പറയുക: വേദക്കാരേ, നമുക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്കു വരുവിന്‍. അതായതു നാം അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും, അവനോടു ഒന്നിനെയും പങ്കുച്ചേര്‍ക്കരുതെന്നും……..’ (3:64)

13:37
  • وَكَذَٰلِكَ أَنزَلْنَـٰهُ حُكْمًا عَرَبِيًّا ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا وَاقٍ ﴾٣٧﴿
  • അതുപോലെ, ഇതിനെ [ഖുര്‍ആനെ] നാം അറബി (ഭാഷ)യിലുള്ള ഒരു വിധി നിയമമായി അവതരിപ്പിച്ചിരിക്കുന്നു. നിനക്കു അറിവില്‍നിന്നും വന്നു കിട്ടിയതിനുശേഷം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റിയെങ്കില്‍, അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്നു ഒരു രക്ഷാധികാരിയാകട്ടെ, കാ(ത്തു രക്ഷി)ക്കുന്നവനാകട്ടെ, നിനക്കു(ണ്ടാവുക) ഇല്ല.
  • وَكَذَٰلِكَ അതുപോലെ أَنزَلْنَاهُ ഇതു നാം അവതരിപ്പിച്ചിരിക്കുന്നു حُكْمًا ഒരു വിധിയായി, നിയമമായി عَرَبِيًّا അറബിയിലുള്ളതായ وَلَئِنِ اتَّبَعْتَ നീ പിന്‍പറ്റിപോയെങ്കില്‍ أَهْوَاءَهُمْ അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ بَعْدَ ശേഷം, പിറകെ مَا جَاءَكَ നിനക്കു വന്നതിനു مِنَ الْعِلْمِ അറിവില്‍നിന്നു مَا لَكَ നിനക്കില്ല مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن وَلِيٍّ ഒരു ബന്ധുവും, രക്ഷാധികാരിയും وَلَا وَاقٍ ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനുമില്ല

മുമ്പു വേദക്കാരില്‍ അവതരിക്കപ്പെട്ടിരുന്നതുപോലെയുള്ള ഒരു വേദഗ്രന്ഥം തന്നെയാണു ഈ ഖുര്‍ആനും. മനുഷ്യന്‍ അറിഞ്ഞും ആചരിച്ചും വരേണ്ടുന്ന നിയമ നടപടികളാണു അതിലുള്ളത്. അതവതരിക്കുന്നതു അറബികള്‍ക്കിടയിലാകകൊണ്ടു അതു അറബിഭാഷയിലാക്കിയിരിക്കയാണ് എന്നൊക്കെയാണു ഒന്നാമത്തെ വാക്യത്തിലെ ആശയം. തുടര്‍ന്നുകൊണ്ടു വേദക്കാരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു വിരോധിച്ചതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെ ചെയ്തേക്കാനിടയുള്ളതുകൊണ്ടല്ല. അവിടുത്തെ പ്രബോധനങ്ങളില്‍ അവര്‍ക്കു വേണ്ടി വല്ല വിട്ടുവീഴ്ചയും സ്വീകരിച്ചാല്‍ കൊള്ളാമെന്നുള്ള അവരുടെ മോഹവും പ്രതീക്ഷയും അവര്‍ വിട്ടേക്കുവാന്‍ വേണ്ടിയാണത്. സത്യവിശ്വാസികള്‍ക്കാകട്ടെ, ഇതുമൂലം മനക്കരുത്തു വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്.

