വിഭാഗം - 10

26:176
  • كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ ﴾١٧٦﴿
  • 'ഐക്കത്ത്' [മരക്കാവു] കാര്‍ മുര്‍സലുകളെ വ്യാജമാക്കി:-
  • كَذَّبَ أَصْحَابُ الْأَيْكَةِ ഐക്കത്തുകാര്‍ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ

26:177
  • إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ ﴾١٧٧﴿
  • അതായത്, ശുഐബ് അവരോടു പറഞ്ഞപ്പോള്‍. 'നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!'
  • إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ شُعَيْبٌ ശുഐബ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
26:178
  • إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٧٨﴿
  • 'നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു'.
  • إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്
26:179
  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٧٩﴿
  • 'ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • فَاتَّقُوا اللَّـهَ അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കയും ചെയ്യുവിന്‍
26:180
  • وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ ﴾١٨٠﴿
  • 'അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല.'
  • وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ

‘ഐക്കത്ത്’ (الْأَيْكَة) എന്നാല്‍, വൃക്ഷങ്ങള്‍ അധികം തിങ്ങിനില്‍കുന്ന മരക്കാവ്‌ എന്നര്‍ത്ഥം. മദ്-യനി (*) ന്‍റെ അടുത്തായിരുന്നു ഈ മരക്കാവ്‌. മദ്-യന്‍കാരടക്കമുള്ള അവിടുത്തെ നിവാസികളിലേക്ക് ശുഐബ് (عليه الصلاة والسلام) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചു. ഐക്കത്തുകാരും, മദ്-യന്‍കാരും വെവ്വേറെ രണ്ടു ജനങ്ങളായിരുന്നുവെന്നും, ശുഐബ് (عليه الصلاة والسلام) നബി ഒരു പ്രാവശ്യം അവരിലേക്കും മറ്റൊരു പ്രാവശ്യം ഇവരിലേക്കും റസൂലായി നിയോഗിക്കപ്പെടുകയാണുണ്ടായതെന്നും ചില പണ്ഡിതന്‍മാര്‍ പ്രസ്താവിക്കുന്നു. പക്ഷെ, രണ്ടുകൂട്ടരും ഒരേ ജനതയായിരുന്നുവെന്നതാണ്‌ ശരിയായ അഭിപ്രായമെന്ന് ഇബ്നുകഥീറും (رحمه الله) മറ്റു ചിലരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഏതായാലും അദ്ദേഹം നിയോഗിക്കപ്പെട്ട ആ സമുദായം, അളത്തത്തിലും, തൂക്കത്തിലും വഞ്ചനയും, കൃത്രിമവും നടത്തുന്നവരും, കൊള്ള, കവര്‍ച്ച മുതലായ അക്രമങ്ങള്‍ ചെയ്തിരുന്നവരുമായിരുന്നു. ശുഐബ് (عليه الصلاة والسلام) അവരെ ഇങ്ങിനെ ഉപദേശിച്ചു:-


(*). പടം 4-ല്‍ നോക്കുക.


 

26:181
  • أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ ﴾١٨١﴿
  • 'നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍; (ജനങ്ങളെ) നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ആകരുത്'.
  • أَوْفُوا നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍ الْكَيْلَ അളത്തം, അളവ് وَلَا تَكُونُوا നിങ്ങള്‍ ആകരുതു مِنَ الْمُخْسِرِينَ നഷ്ടപ്പെടുത്തുന്നവരില്‍
26:182
  • وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ﴾١٨٢﴿
  • 'ശരിയായിട്ടുള്ള തുലാസ്സുകൊണ്ട് തൂക്കുകയും ചെയ്യുവിന്‍'.
  • وَزِنُوا നിങ്ങള്‍ തൂക്കുകയും ചെയ്യുവിന്‍ بِالْقِسْطَاسِ തുലാസ്സു (ത്രാസ്സ്) കൊണ്ടു الْمُسْتَقِيمِ ശരിയായ, ചൊവ്വായ

