ഖുറൈശ്
[മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 4]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

106:1
  • لِإِيلَـٰفِ قُرَيْشٍ ﴾١﴿
  • ഖുറൈശികള്‍ക്കു ഇണക്കമുണ്ടാക്കിക്കൊടുത്തതിനാല്‍, -
  • لِإِيلَافِ ഇണക്കി (പരിചയപ്പെടുത്തി)യതിനാല്‍ قُرَيْش ഖുറൈശികളെ
106:2
  • إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴾٢﴿
  • അതായതു, ശൈത്യകാലത്തെയും, ഉഷ്ണകാലത്തെയും യാത്ര അവര്‍ക്കു ഇണക്കിക്കൊടുത്തതു ; –
  • إِيلَافِهِمْ അതായതു അവരെ ഇണക്കിയതു رِحْلَةَ യാത്ര, യാത്രക്കു الشِّتَاءِ ശൈത്യകാലത്തെ وَالصَّيْفِ ഉഷ്ണകാലത്തെയും
106:3
  • فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ ﴾٣﴿
  • അതിനാല്‍, അവര്‍ ഈ വീട്ടിന്റെ റബ്ബിനെ ആരാധിച്ചുകൊള്ളട്ടെ; –
  • فَلْيَعْبُدُوا അതിനാല്‍ അവര്‍ ആരാധിക്കട്ടെ رَبَّ هَـٰذَاالْبَيْتِ ഈ വീട്ടിന്റെ (മന്ദിരത്തിന്റെ) റബ്ബിനെ
106:4
  • ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ ﴾٤﴿
  • (അതെ) അവര്‍ക്കു വിശപ്പിനു ഭക്ഷണം നല്‍കുകയും അവര്‍ക്കു ഭയത്തിനു സമാധാനം നല്‍കുകയും ചെയ്തവനെ (ആരാധിച്ചുകൊള്ളട്ടെ).
  • الَّذِي أَطْعَمَهُم അവര്‍ക്കു ഭക്ഷണം നല്‍കിയവനായ مِّن جُوعٍ വിശപ്പിനു, പട്ടിണിയില്‍ നിന്നു وَآمَنَهُم അവര്‍ക്കു അഭയം (സമാധാനം) നല്‍കുകയും ചെയ്ത مِّنْ خَوْفٍ ഭയത്തിനു, പേടിയില്‍ നിന്നു

‘ഖുറൈശ്’ എന്ന പേരില്‍ അറിയപ്പെടുന്നതും, ഖുറൈശികളെ സംബന്ധിച്ചുമാത്രം പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമായ ഒരു അദ്ധ്യായമാണിത്. ഇതുമൂലം ഖുറൈശികളുടെ പേരും കീര്‍ത്തിയും ലോകാവസാനം വരെ ഭൂമുഖത്ത് അവശേഷിക്കുന്നതായിരിക്കും. വിശുദ്ധ കഅ്ബയുടെ ശുശ്രൂഷകരും ഭരണാധിപരുമെന്ന നിലക്ക് അവര്‍ക്കു അറബികള്‍ക്കിടയില്‍ വലിയ പ്രശസ്തിയുണ്ടായിരുന്നുവല്ലോ. പക്ഷേ, ജീവിതമാര്‍ഗങ്ങളില്‍ മിക്കവാറും അവര്‍ക്ക് അന്യനാടുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഈത്തപ്പഴം മുതലായ ചില ഫലവര്‍ഗ്ഗങ്ങളല്ലാതെ, സാധാരണ കൃഷിവിഭവങ്ങളൊന്നും അവിടെ ഇല്ലായിരുന്നു. ഈ പോരായ്മ നികത്തുവാന്‍ ഉഷ്ണകാലത്തു ശാമിലേക്കു (സിരിയായിലേക്കു) വടക്കോട്ടും, ശൈത്യകാലത്തു യമനിലേക്കു തെക്കോട്ടും അവര്‍ കച്ചവടയാത്രകള്‍ നടത്തുമായിരുന്നു. അറേബ്യായുടെ കിടപ്പും ഭൂപ്രകൃതിയും അനുസരിച്ച് ശൈത്യകാലത്ത് വടക്കോട്ടും, ഉഷ്ണകാലത്തു തെക്കോട്ടും യാത്ര ചെയ്യുന്നതു വളരെ വിഷമകരമായതുകൊണ്ടാണ് അങ്ങിനെ കാലവും ദിക്കും നിര്‍ണയിക്കപ്പെടുന്നത്. അറേബ്യാരാജ്യം മണലാരണ്യങ്ങളും, വരണ്ടമലമ്പ്രദേശങ്ങളും നിറഞ്ഞതാകകൊണ്ടു തണുപ്പുകാലത്തു തണുപ്പും, ചൂടുകാലത്തു ചൂടും അസഹ്യമായിരിക്കും. സംഘം ചേര്‍ന്നും ആഘോഷപൂര്‍വ്വവുമായിരുന്നു പ്രസ്തുത യാത്രകള്‍. നാട്ടിലെ വിഭവങ്ങള്‍ കയറ്റുമതിചെയ്ത് വിറ്റഴിക്കലും, പകരം ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ നാട്ടില്‍ ഇറക്കുമതിചെയ്യലും ഈ കച്ചവടസംഘങ്ങള്‍ മുഖേനയായിരുന്നു. ഓരോ യാത്രയും ഒന്നുരണ്ടു മാസത്തോളം പിടിക്കും. പലപ്പോഴും വഴിമദ്ധ്യേ പല അനിഷ്ടസംഭവങ്ങളും സംഘട്ടനങ്ങളും അവര്‍ക്ക് നേരിടേണ്ടിയും വന്നേക്കും. അതിനുള്ള മുന്‍കരുതലോടെത്തന്നെയായിരിക്കും യാത്രാസംഘങ്ങള്‍ പുറപ്പെടുന്നതും.