വിഭാഗം - 6

13:38
  • وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ ﴾٣٨﴿
  • നിനക്കു മുമ്പു പല റസൂലുകളെയും നാം അയക്കുകയുണ്ടായിട്ടുണ്ട്; അവര്‍ക്കു നാം ഭാര്യമാരെയും, സന്താനങ്ങളെയും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു റസൂലിനും തന്നെ അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാവതല്ല. എല്ലാ (ഓരോ) കാലാവധിക്കുമുണ്ടു ഒരു (രേഖാ) ഗ്രന്ഥം.
  • وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ടു, അയക്കയുണ്ടായി رُسُلًا പല റസൂലുകളെയും مِّن قَبْلِكَ നിന്റെ മുമ്പു وَجَعَلْنَا നാം ഏര്‍പ്പെടുത്തുക (ആക്കുക - ഉണ്ടാക്കുക) യും ചെയ്തിരിക്കുന്നു لَهُمْ അവര്‍ക്കു أَزْوَاجًا ഇണകളെ (ഭാര്യമാരെ) وَذُرِّيَّةً സന്തതികളെയും وَمَا كَانَ ആകാവതല്ല, പാടില്ല لِرَسُولٍ ഒരു റസൂലിനും أَن يَأْتِيَ അദ്ദേഹം വരല്‍ بِآيَةٍ വല്ല ദൃഷ്ടാന്തവും കൊണ്ടു إِلَّا بِإِذْنِ അനുവാദപ്രകാരം (സമ്മതത്തോടെ) അല്ലാതെ اللَّـه അല്ലാഹുവിന്റെ لِكُلِّ أَجَلٍ എല്ലാ കാലാവധിക്കുമുണ്ടു كِتَابٌ ഒരു ഗ്രന്ഥം (രേഖ - നിശ്ചയം - നിയമം).
13:39
  • يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَـٰبِ ﴾٣٩﴿
  • അല്ലാഹു ഉദ്ദേശിക്കുന്നതു അവന്‍ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം (അഥവാ മൂലരേഖ) അവന്റെ പക്കല്‍ ഉണ്ടുതാനും.
  • يَمْحُو اللَّـهُ അല്ലാഹു മായിക്കുന്നു, നീക്കിക്കളയും مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيُثْبِتُ സ്ഥിരപ്പെടുത്തുക (ഉറപ്പിച്ചു വെക്കുക)യും ചെയ്യും وَعِندَهُ അവന്റെ പക്കലുണ്ടുതാനും أُمُّ الْكِتَابِ മൂലഗ്രന്ഥം, മൂലരേഖ