26:183
  • وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾١٨٣﴿
  • 'ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ (കബളിച്ചെടുത്തു) ചേതപ്പെടുത്തുകയും ചെയ്യരുത്. കുഴപ്പക്കാരായിക്കൊണ്ട് നാട്ടില്‍ അനര്‍ത്ഥം ചെയ്യുകയും അരുത്'.
  • وَلَا تَبْخَسُوا ചേതപ്പെടുത്തുകയും അരുത്, നഷ്ടമുണ്ടാക്കരുതു النَّاسَ ജനങ്ങള്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തുക്കള്‍, സാധനങ്ങള്‍ وَلَا تَعْثَوْا നിങ്ങള്‍ അനര്‍ത്ഥം (നാശം) ചെയ്കയും അരുത് فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരായി, നാശകാരികളായി
26:184
  • وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ ﴾١٨٤﴿
  • 'നിങ്ങളെയും, ആദിമ സൃഷ്ടികളെ [പൂര്‍വ്വജനങ്ങളെ]യും സൃഷ്ടിച്ചുണ്ടാക്കിയവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.'
  • وَاتَّقُوا സൂക്ഷിക്കയും ചെയ്യുവിന്‍ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവനെ وَالْجِبِلَّةَ സൃഷ്ടികളെയും, ജനങ്ങളെയും الْأَوَّلِينَ ആദിമന്‍മാരായ, പൂര്‍വ്വികരായ

സത്യനിഷേധികളായ ഇതര സമുദായങ്ങള്‍ അവരുടെ നബിമാരോട് പറഞ്ഞ മറുപടികളില്‍ നിന്നും വിഭിന്നമായിരുന്നില്ല ഇവരുടെ മറുപടിയും. ധാര്‍മ്മികബോധം നഷ്ടപ്പെട്ട് ദേഹേച്ഛകള്‍ക്കും, ഭൗതികസുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്ന എല്ലാവരുടെയും നില ഇതു തന്നെയായിരിക്കും. അതില്‍ മുന്‍കാലക്കാരും പില്‍ക്കാലക്കാരും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുകയില്ല. റസൂലുകളെ ധിക്കരിച്ച പല സമുദായങ്ങളുടെയും സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടിയശേഷം അല്ലാഹു ഒരിടത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടായി പറഞ്ഞിട്ടുള്ള ചില വചനങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു:-

كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ﴿٥٢﴾ أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ ﴿٥٣﴾ فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ ﴿٥٤﴾ وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ ﴿٥٥﴾ :الذاريات

സാരം: ‘ഇതുപോലെത്തന്നെ, ഇവരുടെ മുമ്പുള്ളവരും ഏതൊരു റസൂല്‍ ചെല്ലുന്നതായാലും, അദ്ദേഹം ജാലവിദ്യക്കാരന്‍ (അഥവാ ആഭിചാരി) എന്നോ, ഭ്രാന്തന്‍ എന്നോ പറയാതിരുന്നിട്ടില്ല. അവരന്യോന്യം ഇതുസംബന്ധിച്ച് ഒസിയ്യത്ത് ചെയ്തിരിക്കുകയാണോ?! പക്ഷേ, (അതല്ല) അവര്‍ ധിക്കാരികളായ ജനങ്ങളാകുന്നു. അതുകൊണ്ട്, നീ അവരില്‍നിന്ന് മാറിനിന്നുകൊള്ളുക. (അവരെ അവരുടെ പാട്ടിനു വിട്ടേക്കുക). എന്നാല്‍, നീ ആക്ഷേപിക്കപ്പെടുന്നവനല്ലതന്നെ. നീ ഓര്‍മ്മപ്പെടുത്തുക (ഉപദേശിക്കുക)യും ചെയ്യുക. കാരണം, ഉപദേശം വിശ്വാസികള്‍ക്ക് ഫലം ചെയ്യുന്നതാകുന്നു. (51:52-55).

26:185
  • قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ ﴾١٨٥﴿
  • അവര്‍ പറഞ്ഞു: 'നിശ്ചയമായും നീ, ആഭിചാരബാധിതരില്‍ പെട്ടവന്‍തന്നെയാകുന്നു'.
  • قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിച്ചവരില്‍ പെട്ടവനാകുന്നു
26:186
  • وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَـٰذِبِينَ ﴾١٨٦﴿
  • 'നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല; നീ വ്യാജവാദികളില്‍ പെട്ടവന്‍ തന്നെയാണെന്ന് നിശ്ചയമായും ഞങ്ങള്‍ നിന്നെക്കുറിച്ച് ധരിക്കുന്നു'.
  • وَمَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള وَإِن نَّظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ ധരിക്കുന്നു, വിചാരിക്കുന്നു لَمِنَ الْكَاذِبِينَ കള്ളം പറയുന്നവരില്‍ (വ്യാജവാദികളില്‍) പെട്ടവന്‍തന്നെ എന്നു

