ഖ്വാഫ്

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

മുഖവുരയില്‍ പ്രസ്താവിച്ചിട്ടുള്ളതു പോലെ വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യായങ്ങള്‍ അവയുടെ വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു നാലുഭാഗമായി പരിഗണിക്കപ്പെടാറുണ്ട്.

(1) ദീര്‍ഘമായ അദ്ധ്യായങ്ങള്‍

(السبع الطوال) (2) നൂറോ അധികമോ ആയത്തുകള്‍ അടങ്ങുന്നവ

(المؤن) (3) നൂറില്‍ അല്‍പം കുറവുള്ളവ

(المثانى) (4) ചെറിയ ആയത്തുകളോടുകൂടിയതും, ആയത്തുകളുടെ അവസാനങ്ങളില്‍ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകള്‍ (المفصلات) ഇവയാണത്.

ഈ ഒടുവില്‍ പറഞ്ഞ المفصل (മുഫസ്സ്വല്‍) വിഭാഗത്തിന്റെ തുടക്കം ചിലര്‍ സൂറത്തുല്‍ ഹുജുറാത്ത് (الحجرات) മുതല്‍ക്കും, ചിലര്‍ വേറെ സൂറത്തു മുതല്‍ക്കും കണക്കാക്കുന്നു. ഇമാം ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതു പോലെ ‘മുഫസ്സ്വലി’ന്റെ തുടക്കം സൂറത്തു ഖ്വാഫ് മുതല്‍ക്കാണെന്നുള്ള അഭിപ്രായമായിരിക്കും കൂടുതല്‍ ശരിയായതെന്നാണ് മനസ്സിലാകുന്നത്. الله اعلم

تحزيب القرأن (ഖുര്‍ആനെ ‘ഹിസ്ബാ’ക്കല്‍, * അഥവാ ദിനകാണ്ഠമാക്കല്‍) എന്ന ശീര്‍ഷകത്തില്‍ ഇമാം അബൂദാവൂദ് (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍, അതിന്റെറെ ‘റാവി’ (നിവേദകന്‍) ആയ ഔസുബ്നു ഹുദൈഫഃ (رحمه الله) ഇപ്രകാരം പറയുന്നു : ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികളോട് അവര്‍ എങ്ങിനെയായിരുന്നു ഖുര്‍ആനെ ‘ഹിസ്ബാ’ക്കിയിരുന്നതു എന്നു ഞാന്‍ ചോദിച്ചു. അവര്‍ ഇങ്ങിനെ പറഞ്ഞു ‘മൂന്നും, അഞ്ചും, ഏഴും, ഒമ്പതും, പതിനൊന്നും, പതിമൂന്നും, ‘മുഫസ്സ്വലി’ന്റെ വിഭാഗവും ഇങ്ങിനെയാണ്‌.’ വേറെ മാര്‍ഗ്ഗങ്ങളില്‍കൂടി ഇമാം അഹ്മദ്, ഇബ്നുമാജഃ (رحمه الله) എന്നിവരും ഇതുപോലെ നിവേദനം ചെയ്തിരിക്കുന്നു. ഇതിലെ ‘മൂന്ന്‍’ അല്‍ബഖറഃ മുതല്‍ തുടങ്ങുന്നു. ‘അഞ്ച്’ മാഇദഃ മുതലും, ‘ഏഴ്’ യൂനുസ് മുതലും, ‘ഒമ്പത്’ ഇസ്രാഉ് മുതലും, ‘പതിനൊന്ന്’ ശുഅറാഉ
മുതലും, ‘പതിമൂന്നു’ സ്വാഫ്-ഫാത്ത് മുതലും ആരംഭിക്കുന്നു. എല്ലാം ചേര്‍ന്നാല്‍ ആകെയുള്ള 48 എണ്ണം സൂ: ഹുജുറാത്തോടുകൂടി അവസാനിക്കുന്നു. അപ്പോള്‍ ‘മുഫസ്-സ്വലിന്റെ വിഭാഗം (حزب المفصل) സൂ:ഖ്വാഫ് മുതല്‍ അവസാനം വരെയാണെന്നു വ്യക്തമായല്ലോ.


(*). രാത്രി നമസ്കാരങ്ങളില്‍ ദിവസംതോറും ഖുര്‍ആനില്‍ നിന്നു കുറേഭാഗം പാരായണം ചെയ്യല്‍ പല സ്വഹാബികളുടെയും പതിവായിരുന്നു. സ്വഹാബികളുടെ മാത്രമല്ല, ഭയഭക്തന്മാരായ പലരുടെയും പതിവാണത്. ഓരോ ദിവസത്തെയും പാരായണത്തിനു ഉപയോഗിക്കപ്പെടാറുള്ള ഭാഗത്തിനു حزب (ഹിസ്ബ്= ദിനകാണ്ഡം) എന്നു പറയപ്പെട്ടിരുന്നു. ഖുര്‍ആന്റെ പാരായണ മര്യാദകള്‍ക്കനുസരിച്ചു നന്നായി പാരായണം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ – നമ്മുടെ രാജ്യങ്ങളില്‍ – ‘ഹിസ്ബ്’ എന്ന വാക്കു ഉപയോഗിച്ചു കാണുന്നു. ഇതെങ്ങിനെ വന്നുകൂടി എന്നറിയുന്നില്ല. ഒരുപക്ഷേ, ദിനംതോറും പാരായണം ചെയ്‌വാന്‍ നിശ്ചയിച്ച തോതിനെ ഉദ്ദേശിച്ചായിരിക്കാം അതു ഉപയോഗിക്കാന്‍ തുടങ്ങിയത്. എതായാലും, ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്നതിന് تجويد (തജ് വീദ്) എന്നത്രെ യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.