ആദ്യത്തെ വചനത്തില്‍ പ്രധാനമായി രണ്ടു വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു. (1) മുഹമ്മദു അല്ലാഹുവിന്റെ റസൂലാണെങ്കില്‍ എന്തുകൊണ്ടു മറ്റു മനുഷ്യരെപ്പോലെ അവന്‍ ഭാര്യാമക്കളുള്ളവനായിരിക്കുകയും, ഭക്ഷണം കഴിക്കുകയും, അങ്ങാടിയില്‍കൂടി നടക്കുകയും ചെയ്യുന്നു? എന്നിങ്ങനെ അവിശ്വാസികള്‍ പറയാറുണ്ടായിരുന്നു. ഇതിനു അല്ലാഹു മറുപടി പറയുന്നു: മുഹമ്മദു ഒരു പുതിയ റസൂലല്ല. അദ്ദേഹത്തിനു മുമ്പും പല റസൂലുകള്‍ വന്നിട്ടുണ്ട്. ഭാര്യമാരും മക്കളുമൊക്കെ അവര്‍ക്കും ഉണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂലുകളായതുകൊണ്ടു അവരാരും മാനുഷ പ്രകൃതിക്കതീതരായിരുന്നില്ല. അപ്പോള്‍ മുഹമ്മദിനു ഭാര്യമാരും മക്കളും ഉള്ളതുകൊണ്ടു അദ്ദേഹം റസൂലല്ലാതാകുന്നില്ല. (2) മുഹമ്മദു അല്ലാഹുവിന്റെ റസൂലാണെങ്കില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്ന അമാനുഷിക ദൃഷ്ടാന്തം അവര്‍ ഞങ്ങള്‍ക്കു കാണിച്ചുതരേണ്ടതല്ലേ എന്നും മറ്റുമുള്ള അവിശ്വാസികളുടെ വാദത്തിനു അല്ലാഹു മറുപടി നല്‍കുന്നു: ദൃഷ്ടാന്തം കാണിക്കല്‍ അല്ലാഹുവിന്റെ മാത്രം കഴിവിൽപെട്ടതാണ്. സ്വന്തം നിലക്കു ഒരു റസൂലിനും അതിനു കഴിവില്ല. അല്ലാഹുവിന്റെ അനുമതിയും ഉദ്ദേശ്യവും ഉണ്ടാകുമ്പോള്‍ മാത്രമേ അതു സംഭവിക്കുകയുള്ളു. ഏതു സന്ദര്‍ഭത്തിലാണതു സംഭവിക്കേണ്ടതു, സന്ദര്‍ഭത്തിനൊത്ത ദൃഷ്ടാന്തം ഏതാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ അല്ലാഹുവിന്റെ അടുക്കല്‍ ചില നിശ്ചയങ്ങളും നിയമവ്യവസ്ഥകളുമുണ്ട്. അതനുസരിച്ചു വേണ്ടി വരുമ്പോള്‍ വേണ്ടുന്ന ദൃഷ്ടാന്തങ്ങള്‍ അവന്‍ അവതരിപ്പിക്കുകയും ചെയ്യും. അല്ലാതെ, ജനങ്ങളോ റസൂലുകളോ ആവശ്യപ്പെടുമ്പോള്‍ അതു സംഭവിക്കുവാന്‍ പോകുന്നില്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെപ്പോലെ മുമ്പുള്ള റസൂലുകള്‍ക്കു ഭാര്യമാരും, മക്കളും ഉണ്ടായിരുന്നുവെന്നു പറയുമ്പോള്‍, ഈസാ (عليه السلام) നബിക്കും ഭാര്യാമക്കളുണ്ടായിരുന്നുവെന്നു വരുമല്ലോ – അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ലല്ലോ – എന്നു ചോദിക്കപ്പെട്ടേക്കാം. റസൂലുകളുടെ മൊത്തത്തിലുള്ള സ്ഥിതിയാണു അല്ലാഹു പ്രസ്താവിച്ചത്. അതില്‍ നിന്നു ഒന്നോ രണ്ടോ വ്യക്തികള്‍ ഒഴിവായിരിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല. പൊതുവായ ഒരു കാര്യത്തെക്കുറിച്ചു നിന്നു ഒന്നോ രണ്ടോ വ്യക്തികള്‍ ഒഴിവായിരിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല. പൊതുവായ ഒരു കാര്യത്തെക്കുറിച്ചു പറയുമ്പോള്‍, വിശദമായ പരിശോധനയില്‍ ദുര്‍ലഭം ചിലതു അതില്‍നിന്നു ഒഴിവായിരിക്കുക സാധാരണമത്രെ.