26:187
  • فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾١٨٧﴿
  • 'അതുകൊണ്ട്, ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തിക്കൊള്ളുക; - നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍!'
  • .فَأَسْقِطْ എന്നാല്‍ (അതുകൊണ്ടു) നീ വീഴ്ത്തുക عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ كِسَفًا തുണ്ടങ്ങളെ, കഷ്ണങ്ങളെ مِّنَ السَّمَاءِ ആകാശത്തുനിന്ന് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍നിന്നു, സത്യവാദികളില്‍ (പെട്ടവന്‍)
26:188
  • قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ ﴾١٨٨﴿
  • അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെക്കുറിച്ച് എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാകുന്നു'.
  • قَالَ അദ്ദേഹം പറഞ്ഞു رَبِّي أَعْلَمُ എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്, കൂടുതല്‍ അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

(അതുകൊണ്ട് നിങ്ങളെ സംബന്ധിച്ച് വേണ്ടുന്ന നടപടികള്‍ അവന്‍ എടുത്തുകൊള്ളുന്നതാകുന്നു. എന്‍റെ കടമ ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നുമാത്രം.)

26:189
  • فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ ﴾١٨٩﴿
  • അങ്ങനെ, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍, മേഘത്തണലിന്‍റെ ദിവസത്തിലെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അത് ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു!
  • فَكَذَّبُوهُ അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمْ അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു عَذَابُ ശിക്ഷ يَوْمِ الظُّلَّةِ മേഘത്തണലിന്‍റെ ദിവസത്തിലെ إِنَّهُ كَانَ തീര്‍ച്ചയായും അതാകുന്നു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച

ആദ്യം അവര്‍ക്ക് അതികഠിനമായ ഉഷ്ണം ബാധിച്ചു. തണലും വെള്ളവും പ്രയോജനപ്പെടാതായി. ശ്വാസം കഴിപ്പാന്‍പോലും വിഷമമായി. അങ്ങിനെയിരിക്കെ, ഒരു വലിയ കാര്‍മേഘം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം മൈതാനിയില്‍ അതിന്‍റെ തണലില്‍ കൂട്ടമായി ഒരുമിച്ചുകൂട്ടി. പെട്ടെന്ന് മേഘം അവരില്‍ ഒരു അഗ്നി വര്‍ഷം നടത്തി. അതില്‍ അവരെല്ലാം വെന്തു നശിച്ചുപോയി’ ഇതായിരുന്നു അവര്‍ക്കു മേഘത്തണലിന്‍റെ ദിവസത്തില്‍ ബാധിച്ച ശിക്ഷ (عَذَابُ يَوْمِ الظُّلَّةِ) എന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ആ ദിവസം അവരെ സംബന്ധിച്ചിടത്തോളം എത്രമേല്‍ വമ്പിച്ച ദിവസമാണെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ കഥകളുടെയെല്ലാം അവസാനത്തില്‍ അല്ലാഹു ഓര്‍മ്മിപ്പിച്ചു വന്നതുപോലെ ഇവിടെയും അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു:-

26:190
  • إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٩٠﴿
  • നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളും അല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍
26:191
  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٩١﴿
  • നിശ്ചയമായും നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി

ഈ സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ അവിശ്വാസികള്‍ക്ക്‌ നല്‍കപ്പെടുന്ന ഉല്‍ബോധനങ്ങളുടെ നേരെ അവര്‍ കൈകൊണ്ട അവഗണനയെക്കുറിച്ചും, പരിഹാസത്തെക്കുറിച്ചും പ്രസ്താവിക്കുകയുണ്ടായി. അതിനെത്തുടര്‍ന്ന് അല്ലാഹുവിന്‍റെ ഏകത്വത്തിനും, മഹത്വത്തിനുമുള്ള – പ്രകൃതിപരവും, ചരിത്രപരവുമായ – പല  ദൃഷ്ടാന്തങ്ങളും വിവരിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് നല്‍കുന്ന ഈ ഉല്‍ബോധനം – അതെ അവര്‍ക്ക്  ഓതിക്കേള്‍പ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ – എങ്ങനെയുള്ളതാണ്, അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് എവിടെനിന്നു ലഭിച്ചു എന്നിത്യാദി കാര്യങ്ങളെക്കുറിച്ചാണ് ഇനിയുള്ള വചനങ്ങളില്‍ പ്രതിപാദിക്കുന്നത് ;-