ഈ യാത്രകള്‍ക്കു വേണ്ടുന്ന സൗകര്യങ്ങളും പരിചയവും നല്‍കിയതു മുഖേന അല്ലാഹു ഖുറൈശികളെ വിശപ്പില്‍ നിന്നു രക്ഷിക്കുകയും, അവര്‍ക്കു ആഹാരമാര്‍ഗ്ഗം നല്‍കുകയും ചെയ്തു. അവര്‍ക്കു അറബികളിലുണ്ടായിരുന്ന പ്രത്യേക സ്ഥാനമാനങ്ങള്‍ നിമിത്തം മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ യാത്രാസംഘങ്ങള്‍ ഏറെക്കുറെ സുരക്ഷിതങ്ങളുമായിരുന്നു. കൂടാതെ, കഅ്ബയുടെ അടുത്ത സ്ഥലങ്ങളില്‍ വെച്ചു അക്രമവും സംഘട്ടനവും നടക്കുന്നതു വമ്പിച്ച ഒരു പാതകമായി എല്ലാവരും അംഗീകരിച്ചുവന്നിരുന്നതുകൊണ്ടു സ്വന്തംനാട്ടിലും അവര്‍ക്കു സമാധാനമായി ജീവിക്കാമായിരുന്നു. ഇങ്ങിനെയുള്ള അനുഗ്രഹങ്ങളെയാണ് അല്ലാഹു അവരെ അനുസ്മരിപ്പിക്കുന്നത്. ഖുറൈശികള്‍ക്ക് സിദ്ധിച്ച യോഗ്യതകളും, കീര്‍ത്തിയും, സ്വാധീനവും എല്ലാം തന്നെ സിദ്ധിക്കുവാന്‍ കാരണം അവര്‍ കഅ്ബയുടെ സംരക്ഷകരും അയല്‍വാസികളും ആയതാണല്ലോ. അപ്പോള്‍, എല്ലാനിലക്കും അവര്‍ ആ വിശുദ്ധമന്ദിരത്തിന്റെ ഉടമസ്ഥനായ അല്ലാഹുവിനെ ആരാധിക്കുവാനും, അവനെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കാതിരിക്കുവാനും ബാധ്യസ്ഥരാകുന്നു. ഈ ബാധ്യത അവര്‍ നിറവേറ്റിക്കൊള്ളട്ടെ എന്നു അവരെ അല്ലാഹു ഉല്‍ബോധിപ്പിക്കുകയാണ്.

(ولله الحمد والمنة)