രണ്ടാമത്തെ വചനത്തില്‍ يَمْحُو اللَّـهُ مَا يَشَاءُ وَيُثْبِتُ (അല്ലാഹു ഉദ്ദേശിക്കുന്നതു അവന്‍ മായിച്ചു കളയുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യും.) എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തിൽ പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളും കാണാം. മായിക്കലി (يَمْحُو ) ന്റെ അര്‍ത്ഥമെന്താണെന്നും, ഏതു തരത്തിലുള്ള വിധി നിശ്ചയങ്ങളിലാണതു സംഭവിക്കുകയെന്നുമുള്ളതില്‍ അവര്‍ സ്വീകരിച്ച നിലപാടാണു ഭിന്നതക്കു കാരണം. പ്രസ്തുത വാക്യത്തിന്റെ ബാഹ്യമായ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ ഉദ്ദേശ്യം അനുസരിച്ചു മാറ്റം സംഭവിക്കാമെന്നാണു ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അതില്‍നിന്നു മനസ്സിലാക്കുന്നത്. ആയുഷ്ക്കാലം, ആഹാരം, ഭാഗ്യനിര്‍ഭാഗ്യം, രോഗാരോഗ്യം, വിശ്വാസാവിശ്വാസം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതനുസരിച്ചു മായിക്കലിനു – അഥവാ മാറ്റത്തിനു – വിധേയമാകുന്നു. ഉമര്‍, ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ്, അബൂവാഇല്‍, ഖത്താദഃ, ള്വഹ്-ഹാക്ക്, ഇബ്നു ജൂറൈദ് (رَضِيَ اللهُ تَعَالَى عَنْهُم) മുതലായ മഹാന്‍മാരുടെ ഈ അഭിപ്രായത്തോടു യോജിക്കുന്നവരായിട്ടാണ് അറിയപ്പെടുന്നത്. ‘അല്ലാഹുവേ, എന്നെ നീ ദുര്‍ഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതുമായിച്ച് എന്നെ നീ സല്‍ഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ ആക്കിത്തരേണമേ! നീ ഉദ്ദേശിക്കുന്നതു നീ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുമല്ലോ,’ എന്ന അര്‍ത്ഥത്തിലുള്ള ചില പ്രാര്‍ത്ഥനകള്‍ ഉമറും, ഇബ്നുമസ്ഊദും, അബൂവാഇലും (رَضِيَ اللهُ تَعَالَى عَنْهُم) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതായി നിവേദനങ്ങളും വന്നിട്ടുണ്ട്. ‘കുടുംബ ബന്ധം പാലിക്കുന്നതു ഉപജീവനത്തില്‍ വിശാലതയും, ആയുസ്സില്‍ വര്‍ദ്ധനവും ഉണ്ടാക്കുന്നതാണു’ (ബു; മു). എന്നതുപോലെയുള്ള ചില നബിവചനങ്ങള്‍ ഈ അഭിപ്രായത്തിനു പിന്‍ബലം നല്‍കുകയും ചെയ്യുന്നു.

ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമേ മായിക്കല്‍ – മാറ്റം വരുത്തല്‍ – ഉണ്ടാകുകയുള്ളുവെന്നും, അല്ലാഹു ഉദ്ദേശിക്കുന്നതിനെ അവന്‍ മായിക്കുമെന്നു പറഞ്ഞതു ആ പ്രത്യേക വിഷയങ്ങളെ ഉദ്ദേശിച്ചാണെന്നുമാണു മറ്റൊരു അഭിപ്രായം. എന്നാലും, പ്രത്യേക വിഷയങ്ങളെ നിര്‍ണ്ണയിക്കുന്നതിലും മായിക്കലിന്റെ ഉദ്ദേശ്യം വിവരിക്കുന്നതിലും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടുതാനും.

ചില വസ്തുതകള്‍ ഇവിടെ മനസ്സിരുത്തേണ്ടതുണ്ടു: (1)അല്ലാഹു ഉദ്ദേശിക്കുന്ന കാര്യം അവന്‍ മായിക്കുകയും, അവന്‍ ഉദ്ദേശിക്കുന്ന കാര്യം അവന്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുമെന്നു അല്ലാഹു പറയുന്നു. അവന്റെ ഈ പ്രസ്താവനക്കു വല്ല ഉപാധിയോ പരിമിതിയോ കൂട്ടിച്ചേര്‍ക്കാതെ, അതിന്റെ മുഖവിലക്കു തന്നെ സ്വീകരിക്കുന്നതിലാണു കൂടുതല്‍ സുരക്ഷിതത്വമുള്ളത്. അവന്‍ എന്തുദ്ദേശിക്കുന്നുവോ അതിനെ, എങ്ങിനെ ഉദ്ദേശിക്കുന്നുവോ അങ്ങിനെ അവന്‍ മായിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നുവെന്നല്ലാതെ, ഇന്നിന്ന കാര്യം അതില്‍ നിന്നു ഒഴിവാണെന്നോ, ഇന്നിന്ന കാര്യം അതില്‍നിന്നു ഒഴിവല്ലെന്നോ നിശ്ചയിക്കേണമെങ്കില്‍ അതിനു തക്കതായ തെളിവു തന്നെ വേണം. (2) അല്ലാഹുവിന്റെ ഏതെങ്കിലും വിധി നിശ്ചയത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്തുന്ന പക്ഷം, അതു അവന്റെ മുന്‍നിശ്ചയത്തിലുള്ള വൈകല്യമോ, പോരായ്മയോ കൊണ്ടല്ലെന്നും, അവനു മാത്രം അറിയാവുന്ന ചില പ്രത്യേക യുക്തി രഹസ്യങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നതു കൊണ്ടായിരിക്കുമെന്നും പറയേണ്ടതില്ലല്ലോ. ഈ വിഷയകമായി അറിഞ്ഞിരിക്കേണ്ടുന്ന പലതും ‘ഖള്വാ-ഖദ്റി’നെ സംബന്ധിച്ചു സൂ: ഹദീദിന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതുമാകുന്നു.)