പെരുന്നാള്‍ നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: ഖ്വാഫും, സൂ: ഖമറും (ق ,اقْتَرَبَتِ السَّاعَةُ) ഓതാറുണ്ടായിരുന്നതായി അബൂവാഖിദില്ലൈഫി (ابوا واقد الليثى – رض) നിവേദനം ചെയ്തിരിക്കുന്നു. (അ; മു; ദാ; തി; ജ; ന). ‘സൂ: ഖ്വാഫ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). എല്ലാ വെള്ളിയാഴ്ചയും പ്രസംഗം ചെയ്യുമ്പോള്‍ മിമ്പറില്‍ (പ്രസംഗപീഠത്തില്‍) വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു ഓതാറുണ്ടായിരുന്നു. ഞങ്ങളുടേയും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും (റൊട്ടി പാകം ചെയ്‌വാനുള്ള) അടുപ്പ് കുറച്ച് കാലത്തോളം ഒന്നായിരുന്നു’. എന്നിങ്ങിനെ ഹാരിഥിന്റെ പുത്രിയായ ഉമ്മുഹിശാം (ام هشام بنت الحرث – رض) എന്ന വനിതാ സഹാബിയും പ്രസ്താവിച്ചിരിക്കുന്നു. (അ; മു; ദാ ജ; ന). സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍ ആദിയായവയെ സംബന്ധിച്ചു ഈ സൂറത്തില്‍ ഊന്നി പ്രസ്താവിച്ചിട്ടുള്ളതും, 37-ാം വചനത്തിലും, അവസാനത്തെ വചനത്തിലും കാണാവുന്നതുപോലെ ചിന്തിക്കുന്ന ഹൃദയമുള്ള  എല്ലാവര്‍ക്കും ചിന്തിച്ചറിയുവാനും, ഭയഭക്തി ഉളവാക്കുവാനും പോരുന്നതുമായ ഒരു മഹത്തായ അദ്ധ്യായമത്രെ സൂ:ഖ്വാഫ് അതുകൊണ്ടുതന്നെയാണ് പെരുന്നാള്‍ ദിവസങ്ങളിലും, ജുമുഅഃ ദിവസങ്ങളിലും ജനസദസ്സുകളില്‍ വെച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തു ഓതിക്കേള്‍പ്പിക്കുക പതിവാക്കിയിരുന്നതും.

50:1
  • قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ ﴾١﴿
  • 'ഖ്വാഫ്'. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ (സത്യം)!
  • ق 'ഖ്വാഫ് وَالْقُرْآنِ ഖുര്‍ആന്‍ തന്നെയാണ الْمَجِيدِ മഹത്വമേറിയ

‘ഖ്വാഫു’ പോലെ ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണുന്ന കേവലാക്ഷരങ്ങളെയും, ഖുര്‍ആനില്‍ കാണപ്പെടുന്ന സത്യവാചകങ്ങളെയും പരാമര്‍ശിച്ചുകൊണ്ടു നാം പലപ്പോഴും സംസാരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്ഥാവിക്കുന്നില്ല. ‘ഖ്വാഫുമല’ (جبل قاف) എന്ന പേരില്‍ ഭൂമിയെ വലയം ചെയ്തുകൊണ്ടുള്ള ഒരു മലയുണ്ടെന്നും, അതാണിവിടെ ഉദ്ദേശ്യമെന്നും മുമ്പ് ചില ആളുകള്‍ പ്രസ്താവിക്കാറുണ്ടായിരുന്നു. ചില പാമര മുസ്ലിംകളില്‍ ഇന്നും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്. ഇതു – ഇമാം ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ പ്രസ്താവിക്കുന്നത് പോലെ – അടിസ്ഥാനരഹിതമായ ഇസ്രാഈലീ കഥയോ, മതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു വിടുവാന്‍ വേണ്ടി നിര്‍മ്മതവാദികള്‍ പടച്ചു വിട്ടതോ ആയിരിക്കുമെന്നുള്ളതില്‍ സംശയമില്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വം, മരണാനന്തരജീവതം തുടങ്ങി ഈ അദ്ധ്യായത്തിലും മറ്റും ഖുര്‍ആന്‍ പ്രസ്താവിക്കുന്ന വിഷയങ്ങളെല്ലാം പരമാര്‍ത്ഥങ്ങളാണെന്നു ഖുര്‍ആന്‍ മുഖേന ആണയിട്ടുകൊണ്ടു അല്ലാഹു സൂറത്ത് ആരംഭിക്കുന്നു. തുടര്‍ന്നുകൊണ്ടു ഗൗരവമേറിയ ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവരെക്കുറിച്ചു പറയുന്നു:-

50:2
  • بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ ﴾٢﴿
  • പക്ഷേ, അവര്‍ക്കു തങ്ങളില്‍നിന്നു ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ വന്നിട്ടുള്ളതിനാല്‍ അവര്‍ ആശ്ചര്യപ്പെടുകയാണ്! എന്നിട്ട് (ആ) അവിശ്വാസികള്‍ പറയുന്നു: 'ഇതൊരു ആശ്ചര്യകരമായ കാര്യമാണ്;-
  • بَلْ എങ്കിലും, എന്നാല്‍, പക്ഷേ عَجِبُوا അവര്‍ ആശ്ചര്യപ്പെടുകയാണ് أَن جَاءَهُم അവര്‍ക്ക് വന്നതിനാല്‍ مُّنذِرٌ ഒരു മുന്നറിയിപ്പു (താക്കീതു)കാരന്‍ مِّنْهُمْ അവരില്‍നിന്നു فَقَالَ എന്നിട്ടു പറഞ്ഞു, പറയുന്നു الْكَافِرُونَ അവിശ്വാസികള്‍ هَـٰذَا ഇതു شَيْءٌ عَجِيبٌ ആശ്ചര്യ(അത്ഭുത)കരമായ ഒരു കാര്യം (വസ്തുത) ആകുന്നു

50:3
  • أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ ﴾٣﴿
  • 'നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നതു)?! അതു വിദൂരമായ ഒരു മടക്കമത്രെ!'
  • أَءِذَا مِتْنَا നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും ذَٰلِكَ رَجْعٌ അതൊരു മടക്കമാണ് بَعِيدٌ വിദൂരമായ (പ്രയാസപ്പെട്ട)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തെയും, മരണാനന്തരജീവിതത്തെയും നിഷേധിക്കുന്ന മുശ്രിക്കുകളുടെ ദൃഷ്ടിയില്‍, അതു രണ്ടും അസംഭവ്യമായ കാര്യങ്ങളായിട്ടാണുള്ളത്. മനുഷ്യരില്‍ നിന്നു ദൈവദൂതന്‍ ഉണ്ടാകുന്നതെങ്ങിനെ? മരിച്ചു മണ്ണായിത്തീര്‍ന്ന മനുഷ്യന്‍ പിന്നെ ജീവിക്കപ്പെടുന്നതെങ്ങിനെ? എന്നൊക്കെ അവര്‍ അത്ഭുതപ്പെടുകയാണ്. അല്ലാഹു പറയുന്നു :