ള്വഹ്-ഹാക്കുബ്നു മുസാഹിം പ്രസ്താവിച്ചതായി ഇബ്നുകഥീര്‍ (رحمه الله) ഉദ്ധരിച്ച ഒരു വാചകത്തിന്റെ സാരം ഇപ്രകാരമാണു: അല്ലാഹു ആകാശത്തു നിന്നു ഇറക്കിയ ഓരോ ഗ്രന്ഥത്തിനും ഒരു നിശ്ചിതകാലവും അവധിയും ഉള്ളതുകൊണ്ടു അവയില്‍ ചിലതു മുമ്പു തന്നെ മായിക്കുകയും അവസാനം ഖുര്‍ആന്‍ മുഖേ–ന എല്ലാം മായിക്കുക – അഥവാ നസ്ഖു ചെയ്യുക-യും ചെയ്തിരിക്കുന്നു.

وَعِندَهُ أُمُّ الْكِتَابِ (മൂലഗ്രന്ഥം – അഥവാ മൂലരേഖ – അവന്റെ പക്കലുണ്ട്) എന്നാണല്ലോ തുടര്‍ന്നുള്ള വാക്യം. أُمُّ الْكِتَابِ (ഉമ്മുല്‍ കിതാബ്) എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെപ്പറ്റി സൂറ: ഫാത്തിഹയുടെ ആരംഭത്തിലും, ആലുഇംറാന്‍ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മുമ്പു വിവരിച്ചിട്ടുണ്ട്. ഇവിടെ ആ വാക്കുകൊണ്ടുള്ള വിവക്ഷയെന്ന നിലക്കു عِلْمُ اللهِ (അല്ലാഹുവിന്റെ അറിവു) എന്നും, اَلْلَوْحُ الْمَحْفُوظ (ലൌഹുല്‍ മഹ്ഫൂള് – അഥവാ സൂക്ഷിക്കപ്പെട്ട ഫലകം – എന്നു പറയപ്പെടുന്ന അല്ലാഹുവിന്റെ ജ്ഞാനരേഖ) (*) എന്നും, الذِّكْرُ (പ്രമാണം) എന്നുമാണു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണുന്നത്. അനാദിമുതല്‍ കാലാകാലംവരെയുണ്ടാകുന്ന സര്‍വ്വകാര്യങ്ങളെക്കുറിച്ചുമുള്ള അല്ലാഹുവിന്റെ ജ്ഞാനരേഖ എന്നത്രെ ആ മൂന്നുവാക്കുകളുടെയും താല്‍പര്യം.


(*). اللوح المحفوظ നെപ്പറ്റി സൂറത്തുല്‍ ബുറൂജിന്റെ അവസാനത്തില്‍ വിവരിച്ചിട്ടുള്ളതു നോക്കുക.