50:4
  • قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ ﴾٤﴿
  • തീര്‍ച്ചയായും നമുക്കറിയാം, അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്. (എല്ലാം) സൂക്ഷമമായി (രേഖപ്പെടുത്തി) വെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ടുതാനും.
  • قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് مَا تَنقُصُ ചുരുക്കുന്നതും, കുറവു വരുത്തുന്നതു الْأَرْضُ ഭൂമി مِنْهُمْ അവരില്‍ നിന്നു وَعِندَنَا നമ്മുടെ അടുക്കലുണ്ടുതാനും كِتَابٌ ഒരു ഗ്രന്ഥം, രേഖ حَفِيظٌ സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ
50:5
  • بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ ﴾٥﴿
  • എങ്കിലും, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കി; അങ്ങനെ, അവര്‍ ഇളക്കംപിടിച്ച ഒരു വിഷയത്തിലാണ്. [അനിശ്ചിത നിലപാടിലാണ്.]
  • بَلْ എങ്കിലും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالْحَقِّ യാഥാര്‍ത്ഥ്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍, വന്നാറെ فَهُمْ എന്നിട്ടവര്‍ فِي أَمْرٍ ഒരു വിഷയ (കാര്യ)ത്തിലാണ് مَّرِيجٍ ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ)

മരണപ്പെട്ടവരുടെ ശരീരത്തില്‍ നിന്നു എന്തെല്ലാം, എത്രയെല്ലാം, എങ്ങിനെയെല്ലാം നശിച്ചുപോകുന്നുണ്ടെന്നും, എത്രഭാഗം നഷ്ടപ്പെടുന്നുണ്ടെന്നും നമുക്കറിയാം. എല്ലാം സസൂക്ഷ്മം നമ്മുടെ അടുക്കല്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്; ജഡം മണ്ണില്‍ ലയിച്ചാല്‍ പിന്നെയും അതിനെ ജീവിപ്പിക്കന്നതിനു നമുക്കു ഒട്ടും പ്രയാസമില്ല. ഇങ്ങിനെയുള്ള യഥാര്‍ത്ഥ്യങ്ങള്‍ പ്രവാചകന്‍ മുഖേന അവരെ മനസ്സിലാക്കുമ്പോള്‍ അതിനെപ്പറ്റി ചിന്തിക്കാതെ, അവര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. നിഷേധത്തിലാകട്ടെ, അവരുടെ നില അസ്ഥിരമാണ് താനും എന്നു സാരം. ഖുര്‍ആനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സംബന്ധിച്ചു ‘ജാലം, ജാലക്കാരന്‍’ ‘കവിത, കവി’ ‘ജോത്സ്യം, ജോത്സ്യക്കാരന്‍’, ‘ഭ്രാന്തു, ഭ്രാന്തന്‍’ എന്നൊക്കെ പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകള്‍ അവരുടെ അനിശ്ചിതത്വത്തെയാണല്ലോ കാണിക്കുന്നത്.

50:6
  • أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ ﴾٦﴿
  • എന്നാല്‍, തങ്ങളുടെ മീതെ ആകാശത്തേക്കു അവര്‍ നോക്കുന്നില്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്നു?! യാതൊരു വിടവുകളും [കേടുപാടും] അതിനു ഇല്ലതാനും.
  • أَفَلَمْ يَنظُرُوٓا۟ എന്നാലവര്‍ നോക്കുന്നില്ലേ إِلَى ٱلسَّمَآءِ ആകാശത്തേക്കു فَوْقَهُمْ തങ്ങളുടെ മീതെ كَيْفَ بَنَيْنَاهَا അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്നു وَزَيَّنَّاهَا അതിനെ നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു وَمَا لَهَا അതിനു ഇല്ലതാനും مِن فُرُوجٍ വിടവുകളായിട്ടു (ഒന്നും)
50:7
  • وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ ﴾٧﴿
  • ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു;-
  • وَالْأَرْضَ ഭൂമിയെയും مَدَدْنَاهَا അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി) وَأَلْقَيْنَا നാം ഇടുക (ഏര്‍പ്പെടുത്തുക, സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു (തറച്ചു) നില്‍ക്കുന്ന മലകള്‍ وَأَنبَتْنَا فِيهَا അതില്‍ നാം മുളപ്പിക്കുക(ഉല്‍പാദിപ്പക്കുക)യും ചെയ്തു مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളില്‍ പെട്ടതും بَهِيجٍ കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള
50:8
  • تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ ﴾٨﴿
  • (മനസ്സുമടങ്ങി) വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടതിനും ഓര്‍മ്മക്കായും [അതിനായിട്ടാണ് ഇതെല്ലം ചെയ്തത്].
  • تَبْصِرَةً കണ്ടറിയേണ്ടതിനു وَذِكْرَىٰ ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും لِكُلِّ عَبْدٍ എല്ലാ അടിയാനും مُّنِيبٍ വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള
50:9
  • وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ ﴾٩﴿
  • ആകാശത്തുനിന്നു അനുഗ്രഹീതമായ വെള്ളവും [മഴയും] നാം ഇറക്കി; എന്നിട്ട് അതുമൂലം (പല) തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉല്‍പാദിപ്പിച്ചു.
  • وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട فَأَنبَتْنَا بِهِ എന്നിട്ടു അതുമൂലം നാം ഉല്‍പാദിപ്പിച്ചു جَنَّاتٍ പല തോട്ടങ്ങള്‍ وَحَبَّ ധാന്യവും, വിത്തും الْحَصِيدِ കൊയ്തെടുക്കപ്പെടുന്നതിന്റെ
50:10
  • وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ ﴾١٠﴿
  • (ഫലം വഹിച്ചുകൊണ്ട്) ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളും (ഉല്‍പാദിപ്പിച്ചു); അവയ്ക്കു (മേല്‍ക്കുമേലെ) അടുക്കായുള്ള കുലയുണ്ടായിരിക്കും.
  • وَالنَّخْلَ ഈത്തപ്പനയും,ഈന്തമരവും بَاسِقَاتٍ ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍, വഹിച്ചുംകൊണ്ടു لَّهَا അതിന്നുണ്ട്, അവക്കുണ്ട് طَلْعٌ കുല نَّضِيدٌ അടുക്കായ, ഇടതിങ്ങിയ
50:11
  • رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ ﴾١١﴿
  • (അതെ) അടിയാന്മാര്‍ക്കു ആഹാരത്തിനായിട്ട്. അതു [വെള്ളം] മൂലം, നിര്‍ജ്ജീവമായ രാജ്യത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് പുറപ്പാട് [പുനര്‍ജ്ജീവിതം].
  • رِّزْقًا ആഹാരത്തിനു, ഉപജീവനമായിട്ടു لِّلْعِبَادِ അടിയാന്മാര്‍ക്കു وَأَحْيَيْنَا بِهِ അതുമൂലം നാം ജീവിപ്പിക്കയും ചെയ്തു بَلْدَةً രാജ്യത്തെ, പ്രദേശത്തെ مَّيْتًا ചത്ത, നിര്‍ജ്ജീവമായ كَذَٰلِكَ അതുപോലെ (അപ്രകാരം)യാണ് الْخُرُوجُ പുറപ്പാടു, പുറത്തുവരല്‍