13:40
  • وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ وَعَلَيْنَا ٱلْحِسَابُ ﴾٤٠﴿
  • അവരോടു നാം വാഗ്ദത്തം ചെയ്യുന്നതില്‍ ചിലതു [ചില ശിക്ഷാ നടപടികള്‍] നാം നിനക്കു കാണിച്ചു തരുകയോ, അല്ലെങ്കില്‍ (അതിനുമുമ്പ്) നിന്നെ നാം പിടിച്ചെടുക്കുകയോ തന്നെ ചെയ്തുവെങ്കിലും, നിന്റെ മേല്‍ പ്രബോധനം മാത്രമാണു (ബാധ്യത) ഉള്ളത്; നമ്മുടെ മേലത്രെ വിചാരണ(യുടെ ബാധ്യത).
  • وَإِن مَّا نُرِيَنَّكَ നാം നിനക്കു കാണിച്ചു തരുക തന്നെ ചെയ്തെങ്കിലും بَعْضَ ചിലതു الَّذِي نَعِدُهُمْ നാമവരോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്നതില്‍ أَوْ نَتَوَفَّيَنَّكَ അല്ലെങ്കില്‍ നിന്നെ നാം പിടിച്ചെടുക്കുന്നതായാലും فَإِنَّمَا عَلَيْكَ എന്നാല്‍ നിന്റെ മേല്‍ (മാത്രമാണ്) الْبَلَاغُ എത്തിക്കല്‍, പ്രബോധനം وَعَلَيْنَا നമ്മുടെ മേലാണ് الْحِسَابُ വിചാരണ, കണക്കുനോക്കല്‍.

ആ സത്യനിഷേധികളുടെമേല്‍ അല്ലാഹു ശിക്ഷാനടപടികളെടുക്കുമെന്നു നിശ്ചയിച്ചിട്ടുള്ളതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്തു തന്നെ സംഭവിച്ചുവെന്നും, അവിടുത്തെ കാലശേഷം, സംഭവിച്ചുവെന്നും വരാം. രണ്ടായാലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ബാധ്യതയിലും കൃത്യതയിലും മാറ്റമൊന്നും വരാനില്ലെന്നു സാരം.

13:41
  • أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ ۚ وَهُوَ سَرِيعُ ٱلْحِسَابِ ﴾٤١﴿
  • അവര്‍ക്കു കണ്ടുകൂടേ, നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്റെ (നാനാ) വശങ്ങളില്‍നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നതു?! അല്ലാഹു വിധി കല്‍പിക്കുന്നു; അവന്റെ വിധിയെ പിന്നോക്കം വെപ്പിക്കുന്ന ഒരാളുമില്ല. അവന്‍ വിചാരണ വേഗം നടത്തുന്നവനുമാകുന്നു.
  • أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ أَنَّا نَأْتِي നാം ചെല്ലുന്നുവെന്നു الْأَرْضَ (ആ) ഭൂമിയില്‍ نَنقُصُهَا അതിനെ ചുരുക്കിക്കൊണ്ടു مِنْ أَطْرَافِهَا അതിന്റെ ഭാഗ(ഓര)ങ്ങളിലൂടെ, വശങ്ങളില്‍ നിന്നു وَاللَّـهُ അല്ലാഹു يَحْكُمُ വിധിക്കുന്നു لَا مُعَقِّبَ പിന്നോക്കം വെപ്പിക്കുന്നവനേ ഇല്ല لِحُكْمِهِ അവന്റെ വിധിയെ وَهُوَ അവനാകട്ടെ سَرِيعُ വേഗതയുള്ളവനാണു الْحِسَابِ വിചാരണ.

അറേബ്യാ മുഴുവനും ശിര്‍ക്കിന്റെ വാഴ്ചയിലായിരുന്നുവല്ലോ. മുസ്ലിംകള്‍ വര്‍ദ്ധിച്ചും ഇസ്ലാമിനു പ്രചാരം സിദ്ധിച്ചും കൊണ്ടിരിക്കുന്നതും, അങ്ങിനെ ഓരോ രാജ്യങ്ങളായി ക്രമേണ ഇസ്ലാമിനു അധീനമായിത്തീരുന്നതും അവര്‍ക്കു കാണാവുന്നതാണ്‌. ഇങ്ങിനെ തങ്ങളുടെ നാടു ചുരുങ്ങിച്ചുരുങ്ങി തങ്ങള്‍ക്കു ഭൂമിയില്‍ സ്ഥലമില്ലാതായിത്തീരുകയും, ഒടുക്കം അവിടെ നിന്നു അവര്‍ തുടച്ചുനീക്കപ്പെടുകയും ചെയ്യുമെന്നു അവര്‍ക്കു മനസ്സിലാക്കിക്കൂടേ? എല്ലാം അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണു നടക്കുന്നത്. അതില്‍ ഒന്നും തന്നെ മാറ്റിവെക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. വിചാരണയും, അനന്തര നടപടിയും എടുക്കുവാന്‍ അവനു ഒട്ടും പ്രയാസമില്ല.