മനുഷ്യന്‍ സദാ അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്ന ഈ നിത്യസത്യങ്ങളെ അവന്റെ മുമ്പില്‍ നിരത്തിക്കാട്ടിക്കൊണ്ടു, തൗഹീദിനും, മരണാനന്തരജീവിതത്തിനും അവയെല്ലാം സ്പഷ്ടമായ തെളിവുകളാണെന്നു ചൂണ്ടിക്കാട്ടുകയാണ്. മരവിച്ചതോ, ദുഷിച്ചു നശിച്ചതോ അല്ലാത്ത ഹൃദയങ്ങള്‍ക്കു ചിന്തിച്ചു മനസ്സിലാക്കുവാന്‍ ഇതൊക്കെത്തന്നെ മതി എന്നും ഓര്‍മ്മിപ്പിക്കുന്നു.

50:12
  • كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ ﴾١٢﴿
  • ഇവരുടെ മുമ്പ് നൂഹിന്റെ ജനതയും 'റസ്സി'ന്റെ ആള്‍ക്കാരും, 'ഥമൂദു' ഗോത്രവും വ്യാജമാക്കി;
  • كَذَّبَتْ വ്യാജമാക്കി قَبْلَهُمْ ഇവരുടെ (അവരുടെ) മുമ്പു قَوْمُ نُوحٍ നൂഹിന്റെ ജനത وَأَصْحَابُ الرَّسِّ റസ്സുകാരും وَثَمُودُ ഥമൂദും
50:13
  • وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ ﴾١٣﴿
  • 'ആദു' വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്റെ സഹോദരങ്ങളും;
  • وَعَادٌ ആദും وَفِرْعَوْنُ ഫിര്‍ഔനും وَإِخْوَانُ لُوطٍ ലൂത്ത്വിന്റെ സഹോദരങ്ങളും
50:14
  • وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ﴾١٤﴿
  • 'ഐക്കത്തി'ന്റെ [മരക്കാവിന്റെ] ആള്‍ക്കാരും, 'തുബ്ബഇ'ന്റെ ജനതയും; എല്ലാവരുംതന്നെ, റസൂലുകളെ വ്യാജമാക്കി. അതിനാല്‍, എന്റെ താക്കീതു (അവരില്‍) യഥാര്‍ത്ഥമായിത്തീര്‍ന്നു.
  • وَأَصْحَابُ الْأَيْكَةِ ഐക്കത്തുകാരും وَقَوْمُ تُبَّعٍ തുബ്ബഇന്റെ ജനതയും كُلٌّ എല്ലാവരും كَذَّبَ കളവാക്കി الرُّسُلَ റസൂലുകളെ, ദൂതന്മാരെ فَحَقَّ അതിനാല്‍ യഥാര്‍ത്ഥമായി, ന്യായമായി, അര്‍ഹമായി وَعِيدِ എന്റെ താക്കീതു

الرس (റസ്സു) എന്ന വാക്കിനു കെട്ടിപ്പടുക്കാത്ത കിണര്‍ എന്നര്‍ത്ഥമുണ്ട്. ഏതോ ഒരു കിണറിന്റെ – അഥവാ വെള്ളതാവളത്തിന്റെ- അടുക്കല്‍ വസിച്ചിരുന്ന ഒരു ജനതയായിരുന്നു ‘റസ്സുകാര്‍’ (الصحاب الرس) എന്നും, അതല്ല ‘റസ്സു’ എന്ന പേരിലുള്ള ഒരു രാജ്യക്കാരാണെന്നും അഭിപ്രായങ്ങളുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും, ഇവരും മുന്‍കഴിഞ്ഞുപോയ ഒരു ജനതതന്നെ ശുഐബ് (عليه السلام) നബിയുടെ ജനതയായിരുന്നു ‘ഐകത്തു’കാര്‍ (أَصْحَابُ الْأَيْكَةِ) മരക്കാവു എന്നാണ് ആ വാക്കിന്നര്‍ത്ഥം. മരങ്ങള്‍ ധാരാളമുള്ളതായിരുന്നു  അവരുടെ വാസസ്ഥലം. യമനിലെ ഒരു പ്രാചീന രാജകുടുംബത്തിലെ സദ്‌വൃത്തനായ ഒരു രാജാവിനെ ഉദ്ദേശിച്ചാണ് ‘തുബ്ബഉ്’ (تبع) എന്നു പറഞ്ഞിരിക്കുന്നത്. (ഇദ്ദേഹത്തെപ്പറ്റി സൂ:ദുഖാന്‍ 37ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്.). സത്യനിഷേധത്തില്‍നിന്നു പിന്‍മാറാത്തപക്ഷം ഇങ്ങിനെയുള്ള സമുദായങ്ങളുടെ അനുഭവം ഈ നിഷേധികള്‍ക്കും വന്നേക്കുമെന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്:

50:15
  • أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ ﴾١٥﴿
  • അപ്പോള്‍, ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ടു നാം കുഴങ്ങിപ്പോയോ?! (ഇല്ല) - എങ്കിലും ഇവര്‍, പുതിയ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു ആശങ്കയിലാണ്.
  • أَفَعَيِينَا അപ്പോള്‍ (എന്നാല്‍) നാം കുഴങ്ങിയോ, ക്ഷീണിച്ചോ بِالْخَلْقِ الْأَوَّلِ ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ട് بَلْ هُمْ എങ്കിലും അവര്‍ فِي لَبْسٍ സന്ദേഹത്തിലാണ്, ആശങ്കയിലാണ്, ആശയക്കുഴപ്പത്തിലാണ് مِّنْ خَلْقٍ ഒരു സൃഷ്ടിക്കലിനെക്കുറിച്ചു جَدِيدٍ പുതുതായ

മനുഷ്യനെ ആദ്യം സൃഷ്ടിച്ചത് നാം തന്നെയാണല്ലോ. അതു നിമിത്തം നമുക്കു വല്ല ക്ഷീണമോ കുഴക്കോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടാമതു ജീവിപ്പിക്കുവാന്‍ നമുക്കു പ്രയാസമാണെന്നു കരുതാമായിരുന്നു. പക്ഷേ, അതുമൂലം നമുക്കു യാതൊരു ക്ഷീണവും പറ്റിയിട്ടില്ല. എന്നിരിക്കെ എനിയൊരു പുതിയ ജീവിതംകൂടി അവര്‍ക്കു നല്‍കുന്നതില്‍ നമുക്കു യാതൊരു തടസ്സവുമില്ല. പക്ഷേ, അവര്‍ വാസ്തവം ഗ്രഹിക്കാതെ സന്ദേഹത്തില്‍ കഴിഞ്ഞുകൂടുകയാണ്.

വിഭാഗം - 2

50:16
  • وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ ﴾١٦﴿
  • തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു; അവന്റെ മനസ്സു യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം അറിയുകയും ചെയ്യുന്നു. അവനിലേക്കു നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അടുത്തവനുമത്രെ;-
  • وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ وَنَعْلَمُ നാം അറിയുകയും ചെയ്യും مَا യാതൊന്നു تُوَسْوِسُ بِهِ അതിനെപ്പറ്റി മന്ത്രിക്കും, ദുര്‍മന്ത്രണം ചെയ്യും نَفْسُهُ അവന്റെ മനസ്സു وَنَحْنُ നാം أَقْرَبُ إِلَيْهِ അവനിലേക്കു ഏറ്റം അടുത്തവനാണ് مِنْ حَبْلِ الْوَرِيدِ കണ്ഠനാഡിയെക്കാള്‍
50:17
  • إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ ﴾١٧﴿
  • (അതെ) വലഭാഗത്തും, ഇടഭാഗത്തും (വേറിട്ടു പോകാതെ) ഇരുന്നു കൊണ്ടിരിക്കുന്ന രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന (അതേ) സന്ദര്‍ഭത്തില്‍!
  • إِذْ يَتَلَقَّى ഏറ്റെടുക്കുന്ന സന്ദര്‍ഭം الْمُتَلَقِّيَانِ രണ്ടു ഏറ്റെടുക്കുന്നവര്‍ عَنِ الْيَمِينِ വലഭാഗത്തു وَعَنِ الشِّمَالِ ഇടഭാഗത്തും قَعِيدٌ ഇരിക്കുന്നവരായ, ഇരുത്തക്കാരായ
50:18
  • مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴾١٨﴿
  • തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകര്‍ തന്റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുകയില്ല.
  • مَّا يَلْفِظُ അവന്‍ ഉച്ചരിക്കുക (മൊഴിയുക)യില്ല مِن قَوْلٍ ഒരു വാക്കും إِلَّا لَدَيْهِ അവന്റെ അടുക്കല്‍ ഇല്ലാതെ رَقِيبٌ ഒരു വീക്ഷകന്‍, സൂക്ഷമവീക്ഷണം ചെയ്യുന്നവര്‍ عَتِيدٌ തയ്യാറുള്ള, സന്നദ്ധരായ

മനുഷ്യന്റെ കഴുത്തില്‍ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു പ്രധാന രക്തനാഡികളില്‍ ഓരോന്നിനും وَرِيدِ (കണ്ഠനാഡി) എന്നു പറയുന്നു. മനുഷ്യന്റെ മനസ്സില്‍ തോന്നുന്ന രഹസ്യങ്ങള്‍പോലും അല്ലാഹു അറിയുന്നു. അവന്റെ ജീവന്റെ നിലനില്‍പ്പിനു അനുപേക്ഷണീയമായ അവന്റെ ഏറ്റവും പ്രധാനപ്പെട്ട അംശത്തെക്കാളും അടുത്ത ബന്ധമാണ് അല്ലാഹുവിനു അവനോടുള്ളത്. അതോടുകൂടി, അവന്റെ വലത്തും, ഇടത്തും സദാ ഇരുപ്പുറപ്പിച്ചുകൊണ്ട് അവന്റെ ചെയ്തികള്‍ ഒന്നൊഴിയാതെ രണ്ടാളുകള്‍ വീക്ഷിച്ചു രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നുമുണ്ട്. അവരുടെ വീക്ഷണത്തിലും സാന്നിദ്ധ്യത്തിലുമായിട്ടല്ലാതെ ഒരക്ഷരം ഉരിയാടുവാന്‍ പോലും മനുഷ്യനു കഴിവില്ല എന്നു സാരം.

മനുഷ്യന്റെ നന്മതിന്മകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോഗിച്ച മലക്കുകളെപ്പറ്റിയാണ് ‘ഏറ്റെടുക്കുന്ന രണ്ടുപേര്‍’. (الْمُتَلَقِّيَانِ)എന്നു പറഞ്ഞത്. അതായതു നന്മ രേഖപ്പെടുത്തുന്ന മലക്കും തിന്മ രേഖപ്പെടുത്തുന്ന മലക്കും. അവന്റെ ഓരോ ചെയ്തിയും – അതെത്ര നിസ്സാരമായാലും ശരി – അവര്‍ എഴുതിയെടുത്തു ആ രേഖയില്‍ സൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു:

وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾ – سورة الإنفطار

(സാരം : നിശ്ചയമായും നിങ്ങളുടെമേല്‍ ചില കാവല്‍ക്കാരുണ്ട്, അതായതു എഴുത്തുകാരായ ചില മാന്യന്മാര്‍. നിങ്ങള്‍ ചെയ്യുന്നതു അവര്‍ അറിയുന്നതാണ്. (സൂ: ഇന്‍ഫിത്വാര്‍).

إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ – سورة الجاثية

നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതു നിശ്ചയമായും നാം എഴുതിയെടുക്കുന്നുണ്ടായിരുന്നു. (സൂ: ജാഥിയഃ).

بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ – سورة الزخرف

(ഇല്ലാതെ, നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതികൊണ്ടിരിക്കുന്നു. (സൂ: സുഖ്റൂഫ്). എന്നാല്‍, മലക്കുകളുടെ എഴുത്തിന്റെ സ്വഭാവമെന്താണ്? ഏതിലാണ് അവര്‍ എഴുതി രേഖപ്പെടുത്തുക? ഇതൊന്നും നമുക്കറിഞ്ഞു കൂടാ. അല്ലാഹുവിനറിയാം. അദൃശ്യകാര്യങ്ങളത്രെ അവ.