13:42
  • وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعًا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ ۗ وَسَيَعْلَمُ ٱلْكُفَّـٰرُ لِمَنْ عُقْبَى ٱلدَّارِ ﴾٤٢﴿
  • ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിക്കുകയുണ്ടായി; എന്നാല്‍, അല്ലാഹുവിനത്രെ തന്ത്രം മുഴുവനുള്ളത്. എല്ലാ (ഓരോ) വ്യക്തിയും (പ്രവര്‍ത്തിച്ചു) സമ്പാദിക്കുന്നതു അവന്‍ അറിയുന്നു. അവിശ്വാസികള്‍ വഴിയെ അറിഞ്ഞുകൊള്ളും ആര്‍ക്കാണ് ഭവനത്തിന്റെ (ശുഭ) പര്യവസാനം എന്നു!
  • وَقَدْ مَكَرَ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് الَّذِينَ مِن قَبْلِهِمْ ഇവരുടെ മുമ്പുള്ളവര്‍ فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണു الْمَكْرُ തന്ത്രം (ഉള്ളതു) جَمِيعًا മുഴുവനും يَعْلَمُ അവന്‍ അറിയും مَا تَكْسِبُ സമ്പാദിക്കു(പ്രവര്‍ത്തിക്കു)ന്നതു كُلُّ نَفْسٍ എല്ലാ വ്യക്തിയും, ആളും, ദേഹവും وَسَيَعْلَمُ അറിഞ്ഞുകൊള്ളും, വഴിയെ അറിയും الْكُفَّارُ അവിശ്വാസികള്‍ لِمَنْ ആര്‍ക്കാണു എന്നു عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ, വസതിയുടെ.

‘ഭവനത്തിന്റെ പര്യവസാനം’ (عُقْبَى الدَّارِ) കൊണ്ടുദ്ദേശ്യമെന്താണെന്നു 22-ാം വചനത്തില്‍നിന്നും മറ്റും മുമ്പു മനസ്സിലാക്കിയിട്ടുണ്ടല്ലോ. ‘ഇവരുടെ മുമ്പുള്ളവര്‍ തന്ത്രം പ്രയോഗിച്ചു’വെന്നു പറഞ്ഞതു മുന്‍സമുദായങ്ങള്‍ അവരുടെ പ്രവാചകന്‍മാര്‍ക്കും, അവരുടെ പ്രബോധനങ്ങള്‍ക്കും എതിരെ നടത്തിയ അക്രമങ്ങളെയും, കുതന്ത്രങ്ങളെയും ഉദ്ദേശിച്ചാകുന്നു. നംറൂദ് ഇബ്രാഹീം (عليه السلام) നബിയോടും, ഫിര്‍ഔന്‍ മൂസാ (عليه السلام) നബിയോടും, യഹൂദികള്‍ ഈസാ (عليه السلام) നബിയോടും നടത്തിയതുപോലുള്ള എല്ലാ കുതന്ത്രങ്ങളെയും അല്ലാഹു പരാജയപ്പെടുത്തുകയുണ്ടായി. ഏതു തന്ത്രക്കാരെയും പരാജയപ്പെടുത്തുവാനുള്ള തന്ത്രം അല്ലാഹുവിന്റെ പക്കലുണ്ട്. അവന്റെ തന്ത്രത്തെ വെല്ലുന്ന ഒരു തന്ത്രജ്ഞനും വേറെയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ബന്ധനത്തിലാക്കുകയോ, വധിക്കുകയോ, നാട്ടില്‍നിന്നു ബഹിഷ്കരിക്കുകയോ ചെയ്യാനുള്ള മുശ്രിക്കുകളുടെ ഗൂഢതന്ത്രത്തെ പരാജയപ്പെടുത്തിയ വിവരം അറിയിച്ചുകൊണ്ടു അല്ലാഹു പറയുന്നു: وَاللَّـهُ خَيْرُ الْمَاكِرِينَ – الأنفال (അല്ലാഹു തന്ത്രശാലികളില്‍വെച്ചു ഉത്തമനാകുന്നു. (അന്‍ഫാല്‍: 30). മുന്‍സമുദായങ്ങളുടെ ചില അക്രമമര്‍ദ്ദനങ്ങളെപ്പറ്റി പ്രസ്താവിച്ചശേഷം പറയുന്നു:

وَمَكَرُوا مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ﴿٥٠﴾

فَانظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ أَنَّا دَمَّرْنَاهُمْ وَقَوْمَهُمْ أَجْمَعِينَ ﴿٥١  – الايتين – النمل

(അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. എന്നാല്‍, അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങിനെയായെന്നു നോക്കുക! അതായതു, അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞു. (നംല്‍ : 50, 51).

13:43
  • وَيَقُولُ ٱلَّذِينَ كَفَرُوا۟ لَسْتَ مُرْسَلًا ۚ قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ وَمَنْ عِندَهُۥ عِلْمُ ٱلْكِتَـٰبِ ﴾٤٣﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: 'നീ ഒരു (റസൂലായി) അയക്കപ്പെട്ടവനല്ല' എന്നു! 'അല്ലാഹു മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌; വേദഗ്രന്ഥത്തിന്റെ അറിവു ആരുടെപക്കലുണ്ടോ അവരും (മതി).'
  • وَيَقُولُ പറയുകയും ചെയ്യുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَسْت നീ അല്ല എന്നു مُرْسَلًا ഒരു റസൂല്‍, അയക്കപ്പെട്ടവന്‍, ദൂതന്‍ قُلْ പറയുക كَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു بَيْنِي എനിക്കിടയില്‍ وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَمَنْ യാതൊരുവരും (ആരോ അവരും) عِندَهُ അവരുടെ അടുക്കലുണ്ട് عِلْمُ അറിവ് الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സംബന്ധിച്ച പല പ്രവചനങ്ങളും മുന്‍വേദഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്നതും, ഖുര്‍ആന്റെ അദ്ധ്യാപനങ്ങളും അവയുടെ അദ്ധ്യാപനങ്ങളും തമ്മില്‍ പൊരുത്തമുള്ളതും കാരണമായി വേദക്കാരിലുള്ള പണ്ഡിതന്‍മാര്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യം സത്യമാണെന്നു വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണു – വേദഗ്രന്ഥത്തിന്റെ അറിവുള്ളവരും സാക്ഷിയാണെന്നു പറഞ്ഞത്. എന്നാല്‍, വേദക്കാര്‍ പൊതുവെ ഇസ്ലാമിന്റെ ശത്രുക്കളായി മാറുവാന്‍ യഥാർത്ഥ കാരണം അവരുടെ അറിയായ്മയല്ല. അവരില്‍ സ്ഥിരപ്രതിഷ്ഠിതങ്ങളായിരുന്ന അന്ധവിശ്വാസാചാരങ്ങളെ ഇസ്ലാം അനുകൂലിക്കാതിരുന്നതും, അവരുടെ അസൂയയും മാത്രമാണതിനു കാരണം. എന്നിട്ടും സത്യാന്വേഷികളായ പലരും വേദക്കാരില്‍നിന്നു ഖുര്‍ആന്റെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സത്യത മനസ്സിലാക്കി മുസ്ലിംകളായിത്തീരുകയും ചെയ്തു. والله أعلم

اللهم لك الحمد و لك المنة  والفضل

[كان الفراغ من تسويد تفسير هذه السورة ضحى يوم الجمعة العشرين من رجب سنة ١٣٩٧ هـ الموافق ١٩٧٧/٧/٨ م

وكان الفراغ من تبييض ضحى يوم الجمعة السابع عشر من ربيع الثانى سنة ١٣٩٩ هـ  الموافق  ٧٩/٣/١٦ م –  م تى ]