16-ാം വചനത്തിന്റെ അന്ത്യഭാഗവും 17-ാം വചനവും തമ്മില്‍ ഘടനാപരമായ വാചകബന്ധം ഉണ്ടായിക്കൊണ്ടും, അല്ലാതെയും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. തമ്മില്‍ ബന്ധമുണ്ടെന്നു വെക്കുമ്പോള്‍ ആശയം ഇപ്രകാരമായിരിക്കും : ‘മലക്കുകള്‍ മനുഷ്യന്റെ വലവും ഇടവും ഇരുന്നു അവന്റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതേ സമയത്തു അല്ലാഹുവിനു അതിന്റെ ആവശ്യമില്ലതാനും. കാരണം, അവന്‍ മനുഷ്യനോടു അവന്റെ ജീവനാഡിയെക്കാള്‍ അടുപ്പമുള്ളവനാണ്. രണ്ടു ആയത്തുകളും തമ്മില്‍ ഘടനാബന്ധമില്ലെന്നു വെക്കുമ്പോള്‍. 17-ാം വചനത്തിന്റെ ആരംഭത്തില്‍ – പല ആയത്തുകളിലും കാണാവുന്നതുപോലെ – ‘ഓര്‍ക്കുക’ (اذكر) എന്നോ മറ്റോ സങ്കല്‍പിക്കുന്നതു നന്നായിരിക്കും. الله اعلم

50:19
  • وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ﴾١٩﴿
  • മരണലഹരി യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്.; 'യാതൊന്നില്‍നിന്നു നീ ഒഴിഞ്ഞുമാറി ക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.' (എന്നു പറയപ്പെടും).
  • وَجَاءَتْ വരും, വന്നു سَكْرَةُ الْمَوْتِ മരണത്തിന്റെ ലഹരി, അബോധാവസ്ഥ بِالْحَقِّ യാഥാര്‍ത്ഥ്യവും കൊണ്ട് ذَٰلِكَ അതു, അതത്രെ مَا യാതൊന്നു, ഒരു കാര്യമാണ് كُنتَ مِنْهُ അതിനെക്കുറിച്ചു നീ ആയിരുന്ന تَحِيدُ തെറ്റിപ്പോകുക, ഒഴിഞ്ഞുമാറുക

മരണവേളയില്‍ ഭൗതികകാഴ്ച്ചകള്‍ കണ്ണില്‍നിന്നു മറയുകയും, അതോടൊപ്പംതന്നെ, മുമ്പില്ലാത്ത കാഴ്ചപ്പാടുകള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് അപ്പോള്‍ അവനു ബോധ്യപ്പെടുകയും ചെയ്യുന്നു. ആ യഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുവാന്‍പോകുന്നതു ഖിയാമത്തു നാളിലായിരിക്കും. അതാണ്‌ അല്ലാഹു പറയുന്നത്:-

50:20
  • وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ ﴾٢٠﴿
  • കാഹളത്തില്‍ ഊതപ്പെടും; അതത്രെ, താക്കീതിന്റെ [താക്കീതു ചെയ്യപ്പെടുന്ന] ദിവസം!
  • وَنُفِخَ ഊതപ്പെടും , ഊതപ്പെട്ടു فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ ذَٰلِكَ അതു, അതത്രെ يَوْمُ الْوَعِيدِ താക്കീതിന്റെ ദിവസം
50:21
  • وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ ﴾٢١﴿
  • എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു ('മഹ്ശറി'ല്‍) വരുന്നതാണ്.
  • وَجَاءَتْ വരും, വന്നു كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും (ആളും) مَّعَهَا അതിന്റെ കൂടെയുണ്ടായിരിക്കും سَائِقٌ ഒരു തെളിക്കുന്നവന്‍ وَشَهِيدٌ സാക്ഷിയും

ഓരോ ആളെയും അഖിലസൃഷ്ടികളുടെ മഹാ സമ്മേളനമാകുന്ന ‘മഹ്ശറി’ലേക്കു മലക്കുകള്‍ ശേഖരിച്ചു കൊണ്ടുവരുന്നതാണ്. ഇവരെക്കുറിച്ചാണ് سَائِقٌ (തെളിച്ചു കൊണ്ടുവരുന്ന ആള്‍) എന്നു പറഞ്ഞത്. ഓരോരുവന്റെയും നന്മതിന്മകളെ തെളിവുനല്‍കി സ്ഥാപിക്കുന്ന സാക്ഷികളും അവരോടൊന്നിച്ചുണ്ടായിരിക്കും. ഈ സാക്ഷി (شَهِيدٌ) കൊണ്ടുദ്ദേശ്യം മുജാഹിദ് (رحمه الله) മുതലായവര്‍ പറഞ്ഞതുപോലെ, മലക്കുകളൊ അല്ലെങ്കില്‍ മറ്റു പ്രകാരത്തിലുള്ള ഏതെങ്കിലും തെളിവുകളോ ആകാവുന്നതാണ്. الله اعلم

50:22
  • لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ ﴾٢٢﴿
  • 'തീര്‍ച്ചയായും ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു; ഇപ്പോള്‍, നിനക്കു നിന്റെ മൂടി [മറ] നാം തുറന്നു (നീക്കി) തന്നിരിക്കുന്നു. ആകയാല്‍, നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു' എന്നു പറയപ്പെടും.
  • لَّقَدْ كُنتَ തീര്‍ച്ചയായും നീയായിരുന്നു فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെപ്പറ്റി فَكَشَفْنَا ഇപ്പോള്‍ നാം തുറന്നു (നീക്കി) عَنكَ നിന്നില്‍നിന്നു غِطَاءَكَ നിന്റെ മൂടി فَبَصَرُكَ ആകയാല്‍ നിന്റെ കാഴ്ച, കണ്ണു الْيَوْمَ ഇന്നു حَدِيدٌ മൂര്‍ച്ചയുള്ളതാണ്

മരണത്തെത്തുടര്‍ന്നു വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോന്നും നിനക്കു ബോധവും ചിന്തയുമില്ലായിരുന്നു. അങ്ങനെ അതെല്ലാം മൂടപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ മറയൊക്കെ നീങ്ങി മുഴുവനും നേരില്‍ കണ്ടനുഭവിക്കാറായി എന്നു സാരം. ഒരു യാഥാര്‍ത്ഥ്യം ഈ വചനത്തില്‍നിന്നു ഗ്രഹിക്കാവുന്നതാണ്. ഈ ഭൗതികജീവിതത്തില്‍ മനുഷ്യന്റെ കാഴ്ചക്ക് – കാഴ്ചക്കു മാത്രമല്ല, മറ്റെല്ലാ ബാഹേന്ദ്രിയങ്ങള്‍ക്കും തന്നെ – വളരെ പരിമിതമായ തോതിലേ കാര്യങ്ങളെ മനസ്സിലാക്കാനുള്ള അവന്റെ കഴിവു നല്‍കപ്പെട്ടിട്ടുള്ളു.ചുറ്റുപാടിലായി സദാസ്ഥിതി ചെയ്യുന്ന നിരവധി യാഥാര്‍ത്ഥ്യങ്ങളെ കാണുവാനോ, മനസ്സിലാക്കുവാനോപോലും അവനു സാധിക്കുന്നില്ല. ഈ ഭൗതിക ലോകവുമായുള്ള ബന്ധം വേര്‍പെടുന്നതോടുകൂടി മുമ്പ് അവനു കണ്ടറിയുവാന്‍ കഴിയാതിരുന്ന പലതും കണ്ടറിയുവാൻ  കഴിയുന്നു. താന്‍ നിത്യേന ആസ്വദിച്ചു കൊണ്ടിരിക്കുന്ന വായുപോലും മനുഷ്യന്റെ കണ്ണിനു ഗോചരമല്ല. അടുത്തുകാണുമ്പോള്‍ വളരെ വലുതായിക്കാണുന്ന ഒരു വസ്തു കുറെ അകന്നുപോകുന്നതോടെ അവന്റെ കാഴ്ചയില്‍ ചെറുതായിത്തീരുന്നു ഒടുക്കം അതു അദൃശ്യമായിത്തീരുകയും ചെയ്യും. ഒരു കടലാസ്സുതുണ്ട് കണ്‍മുമ്പില്‍ പിടിക്കുന്നതോടെ ലോകം മുഴുവനും അവന്റെ കാഴ്ചയില്‍നിന്നു മറഞ്ഞുപോകുന്നു. ഇതിനു പ്രകൃതിപരമായ കാരണങ്ങള്‍ എന്തുതന്നെ പറഞ്ഞാലും ശരി, ഏതോ ചില തടസ്സങ്ങള്‍ മനുഷ്യന്റെ കാഴ്ച്ചയെ പരിമിതമാക്കുന്നുണ്ടെന്നു നിഷേധിക്കാന്‍വയ്യ. ഈ തടസ്സങ്ങളാകുന്ന മറകള്‍ നീക്കപ്പെടുന്നപക്ഷം, അതുവരെ ഊഹിക്കുവാന്‍ പോലും കഴിയാത്ത യഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യനു കാണുവാന്‍ കഴിഞ്ഞേക്കും. ഉറങ്ങുന്നവന്‍ സ്വപ്നത്തിലും ചില പ്രത്യേക തരത്തിലുള്ള രോഗികള്‍ അവരുടെ അബോധാവസരത്തിലും കാണാറുള്ള ആശ്ചര്യകരങ്ങളായ കാഴ്ചകളില്‍നിന്നു ഇപ്പറഞ്ഞ യാഥാര്‍ത്ഥ്യം കുറെയൊക്കെ മനസ്സിലാക്കാം.

50:23
  • وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ ﴾٢٣﴿
  • അവന്റെ കൂട്ടുകാരന്‍ പറയും: 'ഇതാ, എന്റെ അടുക്കല്‍ തയ്യാറായിട്ടുള്ളതു!'
  • وَقَالَ പറയും قَرِينُهُ അവന്റെ കൂട്ടാളി, തുണക്കാരന്‍ مَا هَـٰذَا ഇതാ യാതൊന്നു لَدَيَّ എന്റെ അടുക്കല്‍ عَتِيدٌ തയ്യാറായ
50:24
  • أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ ﴾٢٤﴿
  • (കല്‍പനയുണ്ടാകും:) 'ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ (അഥവാ നിഷേധികളെ)യെല്ലാം നിങ്ങള്‍ 'ജഹന്നമി'ല്‍ [നരകത്തില്‍] ഇട്ടേക്കുവിന്‍,-
  • أَلْقِيَا ഇട്ടേക്കുവിന്‍ فِي جَهَنَّمَ ജഹന്നമില്‍ كُلَّ كَفَّارٍ എല്ലാ നന്ദികെട്ടവരെ (അവിശ്വാസികളെ)യും عَنِيدٍ ദുര്‍വ്വാശിക്കാരായ, ശഠിച്ചുനില്‍ക്കുന്ന
50:25
  • مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ ﴾٢٥﴿
  • '(അതെ) നന്മയെ മുടക്കുന്നവനും, അതിക്രമിയും, സംശയാലുവുമായ (എല്ലാവരെയും)!-
  • مَّنَّاعٍ മുടക്കുന്നവനായ, തടയുന്ന لِّلْخَيْرِ നന്മയെ, നല്ലകാര്യത്തെ مُعْتَدٍ അതിക്രമിയായ, ക്രമം തെറ്റിയ مُّرِيبٍ സംശയാലുവായ, സന്ദേഹക്കാരനായ

50:26
  • ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ ﴾٢٦﴿
  • 'അതായതു, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ [ദൈവത്തെ] ഉണ്ടാക്കിയവനെ. അതിനാല്‍, നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍!'
  • الَّذِي جَعَلَ അതായതു ആക്കിയവന്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ദൈവത്തെ فَأَلْقِيَاهُ അതിനാല്‍ അവനെ ഇട്ടേക്കുവിന്‍ فِي الْعَذَابِ ശിക്ഷയില്‍ الشَّدِيدِ കഠിനമായ

23-ാം വചനത്തില്‍ ‘കൂട്ടുകാരന്‍’ (قَرِينُهُ) എന്നു പറഞ്ഞതു മേല്‍ പ്രസ്താവിച്ച പ്രകാരം നന്മതിന്മകളെ രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട മലക്കിനെ ഉദ്ദേശിച്ചാകുന്നു. അദ്ദേഹം തയ്യാറാക്കിയ രേഖ ‘മഹ്ശറി’ല്‍ ഹാജറാക്കുമെന്നുസാരം. അതല്ല, മനുഷ്യനെ വഴിപിഴപ്പിച്ചിരുന്ന പിശാചിനെക്കുറിച്ചാണ്‌ ഇവിടെ ‘കൂട്ടുകാരന്‍’ എന്നു പറഞ്ഞിരിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. ഇതനുസരിച്ചു ‘എന്റെ അടുക്കല്‍ തയ്യാറായതു ഇതാ’ (هَـٰذَا مَا لَدَيَّ عَتِيدٌ) എന്ന വാക്യത്തിന്റെ സാരം, ‘ഞാന്‍ വഴിപിഴപ്പിച്ചു നരകശിക്ഷക്കു തയ്യാറാക്കിയവന്‍ ഇതാ’ എന്നായിരിക്കും. പക്ഷേ, അടുത്ത 27-ാം വചനത്തില്‍ പറയുന്ന കൂട്ടുകാരന്‍ പിശാചാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. അതേസമയത്തു 23-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും 27-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും തമ്മില്‍ യോജിപ്പു കാണുന്നില്ലതാനും. അതുകൊണ്ടു 23-ാം വചനത്തിലെ കൂട്ടുകാരനും, 27-ാം വചനത്തിലെ കൂട്ടുകാരനും ഒന്നല്ലെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 24-ാം വചനത്തില്‍ ‘ഇട്ടേക്കുവിന്‍’ (أَلْقِيَا) എന്നു ദ്വിവചന (تشنية) രൂപത്തിലുള്ള കല്‍പന 21-ാം വചനത്തില്‍ പ്രസ്താവിച്ച രണ്ടുകൂട്ടരേ – മനുഷ്യനെ തെളിച്ചു കൊണ്ടു വരുന്നവരേയും സാക്ഷിയായി വരുന്നവരേയും – അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ്. അവരാണല്ലോ വിചാരണാനിലയത്തിലേക്കു അവരെ കൂട്ടിക്കൊണ്ടുവരുന്നതും, അവന്റെ കര്‍മ്മങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും.

നരകശിക്ഷക്കു ഇരയാകുവാനുള്ള കാരണങ്ങളെ അല്ലാഹു ഈ വചനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു : അല്ലാഹുവിനോടു നന്ദികേടുകാണിക്കുക, സത്യത്തിനെതിരെ ദുര്‍വാശി പിടിക്കുക, സല്‍ക്കാര്യങ്ങള്‍ക്കു തടസ്സം ഉണ്ടാക്കുക, നിയമാതിര്‍ത്തി ലംഘിച്ചു കടക്കുക, സത്യയാഥാര്‍ത്ഥ്യങ്ങളില്‍ സംശയം ഉണ്ടാക്കിത്തീര്‍ക്കുക ഇവയാണത്. സത്യനിഷേധികളുടെ ഏറ്റവും കടുത്ത ദുസ്വഭാവങ്ങളാണിവ.

50:27
  • قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ ﴾٢٧﴿
  • അവന്റെ കൂട്ടാളി പറയും : 'ഞങ്ങളുടെ റബ്ബേ! ഞാന്‍ അവനെ (നേര്‍മാര്‍ഗ്ഗം) തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു.'
  • قَالَ قَرِينُهُ അവന്റെ കൂട്ടുക്കാരന്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ مَا أَطْغَيْتُهُ ഞാന്‍ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല وَلَـٰكِن كَانَ എങ്കിലും അവനായിരുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ بَعِيدٍ വിദൂരമായ
50:28
  • قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ ﴾٢٨﴿
  • അവന്‍ [അല്ലാഹു] പറയും : 'എന്റെ അടുക്കല്‍ വെച്ചു നിങ്ങള്‍ വിവാദം നടത്തേണ്ട; നിങ്ങള്‍ക്കു ഞാന്‍ മുമ്പേ താക്കീതു നല്‍കിയിട്ടുണ്ട്.
  • قَالَ അവന്‍ പറയും لَا تَخْتَصِمُوا നിങ്ങള്‍ വിവാദം (തര്‍ക്കം - വഴക്കു) നടത്തേണ്ടാ لَدَيَّ എന്റെ അടുക്കല്‍ وَقَدْ قَدَّمْتُ ഞാന്‍ മുമ്പു നല്‍കിയിട്ടുണ്ട് إِلَيْكُم നിങ്ങള്‍ക്കു بِالْوَعِيدِ താക്കീതിനെ
50:29
  • مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ ﴾٢٩﴿
  • 'എന്റെ അടുക്കല്‍ വാക്കു മാറ്റപ്പെടുന്നതല്ല; ഞാന്‍ അടിമകളോടു (ഒട്ടും) അനീതി പ്രവര്‍ത്തിക്കുന്നവനല്ലതാനും.'
  • مَا يُبَدَّلُ മാറ്റപ്പെടുകയില്ല الْقَوْلُ വാക്കു لَدَيَّ എന്റെ അടുക്കല്‍ وَمَا أَنَا ഞാനല്ലതാനും بِظَلَّامٍ (ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവന്‍ لِّلْعَبِيدِ അടിമകളോടു, അടിയാന്മാരോടു

27-ാം വചനത്തിലെ ‘കൂട്ടുകാരന്‍’ പിശാചുതന്നെ. മനുഷ്യനെ താന്‍ വഴിപിഴപ്പിച്ചതല്ലെന്നും, അവന്‍ സ്വയം പിഴച്ചു പോയതാണെന്നും സമര്‍ത്ഥിച്ചുകൊണ്ടു അല്ലാഹുവിന്റെ മുമ്പില്‍ അവന്‍ കുറ്റത്തില്‍നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണ്. ദുര്‍മാര്‍ഗ്ഗികളും അവരുടെ നേതാക്കളും തമ്മില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചു പറഞ്ഞശേഷം മറ്റൊരു വചനത്തില്‍ അല്ലാഹു ഇങ്ങിനെ പ്രസ്താവിക്കുന്നു.

وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ الخ – سورة ابراهيم : ٢٢

(സാരം: കാര്യം തീരുമാനിച്ചു കഴിയുമ്പോള്‍ പിശാചു പറയും : അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം ചെയ്തു; ഞാനും നിങ്ങളോടു വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനലംഘനം വരുത്തുകയാണ് ചെയ്തത്. എനിക്കു നിങ്ങളുടെ മേല്‍ ഒരധികാരശക്തിയും ഉണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ നിങ്ങളെ ക്ഷണിച്ചു; അപ്പോള്‍ നിങ്ങള്‍ എന്നിക്കു ഉത്തരം ചെയ്തു. ആകയാല്‍ നിങ്ങളെന്നെ ആക്ഷേപിക്കേണ്ട; നിങ്ങള്‍ നിങ്ങളെത്തന്നെ ആക്ഷേപിച്ചു കൊള്ളുവിന്‍. ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനല്ല; നിങ്ങള്‍ എനിക്കും സഹായം നല്‍കുന്നവരല്ല. നിങ്ങള്‍ മുമ്പു എന്നെ പങ്കുചേര്‍ത്തിരുന്നതിനെ ഞാന്‍ ഇതാ നിഷേധിക്കുകയാണ്… (സൂ: ഇബ്രാഹീം 22). കുറ്റവാളികളോടും, അവരെ വഴിപിഴപ്പിച്ച പിശാചുക്കളോടുമുള്ള അല്ലാഹുവിന്റെ മറുപടിയാണ് 28, 29 വചനങ്ങളില്‍ കാണുന്നത്, ഉദ്ദേശ്യം വ്യക്തമാണല്ലോ.